ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

March 31, 2015

ആദ്യവിദ്യാലയ തിരുമുറ്റത്ത്

ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. ഒരുപാടോർമ്മകൾ ഓടിയെത്തി മനസ് വികാരനിർഭരമായ ഒരു സായാഹ്നം. എന്റെ പഴയ സ്കൂളിന്റെ വാർഷികം.
ഞാൻ നാലു വരെ പഠിച്ച, അമ്മയും അച്ഛനും പഠിപ്പിച്ച (പെറ്റമ്മയുടെ ചേച്ചിയും ഭർത്താവും ആണെങ്കിലും എനിക്കാറുമാസമുള്ളപ്പോൾ പെറ്റമ്മ ഭൂമിയിൽ നിന്നകന്നശേഷം വളർത്തി വലുതാക്കിയ അവരെ അച്ഛനും അമ്മയുമെന്നാണു ഞാൻ വിളിച്ചിരുന്നതും കരുതിയിരുന്നതും) സ്കൂളിന്റെ 105ആം വാർഷികാഘോഷവും അമ്മ 1990ൽ റിട്ടയർ ചെയ്ത ശേഷം പ്രധാനാദ്ധ്യാപികാ പദമേറ്റെടുത്ത് സുദീർഘമായ 25 വർഷത്തോളം ആ സ്ഥാനത്തിരുന്നു 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിയ അദ്ധ്യാപിക റസിയട്ടീച്ചറുടെ യാത്രയയപ്പും ചേർന്ന ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ ഒന്നു പോയി തലകാണിച്ച് വൈകാതെ ക്ലിനിക്കിൽ എത്തണമെന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ "പരിപാടിയിൽ പങ്കെടുത്തിട്ടേ പോകാവൂ" എന്ന് സ്നേഹപൂർവം ടീച്ചർ നിർബന്ധിക്കുന്നതിനു മുൻപു തന്നെ, ആ ഗൃഹാതുരമായ ഓർമ്മകൾ പാറിനടക്കുന്ന അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നപ്പോൾ തന്നെ മനസ്സു തീരുമാനിച്ചിരുന്നു ആ മഹത്തായ മുഹൂർത്തത്തിന്റെ ഭാഗമാവാൻ.
ടീച്ചറുടെ മകൻ എന്നത് സ്കൂളിലെ പഠനകാലത്ത് ഏറെ ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളുമുള്ള ഒരവസ്ഥയാണെന്ന് അനുഭവിച്ചവർക്കറിയാം. എപ്പോഴും കുറേ ജോഡി കണ്ണുകൾ നമുക്കൊപ്പം ഉണ്ടാകും. അതുകൊണ്ടു തന്നെ ആ സ്റ്റാഫ് റൂമിൽ ഇരുന്നപ്പോൾ ഒരു സാധാരണ വിദ്യാർത്ഥിക്കുണ്ടാവുന്നതിൽ കൂടുതൽ ഓർക്കാനുണ്ടായിരുന്നു. ഞാൻ പഠിച്ചിരുന്ന കാലത്തെ അദ്ധ്യാപകരിൽ അവസാന കണ്ണിയാണ് റസിയട്ടീച്ചർ. എന്റെ അമ്മയെയും അമ്മക്കു മുൻപ് പ്രധാനാദ്ധ്യാപികയായിരുന്ന ആമിനുട്ടീച്ചറെയും അമ്മയെപ്പോലെ കരുതിയിരുന്ന ടീച്ചർ. ടീച്ചർ കൂടി പോകുന്നതോടെ ആ സ്കൂളുമായുള്ള ബന്ധം ഒരു പരിധിവരെ ഇല്ലാതായേക്കാം. സ്കൂളിൽ സുമതിട്ടീച്ചറായിരുന്നു എല്ലാ ക്ലാസിലും ക്ലാസ് ടീച്ചർ. പിന്നെ അറബി പഠിപ്പിച്ചിരുന്ന സുഹറ ടീച്ചർ. ആഴ്ചയിൽ മൂന്നു ദിവസമോ മറ്റോ തുന്നൽ പഠിപ്പിക്കാൻ വരുന്ന കുഞ്ഞമ്മട്ടീച്ചർ. അതായിരുന്നു അന്ന് അവിടുത്തെ ഉദ്യോഗസ്ഥവൃന്ദം.
1984 മുതലുള്ള നാലു വർഷങ്ങൾ. വാഹനസൗകര്യം കുറവുള്ള അക്കാലത്ത് രാവിലെ വീട്ടിൽ നിന്നും തിരൂരിലേക്കുള്ള ബസ്സിലെ തിരക്കുള്ള യാത്ര. അവിടെ നിന്നും "കറുമണ്ണിൽ" എന്ന ഒരു ബസ് മാത്രമായിരുന്നു സ്കൂളിന്റെ റൂട്ടിൽ സർവീസ് നടത്തിയിരുന്നതെന്നു ഞാനോർക്കുന്നു. അതു കിട്ടിയില്ലെങ്കിൽ പാരലൽ സർവീസ് നടത്തുന്ന ജീപ്പിൽ - പലപ്പോഴും ഡോറിൽ എന്നെ മടിയിൽ വെച്ചിരുന്ന് - അമ്മ നടത്തിയിരുന്ന യാത്ര. അന്നത്തെ സ്ഥിരം സഹയാത്രികയായിരുന്നു പിന്നീടു മലപ്പുറം ജില്ലാ പ്രസിഡന്റായ അഡ്വ.കെ.പി.മറിയുമ്മ. വേറെയും കുറേ അദ്ധ്യാപികമാരുമുണ്ടായിരുന്നു. അമ്മക്കു സീറ്റ് കിട്ടിയില്ലെങ്കിൽ അവരുടെ എല്ലാം മടിയിൽ മാറി മാറി എന്നെയിരുത്തും. പിന്നീട് വലിയപറമ്പിലെ സ്റ്റോപ്പിൽ ഇറങ്ങി ചെളി നിറഞ്ഞ പഞ്ചായത്ത് റോഡിലൂടെ കുറച്ചു നടക്കണം. അല്ലെങ്കിൽ മുകളിലെ സ്റ്റോപ്പിൽ ഇറങ്ങി ഇടുങ്ങിയ ഇടവഴിയിലൂടെ പാമ്പോ മറ്റോ ഉണ്ടോ എന്നു ശ്രദ്ധിച്ചു നടക്കണം. അതൊരു കാലം.


"അമ്മട്ടീച്ചർ" - അങ്ങനെയായിരുന്നു എന്റെ അമ്മയെ ആ സ്കൂളിലെ കുട്ടികളെല്ലാം വിളിച്ചിരുന്നത്, നാട്ടുകാരും. ലക്ഷ്മിക്കുട്ടിട്ടീച്ചർ എന്ന പേർ ആർക്കും ഓർമ്മയില്ല, അല്ലെങ്കിൽ മനഃപൂർവം അവർ അതു മറന്ന് എന്റെ അമ്മക്ക് അവരുടെ അമ്മയുടെ സ്ഥാനം കൊടുത്തിരുന്നു. 36 വർഷക്കാലം ആ സ്കൂളിനെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കരുതി ജോലി ചെയ്ത അമ്മക്ക് ആ നാടിലെ മുഴുവൻ പേരുടെയും അമ്മയുടെ സ്ഥാനത്തിരിക്കാൻ ഇന്നും കഴിയുന്നു എന്നത് ഇന്നലെ ആ നാട്ടിലെ കാരണവന്മാരും മദ്ധ്യവയസ്കരുമായവർ എന്റെ കൈ പിടിച്ച് വികാരനിർഭരമായി "അമ്മട്ടീച്ചർ ഞങ്ങളുടെ അമ്മ തന്നെയായിരുന്നു" എന്നു പറഞ്ഞപ്പോൾ ഞാൻ ഹൃദയംകൊണ്ട് തൊട്ടറിയുകയായിരുന്നു.
ഒരു നിയോഗം പോലെ ഞാനിന്നു ജോലി ചെയ്യുന്നത് അതേ വളവന്നൂർ പഞ്ചായത്തിലെ അതേ വാർഡിൽ സ്ഥിതിചെയ്യുന്ന ഹോമിയോ ഡിസ്പെൻസറിയിലാണ്. ഏതാനും മാസം മുൻപ് അങ്ങോട്ട് സ്ഥലം മാറ്റം ലഭിച്ചത് ഒരു പക്ഷേ ഈ വാർഷികത്തിൽ പങ്കെടുത്ത് ആ സ്കൂൾ കെട്ടിടം ഇല്ലാതാകുന്നതിനു മുൻപ് ആ മണ്ണിൽ എന്റെ കാലുകൾ സ്പർശിക്കണമെന്ന, തുടർന്നും എന്തെങ്കിലും തരത്തിൽ സ്കൂളുമായുള്ള ബന്ധം എനിക്കു തുടരാൻ കഴിയണമെന്ന അമ്മയുടെ ആഗ്രഹമാകാം. അതിനു സാധിച്ചത് എന്റെ മഹാഭാഗ്യവും.
ഡിസ്പെൻസറിയിൽ ചാർജെടുത്ത ശേഷം ആ നാട്ടിൽ നിന്നും വരുന്നവരോടൊക്കെ ഞാൻ ചോദിക്കും, "സ്കൂളിനടുത്താണോ? എന്റെ അമ്മ അവിടെ പഠിപ്പിച്ചിരുന്നു, അറിയുമോ" എന്ന്. കൂടുതലും സ്ത്രീകളായതിനാൽ - ആ ഭാഗത്തേക്ക് വിവാഹം കഴിഞ്ഞു വന്നവർ - അവർക്ക് അമ്മയെ അറിയില്ലായിരുന്നു. അതുകൊണ്ട് ആ ബന്ധത്തിന്റെ ഊഷ്മളത എനിക്ക് അനുഭവവേദ്യമായിരുന്നില്ല. പക്ഷെ ഇന്നലെ എന്നെ സ്റ്റേജിൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഏതോ ഒരു ഡോക്ടർ എന്നോ പഞ്ചായത്ത് ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ എന്നോ മാത്രം കരുതിയിരുന്ന നാട്ടുകാരിൽ പലരും ഞാൻ പ്രസംഗമദ്ധ്യേ ആ സ്കൂളിലെ പൂർവാദ്ധ്യാപിക അമ്മട്ടീച്ചറുടെ മകനാണെന്നു സൂചിപ്പിച്ചശേഷം പരിപാടി കഴിഞ്ഞ ഉടൻ തന്നെ സ്റ്റേജിൽ കയറിവന്നും താഴെ സദസ്സിലൂടെ ഞാൻ നടന്നു നീങ്ങിയപ്പോഴും എന്റെ കരം ഗ്രഹിച്ച് എന്റെ അമ്മയോടുള്ള സ്നേഹവായ്പ് പ്രകടിപ്പിച്ചപ്പോൾ ഞാനറിഞ്ഞു ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികക്ക് ഒരു നാട് - ഒരു പക്ഷേ ഒരു പഴയ നാട് - നൽകുന്ന ബഹുമാനവും നന്ദിയും എന്താണെന്ന്.
അതോടൊപ്പം തന്നെ എന്റെ സുഹൃത്തുക്കളോട് അഭിമാനത്തോടെ ഉറക്കെ വിളിച്ചുപറയാനും ഞാൻ ആഗ്രഹിക്കുന്നു, ഈ സാധാരണ സർക്കാർ വിദ്യാലയത്തിന്റെയും അതുപോലുള്ള മറ്റു രണ്ട് വിദ്യാലയങ്ങളുടെയും - ജി.എം.യു.പി.സ്കൂൾ ബി.പി.അങ്ങാടി(കോട്ടത്തറ), തിരൂർ ഗവ.ബോയ്സ് ഹൈസ്കൂൾ - പരിമിതികൾക്കുള്ളിൽ നിന്നാണു ഞാൻ പഠിച്ചത് എന്ന്. വരേണ്യതയുടെ പൊടിപ്പും തൊങ്ങലും വെച്ച് അടവെച്ചു വിരിയിച്ച ഒരു ബ്രോയിലർ വിദ്യാർത്ഥിയല്ല ഞാനെന്ന്, അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരനായി സാധാരണക്കാരന്റെ രാഷ്ട്രീയ - സാമൂഹ്യ പശ്ചാത്തലം ഉൾക്കൊണ്ട്, നാടിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിൽ ശരീരത്തെയും ചിന്തയെയും ഇടപെടുത്തിക്കൊണ്ട് ജീവിക്കാനേ എനിക്കറിയൂ എന്ന്.


ആ സ്കൂൾ കെട്ടിടം ഉടൻ ഇല്ലാതാകാൻ പോകുകയാണ്. 105 വർഷത്തിന്റെ ജരാനരകൾ അവശേഷിക്കുന്ന ആ കെട്ടിടം പൊളിച്ചുനീക്കുകയാണ്. പുതിയ കെട്ടിടം നാട്ടുകാരുടെ പൂർണ സഹകരണത്തോടെ ഉയർന്നുവരുന്നു. 105 വർഷക്കാലമെന്നത് ഏറെ നീണ്ട ഒരു കാലയളവാണ്. അൺ എയ്ഡഡ് - ഇംഗ്ലീഷ് മീഡിയം - സി.ബി.എസ്.ഇ വിദ്യാലയങ്ങൾ അരങ്ങു തകർത്ത് വാഴുന്ന ഇക്കാലത്ത് ഇടറി വീഴുന്ന പ്രായം ചെന്ന പ്രാഥമിക വിദ്യാലയങ്ങൾ നിരവധി. ഇതിനിടയിലും ആ സ്കൂൾ നിലനിന്നു എന്നത് - ഇടക്കാലത്ത് നിരവധി പ്രശ്നങ്ങൾ നേരിട്ടതിനെക്കുറിച്ച് മറ്റു പ്രാസംഗികരുടെ വാക്കുകളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞു - ആ നാട്ടുകാരുടെ നല്ല മനസിന്റെ മകുടോദാഹരണമാണ്. ഒരു ഗ്രാമീണ വിദ്യാലയം, ഒരു നാടിനു മുഴുവൻ അറിവു പകർന്നൊരു സാംസ്കാരിക കേന്ദ്രം നാട്ടുകാർ മുൻ കൈ എടുത്ത് പുനരുജ്ജീവിപ്പിച്ചത് ഞാൻ നേരിട്ടറിഞ്ഞു. ഏതോരു ദൈവികവും ആത്മീയവുമായ കാര്യത്തേക്കാളും മഹത്തരമായ പുണ്യകർമ്മമാണവർ ചെയ്യുന്നത്. അക്ഷരമാണു ദൈവം. അറിവാണു വെളിച്ചം. ആ തിരിച്ചറിവ് ആ നല്ലവരായ നാട്ടുകാർക്ക് എക്കാലത്തും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ ആദ്യാക്ഷരം കുറിച്ച, എന്റെ അമ്മ 36 വർഷം നെഞ്ചോടു ചേർത്ത ആ വിദ്യാലയത്തിന് - വാരണാക്കര എ.എം.എൽ.പി. സ്കൂളിന് - ഞാൻ എന്തു പകരം നൽകും ഗുരുദക്ഷിണയായി എന്നറിയില്ല. എങ്കിലും അമ്മയുടെ ഓർമ്മക്ക് ആ സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ വരവിന്റെ ഭാഗമായി എന്തെങ്കിലും നൽകാൻ കഴിയണമെന്നു ഞാൻ ആശിക്കുന്നു. പഴയ തലമുറയുടെ മനസിൽ ജീവിക്കുന്ന അമ്മ പുതിയ തലമുറയുടെ ദൃഷ്ടികളിലും കൂടി നിലനിൽക്കട്ടെ.

September 11, 2011

കണ്ണൂരിലെ മീറ്റില്‍...


തൊടുപുഴയും  കൊച്ചിയും നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു കണ്ണൂരില്‍ പങ്കെടുക്കുമെന്ന്. പക്ഷെ പേര് കൊടുക്കാന്‍ വിട്ടു പോയി. രണ്ടു മാസമായി ഈ വഴിയൊന്നും വരാത്തതിന്‍റെ ബാക്കി പത്രം.  ഒടുവില്‍ തലേന്ന് ബ്ലോഗര്‍ കുമാരനെ വിളിച്ചു പറഞ്ഞു... "ഈയുള്ളവനെ കൂടി പരിഗണിക്കണേ" എന്ന്. "എന്തിനീ ഫോര്‍മാലിറ്റി? ധൈര്യമായി കിട്ടുന്നത്ര ആളെയും കൂട്ടി പോര്..." എന്നായിരുന്നു മറുപടി.
കൂടെ വരാന്‍ സാധ്യതയുള്ള മലപ്പുറംകാരെ ഒക്കെ ഒന്ന് വിളിച്ചു... പൊന്മല ജയേട്ടന്‍ തലേന്ന് പോകും. കൊട്ടോട്ടി ഇല്ല, നാട്ടില്‍. ഹാഷിമിന് കുടുംബ പ്രാരാബ്ധം. പത്രക്കാരന്‍ തലേന്നോ പിറ്റേന്നോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. നന്ദുവിന് കുടുംബത്തില്‍ കല്യാണം. ഒറ്റയ്ക്ക് പുറപ്പെടാം എന്ന് കരുതി ഇരിക്കുമ്പോള്‍ അതാ വരുന്നു ഈയുള്ളവനെപ്പോലെ പഞ്ചാരഗുളികയും ബ്ലോഗും ഒന്നിച്ചു കൊണ്ട് പോകുന്ന കോയ ഡോക്ടറുടെ വിളി... "ഏതു ട്രെയിനിനാ യാത്ര" എന്ന്. "അഞ്ചു മണിയുടെ വണ്ടിക്ക്" എന്ന് ധൈര്യമായി പറഞ്ഞതിന്‍റെ അത്ര ധൈര്യം രാവിലെ എണീറ്റപ്പോള്‍ ഇല്ലാത്തത് കൊണ്ടായിരിക്കും, അലാറം ഓഫ് ചെയ്തു (അതെപ്പോ ചെയ്തു?) കുറേക്കഴിഞ്ഞ് ഞെട്ടിയുണര്‍ന്നപ്പോ അഞ്ചര. പിന്നെ രോട്ടമായിരുന്നു... ആറു മണിയുടെ വണ്ടി പിടിക്കാന്‍. ബ്ലോഗു ദേവതമാരുടെ കാരുണ്യം കൊണ്ട് സെക്കണ്ടുകളുടെ വ്യത്യാസത്തില്‍ ഞാന്‍ ഒന്നാമത്. ഒരു വിധം കയറിയപ്പോള്‍ അതാ കോയ ഡോക്ടറുടെ വിളി... "ഞാന്‍ കോഴിക്കൊടെത്തിയില്ല, ഇനിയേതാ വണ്ടി?" ഒരു ചായ കുടിച്ചു കാത്തിരിക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. കോഴിക്കൊട്ടെത്തിയപ്പോള്‍ സീറ്റും കിട്ടി, കോയ ഡോക്ടറെയും കിട്ടി. ചായ കുടിക്കാന്‍ പറഞ്ഞ ആള്‍ വെള്ളപ്പവും കഴിച്ചിരിക്കുന്നു, ദുഷ്ടന്‍. 
കണ്ണൂരില്‍ എത്തിയപ്പോള്‍ ആദ്യം ആലോചിച്ചത് വയറിനെ പറ്റിയായിരുന്നു. ഹാളില്‍ ചെന്ന് അടുത്തുള്ള ഹോട്ടലില്‍ വല്ലതും കയറാമെന്ന് വെച്ച് ഓട്ടോയില്‍ കയറി. നോക്കിയപ്പോള്‍ ഒറ്റ ഹോട്ടല്‍ പോലും തുറന്നിട്ടില്ല. ഹാളിനുമുന്നില്‍ എത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒട്ടിക്കാനുള്ള പോസ്റ്ററുമായി രണ്ടു പേര്‍... കുമാരനും രെജി പുത്തന്‍ പുരക്കലും. ഞങ്ങളെ കണ്ട ആശ്വാസത്തില്‍ (പിന്നേ....) പോസ്റ്റര്‍ ഗെയിറ്റില്‍ ഒട്ടിക്കാന്‍ തീരുമാനമായി. 

കുമാരന്‍റെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീണ്ടും ഹോട്ടല്‍ അന്വേഷിച്ചിറങ്ങി.

 അടച്ചിട്ട ഹോട്ടലിനു മുന്നില്‍ തളര്‍ന്നു നില്‍ക്കുന്ന ഡോ.കോയ(ഹരിതകം)

ഒടുവില്‍ എത്തിയത് ബസ്‌ സ്റ്റാന്‍ഡില്‍. ഒരു ചായയും റൊട്ടിപൊരിച്ചതും... അപ്പൊ ഈ കണ്ണൂര്കാരൊന്നും ഞായറാഴ്ച ഭക്ഷണം കഴിക്കാറില്ലേ? (അതോ ഓണമാണോ വില്ലന്‍?)
 
എന്തായാലും  ഗേറ്റിനു മുന്നില്‍ നിന്ന് ഒരു പോട്ടം പിടിച്ചു...
ഹാളില്‍ എത്തിയപ്പോള്‍ അവിടെ കുറേപ്പേരെല്ലാം എത്തി വെടിവട്ടം തുടങ്ങിയിരിക്കുന്നു. നൂറു രൂപ (വമ്പിച്ച വിലക്കുറവ്... ആ ദുഷ്ടന്മാര്‍ തിരൂരിലൊക്കെ എത്രയാ വാങ്ങിയത്?) കൊടുത്തു ബാഡ്ജും വാങ്ങി ഗോദയിലേക്ക്...
ഗൂഡാലോചന  നടത്തുന്ന മാര്‍ക്സിസ്റ്റു വിരുദ്ധന്മാര്‍... :).  (നൗഷാദ്‌ വടക്കേലും സുകുമാരന്‍ സാറും)

 ഓ... പിന്നേ... നമ്മളെത്ര പോട്ടം കണ്ടതാ... തട്ടത്തുമല സജിം, പട്ടേപ്പാടം റാംജി, 'വെറും' പത്രക്കാരന്‍...

 ഇതിനിടയില്‍ ഒരു കയ്യില്‍ ഹാന്ടികാമും മറുകയ്യില്‍ ക്യാമറയുമായി ഒരാള്‍ കറങ്ങി നടക്കുന്നു, രെജി പുത്തന്‍ പുരക്കല്‍...

എന്തായാലും  അധികം വൈകാതെ കാര്യപരിപാടിയിലേക്ക് കടന്നു കൊണ്ട് ശരീഫ്ക മൈക്ക് കയ്യിലെടുത്തു..

രണ്ടാമത്തെ  ചിത്രത്തില്‍ കടന്നു കൂടിയത് പ്രേതമല്ല, 
പോട്ടം പിടിക്കാന്‍ സ്റ്റേജില്‍ ചാടിക്കയറുന്ന രെജി...

 ക്യാമറയും തൊപ്പിയുമായി കളത്തിലിറങ്ങിയ അകമ്പാടത്തിന്റെ കഥകളി കണ്ടു നോക്കുന്ന പൊന്മളക്കാരന്‍...

ഇതിനിടെ രണ്ടു മൂന്നു പേര്‍ വന്നു പരിചയപ്പെടുത്തി പോയി... ആദ്യം ഈയുള്ളവന്‍ തന്നെ... പിന്നേ സജിം, പത്രക്കാരന്‍. ആദ്യം കയറിയതിന്‍റെ ആഹ്ലാദാതിരേകത്താല്‍ പോട്ടം പിടിക്കാന്‍ മറന്നുപോയി...
 തനിക്ക് പ്രായം ഒട്ടുമായില്ലെന്ന അവകാശവാദവുമായി ഷാനവാസിക്ക...
 ബുദ്ധി കൂടിയതുകൊണ്ട് മുടി കൊഴിഞ്ഞെന്ന തെറ്റിദ്ധാരണയോടെ അരീക്കോടന്‍ മാഷ്‌. ( ആള്‍ കുടുംബത്തോടെ പഞ്ചാരഗുളികയുടെ... ബ്ലോഗിന്‍റെയല്ല മരുന്നിന്‍റെ... ആരാധകരാണെന്നു കേട്ടപ്പോള്‍ സത്യമായും രോമാഞ്ചം വന്നു, കോയ ഡോക്ടര്‍ക്കും വന്നു കാണും)

 തന്നെ അറിയാത്ത ആരുമുണ്ടാവില്ലെന്നത് കൊണ്ട് പരിചയപ്പെടുത്തല്‍ വേണ്ടെന്നു കരുതുന്ന സുകുമാരന്‍ സാര്‍. (പിന്നില്‍ നിന്നാരോ ചോദിച്ചു... "ഇതാരാ?" തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പാവം പഠിതാവ്)
 പ്രീത (?) - വളപ്പൊട്ടുകള്‍...
 മുകളിലും താഴെയും ഓരോ പ്രിയമാരാണ്‌... ഹരിയോ വിഷ്ണുവോ... കണ്ഫ്യൂഷനായല്ലോ...

ബ്ലോഗിനെ  ജീവിതമായി കാണുന്ന ശാന്തട്ടീച്ചര്‍
 ഷീബ


 ശ്രീജിത് കൊണ്ടോട്ടി...
(പ്രത്യേകം ഊന്നിപ്പറഞ്ഞത് അവിവാഹിതന്‍ എന്ന കാര്യം)

(ശ്രീ: പോട്ടം പിടിക്കുന്നത്‌ ക്വോട്ടെശന്‍ ടീമിന് കൊടുക്കാനാണോ?
കെ.പി.: അടുത്ത് നിന്നാല്‍ അടികിട്ടുമോ?
അവര്‍ ഒരിക്കല്‍ പോലും ഇങ്ങനെ ചിന്തിക്കില്ലെന്നുറപ്പ്.
ആശയസംവാദവും വ്യക്തിബന്ധവും രണ്ടും രണ്ടെന്നു തെളിയിച്ച ബ്ലോഗര്‍മാര്‍...
 സമീര്‍ തിക്കോടി.

 ബ്ലോഗിലെ കവിതയെക്കുറിച്ചുള്ള അഗാധമായ പഠനങ്ങളുടെ കരുത്തോടെ... വിനോദ്കുമാര്‍.

 ഡോ.മുഹമ്മദ്‌ കോയ - ഹരിതകം.

 മിനിട്ടീച്ചര്‍

 മുക്താര്‍ മാഷും കുട്ട്യോളും...
ഉറക്കം കളയാനുള്ള പൊടിക്കൈകളുമായി മുക്താര്‍ ഉദരംപൊയില്‍...
"കണ്ണ് തൊട്... മൂക്ക് തൊട്...."
 കണ്ണും മൂക്കും തൊടാനുള്ള ആവേശം



 തൊട്ടൂ... തൊട്ടില്ല...


 ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ രചനകളില്‍ ആവാഹിച്ച്... ഹംസ ആലുങ്ങല്‍.

 പട്ടേപ്പാടം റാംജി....

 അഡ്വ. സമദ്‌..
വക്കീല്‍ പണി നിര്‍ത്തിയാലും മാജിക്‌ കൊണ്ട് ജീവിക്കും.

പോട്ടം പിടിത്തത്തിന് ഇടവേള കൊടുത്ത് റെജി പുത്തന്‍പുരക്കല്‍...

 മേല്പ്പത്തൂരാന്‍...

 ലീല ചന്ദ്രന്‍...

 ശ്രീ.ജോണ്‍... 
സി.എന്‍.എസ് പബ്ലിക്കേഷന്‍സ്‌ പുറത്തിറക്കിയ പുതിയ പുസ്തകത്തിന്‍റെ രചയിതാവ്...
 രജിസ്ട്രേഷന്‍ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഓടി വന്ന ബിന്‍സി...
 ഇദ്ദേഹം അദ്ദേഹം തന്നെയാണോ എന്ന് ഒരു സംശയം. വരികളിലെ തീവ്രത വെച്ച് ഈ രൂപമല്ല ഞാന്‍ പ്രതീക്ഷിച്ചത്...
 നൌഷാദ് വടക്കേല്‍...

 തൌദാരവും കവിതയുമായി... നാമൂസ്‌.

 ക്ലാരയുടെ കാമുകന്‍... മഹേഷ്‌ വിജയന്‍.

പൊന്മളക്കാരന്‍...

 വല്‍സന്‍ അഞ്ചാം പീടിക.

 ജനാര്‍ദ്ധനന്‍ മാഷ്‌.

 ബിലാത്തിയില്‍ നിന്നും മുരളി മുകുന്ദന്‍... കൂടെ ഒരല്‍പം മാജിക്കും.

ശ്രദ്ധിക്കപ്പെടുന്ന നാടകകൃത്ത്‌ കൂടിയായ ഹരി പെരുമണ്ണ.

 കൂട്ടത്തിലെ ബേബി... വാല്യക്കാരന്‍ - മുബഷിര്‍.

 കനകാംബരന്‍.

 സന്ദീപ്‌.എ.കെ. - പുകക്കണ്ണട.

 സംഘാടകന്‍ - ബിജു കോട്ടില

 സംഘാടകന്‍ - കുമാരന്‍.

 ബ്ലോഗറാകാന്‍ ആഗ്രഹിക്കാത്ത ഒരു കവി - രതീഷ്‌.

 മേം വിധു ചോപ്രാ ഹി.. ഹും... ഹൈ...

രണ്ടു മിനിട്ട് നേരത്തേക്ക് കയ്യോ കാലോ മുറിച്ചു മാറ്റിയാലുണ്ടാകുന്ന വേദനയോടെ ക്യാമറ താഴെ വെച്ച നൗഷാദ്‌ അകമ്പാടം.

പിന്നെയും ഉണ്ട് ഒരു പാട് ബ്ലോഗര്‍മാരും ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചെത്തിയവരും....
 
 
 
 
 
 
 
  


 മലയാളം വിക്കി പ്രതിനിധി...
 ക്ലാസെടുക്കാന്‍ എത്തിച്ചേര്‍ന്ന ശ്രീ പ്രദീപ്‌ കുമാര്‍ (ആകാശവാണി)


 കമന്റലും വിളമ്പലും ഒരു പോലെ വഴങ്ങുന്ന ശ്രീ... 

 ഗംഭീര ഓണ സദ്യ (തിരൂരിലെ അത്ര പോരെങ്കിലും)


 പിരിയും മുന്‍പ് നമ്പര്‍ വാങ്ങാനുള്ള തിരക്ക്. 

 
 ഗ്രൂപ്‌ ഫോട്ടോകളോടെ, ഇനി അടുത്ത മീറ്റിലും അതുവരെ ബ്ലോഗിലും കാണാമെന്ന പ്രതീക്ഷയോടെ മടക്കം.
പ്രാതിനിധ്യം കുറവെങ്കിലും (സാധാരണ ബ്ലോഗ്‌ മീറ്റുകള്‍ വെച്ച് നോക്കുമ്പോള്‍ കുറവെന്ന് പറയാന്‍ കഴിയില്ല, പക്ഷെ സൈബര്‍ മീറ്റ് ആയി നടത്തുമ്പോള്‍ ബ്ലോഗര്‍മാര്‍ക്കുപരിയായി ഓണ്‍ ലൈനില്‍ വരുന്ന സകലമാന വിഭാഗങ്ങളില്‍ നിന്നും പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്നു) കുഴപ്പമില്ലാത്ത രീതിയില്‍ സംഘടിപ്പിച്ച മീറ്റ് തന്നെയായിരുന്നു നടന്നത്. എന്ത്കൊണ്ടോ മീറ്റുകളിലെ സ്ഥിരം മുഖങ്ങളെ പലരെയും കാണാനില്ലെന്ന് പലരും പറയുന്നത് കേട്ടു. തിരൂരില്‍ വന്ന കണ്ണൂരുകാരെ പോലും കണ്ടില്ല. 
എന്തൊക്കെയായാലും ഏതു പരിപാടി നടത്തുമ്പോളും അതിനു പിന്നില്‍ പ്രയത്നിക്കാന്‍ കുറെ പേര്‍ ഉണ്ടാകും ഓടിനടക്കാന്‍. വിമര്‍ശിക്കുന്നവര്‍ക്ക് ആ അധ്വാനം മനസ്സിലായില്ലെന്നു വരും. അത് കൊണ്ട് തന്നെ എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേരളത്തിന്‍റെ വടക്ക് ഭാഗത്ത്‌ ഈ സംഗമം നടത്തിയവരെ അഭിനന്ദിക്കുന്നു.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം