വൈദ്യശാസ്ത്രത്തിലെ നൈതികതയെക്കുറിച്ച് ആഗസ്റ്റ് ആദ്യലക്കം പച്ചക്കുതിരയിൽ
എഴുത്തുകാരിയും അലോപ്പതി ഡോക്ടറുമായ ഡോ.ഖദീജ മുംതാസ് എഴുതിയ ലേഖനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ ആ ലേഖനത്തിൽ പരാമർശിക്കപ്പെട്ട വാക്സിനേഷനെക്കുറിച്ചും സ്കാനിംഗ് പോലുള്ള രോഗനിർണയ
രീതികളിലെ തട്ടിപ്പുകളെക്കുറിച്ചുമുള്ള സൂചനകൾ മാത്രമാണു കൂടുതലായി - സെൻസേഷണൽ ആവാൻ
കൂടുതൽ സാദ്ധ്യത അവക്കാണെന്നതിനാലായിരിക്കാം - സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്.
എന്നാൽ അവർ അതിൽ സൂചിപ്പിച്ച ചില കാര്യങ്ങൾ
ഹോമിയോപ്പതിയുടെ കണ്ണിലൂടെ നോക്കുമ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി തോന്നി. ഒന്ന്,
ലേഖനം തുടങ്ങുമ്പോൾ തന്നെ കുടുംബ ഡോക്ടർ എന്ന ആശയത്തെക്കുറിച്ച് പരാമർശിക്കുന്നത്.
ഇന്ന് രോഗികൾ നേരിട്ട് സൂപ്പർസ്പെഷ്യാലിറ്റി കേന്ദ്രങ്ങൾ അന്വേഷിച്ച് പരക്കം പായുകയാണ്.
പ്രാഥമികമായി ഒരു ഡോക്ടറെ കാണിച്ച് ആവശ്യമെങ്കിൽ റെഫർ ചെയ്യുന്ന രീതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ആവശ്യമായ ഉപദേശങ്ങൾ സ്വീകരിക്കാനോ കച്ചവടക്കണ്ണോടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റികൾ വഞ്ചിക്കപ്പെടുന്നില്ല
എന്നുറപ്പു വരുത്താനോ പോലും ഇന്ന് കുടുംബ ഡോക്ടർമാർ എന്ന വംശം നാമാവശേഷമായിരിക്കുന്നു
എന്ന അർത്ഥത്തിലാണവർ എഴുതിയിട്ടുള്ളത്. പക്ഷെ ഇന്ന് പൊതുസമൂഹത്തിൽ - പ്രത്യേകിച്ചും
നഗരങ്ങൾ ഒഴിച്ചുള്ള പ്രദേശങ്ങളിൽ - ഒരു പരിധി വരെ ഹോമിയോപ്പതി ഡോക്ടർമാർ കുടുംബ ഡോക്ടർ
എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു എന്നാണു തോന്നുന്നത്. കുട്ടികളുടെ പനി ചികിത്സിക്കുന്ന
ഡോക്ടർ എന്ന തീരെ പഴയ കാഴ്ചപ്പാട് വിട്ട് കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾക്കായി
ആദ്യം സമീപിക്കുന്നത്, പല കുടുംബങ്ങളും, ആ നാട്ടിലെ ഹോമിയോപ്പതി ഡോക്ടർമാരെയായി മാറിയിട്ടുണ്ട്.
ജനപക്ഷത്ത് നിന്ന് ചികിത്സിക്കുന്ന ഹോമിയോപ്പതി ഡോക്ടർമാർക്ക് ഈ സാഹചര്യത്തിൽ വൈദ്യശാസ്ത്രം
കേവലം ഒരു ബിസിനസ് ആകുന്ന അവസ്ഥയെ ഒരു പരിധി വരെ ചെറുക്കാൻ കഴിഞ്ഞേക്കാം.
മറ്റൊരു കാര്യം അവർ സൂചിപ്പിക്കുന്നത് "ചികിത്സയിലെ നൈതികതയെയോ
ഡോക്ടർ - രോഗി ബന്ധത്തിലെ ഭാവനാത്മകമായ ആത്മീയ തലത്തെപ്പറ്റിയോ സാമൂഹികമായ ഉത്തരവാദിത്തങ്ങളെപ്പറ്റിയോ
പ്രത്യേകിച്ചൊരു അവബോധവും ഉണ്ടാക്കാത്ത വൈദ്യശാസ്ത്ര വിദ്യാഭ്യാസ രീതി"യെപ്പറ്റിയാണ്.
അവർ അലോപ്പതി വിദ്യാഭ്യാസത്തെക്കുറിച്ചു മാത്രമാണു പറഞ്ഞതെന്നുറപ്പ്. കാരണം ഹോമിയോപ്പതിയുടെ
അടിസ്ഥാനപ്രമാണങ്ങൾക്കൊപ്പം ഒരു ചികിത്സകൻ എങ്ങനെയായിരിക്കണം എന്നതിന്റെ നൈതികവും മനുഷ്യത്വപരവും
സാമൂഹികപരവുമായ ഉദാത്തമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളിച്ച് ഡോ.സാമുവൽ ഹാനിമാൻ രചിച്ച
"ഓർഗനോൺ ഓഫ് മെഡിസിൻ" തന്നെയാണ് ഇന്നും ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്റെ
കാതൽ. (ഇന്നത്തെ ശാസ്ത്രം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകൾക്കനുസരിച്ച് ചിന്തിക്കുമ്പോൾ
അതിലെ ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ചിലർ പറയുന്നതിന് ഒരുകാലത്ത് ശാസ്ത്രത്തിനു
തെളിയിക്കാൻ കഴിയാതിരുന്ന പലതും പിന്നീടു ശാസ്ത്രം തെളിയിച്ചു എന്നതുതന്നെയാണു മറുപടി).
പക്ഷെ ആ ഗ്രന്ഥത്തിലെ ആദ്യ രണ്ട് അഫോറിസങ്ങൾ വിവരിക്കുന്നതിനപ്പുറം ഒരു ചികിത്സകൻ എങ്ങനെയായിരിക്കണം
എന്നും ചികിത്സയുടെ പരമോന്നതമായ ലക്ഷ്യം എന്തായിരിക്കണമെന്നും ഉദ്ഘോഷിക്കുന്ന മറ്റൊരു
രചന മറ്റെവിടെയും ലഭിക്കും എന്നു തോന്നുന്നില്ല.
അഫോറിസം 1 :
“ഡോക്ടറുടെ പരമോന്നതവും
ഏകമാത്രവുമായ കർത്തവ്യം രോഗാവസ്ഥയിലായ മനുഷ്യനെ ആരോഗ്യമുള്ള അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരിക
എന്നുള്ളതാണ്, അതിനെ രോഗശാന്തി എന്നു വിളിക്കാം.”
അഫോറിസം 2 :
“തികച്ചും ഉൾക്കൊള്ളാവുന്ന തരത്തിലുള്ള തത്വങ്ങളുടെ അടിസ്ഥാനത്തിൽ കുറിയതും പരമാവധി വിശ്വസനീയവും തികച്ചും ദോഷരഹിതവുമായ മാർഗത്തിലൂടെ ദ്രുതവും സൗമ്യവും ചിരസ്ഥായിയുമായ രീതിയിൽ ആരോഗ്യം പുനഃസ്ഥാപിക്കൽ, അല്ലെങ്കിൽ രോഗത്തിന്റെ പൂർണമായ രീതിയിലുള്ള നശീകരണം, അതാണു രോഗശാന്തിയുടെ ഉദാത്തമായ ആദർശം”
“തികച്ചും ഉൾക്കൊള്ളാവുന്ന തരത്തിലുള്ള തത്വങ്ങളുടെ അടിസ്ഥാനത്തിൽ കുറിയതും പരമാവധി വിശ്വസനീയവും തികച്ചും ദോഷരഹിതവുമായ മാർഗത്തിലൂടെ ദ്രുതവും സൗമ്യവും ചിരസ്ഥായിയുമായ രീതിയിൽ ആരോഗ്യം പുനഃസ്ഥാപിക്കൽ, അല്ലെങ്കിൽ രോഗത്തിന്റെ പൂർണമായ രീതിയിലുള്ള നശീകരണം, അതാണു രോഗശാന്തിയുടെ ഉദാത്തമായ ആദർശം”
ഓർഗനോൺ ഓഫ് മെഡിസിൻ പഠിച്ച് പുറത്തിറങ്ങുന്നതു
തന്നെയാണ് ഹോമിയോപ്പതി ചികിത്സകരിൽ ഉയർന്ന സാമൂഹ്യബോധവും താരതമ്യേന കുറഞ്ഞ കച്ചവടക്കണ്ണും
- താരതമ്യേന കുറഞ്ഞ എന്നേ ഇന്നത്തെ മത്സരാധിഷ്ഠിത സമൂഹത്തിൽ പറയാനാകൂ എന്നതിൽ ക്ഷമിക്കുക
- ഇത്തരത്തിൽ തത്വശാസ്ത്രാധിഷ്ഠിതമായ വിഷയങ്ങൾ പഠനവിധേയമാക്കാത്ത ചികിത്സാ ശാസ്ത്രങ്ങൾ
പഠിച്ചു പുറത്തിറങ്ങുന്നവരെ അപേക്ഷിച്ച് വെളിവാകുന്നതിനു കാരണമാകുന്നത്.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി അവർ സൂചിപ്പിക്കുന്നുണ്ട്.
സ്പെഷ്യാലിറ്റിയും സൂപ്പർ സ്പെഷ്യാലിറ്റിയും വരുമ്പോൾ രോഗിയെ "ഖണ്ഡങ്ങൾ ആയി തിരിച്ച്
പഠിക്കുകയും ആ ഖണ്ഡങ്ങളെ ഒന്നിപ്പിച്ചു വ്യക്തിയായി നിലനിർത്തുന്ന ഘടകത്തെ അവഗണിക്കുകയും
ചെയ്യുന്നു" എന്നത്. രോഗിയുടെ ശരീരം വിവിധ വിദഗ്ദ്ധരാൽ റിപ്പയർ ചെയ്യേണ്ട ഒരുപകരണത്തിന്റെ
നിലവാരത്തിലേക്കു മാറുന്നതായും അവർ പരിതപിക്കുന്നു. ഇവിടെയാണു ഹോമിയോപ്പതി വ്യത്യസ്തമാകുന്നത്.
രോഗിയെ മുഴുവനായി - മനുഷ്യനായി - കണ്ട് രോഗങ്ങൾക്കുപരിയായി ശാരീരികാവസ്ഥയിലും മാനസികാവസ്ഥയിലും
ജീവിതരീതിയിലും മൊത്തമായി വന്നിട്ടുള്ള വ്യത്യാസങ്ങൾ കണക്കിലെടുത്ത് ചികിത്സിക്കുന്നതാണു
ഹോമിയോപ്പതിയുടെ രീതി. അതുകൊണ്ടുതന്നെയാണല്ലോ രോഗത്തെയല്ല രോഗിയെയാണു ചികിത്സിക്കുന്നത്
എന്നു പറയപ്പെടുന്നത്. ഇത്തരത്തിൽ ഡോ.ഖദീജ മുംതാസിന്റെ ലേഖനത്തെ വായിക്കുമ്പോൾ ഇന്ന്
ചികിത്സയുടെ നൈതികത ഉയർത്തിപ്പിടിക്കുന്ന ചികിത്സാരീതി ഹോമിയോപ്പതിയാണെന്നു മനസിലാക്കാൻ
കഴിയും. സ്കാനിംഗ് ഉൾപ്പെടെയുള്ള രോഗനിർണയ രീതികളിൽ നടമാടുന്ന തട്ടിപ്പുകൾ അവർ തുറന്നെഴുതുന്നതൊക്കെതന്നെ
ഇന്ന് ശാസ്ത്രീയം എന്ന് കൂടുതൽ കൂടുതൽ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നവർ ശാസ്ത്രത്തെ
കേവലം ഒരു മറയാക്കി കീശ വീർപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. അത്തരം അരമനരഹസ്യങ്ങൾ
അങ്ങാടിപ്പാട്ടാകാതിരിക്കാൻ ആ ചികിത്സാ ബിസിനസ്സിന്റെ മേലാളന്മാർ എടുക്കുന്ന മുൻ കരുതൽ
തന്നെയാണ് സ്കാനിംഗും മറ്റും തങ്ങളുടെ കുത്തകയാക്കാൻ അവർ നടത്തുന്ന ശ്രമം. ആ കച്ചവടത്തിന്റെ
മറ്റൊരു വശമാവാനല്ല, മറിച്ച് ചികിത്സയിലെ നൈതികത നിലനിർത്തി രോഗാതുരമായ സമൂഹത്തിനു
ആശ്വാസമാവുന്ന, സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങായി നിൽക്കുന്ന വൈദ്യശാസ്ത്രമായി
ഹോമിയോപ്പതിയെ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണു ഹോമിയോപ്പതി ചികിത്സകർ ശ്രമിക്കേണ്ടത്.
സാധാരണക്കാരന്റെ ചികിത്സയായാണു ഹോമിയോപ്പതി ഇവിടെ വളർന്നുവന്നിട്ടുള്ളത്. ചികിത്സകന്റെ
ജീവിതസാഹചര്യത്തിലും ചികിത്സയുടെ ചെലവിലും സംജാതമായിട്ടുള്ള കാലാനുസൃതമായ മാറ്റങ്ങൾ
ഉൾക്കൊണ്ടുതന്നെ മനുഷ്യനെ സ്നേഹിക്കുന്ന ചികിത്സാരീതിയായി ഹോമിയോപ്പതി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.