ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 29, 2010

ഹിന്ദു ദൈവവും മുസ്ലിം ദൈവവും

ഇനിയെങ്കിലും ഒരു അവസാനമുണ്ടാകുമോ മതഭ്രാന്തന്മാരുടെ വിവരക്കേടിന്? സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് തന്നെ ഇന്ത്യയുടെ മതേതരമനസ്സിനും അഖണ്ഡതക്കും ഭീഷണിയായിരുന്നു ആ ആരാധനാലയത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അവകാശ വാദങ്ങളും. ഏറെക്കാലമായി പുകഞ്ഞു നിന്നിരുന്ന പ്രശ്നങ്ങള്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കറുത്ത ഡിസംബര്‍ ആറിന് രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ മൂര്‍ധന്യാവസ്ഥയിലെത്തി. അന്ന് ആ കാവിയുടുത്ത  പിശാചുക്കള്‍ തകര്‍ത്തത് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മാത്രമല്ല ഭാരതം അന്നോളം കാത്തു സൂക്ഷിച്ച മതേതര നിലപാട് കൂടിയായിരുന്നു. രഥയാത്രയും കര്സേവയും ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ചെങ്കിലും തുടര്‍ന്ന് തുടര്‍ച്ചയായുണ്ടായ മത സംഘട്ടനങ്ങളില്‍ നീറുകയായിരുന്നു ഇന്ത്യ. അതുവരെ തികഞ്ഞ മതേതര നിലപാട് പുലര്‍ത്തിയ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ മുതലെടുത്തു മുസ്ലിം സമൂഹത്തിലെ നിരവധി ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ശത്രു രാജ്യത്തെ ഭീകരസംഘടനകളുടെ പിണിയാളുകളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദസംഘടനകള്‍ക്ക് കഴിഞ്ഞു. ഇന്ത്യയില്‍ അതുവരെ ഉണ്ടായതിന്റെ എത്രയോ ഇരട്ടി വര്‍ഗീയലഹളകള്‍ അതിനു ശേഷമുള്ള കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്നു. എരിതീയില്‍ എണ്ണയൊഴിച്ച് കൊണ്ട് മോഡിയെ പോലുള്ള നരാധമന്മാര്‍ അഴിഞ്ഞാടി. ശക്തി പ്രാപിച്ച മുസ്ലിം തീവ്രവാദം മതേതര കാഴ്ചപ്പാട് വെച്ച് പുലര്‍ത്തിയ നിരവധി ഹിന്ദുക്കളുടെ മനസ്സില്‍ ആ സമുദായത്തോടുള്ള വിദ്വേഷമായി രൂപം പ്രാപിച്ചു. ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ മിക്കവരും വര്‍ഗീയചിന്താഗതിയാണ് വെച്ചുപുലര്‍ത്തുന്നത്...മനസ്സുകൊണ്ടെങ്കിലും. ഞങ്ങള്‍ ഇന്ത്യാക്കാര്‍ എന്ന ചിന്ത ഞാന്‍, എന്റെ സമുദായം എന്ന ചിന്തയിലേക്ക് എത്തിച്ച സംഘപരിവാറിനും മുസ്ലിം തീവ്രവാദികള്‍ക്കും കാലം മാപ്പ് നല്കാതിരിക്കട്ടെ.
അയോധ്യയിലെ വിവാദഭൂമി ആര്‍ക്കു അവകാശപ്പെട്ടതാണെന്ന അന്വേഷണത്തിനായി ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ ഒടുവില്‍ വിധി വരാന്‍ പോകുന്നു... ഇന്ന് 3.30-ന്(അതും വീണ്ടും മാറ്റിവെച്ചില്ലെങ്കില്‍). ഏതു വിഭാഗത്തിന് കിട്ടിയാലും ഒന്നുറപ്പാണ്... ഇത്രയും ചോരപ്പുഴ ഒഴുക്കാനും മനസ്സുകളെ വേര്‍പ്പെടുത്താനും ഇടയാക്കിയ ആ ഭൂമി... ആ ആരാധനാലയം ഇനി അതിന്റെ അവകാശികളാകാന്‍ പോകുന്നവര്‍ക്ക് വെറും മണ്ണിന്റെ ഉപയോഗം മാത്രമേ നല്‍കൂ. ദൈവം യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യര്‍ തമ്മിലടിച്ചു നശിക്കുന്നത് കാണാന്‍ ഒരിക്കലും ഇഷ്ടപ്പെടില്ലെന്നുറപ്പാണ്‌. അതുകൊണ്ട് രാമജന്മഭൂമിയിലെ ഹിന്ദുദൈവവും ബാബരി മസ്ജിദിലെ മുസ്ലിം ദൈവവും എന്നോ അവിടം ഒഴിഞ്ഞു പോയിട്ടുണ്ടാകും. ദൈവിക സാന്നിധ്യമില്ലാത്ത ആ മണ്ണ് എല്ലാ ആരാധനാലയങ്ങളെയും പോലെ ഒരു ബിസിനസ് കേന്ദ്രമായി ഉപയോഗിക്കാം... മതത്തെയും ദൈവത്തെയും മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തി കീശവീര്‍പ്പിക്കുന്ന മതമേലാളന്മാരുടെ ബിസിനസ് കേന്ദ്രം. അതാണല്ലോ അവര്‍ക്കെല്ലാം വേണ്ടതും.
ഇന്ന് രാജ്യമെങ്ങും കനത്ത സുരക്ഷാസന്നാഹങ്ങളാണ്. ഈ വിധിയുടെ പേരില്‍ വര്‍ഗീയഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിച്ചാല്‍ ഭാരതം ഇനിയും കൂടുതല്‍ നാശങ്ങളിലേക്ക് പതിക്കും. അത് സംഭവിക്കാതിരിക്കാന്‍ മതത്തിനുപരിയായി മനുഷ്യനെ കാണാന്‍ കഴിവുള്ള മനസ്സുള്ള ഓരോ ഭാരതീയനും ഒത്തൊരുമിച്ചു ശ്രമിക്കുക... ജയ് ഹിന്ദ്‌.

September 18, 2010

ചാലക്കുടീനെ ഞമ്മള് തോല്‍പ്പിച്ചാ...

ഈ ചാലക്കുടിക്കാര്‍ക്കും കരുനാഗപ്പള്ളിക്കാര്‍ക്കും ഒക്കെ  ഒരു ബിചാരണ്ട്... ഓരിക്ക്  മാത്രെ ഇതൊക്കെ പറ്റൂ എന്ന്. പക്ഷേങ്കില് ഞമ്മടെ തിരൂരിനോട് കളിക്കാന്‍ ഓനൊന്നും ബളര്‍ന്നിട്ടില്ല. ഓണത്തിന്ടന്നു ഞമ്മള് കൊറച്ചു പിന്നോട്ട് നിന്നൂന്നുള്ളത് കണ്ടു ഓരങ്ങനെ ശുജായോളാവണ്ട. നോമ്പ്കാലായോണ്ട് ഞമ്മള് തല്‍ക്കാലത്തേക്ക് കുടി നിര്തീന്നു ബെച്ചു എന്നും അങ്ങനെയാവാനായിട്ടു ഞമ്മള് ബേറെ ജനിക്കണം. പെരുന്നാളിന് ഞമ്മളെ കുട്ട്യോള് ബെള്ളം ബിക്കണ(ഞമ്മടെ ബിവറേജ്) കടെന്റെ മുന്നില് ക്യൂ നിക്കണ കണ്ടപ്പോ ഞമ്മടെ മേത്തുണ്ടായ ഒരു രോമാഞ്ചണ്ടല്ലാ... ഹോ ഇപ്പളും പോയിട്ടില്ല... 
പെരുന്നാള് കയിഞ്ഞിട്ടു ഇപ്പൊ പെരുത്ത് നാളായി... അയിന്റെ എടേല്  കള്ള്കുടിച്ച്  കൊറേപ്പേര് മയ്യതായീന്നു  കണ്ടീരുന്നു. ഞമ്മടെ നാട്ടിലെ കള്ളുഷാപ്പ്‌ ഞമ്മടെ പുള്ളര് നെരപ്പാക്കീപ്പോ ഞമ്മള് പോയീരുന്നു. അയിന്റെ പോട്ടോയും ബാര്‍തീം ടീവീലും പെപ്പരിലുമൊക്കെ ബന്നത് ഞമ്മള് കണ്ട്. പക്കേങ്കില് ഇപ്പളും ഒരു കാര്യം ഞമ്മള്‍ക്ക് തിരിഞ്ഞിട്ടില്ല... ഓണത്തിന്റെ ശീനം ഞമ്മടെ പുള്ളര് പെരുന്നാളിന് തീര്തിക്കനാ? ആരിക്കാ കപ്പ്? ഞമ്മടെ തിരൂര് ആ അചായംമാരടെ ചാലക്കുടീനേം മറ്റേ പള്ളീനീം തോല്പ്പിചീനാ... ആരെങ്കിലും ഒന്ന് പറഞ്ഞു തരീം... പറീന്നോര്‍ക്ക് ഞമ്മടെ ബക സ്പീഡ്‌ ഫ്രീ... പുടി കിട്ടീലാ? ഞമ്മടെ നാട്ടില് പൊളിച്ച ഷാപ്പിലെ സ്പെശലാ... പെരുന്നാളിന്റെ സ്പെശല്(ആരും കാണാതെ ഞമ്മളിത്തിരി പൊരീല് കൊണ്ട് ബെച്ചിട്ടിണ്ട്)... കുടിക്കുന്നോര്‍ക്ക് ഞമ്മടെ സര്‍ക്കാരിന്റെ സമ്മാനം... അഞ്ചു ലഷ്ഷം... ഒന്ന് പറഞ്ഞുതരീം...

September 09, 2010

ഈദ്‌ മുബാറക്ക്‌

ഒരു മാസത്തെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ബാക്കിപത്രമായി വീണ്ടും ഒരു പെരുന്നാള്‍ കൂടി വന്നെത്തുന്നു. ഏതു മതമായാലും മനുഷ്യനെ സ്നേഹിക്കാനും സഹജീവികളോട് കരുണ കാണിക്കാനും മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്. പലരുടെയും സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി ആ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ആ ഉദ്ദേശ്യശുദ്ധി എവിടെയോ നഷ്ടമാകുന്നു. സ്വന്തം മതത്തെ സ്നേഹിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അമിതമാകുമ്പോള്‍ അന്യമതങ്ങളെ ദ്രോഹിക്കാനുള്ളതാകുന്നു. ദൈവത്തിനു മുകളിലായി മതത്തെ പ്രതിഷ്ടിക്കാതിരിക്കുക. എല്ലാറ്റിനുമുപരി മനുഷ്യനെ സ്നേഹിക്കുക. പാപക്കറകള്‍ കഴുകിക്കളഞ്ഞു പരിശുദ്ധിയുടെ പാതയിലേക്ക് നടത്തിയ പ്രയാണം പെരുന്നാള്‍ ദിവസം ബിവറേജസിനു മുന്നിലെ ക്യൂവില്‍ ഉരുക്കിക്കളയാതിരിക്കുക... പെരുന്നാള്‍ ആശംസകള്‍

September 06, 2010

കിന്നാരത്തുമ്പികള്‍ (സെക്കന്റ്ഷോ ചരിതം-3)


ഏറെ കാലത്തിനു ശേഷം ആദ്യമായാണ്‌ നമ്മുടെ കേന്ദ്ര കഥാപാത്രങ്ങളെ ഇത്രയും സന്തോഷത്തോടെ ഞങ്ങളെല്ലാം കാണുന്നത്. സില്ക്ക് ‌ആത്മഹത്യ ചെയ്ത ശേഷം മുഴുനീള നീലപ്പടങ്ങളൊന്നും മലയാളത്തില്‍ ക്ലച്ചു പിടിക്കാത്തതിന്റെ മനോവ്യഥ തീര്‍ക്കാന്‍ നൂന്‍ ഷോകള്‍ വിടാതെ കാണുകയും ഒരു തുണ്ട് പോലുമില്ലെന്ന നിരാശയോടെ തിരിച്ചെത്തി നല്ല പടങ്ങള്‍ ഇറക്കാത്ത സംവിധായകരോടുള്ള പ്രതിഷേധം ഉദ്ഘോഷിച്ച് മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചുള്ള ഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നവരായിരുന്നു രണ്ടു പേരും. രണ്ടു പേരും ഇന്ന് ഏറെ രോഗികളുള്ള തിരക്കുള്ള ഡോക്ടര്മാരായത് കൊണ്ട് പേര് പറയാന്‍ നിര്‍വാഹമില്ല...വേണമെങ്കില്‍ പാച്ചുവും കോവാലനും എന്ന് വിളിക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടു പേര്‍ക്കും ഒരു പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞ പ്രസംഗമൊക്കെ ഞങ്ങള്‍ ചില അടുത്ത സുഹൃത്തുക്കളോട് മാത്രമേ ഉള്ളൂ. കാരണം രണ്ടു പേരും സ്വന്തം പ്രതിച്ഛായക്ക് പരിധിയില്‍ കവിഞ്ഞ പ്രാധാന്യം കല്‍പ്പിക്കുന്നവരായിരുന്നു... പ്രത്യേകിച്ചും കോളേജിലെ തരുണീമണികളുടെ മുന്നില്‍. തങ്ങളുടെ വീരകൃത്യങ്ങളൊന്നും പെമ്പിള്ളേര്‍ അറിയരുതെന്ന് രണ്ടു പേര്‍ക്കും വലിയ നിര്‍ബന്ധമാണ്. പക്ഷെ ഏതെങ്കിലും പെമ്പിള്ളേര്‍ മുന്നില്‍ വന്നു പെട്ടാല്‍ അവര്‍ എല്ലാം മറന്നു ഒലിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും. അഞ്ചു മിനിട്ട് തികച്ചു കത്തി വെക്കുമ്പോള്‍ തന്നെ പ്രതിച്ഛായ എത്തെണ്ടിടത്തെത്തിയിട്ടുണ്ടാകും.
പെമ്പിള്ളേരെ കണ്ടാല്‍ പരിസരം മറക്കുന്ന സ്വഭാവം ഏറ്റവും വലിയ പാരയായത് ഒരു സിനിമായാത്രയില്‍ തന്നെയായിരുന്നു. നമ്മുടെ നായകന്മാര്‍ കോഴിക്കോട് നഗരത്തിലെ തീയറ്ററില്‍ ക്യൂ നില്ക്കു കയാണ്. (ബ്ലൂഡയമണ്ടോ കൊറോണെഷനോ എന്നോര്മ്മയില്ല, പോയത് ഞാനല്ലല്ലോ). പടമേതെന്നോ? സാക്ഷാല്‍ കാമസൂത്ര! ഗംഭീര തിരക്കായത് കൊണ്ട് റോഡിലായിരുന്നു ക്യൂ. രണ്ടുപേരും വളരെ വിദഗ്ധമായി മുഖം മതിലിനു നേരെ തിരിച്ചു നില്‍ക്കുകയാണ്. ഒരേ നില്പ്പില്‍ നിന്ന് കാലു കഴച്ചപ്പോള്‍ പാച്ചു ഒന്ന് അനങ്ങി. അറിയാതെ റോഡിലേക്കൊന്നു കണ്ണ് പോയപ്പോഴാണ് ആ കാഴ്ച കണ്ടത്... തന്റെ വീക്നെസ് ആയ മൂന്നു ജൂനിയര്‍ പെമ്പിള്ളേരുണ്ട് നടന്നു വരുന്നു.(തെറ്റിദ്ധരിക്കണ്ട, ഒന്നെങ്കിലും കൊളുത്തിയാലോ എന്ന് കരുതി മൂന്നു പേര്ക്കും കക്ഷി ചൂണ്ട ഇട്ടു കൊണ്ടിരിക്കുന്ന സമയമായിരുന്നു.) കണ്ട പാതി, കാണാത്ത പാതി മൂപ്പരുണ്ട് കൈ പൊക്കി ഒറ്റ അലര്ച്ച ... "ഹായ്". കൊച്ചുങ്ങള്‍ തിരിച്ചു "ഹായ്" പറഞ്ഞ ശേഷമാണ് മുകളിലെ പോസ്ട്ടറിലേക്ക് നോക്കിയത്. "ഹായ്" "അയ്യേ" ആയി മാറാന്‍ അധികം സമയമെടുത്തില്ല. മൂന്നു പേരും പെട്ടെന്ന് ഓടി രക്ഷപ്പെട്ടു.
അതോടെ പ്രതിച്ഛായ തകര്ന്ന രണ്ടു പേരും വീണ്ടും ട്രാക്കില്‍ കയറിയത് അടുത്ത ജൂനിയര്‍ ബാച് വന്നതോടെയാണ്. വീണ്ടും പഞ്ചാരയും ചൂണ്ടയുമായി രണ്ടു പേരും കറങ്ങിത്തുടങ്ങിയപ്പോളാണ് മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ആ ചിത്രം റിലീസ്‌ ചെയ്യുന്നത്... "കിന്നാരത്തുമ്പികള്‍". പിന്നീട് രണ്ടു മൂന്നു വര്‍ഷത്തേക്ക് ഒരു പാട് ബി-സി ക്ലാസ്‌ തീയറ്റെറുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ തരംഗത്തിന് നാന്ദി കുറിച്ച ഷക്കീലചിത്രം. പടത്തെ കുറിച്ച് കേട്ട് പാച്ചുവും കോവാലനും സന്തോഷത്താല്‍ മതിമറന്ന് എപ്പോള്‍ പോകണം എന്ന് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. എന്തായാലും ടൌണിലെ തീയറ്ററില്‍ പോകേണ്ടെന്നു "കാമസൂത്ര" അനുഭവം കൊണ്ട് തന്നെ രണ്ടു പേരും ഉറപ്പിച്ചിരുന്നു. അത് കൊണ്ട് ഇത്തരം പടങ്ങള്ക്ക് പ്രശസ്തമായ എലത്തൂര്‍ രാജീവില്‍ പോകാമെന്നുറപ്പിച്ചു. ആരും കാണാതിരിക്കാന്‍ സെക്കന്റ് ഷോക്ക് പോകാനായിരുന്നു തീരുമാനം. അവസാനത്തെ സിറ്റി ബസ്സില്‍ കയറിയപ്പോള്‍ പാച്ചുവിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. "എടാ, എലതൂര്‍ക്കു  ടിക്കറ്റെടുത്താല്‍ ആളുകള്‍ സംശയിക്കും. നമുക്ക് തൊട്ടിപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങി നടക്കാം." കോവാലന്‍ സമ്മതിച്ചു. എലതൂര്‍ക്കു പോകുന്നവരെല്ലാം രാജീവിലേക്കല്ലെന്നു കക്ഷിക്ക് പെട്ടെന്ന് കത്തിയില്ല. വീണ്ടും ഒരു സംശയം. രാജീവിന്റെ സ്റ്റോപ്പ്‌ ഏതാണ്? രണ്ടുപേരും ആദ്യമായിട്ടായിരുന്നു ആ വഴിക്ക്. അവസാനം രണ്ടും കല്പ്പിച്ചു കോവാലന്‍ കണ്ടക്ടരോട് പറഞ്ഞു..."ചേട്ടാ, രാജീവിന്റെ മുന്‍പത്തെ സ്റ്റോപ്പ്‌ എത്തിയാല്‍ പറയണേ". പാച്ചു ഉടനെ നിഷ്കളങ്കമായി കൂട്ടിച്ചേര്ത്തു ..."ഞങ്ങള്‍ രാജീവിലേക്കല്ല കേട്ടോ...".കണ്ടക്ടര്‍ ഒരു കള്ളച്ചിരിയോടെ തലകുലുക്കി.
സ്റ്റോപ്പ്‌ എത്തിയപ്പോള്‍ കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു..."ആ രാജീവിന്റെ മുന്‍പത്തെ സ്റോപ്പ് ചോദിച്ചവര്‍ ഇറങ്ങിക്കോ". എല്ലാവരും നോക്കുന്നതിനിടെ രണ്ടു പേരും പെട്ടെന്ന് ചാടിയിറങ്ങി. ഉടനെയുണ്ട്‌ കണ്ടക്ടര്‍ ചേട്ടന്റെ അടുത്ത ഡയലോഗ്... "പെട്ടെന്ന് നടന്നോ... ടിക്കറ്റ് തീരും". ബസ്സില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി. കുറച്ചു നടന്നിട്ടും തീയേറ്റര്‍ കാണാഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചു ആരോടെങ്കിലും വഴി ചോദിക്കാന്‍ തീരുമാനിച്ചു രണ്ടു പേരും. ഒരു കടയില്‍ നിന്നും സാധനം വാങ്ങി റോഡരികില്‍ നിര്ത്തിയിട്ട കാറിനരികിലേക്ക് നടന്നു വരുന്ന പയ്യനോട് പാച്ചു വഴി ചോദിച്ചു. മറുപടി കേട്ട് പെട്ടെന്ന് നടന്നു തുടങ്ങിയപ്പോഴാണ് കോവാലന്‍ കണ്ടത്... കാറിന്റെ സൈഡ് സീറ്റില്‍ തങ്ങളെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു രണ്ടു പേര്ക്കും തിരിച്ചും തികച്ചും സുപരിചിതനായ സര്‍ജറി സാര്‍!!!

September 05, 2010

രാത്രിഞ്ചരന്മാര്‍ (സെക്കന്റ് ഷോ ചരിതം-2)


കലാലയ ജീവിതത്തിനിടയില്‍ കുറച്ചു കാലമെങ്കിലും ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് എന്നും ഓര്‍ക്കാന്‍ പറ്റിയ അനുഭവമായിരിക്കും സെക്കന്റ് ഷോ കാണാനായി നടത്തുന്ന യാത്രകള്‍. മിക്കവാറും ഹോസ്റ്റലുകള്‍ അങ്ങേയറ്റത്തെ അച്ചടക്കത്തോടു കൂടിയതും വാര്‍ഡന്‍ ഹോസ്റ്റലില്‍ തന്നെ താമസിക്കുന്നതും ആകയാല്‍ മതില് ചാടിയോ മറ്റോ അതി സാഹസികമായി മാത്രമേ സെക്കന്റ് ഷോക്ക് പോകാന്‍ പറ്റൂ. എന്നാല്‍ പ്രൊഫെഷണല്‍ കോളേജുകള്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍ ഒരു പരിധി വരെ രാത്രിയിലും തുറന്നിടാറാണ്‌ പതിവ്. വാര്‍ഡന്മാര്‍ സാധാരണ വല്ലപ്പോഴുമുള്ള മീറ്റിങ്ങുകള്‍ക്ക് എത്തുന്നതല്ലാതെ വലിയ ഇടപെടലുകള്‍ ഒന്നും നടത്താറില്ല. അതുപോലെയൊക്കെയായിരുന്നു ഞങ്ങളുടെ കോളേജ്‌ ഹോസ്റ്റലും.
സെക്കന്റ് ഷോക്ക് പോകാന്‍ ഇത്രയും വിപുലവും സാഹസികവുമായ മാര്‍ഗങ്ങള്‍ കണ്ടു പിടിച്ച ഹോസ്റ്റല്‍ ഒരു പക്ഷെ ഞങ്ങളുടേത് മാത്രമേ ഉണ്ടാകൂ. കോളേജിനു മുകളില്‍ മൂന്നാം നിലയില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. കോളേജ്‌ കെട്ടിടത്തിലൂടെ വേണം ആശുപത്രിയിലെ വാര്‍ഡിലേക്കും ഡ്യൂട്ടി റൂമിലേക്കും പ്രവേശിക്കാന്‍ എന്നുള്ളത് കൊണ്ട് രാത്രി പത്തു മണിയായിട്ടെ ഗ്രില്‍ അടക്കാറുള്ളൂ. അതുകൊണ്ട് പടത്തിന് പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. പക്ഷെ തിരിച്ചു വരുന്നതാണ് പ്രശ്നം. വാച്ച്മാന്മാര്‍ പത്തു മണിക്ക് ഗ്രില്‍ പൂട്ടി അകത്തെ റൂമില്‍ കിടന്നുറങ്ങും. വിളിച്ചാലും ദുഷ്ടന്മാര്‍ എണീക്കില്ല. ഹോസ്റ്റല്‍ ആയിടക്ക് തുറന്നതായത് കൊണ്ട് ആദ്യ അന്തേവാസികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അവസാനം പിടിവള്ളിയായത് ഒരു മരമായിരുന്നു. കോളേജിനു മുന്നിലെ പോര്‍ച്ചിനു മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരത്തില്‍ കയറി പോര്‍ച്ചിനു മുകളില്‍ ഇറങ്ങി, അവിടെ നിന്നും വരാന്തയിലൂടെ നടന്നു ഹോസ്റ്റലില്‍ കയറലായി സ്ഥിരം പരിപാടി. ആ കളി അധികം നീണ്ടുനിന്നില്ല. കാര്യം മണത്തറിഞ്ഞ വാച്ച്മാന്മാര്‍ പ്രിന്‍സിപ്പാളിന് വിവരം നല്‍കി. ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ് മുറിച്ചിട്ടിരിക്കുന്നതാണ് ഒരു തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും തിരിച്ചെത്തിയ ഞങ്ങള്‍ കണ്ടത്. പിന്നെയും കഷ്ടപ്പാട് തന്നെ. ഭാഗ്യത്തിന് ആയിടെ സ്ഥലം മാറി വന്ന വാച്ച്മാനുമായി കമ്പനിയടിച്ചത് കൊണ്ട് കുറേക്കാലം ചാടാതെയും മറിയാതെയും പടത്തിന് പോകാന്‍ പറ്റി.
കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി. ഇത്തവണ രക്ഷക്കെത്തിയത് കെട്ടിടം പണിക്കായി കൊണ്ടുവന്നു കെട്ടിടത്തോട്‌ ചേര്‍ന്ന് നല്ല ഉയരത്തില്‍ കൂട്ടിയിട്ട മണലായിരുന്നു. മണലിന് മുകളില്‍ കയറി മുകളില്‍ നിന്നും താഴേക്കിട്ടു തരുന്ന വടം വഴി ഒന്നാം നിലയിലെത്തും. പിന്നെ സുഖമായി ഹോസ്റ്റലിലെത്താം. കയറിട്ടു തരാന്‍ പടത്തിന് വരാതെ ഉറക്കമൊഴിച്ചു പഠിക്കുന്ന ഏതെങ്കിലും അരസികന്മാരെ മുന്‍കൂട്ടി എല്പ്പിചിട്ടുണ്ടാകും. അങ്ങനെ ട്രെക്കിംഗ് നടത്തി സെക്കന്റ് ഷോ കാണാന്‍ പോയതിനുള്ള ലോകറെക്കോഡ് ഞങ്ങള്‍ അടിച്ചു മാറ്റി.
ഇങ്ങനെ ഏറെ സന്തോഷകരമായി ഞങ്ങളുടെ രാത്രി യാത്രകള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പടം കണ്ടു തിരിച്ചു വരുന്ന നട്ടപ്പാതിരക്കാണ്‌ ഓരോരുത്തന്മാരുടെ തനിനിറം വെളിവാകുന്നത്. കാരപ്പറമ്പില്‍ തന്നെയുള്ള അധ്യാപകരുടെ വീട്ടിനു മുന്നിലെത്തുമ്പോള്‍ അറിയാവുന്ന ഭാഷയിലെല്ലാം തെറി വിളി തുടങ്ങും, പണ്ട് ഇന്റേണല്‍ പരീക്ഷക്ക്‌ മാര്‍ക്കിടാത്തതിന്‍റെയും വൈവക്ക് വെള്ളം കുടിപ്പിച്ചതിന്‍റെയുമൊക്കെ മധുരപ്രതികാരം. ചിലര്‍ ഒരു പടികൂടി മുന്നോട്ടു കടക്കും. കോളേജില്‍ ആരോടെങ്കിലും വല്ല വൈരാഗ്യമുണ്ടെങ്കില്‍ അവന്റെ ശബ്ദം പറ്റാവുന്നത്ര ദയനീയമായി അനുകരിച്ചായിരിക്കും തെറിവിളി. താന്‍ കോട്ടയം നസീറിനെ കടത്തിവെട്ടി എന്ന മട്ടില്‍ എല്ലാം കഴിഞ്ഞു വിജയഭാവത്തില്‍ മറ്റുള്ളവരുടെ മുഖത്തോട്ടുള്ള ആ നോട്ടമാണ് ഏറ്റവും ഭീകരം. എല്ലാം സഹിക്കാം, അദ്ധ്യാപകന്‍റെ ഗേറ്റിനുള്ളിലൂടെ മുറ്റത്തേക്ക് മൂത്രമൊഴിച്ച മഹാനെ ഓര്‍ക്കുമ്പോള്‍.
പോരുന്ന വഴിയിലുള്ള മിക്കവാറും സിനിമാപോസ്ടറുകള്‍ ഹോസ്ടലിലെത്തും. കൂടാതെ ചില പരസ്യബോര്‍ഡുകളും- സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പോസ്റര്‍ വെക്കാനുള്ള ബോര്‍ഡുകള്‍ ഒരു അടിസ്ഥാനഘടകമാണല്ലോ.
അങ്ങനെ വെസ്റ്റ്ഹില്‍ ഗീതയില്‍ നിന്നും ഏതോ തല്ലിപ്പൊളി പടം കണ്ടു കാശ് കളഞ്ഞ് ആടിപ്പാടി തിരിച്ചു വന്ന ഒരു രാത്രി. കൂട്ടത്തില്‍ ഒരാള്‍ മുണ്ടഴിച്ചു തലയില്‍ കെട്ടിയിട്ടുമുണ്ട്... ഒരു വീടിന്റെ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നു ഒരു മുട്ടാളന്‍ നായ. ഞങ്ങളെ കണ്ടപ്പോള്‍ നായ നിര്‍ത്താതെ കുര തുടങ്ങി. പണം നഷ്ടപ്പെട്ടതിന്റെ വിഷമം തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന ഒരു സുഹൃത്ത്‌ (തന്നെ പണം പോയതിനു കളിയാക്കുകയാണെന്നു തോന്നിയിട്ടാവണം) ഒറ്റ വിളി... “നിര്‍ത്തെടാ നായിന്റെ മോനേ...” . ആ ഗേറ്റ് അല്‍പ്പം തുറന്നു കിടക്കുകയായിരുന്നെന്നും നായയെ കെട്ടിയിട്ടില്ലായിരുന്നെന്നും അത് ഗേറ്റിനുള്ളിലൂടെ ഞങ്ങള്‍ക്ക് നേരെ കുതിച്ചു വന്നപ്പോഴേ മനസ്സിലായുള്ളൂ. പിന്നെ ഒരു ഓട്ടമായിരുന്നു. എന്തുകൊണ്ടോ നായ പിന്തുടര്‍ന്നില്ല. (താന്‍ നായയുടെ മോന്‍ തന്നെ ആണെന്ന് ഉറപ്പായതിന്റെ സന്തോഷം കൊണ്ടായിരിക്കും).
ഓടിയോടി കാരപ്പറമ്പില്‍ എത്താറായിരുന്നു. ഏറ്റവും മുന്നിലോടിയ അത്യാവശ്യം കായിക മികവുണ്ടായിരുന്ന, മുണ്ടഴിച്ചു തലയില്‍ കെട്ടിയ സുഹൃത്തുണ്ട് ഡബിള്‍സ്പീഡില്‍ തിരിച്ചുവരുന്നു. ഓട്ടം നിര്‍ത്തിയ ഞങ്ങളോട് കിതച്ചുകൊണ്ടവന്‍ വിരല്‍ ചൂണ്ടിക്കാണിച്ചു. നോക്കിയപ്പോള്‍ കാരപ്പറമ്പ് ജങ്ങ്ഷനില്‍ നൈറ്റ്‌ പട്രോള്‍ പോലീസ്‌ ജീപ്പ്. കഷ്ടിച്ച് രക്ഷപ്പെട്ടത് മെച്ചം. അല്‍പ്പം കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും അവര്‍ പോയിക്കിട്ടിയപ്പോള്‍ ഞങ്ങള്‍... ഒരു ദേശത്തിന്റെ കഥയിലെ സപ്പര്‍ സര്‍ക്കീട്ട് സംഘത്തിന്റെ പുതിയ പകര്‍പ്പ്... കോളേജ്‌ ലക്ഷ്യമാക്കി ചുവടു വെച്ചു... മരത്തില്‍ വലിഞ്ഞു കയറി മുകളിലെത്തി ഹോസ്ടലിന്റെ സുരക്ഷിതത്വത്തില്‍ സുഖനിദ്രയില്‍ അമരാന്‍.

September 03, 2010

"പഴേ പേപ്പര്‍ കൊടുക്കാനുണ്ടോ?"

ആക്രിക്കച്ചവടക്കാരുടെ ഈ പ്രശസ്തമായ ഡയലോഗ് ദേശീയഭാഷയില്‍ എങ്ങനെ പറയും എന്നറിഞ്ഞു കൂടാ. എന്തായാലും അതൊന്നു പഠിക്കാന്‍ ഒരു വഴി ഒത്തു വന്നിട്ടുണ്ട്. നമ്പര്‍ 10 ജന്‍പത്തിലോ അല്ലെങ്കില്‍ കോണ്ഗ്രസ്സിന്‍റെ ആസ്ഥാനത്തോ പോയാല്‍ മതി. തലസ്ഥാനത്തെ ആക്രിക്കച്ചവടക്കാര്‍ മുഴുവന്‍ ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തൊന്നും ഇത് പോലൊരു കച്ചോടം കിട്ടാനുള്ള സാധ്യത ഒത്തു വന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
ഇന്നലെയായിരുന്നു ആ സുദിനം. സോണിയാജിയെ കോണ്ഗ്രെസ്സിന്‍റെ അധ്യക്ഷയായി "തെരഞ്ഞെടുക്കാന്‍" പത്രിക സമര്‍പ്പിക്കുന്ന ദിനം. ഒന്നും രണ്ടുമല്ല, 65 സെറ്റ്‌ പത്രികയാണത്രേ സമര്‍പ്പിക്കപ്പെട്ടത്. സാധാരണ നമ്മുടെ നാട്ടിലൊക്കെ ഒരു തെരഞ്ഞെടുപ്പിന് എല്ലാ സ്ഥാനാര്‍ഥികളും ഡമ്മികളും കൂടി സമര്‍പ്പിച്ചാലും ഇത്രയും എത്താറില്ല. പാവം നിരീക്ഷകന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസിന്‍റെ കൈ ഇപ്പോള്‍ കുഴമ്പിട്ട് ഉഴിയുകയായിരിക്കും, ഇതെല്ലാം കൂടി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണം കാരണം. ഗിന്നസ്‌ ബുക്കുകാരെ വെറുതെയെങ്കിലും ഇതൊക്കെ ഒന്നറിയിച്ചു കൂടായിരുന്നോ ആവോ. പിന്നെ കോണ്ഗ്രസ്സുകാരായത് കൊണ്ട് പബ്ലിസിറ്റിയിലൊന്നും വലിയ താല്പര്യം കാണില്ലല്ലോ. 
ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന നമ്മുടെ പാവം കരുണാകര്‍ജി പോലും പോയി ഒരു പത്രികയും കൊണ്ട്. പുത്രസ്നേഹം സമ്മതിക്കണം! വേറേയുമുണ്ടത്രേ കൊച്ചു കേരളത്തില്‍ നിന്ന് രണ്ടെണ്ണം. രാഹുല്‍മോന്‍ അമേത്തിയില്‍ നിന്ന് പര്യടനം മതിയാക്കി തിരിച്ചെത്തിയാണത്രേ ഒരു പത്രികാസമര്‍പ്പണത്തിന്‍റെ ഭാഗമായത്. അല്ലെങ്കിലും അമ്മച്ചിക്കും പെങ്ങള്‍ക്കും തനിക്കും കിട്ടിയ കുടുംബ സ്വത്തായ കോണ്ഗ്രെസ് പാര്‍ട്ടിയുടെ നിയന്ത്രണം കിട്ടുന്ന കാര്യമാകുമ്പോള്‍ എന്ത് പര്യടനം? ഏതു മണ്ഡലം? ഏത് ജനങ്ങള്‍? അവരുടെ കണ്ണില്‍ പൊടിയിടാന്‍ ഏതെങ്കിലും ചെരുപ്പുകുത്തിയുടെ കുടിലില്‍ കിടന്നുറങ്ങുകയോ വഴിയിലെ ഹോട്ടലില്‍ കയറി പൊറോട്ടയില്‍ പാലും പഞ്ചാരയും ചേര്‍ത്തടിക്കുകയോ ചെയ്‌താല്‍ മതിയെന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പഠിച്ചല്ലോ. പിന്നെ ഒരു മേമ്പൊടിക്ക് ചെത്തുകുട്ടപ്പനായി വിമന്‍സ്‌ കോളേജില്‍ കയറി നിരങ്ങുകയുമാവാം. ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങള്‍ നോക്കിക്കോളുമല്ലോ.
എന്തിനാണീ പ്രഹസനം? ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ തെരഞ്ഞെടുപ്പും പത്രികാസമര്‍പ്പണവും? ഇന്ത്യയില്‍ ആര്‍ക്കാണറിയാത്തത് രാഹുല്‍ ഏറ്റെടുക്കുന്നത് വരെ സോണിയാജി തന്നെയാണ് കോണ്ഗ്രെസ് അധ്യക്ഷയെന്നത്? സ്ഥാനമോഹികളായ കുറെ നേതാക്കന്മാര്‍ക്ക് സ്വന്തം പേരില്‍ പത്രിക കൊടുത്തു മാഡത്തിന്‍റെ ഗുഡ്‌ ബുക്കില്‍ കയറാനല്ലേ ഈ പത്രികാസമര്‍പ്പണമാമാങ്കം? ഒരു യൂത്ത്‌ കൊണ്ഗ്രെസ് തെരഞ്ഞെടുപ്പ് പോലും തമ്മിലടി മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, അവസാനം കാലു തിരുമ്മുന്നവനെയും പുറം ചൊറിയുന്നവനെയും നോമിനേഷന്‍ വഴി മാഡത്തെ കൊണ്ട് സ്ഥാനാരോഹണം ചെയ്യിക്കുന്ന ചാണ്ടിയുടെയും ചെന്നിയുടെയും പാര്‍ട്ടിയില്‍ അതുപോലെ തന്നെ പോരെ ഈ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പും? ഒരു പക്ഷെ നിര്‍ദ്ദേശിക്കാന്‍ മാഡത്തിന് മുകളില്‍ മറ്റാരും ഇല്ലാത്തത് കൊണ്ടായിരിക്കും. അല്ലേ?
എന്തായാലും പഴയ പത്രികകള്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്ന ആക്രിക്കാര്‍ തമ്മിലടിച്ച് കോണ്ഗ്രെസ്സുകാരെ തമ്മിലടിയുടെ കാര്യത്തില്‍ പിന്നിലാക്കാഞ്ഞാല്‍ നല്ലത്.
വാല്‍:
ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക് ലീഗിനെ മാതൃകയാക്കിക്കൂടെ? സംസ്ഥാന പ്രസിഡന്‍റ് ഏറ്റവും മൂത്ത തങ്ങള്‍. യൂത്ത്‌ ലീഗ് പ്രസിഡന്‍റ് ഏറ്റവും ഇളയ തങ്ങള്‍. സുന്നി സംഘടനാ പ്രസിഡന്‍റ് ഇടക്കുള്ള തങ്ങള്‍. ജനറല്‍ സെക്രട്ടറി ഒരു കുട്ടി. പിന്നെ ഇവരെല്ലാം കൂടി ഒരു ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഒടുവില്‍ എല്ലാര്‍ക്കും ബിരിയാണി. ഒത്താല്‍ ഒരു സുലൈമാനിയും.

September 02, 2010

മത പരിപാടികള്‍ നിരോധിക്കുമോ?

പൊതുസ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നിരോധിച്ച വിധിയിലൂടെ കോടതി ഒരിക്കല്‍ കൂടി അരാഷ്ട്രീയ ബുദ്ധിജീവികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണല്ലോ. രാഷ്ട്രീയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലര്‍ക്കും സി.പി.എം. എന്നാണെന്ന് തോന്നുന്നു ഓര്‍മ്മ വരുന്നത്. അത് കൊണ്ട് രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും എതിരായ ഏതു വാര്‍ത്തയും സി.പി.എമ്മിന് എതിരായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തു രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ ആര്‍ക്കു കഴിയും? പൊതുസ്ഥലത്തെ പരിപാടികള്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷെ ജനങ്ങളെ അറിയിക്കേണ്ട, ജനങ്ങളെ കൂടി ബാധിക്കുന്ന കാര്യങ്ങള്‍ പിന്നെ എവിടെ വെച്ച് പറയും? രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ ഏതെങ്കിലും മൈതാനത്തു വിളിച്ചു കൂട്ടി പറഞ്ഞാല്‍ മുഴുവന്‍ പൊതുജനങ്ങളെയും എങ്ങനെ അറിയിക്കാന്‍ കഴിയും? സമ്മേളനം നിരോധിക്കലല്ല, അതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
രാഷ്ട്രീയ പരിപാടികള്‍ മാത്രമാണോ ജനങ്ങള്‍ക്ക്‌ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത്? അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങള്‍ മൂലം എത്ര സ്ഥലത്താണ് ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടാകുന്നത്. ശോഭായാത്രയും നബിദിനറാലിയും പോകുന്നത് റോഡിലൂടെയല്ലേ? അതൊന്നും പക്ഷെ ന്യായാധിപന്മാര്‍ കാണ്‌ന്നില്ലായിരിക്കും. മതത്തില്‍ തൊട്ടുകളിച്ചാല്‍ കൈ പൊള്ളുമെന്ന് അവര്‍ക്കറിയാം. പിന്നെ തങ്ങളില്‍ പലരും കുമ്പിട്ടു പ്രാര്‍ഥിക്കുന്ന ആള്‍ദൈവങ്ങളെ പിണക്കാനുമാവില്ലല്ലോ... കഷ്ടം.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം