ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."
Showing posts with label വെള്ളിത്തിര. Show all posts
Showing posts with label വെള്ളിത്തിര. Show all posts

October 22, 2015

"എന്നു സ്വന്തം കാഞ്ചനമാല"

പുറത്തുപോയി സിനിമ കാണൽ നടന്നിട്ടു കുറേയായി. (ഹോമിയോപ്പതി ഉദ്ധരിക്കാൻ നടന്ന് കുടുംബം നോക്കാൻ പോലും പറ്റാത്തപ്പഴാ ഒരു സിനിമ, കാര്യങ്ങളുടെ പോക്കു കാണുമ്പൊ കുടുംബവും സിനിമയും തന്നെയാണു നല്ലതെന്നതു വേറെ കാര്യം). പ്രേമം കാണാത്ത അപൂർവം മലയാളികളിൽ പെടും ഞാനും എന്റെ കെട്ട്യോളും. (അങ്ങനെ പടം കണ്ടു പ്രേമിക്കണ്ട കാര്യൊന്നും ഞമ്മക്കില്ലാത്തോണ്ടല്ല :-p ടൈം കിട്ടണ്ടേ). അതിനി ആവർത്തിച്ച് മൊയ്തീൻ കാണാത്ത രണ്ടേ രണ്ടു മലയാളികളായി മാറേണ്ട എന്നു കരുതി ഇന്നലെ വിട്ടു, തിരൂർ ഖയ്യാമിലേക്ക്. ക്ലാസ് മേറ്റ്സും ദൃശ്യവും (പ്രേമത്തിനും ഉണ്ടായിരിക്കും) കഴിഞ്ഞ ശേഷം തിരൂരിൽ സ്ത്രീകൾ ഇത്രയും ഇടിച്ചുകയറിയ സിനിമ വേറെ അടുത്ത കാലത്തൊന്നും ഉണ്ടായിക്കാണില്ല. നല്ല തിരക്ക്. കഥ ആദ്യമേ അറിയാവുന്നതായ പടങ്ങൾ നമ്മളെപ്പോഴും ഒരു മുൻ വിധിയോടെയായിരിക്കും കാണുന്നത് (അല്ലാത്തതും). അതുകൊണ്ടു തന്നെ "യെവനീ കഥ എങ്ങനെ എടുത്തുകാണും" എന്നൊരു ബുദ്ധിജീവിനാട്യം നമുക്കു വേണല്ലോ, സിനിമയെടുപ്പിനെപ്പറ്റി ഒരു ചുക്കും അറിയില്ലെങ്കിലും. ആ ടിപ്പിക്കൽ മലയാളി പുച്ഛത്തിൽ കണ്ടു തുടങ്ങി.
നല്ല സിനിമ. ("അതിനി നിങ്ങ പറഞ്ഞിട്ടു വേണാ? നുമ്മ റിലീസിനേ കണ്ട് ബ്രോ" എന്നു മനസിൽ പറഞ്ഞ മച്ചാന്മാരു ക്ഷമി, നുമ്മ ഒന്നെഴുതട്ട്). മൊയ്തീന്റെ അനശ്വരത സൂചിപ്പിക്കാനായിരിക്കും "എന്ന് സ്വന്തം മൊയ്തീൻ" എന്ന് പേരിട്ടതെങ്കിലും അത് തീർച്ചയായും കാഞ്ചനമാലയുടെ സിനിമയാണ്. പൃഥീരാജ് എന്ന സൂപ്പർതാരത്തിന്റെ മൊയ്തീനിൽ നിന്നും സുന്ദരമായി, മൃദുവായി പാർവതിയെന്ന താരതമ്യേന ശ്രദ്ധിക്കപ്പെടാത്ത നടി (സൈറ ഉൾപ്പെടെ ചില കഥാപാത്രങ്ങൾക്കപ്പുറം) കാഞ്ചനമാലയെ പിടിച്ചെടുത്തിരിക്കുന്നു. ആ നടിയെ അതിൽ കാണുന്നേയില്ല. മുൻപവതരിപ്പിച്ച കഥാപാത്രങ്ങളും ഓർമ വരുന്നില്ല. കാണുന്നത് കാഞ്ചനമാലയെ മാത്രം. അതുപോലെ ലെനയും തകർത്തു. ഒട്ടു മിക്ക അഭിനേതാക്കളെയും വളരെ കൃത്യമായി കഥാപാത്രങ്ങൾക്കനുസൃതമായി തെരഞ്ഞെടുത്തതും അവരെല്ലാം തന്നെ മികച്ച അഭിനയം കാഴ്ചവെച്ചതും തന്നെയാണീ ചിത്രത്തിന്റെ വിജയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സംഭവകഥ സിനിമയാക്കുന്നത് വിജയിക്കണമെങ്കിൽ അതും ഒപ്പം അവതരണത്തിലെ പുതുമയും കൂടിയേ തീരൂ. രണ്ടിലും വിമൽ എന്ന പുതുമുഖ സംവിധായകൻ വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറേക്കാലത്തെ ഹോം വർക്ക് പാഴായില്ല. ആദ്യ ചിത്രം തപസ്യ പോലെ മനസിൽ ഏറെക്കാലം കൊണ്ടുനടന്ന് വൻ വിജയമാക്കി ആ ഒരു ചിത്രം തന്നെ മാസ്റ്റർപീസാക്കി പിന്നീട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില പുതുമുഖ സംവിധായകരെപ്പോലെയാവാതിരിക്കട്ടെ അദ്ദേഹം എന്ന് ആത്മാർത്ഥമായി നമുക്കാഗ്രഹിക്കാം. ഇനിയും ആ കഴിവ് മലയാളസിനിമക്കാവശ്യമുണ്ട്.
യഥാർത്ഥ കഥയോട് നീതി പുലർത്താൻ പറ്റിയില്ലെന്ന ചില ചെറിയ വിമർശനങ്ങളൊക്കെ എവിടെയോ കണ്ടിരുന്നു. അതേപോലെയങ്ങ് എടുക്കാനാണേൽ പിന്നെ പുസ്തകം വായിച്ചാൽ പോരേ? എന്തിനാ സിനിമ? കുറച്ചൊക്കെ അതിഭാവുകത്വവും കാല്പനികതയും ഇല്ലാതെ - അവരുടെ ജീവിതത്തിൽ തന്നെ അതാവശ്യത്തിലധികമുണ്ടെങ്കിലും - ഒരു യഥാർത്ഥകഥയെങ്ങനെ സിനിമയാക്കും? എന്തായാലും സംവിധായകൻ പ്രാധാന്യം കൊടുത്തിട്ടുള്ളത് അവരുടെ പ്രണയത്തിനു മാത്രമാണ്. മറ്റെല്ലാം രണ്ടാമതു മാത്രം. മൊയ്തീന്റെ രാഷ്ട്രീയമുൾപ്പെടെ അല്പം കോമാളിക്കളിയാക്കിയെന്നാണു തോന്നിയത്. ഒരേകദേശ രൂപമല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ വായിച്ചറിഞ്ഞ പ്രത്യേകതകൾ മുഴുവനൊന്നും ചേർക്കാൻ ആദ്യപകുതിയിൽ സംവിധായകൻ ശ്രമിച്ചില്ലെന്നു തോന്നുന്നു. എന്നാൽ രണ്ടാം പകുതിയിൽ കേട്ടറിഞ്ഞ മൊയ്തീനെത്തന്നെ കാണാനും കഴിഞ്ഞു. പൃഥ്വീരാജ് അത് മികച്ചതാക്കിയിട്ടുണ്ട്. പക്ഷെ പ്രണയത്തിനും കാഞ്ചനക്കും പ്രാധാന്യം നൽകിയപ്പോൾ മൊയ്തീൻ പിന്നിൽ തന്നെ. അതുതന്നെയായിരുന്നു വേണ്ടതും. കാഞ്ചനമാലയെന്ന പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന നിത്യസ്മാരകത്തിനുള്ള അർഹിക്കുന്ന അംഗീകാരം.
എന്തായാലും മൊയ്തീൻ - കാഞ്ചനമാല പ്രണയത്തെക്കുറിച്ച് കേട്ടതൊക്കെ വെച്ച് അസൂയ തുളുമ്പുന്ന മനസ്സോടെ പറയട്ടെ, ഒക്കെ കെട്ടുകഥയാവും. ഒരു മനുഷ്യനിങ്ങനെയൊക്കെ പ്രേമിക്കാൻ പറ്റുമോ?
അതെ, അവർ ശരിക്കും മനുഷ്യരല്ല പ്രണയത്തിന്റെ മാലാഖമാരാണ്. വാൽ: ഒരു കാലത്ത് മലപ്പുറംകാർ മുഴുവൻ റിലീസ് ചിത്രങ്ങൾ കാണാൻ ഇടിച്ചുകയറിയിരുന്ന എന്റെ നാട് ഇപ്പോൾ തീയറ്ററിന്റെ കാര്യത്തിൽ ദാരിദ്ര്യത്തിലാണെന്ന് അല്പം ദുഃഖത്തോടെ തന്നെ പറയേണ്ടിയിരിക്കുന്നു. ആകെ അഞ്ചെണ്ണമുണ്ടായിരുന്നതിൽ വിശ്വാസ് നേരത്തെ പൂട്ടി. ചിത്രസാഗറും കുറച്ചായി അടഞ്ഞുകിടക്കുന്നു. പെരിന്തൽമണ്ണയിലും മഞ്ചേരിയിലും പൊന്നാനിയിലും എടപ്പാളിലും കോട്ടക്കലുമൊക്കെ മൾട്ടിപ്ലക്സുകളും മികച്ച തിയറ്ററുകളും ഉയർന്നപ്പോൾ എന്റെ തിരൂർ മാത്രം ഇങ്ങനെ.
"തീയറ്റർ വന്നാൽ നിങ്ങളിപ്പൊ എന്നേം കൊണ്ട് എല്ലാ പടത്തിനും പോയതു തന്നെ, പോയി ഐ.എച്ച്.കെ.യുടെ കാര്യം നോക്ക്, അതല്ലേ നിങ്ങക്ക് വലുത്"
:-o ആരോ എന്തോ പറഞ്ഞോ?
അപ്പൊ ശരി, ഞാൻ പോയിട്ടു വരാം, അശരീരി നേരിട്ട് വരുന്നതിനു മുൻപ്.

July 30, 2014

വിക്രമാദിത്യനും അനൂപ് മേനോനും സൂപ്പർ താരങ്ങളും

വിക്രമാദിത്യൻ കണ്ടു. ഇഷ്ടപ്പെട്ടു.
ഇതു പക്ഷെ ഒരു നിരൂപണമൊന്നും അല്ല. ഉദ്ദേശിച്ച കാര്യത്തിലേക്കെത്തും മുൻപു പടത്തെ കുറിച്ച്...
വ്യക്തിപരമായി നോക്കിയാൽ ഡോ. ഇഖ്ബാൽ കുറ്റിപ്പുറം, ഡോ. മനു മഞ്ജിത് എന്നീ ഹോമിയോപ്പതി ഡോക്ടർമാർ കഥയും കവിതയും രചിച്ച, ഒരു പ്രധാന കഥാപാത്രം - ജോയ് മാത്യു അവതരിപ്പിച്ച ഡോ.പൈ - ഹോമിയോപ്പതി ഡോക്ടർ ആയ, ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങൾ ഉള്ള ചിത്രമാണു വിക്രമാദിത്യൻ. അതൊക്കെ സ്വകാര്യമായി അഭിമാനിക്കാം എന്നല്ലാതെ ഒരു സിനിമ എന്ന രീതിയിലുള്ള ആസ്വാദനത്തെ ബാധിക്കുന്നതിൽ എനിക്കു താല്പര്യമില്ല. പക്ഷെ നല്ല സിനിമയെ "സുഹൃത്തുക്കളുടെ സിനിമയെയും ഞാൻ കുറ്റം പറഞ്ഞു" എന്നു ജാട കാണിക്കാനായി മോശം സിനിമ എന്നെഴുതാൻ വയ്യല്ലോ. ഫേസ്ബുക്കിൽ പല നിരൂപകന്മാരും പലതും പറയുന്നുണ്ട്. അതവരുടെ കാര്യം. പക്ഷെ എനിക്കെന്തായാലും ഇഷ്ടപ്പെട്ടു, നമ്മളത്ര വലിയ ബുദ്ധിജീവിയൊന്നും അല്ലാത്തതുകൊണ്ടായിരിക്കും.
മനസ്സിൽ ഒരു പോരായ്മയും തോന്നിയില്ല എന്നല്ല. ക്ലൈമാക്സ് പൂർണമായങ്ങു ദഹിച്ചു എന്നൊന്നും പറയുന്നില്ല, പിന്നെ ഇടക്ക് ഒന്നു രണ്ടിടത്ത് ഈ കഥയിൽ ഇങ്ങനെ നടന്നിരുന്നെങ്കിൽ അങ്ങനെ ആവുമായിരുന്നില്ലേ, അങ്ങനെ നടന്നിരുന്നില്ലെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ലല്ലോ എന്നൊക്കെ തോന്നി. അതിപ്പോ ഭൂതക്കണ്ണാടി വെച്ചു കുറ്റം കണ്ടുപിടിക്കാനല്ലല്ലോ സിനിമ കാണുന്നത്. ആ ചോദ്യങ്ങളൊക്കെ അവിടെ തന്നെ ഇരിക്കട്ടെ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി എന്നു തന്നെ പറയാം. ദുൽഖറിന്റെ അഭിനയം എടുത്തു പറയാം. ഉണ്ണി മുകുന്ദനും അനൂപ് മേനോനും ലെനയും ഒന്നും മോശമാക്കിയില്ല. നായിക നമിത പ്രമോദ് മുൻ ചിത്രങ്ങളോളം നന്നായി എന്നു തോന്നിയില്ല. മനുവിന്റെ പാട്ടും - അന്തിച്ചോപ്പിൽ രാവും പകലും ചേരും പോലെ.... വിക്രമാദിത്യൻ - മറ്റു പാട്ടുകളും കുഴപ്പമില്ല. പക്ഷേ എന്തോ, മനുവിന്റേതൊഴികെയുള്ളവയൊന്നും ഓർമ്മയിൽ നിൽക്കാത്തതുപോലെ (അതുമാത്രം ഓർക്കാൻ ശ്രമിക്കുന്നതുകൊണ്ടായിരിക്കും) ഒരു എന്റർടെയിനർ എന്ന നിലയിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ബുദ്ധിജീവി നാട്യങ്ങളൊന്നുമില്ലാതെ, വളച്ചുകെട്ടും ഏച്ചുകെട്ടും ഇല്ലാതെ, കുടുംബത്തോടൊപ്പം ഇരുന്നു കാണാൻ കഴിയാത്ത അശ്ലീല - ദ്വയാർത്ഥ പ്രയോഗങ്ങൾ വാക്കിലും നോക്കിലും ഇല്ലാത്ത, നേരെ ചൊവ്വേ കഥ പറഞ്ഞു പോയ ഒരു ചിത്രം. അതുകൊണ്ടു തന്നെ പണം മുടക്കി പടം കാണാൻ വരുന്നവർക്ക് കാശു പോയി എന്നു പറയാതെ തീയറ്ററിൽ നിന്നിറങ്ങിവരാവുന്ന, ഇഖ്ബാൽ ഡോക്ടറുടെയും ലാൽ ജോസിന്റെയും ഭൂരിപക്ഷം മുൻചിത്രങ്ങളെയും പോലെ ഒരു നല്ല ചിത്രം.

സിനിമയുടെ കാര്യം അവിടെ നിൽക്കട്ടെ, അതു വിജയിക്കും ഉറപ്പ്. എനിക്കീ പടം കണ്ടപ്പോൾ മനസ്സിൽ നിന്നു പോകാത്തത് അനൂപ് മേനോന്റെ (ഉണ്ണി മുകുന്ദന്റെ) അച്ഛൻ കഥാപാത്രമാണ്. മലയാളത്തിൽ അച്ഛനാകാൻ ആളെ കിട്ടാഞ്ഞിട്ടൊന്നും അല്ലല്ലോ യുവാവായ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന അനൂപ് മേനോനെ പിടിച്ച് അച്ഛനാക്കിയത്. അതിനു തയ്യാറായ സംവിധായകൻ ലാൽ ജോസും അഭിനയിക്കാൻ തയ്യാറായ അനൂപ് മേനോനും അഭിനന്ദനമർഹിക്കുന്നു. അത് ഇന്നു നിലനിൽക്കുന്ന സൂപ്പർതാര വ്യവസ്ഥയോടുള്ള ഒരു വെല്ലുവിളി തന്നെയായി കണക്കാക്കാമോ? കാരണം, ഇന്നത്തെ സൂപ്പർതാരങ്ങളായ മമ്മുട്ടിയും മോഹൻലാലും മുൻപ് നായക കഥാപാത്രങ്ങളിൽ വന്നു തുടങ്ങിയ കാലത്ത് അവരുടെയും സമകാലികരായിരുന്ന രതീഷ്, രാജ്കുമാർ, സുകുമാരൻ തുടങ്ങിയവരുടെയുമൊക്കെ അച്ഛന്റെയോ ചേട്ടന്റെയോ ഒക്കെ റോളുകളിൽ മുൻ കാല നായികമാരായിരുന്ന ശ്രീവിദ്യ, കെ.ആർ.വിജയ തുടങ്ങിയവരുടെ ജോടിയായി അഭിനയിക്കാൻ അതിനു തൊട്ടു മുൻപുള്ള കാലഘട്ടത്തിലെ – ആ കാലഘട്ടത്തിലെ തന്നെയും - സൂപ്പർതാരങ്ങളായിരുന്ന പ്രേം നസീറും മധുവും തയ്യാറായിരുന്നു. പക്ഷെ ഇന്നോ? തങ്ങൾ സൂപ്പർതാരമായ ശേഷം ഒന്നോ രണ്ടോ തലമുറ നായകന്മാർ വന്നു പോയിട്ടും മമ്മുട്ടിക്കും മോഹൻലാലിനും ഒരു കുലുക്കവുമില്ലെന്നു മാത്രമല്ല, അവർ കൂടുതൽ കൂടുതൽ അഴകിയ രാവണന്മാരാകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പടം തുടർച്ചയായി പൊട്ടുന്നതൊന്നും അവർക്കൊരു പ്രശ്നമേ അല്ല. മകന്റെ ചിത്രം ഹിറ്റ് ആകുമ്പോൾ പിതാവ് യുവകോമളനായി നിറഞ്ഞാടുന്ന പന്ത്രണ്ടാം പടവും (മംഗ്ലീഷ് എന്തായോ എന്തോ). പൊട്ടാൻ പോകുന്നെന്നാണു കേൾവി. അതുപോലെ ഫ്രോഡും കൂതറയും പെരുച്ചാഴിയുമായി മറ്റൊരാളും അർമാദിക്കുന്നു. ഇപ്പോഴും മനസ്സിലാക്കിയില്ലെങ്കിൽ ഇനിയെന്നാണിവർ മനസ്സിലാക്കുക? പൃഥ്വീരാജിന്റെയും ദുൽഖറിന്റെയും എല്ലാം അച്ഛന്മാരുടെ റോളിൽ ഇവരൊക്കെ ഒന്നഭിനയിക്കുന്നതു കാണാൻ ഞങ്ങൾ പാവം പ്രേക്ഷകർക്ക് ഈ ജന്മത്തിൽ കഴിയുമോ? അതോ പൃഥ്വിയുടെയും ദുൽഖറിന്റെയും മക്കൾ അഭിനയിച്ചു തുടങ്ങിയാലും ഇതൊക്കെ തന്നെയാകുമോ മലയാള സിനിമയുടെ അവസ്ഥ?



വിക്രമാദിത്യൻ കണ്ട ശേഷം ടി.വി.യിൽ “റെഡ് ചില്ലീസ്” കണ്ടപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഈയിടെയായി – എന്നുവെച്ചാൽ അടുത്ത കാലത്തൊന്നും അല്ല, ഒരു നരസിംഹം ഒക്കെ മുതൽ - മോഹൻലാൽ അഭിനയിക്കുകയാണെന്ന് അതായത് താൻ കഥാപാത്രമല്ല മോഹൻലാലാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താനും ശ്രദ്ധിച്ചുകൊണ്ടാണോ അഭിനയിക്കുന്നത്? ഇടക്കിടെ തിരിഞ്ഞു ക്യാമറയെ നോക്കി ഒരു ചിരിയും (ഒരു പ്രത്യേക ഇളി എന്നു പറയേണ്ടി വരും) ചില പ്രത്യേക മാനറിസങ്ങളും ക്യാമറയിലേക്കു വിരൽ ചൂണ്ടിയോ ചൂണ്ടാതെയോ ഉള്ള തട്ടുപൊളിപ്പൻ ഡയലോഗും എല്ലാം കാണുമ്പോൾ അത് കഥാപാത്രമല്ല, മോഹൻലാൽ എന്ന നടനാണെന്ന് മനസ്സിലാക്കേണ്ടിവന്ന് സിനിമയെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സിനിമ എന്ന മാധ്യമത്തെ ആ രീതിയിൽ കാണാനിഷ്ടപ്പെടുന്ന പ്രേക്ഷകൻ സിനിമയിൽ ശ്രദ്ധിക്കാതെയാകുന്നു. പക്ഷേ മോഹൻലാൽ എന്ന നടനെ മാത്രം ആരാധിക്കുന്ന ലാൽ ഫാനിനു സിനിമ എന്നത് ഒരു പ്രശ്നമേയല്ല. കഥയോ സംവിധാനമോ സംഗീതമോ അല്ല, മോഹൻലാൽ എന്ന നടനാണ്, ആ നടന്റെ/വ്യക്തിയുടെ ഡയലോഗുകളും മാനറിസങ്ങളുമാണ് ആ ഫാനിനു വേണ്ടത്. നേരത്തെ പറഞ്ഞ രീതിയിലുള്ള ലാലിന്റെ ഭാവങ്ങൾ ലാൽ തന്നോടു സംവദിക്കുന്നു എന്ന അബോധമനസ്സിന്റെ തോന്നലിൽ ആ ഫാനിനെ ആവോളം തൃപ്തിപ്പെടുത്തുന്നു. എന്നാൽ കഥാപാത്രത്തെയും സിനിമയെയും ഇഷ്ടപ്പെടുന്നവർ ഇത്തരം ഭാവങ്ങളാൽ ആ നടനിൽ നിന്നും അകലുന്നു.

ഞാൻ ഉദ്ദേശിച്ച കാര്യം എഴുതിയെത്തിക്കാൻ കഴിഞ്ഞോ എന്നെനിക്കറിയില്ല. ഒരുദാഹരണം പറഞ്ഞാൽ ലാലിന്റെ ഇത്തരം മാനറിസങ്ങളും ഭാവങ്ങളും ഇല്ലാതെ പൂർണമായും കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ദൃശ്യം. ആ ചിത്രം വിജയിക്കാൻ അതും ഒരു വലിയ ഘടകമായിരുന്നു എന്നു തോന്നുന്നു. മോഹൻലാൽ എന്ന വലിയ നടന്റെ ദൃശ്യത്തിലെ കഥാപാത്രത്തെ മോഹൻലാൽ എന്ന നടനായല്ലാതെ കഥാപാത്രമായി തന്നെ കാണാനും അതുവഴി സിനിമയെ പൂർണമായും ഉൾക്കൊണ്ടു കാണാനും പ്രേക്ഷകർക്കായി. മാത്രമല്ല, ദൃശ്യം ആ നടന്റെ പ്രായത്തിനു യോജിച്ച വേഷമായിരുന്നു. നേരത്തെ സൂചിപ്പിച്ച നസീറിനും മധുവിനുമൊപ്പം ശ്രീവിദ്യയും കെ.ആർ.വിജയയുമൊക്കെ അഭിനയിച്ച രീതിയിൽ ലാലിനു ഏറ്റവും യോജിച്ച നായികയായിരുന്നു മീനയും.
ഇത്തരത്തിൽ കാലത്തിനും പ്രായത്തിനും ഇണങ്ങിയ കഥാപാത്രങ്ങളോടെ മലയാള സിനിമയിൽ ഇനിയുമൊരുപാടു വർഷങ്ങൾ നിറഞ്ഞു നിൽക്കാനുള്ള വീണ്ടുവിചാരം മലയാളത്തിലെ സൂപ്പർതാരങ്ങളുടെ മനസ്സിൽ സൃഷ്ടിക്കാൻ വിക്രമാദിത്യനിലെ അനൂപ് മേനോന്റെ അച്ഛൻ കഥാപാത്രത്തിനു കഴിയട്ടെ എന്ന് താരങ്ങൾക്കൊപ്പം സിനിമയെയും സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പ്രത്യാശിക്കുന്നു. അതോടൊപ്പം ഇത്തരമൊരു ചിന്തക്കു വഴിമരുന്നിട്ട ശ്രീ.ലാൽ ജോസിനും അനൂപ് മേനോനും ഇനിയും നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെയെന്നും ഇഖ്ബാൽ ഡോക്ടർക്കും മനുവിനും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.

September 23, 2012

അശ്ളീലത്തെ ആര്‍ക്കാണ് പേടി?


ഈയുള്ളവന്റെ  സുഹൃത്തായ ഒരു വനിതാ ഡോക്ടര്‍ ഇന്നലെ ഫെസ്ബുക്കീലെ ഞങ്ങളുടെ ഒരു ഗ്രൂപ്പില്‍ ഇട്ട പോസ്ടാണിത്... എന്താണിതിന്റെ അര്‍ഥം? തിയറ്റര്‍ ജീവനക്കാര്‍ തന്നെ പുതിയ ചിത്രങ്ങളെ പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്നെന്നോ? സ്ഥിരം നായകരുടെ സ്ഥിരം ഫോര്‍മുലകളിലുള്ള ചിത്രങ്ങള്‍ മാത്രമേ കാണാവൂ എന്ന ഒരു ചലച്ചിത്ര സംസ്കാരം ഇവിടെ ഊട്ടിയുറപ്പിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണോ നാം മനസ്സിലാക്കേണ്ടത്?  സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ പലതും വിജയക്കൊടി പാറിക്കുമ്പോള്‍ (പതിരുകളും തരം താണ അനുകരണങ്ങളും ഇല്ലെന്നല്ല) കൊട്ടിഘോഷിച്ചു വരുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്ന ദയനീയ കാഴ്ചയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണോ ഇത്? 
ഒരിക്കലെങ്കിലും മനസ്സിലെങ്കിലും തെറി പറയാത്തവര്‍ അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകാത്തവര്‍ ആരും തന്നെ ഉണ്ടാകും എന്ന് തോന്നുന്നില്ല. പറയുന്ന അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിക്കുന്ന ആളുടെ സാംസ്കാരിക നിലവാരത്തിനും സാഹചര്യത്തിനും അനുസരിച്ച് "ഡോസില്‍ " അല്‍പ്പം മാറ്റം വന്നെന്നു വരാം. സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അന്യായം നടക്കുമ്പോഴും  പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ സ്വന്തം മനസ്സാക്ഷിയെ ബോധിപ്പിക്കാനെങ്കിലും മനസ്സില്‍ രണ്ടു തെറി പറഞ്ഞെന്നു വരാം. പറയാന്‍ ധൈര്യമില്ലാത്തവര്‍ പലപ്പോഴും പറയുന്നവരെ "തറ" ആയി ചിത്രീകരിച്ചെന്ന് വരാം. അതുപോലെ ജീവിതത്തിൽ പലരും ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും സിനിമയിൽ കാണുമ്പോൾ അശ്ളീലം ആകുന്നതു മലയാളിയുടെ കപടസദാചാരത്തിന്റെ ലക്ഷണം മാത്രമാണ് . 
സുരേഷ് ഗോപി പറഞ്ഞതിന് ശേഷം അമേദ്യം നമുക്കൊരു അശ്ളീലമല്ലാതെയായല്ലോ.. ഇംഗ്ലീഷില്‍ പറഞ്ഞത് കൊണ്ട് ഷിറ്റും അശ്ളീലമല്ല. ഇത്തരത്തില്‍  സൂപ്പർ താരങ്ങളോടുള്ള അന്ധമായ ആരാധനയുടെ ഫലമായി മലയാളി പല തെറികളും അശ്ലീല നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞിരിക്കുന്നു. പക്ഷെ അതെല്ലാം തന്നെ മലയാളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി പുറത്തിറങ്ങുന്ന ന്യൂ ജനറേഷന്‍ എന്ന് ആരൊക്കെയോ പേരിട്ട ചിത്രങ്ങളില്‍ കാണുമ്പോള്‍ അവനു അരോചകവും കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്തതും ആകുന്നു.സില്‍ക്കും അനുരാധയും മറ്റും രംഗമൊഴിയുന്നതിനു മുന്‍പ്  അന്നത്തെ കുടുംബങ്ങള്‍ തിയറ്ററില്‍ പോയി കണ്ടിരുന്ന ചിത്രങ്ങളില്‍ കഥ യാതൊരു തരത്തിലും ആവശ്യപ്പെടാതെ തന്നെ  കുത്തിനിറച്ചിരുന്ന കാബറെ ഡാന്‍സ്‌ ഇന്നത്തെ ചിത്രങ്ങളില്‍ കാണാറില്ലല്ലോ? (ഐറ്റം നമ്പര്‍ എന്ന് പേര് മാറ്റി അവ കാണിക്കാറുണ്ടെങ്കില്‍ തന്നെ അത് സൂപ്പര്‍താര കുടുംബ ചിത്രങ്ങളില്‍ മാത്രമാണ്.  അവയൊന്നും കുടുംബമായി കാണരുതെന്ന് ഒരു തിയറ്റര്‍കാരും സാരോപദേശം കൊടുക്കുന്നതായി അറിഞ്ഞില്ല.)
മോഹൻലാൽ നിരവധി മീശപിരി ചിത്രങ്ങളിൽ പറയുന്ന സന്ദർഭം ആവശ്യപ്പെടാത്ത അശ്ളീല വാക്കുകൾ മലയാളിക്ക് പ്രശ്നമില്ല... ഉദാഹരണം :"ഗാപ്പ്" - താണ്ഡവത്തിൽ,  രതീഷിന്റെ കഥാപാത്രത്തെ  "എം.പി." എന്നതിനു "മ.പു".എന്നു ഇനീഷ്യൽ വിളിക്കുന്നത് -  രാവണപ്രഭുവിൽ, നരസിംഹത്തിലെ "ഡ്രൈവിങ് സ്കൂൾ" എന്ന പ്രയോഗം... എന്തിനധികം? റൺ ബേബി റണ്ണിൽ "അമ്മിഞ്ഞ തട്ടരുത്" എന്നു പറയുന്നത്.... ഇങ്ങനെ നിരവധി സന്ദർഭങ്ങൾ. ഇതെല്ലാം കാണുമ്പോള്‍ ആരാധകര്‍ കയ്യടിക്കും, വിസിലടിക്കും... മോഹന്ലാലിനൊക്കെ എന്തും പറയാമല്ലോ.. സൂപ്പര്‍ താരമല്ലേ?
പിന്നെ ദിലീപ് നായകനായ നിരവധി ചിത്രങളിൽ നായകനും നായകന്റെ കൂട്ടുകാരനായി വരുന്ന സലിം കുമാറിനെ പോലുള്ള നിരവധി ഉപഗ്രഹങ്ങളും നടത്തുന്ന ദ്വയാർഥ പ്രയോഗങ്ങൾ കുട്ടികൾക്കൊപ്പം ആർത്തു ചിരിച്ചു ആസ്വദിക്കുന്നു  മലയാളി. മിസ്ടര്‍ മരുമകനും മായാമോഹിനിയുമൊക്കെ തകര്‍ത്തോടുന്നു... അതിലെയെല്ലാം സംഭാഷണങ്ങള്‍ നമുക്ക് അശ്ളീലമല്ല, വെറും തമാശ മാത്രം. 
എങ്കില്‍ പിന്നെ ന്യൂ ജനറേഷൻ എന്നു പറയപ്പെടുന്ന, ഇന്നത്തെ വ്യവസ്ഥാപിതമായ ശൈലിയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും സംഭാഷണവും അവതരണ രീതിയും ഉള്ള വ്യത്യസ്ഥമായ  ചിത്രങ്ങളിൽ അവതരിപ്പിക്കുന്ന പച്ചയായ ജീവിതം, കഥ ആവശ്യപ്പെടുന്ന സംഭാഷണങ്ങളിലൂടെ ഇതൾ വിരിയുമ്പോൾ എന്തിനാണീ ചൊറിചിൽ? തേന്മാവിൻ കൊമ്പത്തിൽ ശ്രീനിവാസനും കല്യാണരാമനിൽ സലിം കുമാറും പറഞ്ഞ ശരീരഭാഗത്തിന്റെ പേർ ട്രിവാൻഡ്രം ലോഡ്ജിൽ ജയസൂര്യ ഒരു പെണ്ണിനെ നോക്കി പറഞ്ഞാൽ എന്താണു പ്രശ്നം? ആര്‍ക്കാണ് പ്രശ്നം?
വാല്‍ :  എന്തായാലും കുടുംബസദസ്സുകളില്‍ തകര്‍ത്തോടുന്ന കണ്ണീര്‍ പരമ്പരകളില്‍ വരുന്നത്രയും അവിഹിത ഗര്‍ഭങ്ങള്‍ ന്യൂ ജനറേഷന്‍ സിനിമകളില്‍ ഉണ്ടെന്നു തോന്നുന്നില്ല.

June 21, 2011

രതിനിര്‍വേദം (റിവ്യൂ അല്ല)

ഒരു വര്‍ഷത്തോളമായിരുന്നു വരും വരുന്നു എന്നൊക്കെ ഉള്ള ഒച്ചപ്പാട്... ക്ലാസിക്‌ പടം വരുന്നു എന്നൊക്കെ ആയിരുന്നു സുരേഷ്-രാജീവ്‌ കുമാരന്മാരുടെ വാക്കുകളും അവകാശ വാദങ്ങളും കേള്‍പ്പിച്ച് ചാനല്‍ കുമാരന്മാരും കുമാരിമാരും വലിയ വായില്‍ വിളിച്ചു കൂവിയിരുന്നത്... മലയാള സിനിമയെ രക്ഷിക്കാനുള്ള ഏറ്റവും പുതിയ അവതാരമായി രതിനിര്‍വേദം ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്ത കണ്ടിട്ടും കുറെ കാത്തിരിക്കേണ്ടി വന്നു മലയാള സിനിമയെ സ്നേഹിക്കുന്ന പ്രബുദ്ധ പ്രേക്ഷകന് ആ ചിത്രം കണ്ടു മനം കുളിര്‍പ്പിക്കാന്‍.. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ബ്ലോഗിലും ഒക്കെ ആഘോഷമായിരുന്നു... വരുന്നതിനു മുന്‍പും വന്നതിനു ശേഷം റിവ്യൂവിലൂടെയും.
ഈയുള്ളവന്‍ എന്തായാലും റിവ്യൂ എഴുതാന്‍ വന്നതല്ല. അതിനു വേണ്ടി ഓടിച്ചാടി ഇടികൊണ്ട് ആ പടം കാണാനും ഉദ്ദേശിച്ചിട്ടില്ല. തീയറ്ററില്‍ പോയി ആ പടം കണ്ടാല്‍ 'കിന്നാരത്തുമ്പികള്‍' കാണാന്‍ പോയ പോലെ തന്നെയായിരിക്കും സദാചാര പോലീസായ പൊതുജനത്തിന്റെ പ്രതികരണം എന്നത് കൊണ്ട് തലയില്‍ മുണ്ടിട്ടു കയറാന്‍ മടിച്ചിട്ടു മാത്രമല്ല, പണം കൊടുത്തു കണ്ടു വിജയിപ്പിക്കണ്ട നിലവാരമൊന്നും ആ പടത്തിന് പ്രതീക്ഷിക്കുന്നുമില്ല എന്നത് കൊണ്ട് തന്നെ. സാധാരണ അത്തരം വിജയിപ്പിക്കണം എന്ന ആഗ്രഹം തോന്നാത്ത പടങ്ങളെ പോലെ തന്നെ വ്യാജ സി.ഡി.യോ ടോറന്റോ ഒക്കെ ഇറങ്ങട്ടെ, എന്നിട്ട് കാണാം.
ഈയുള്ളവന് മനസ്സിലാകാത്ത കാര്യം എന്താണ് ഈ തനിയാവര്‍ത്തനത്തില്‍ (?) ഇത്രയൊക്കെ ആഘോഷിക്കാനുള്ളത് എന്നാണ്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും പുതിയ ട്രെന്റ് എന്ന് പറയുന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുന്നതാണല്ലോ... പോരാത്തതിന് വിജയിച്ച പടങ്ങളുടെ രണ്ടും മൂന്നും എന്നിട്ടും മടുത്തില്ലെങ്കില്‍ (പ്രേക്ഷകന് പണ്ടേ മടുക്കുമല്ലോ, ഇത് അണിയറക്കാര്‍ക്ക്) നാലും ഒക്കെ ഭാഗങ്ങള്‍ ഇറക്കി സഹിപ്പിക്കുന്നതും. നീലത്താമര വീണ്ടും ഇറക്കുന്നു എന്ന് കേട്ടപ്പോള്‍ "എന്തിന്?" എന്ന സംശയം തോന്നിയെങ്കിലും ചിത്രം കണ്ടപ്പോള്‍ പഴയ ചിത്രത്തോട് നീതി പുലര്‍ത്തി അത്യാവശ്യം കാലോചിതമായി പരിഷ്കരിച്ച കുഴപ്പമില്ലാത്ത ചിത്രം എന്നേ തോന്നിയുള്ളൂ... അത് പോലെ സി.ബി.ഐ.യും ഹരിഹര്‍ നഗറും ഒക്കെ ഭാഗങ്ങള്‍ കൂടുന്തോറും സഹിപ്പിക്കലാകുന്നുണ്ടെങ്കിലും കണ്ടിരിക്കാമായിരുന്നു. എങ്കിലും ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ഓടിപ്പോയെന്നു കരുതി എല്ലാ ചക്കകള്‍ക്കും പ്രേക്ഷകരെ തിയറ്റെറിനുള്ളിലേക്ക് ഓടിയെത്തിക്കാന്‍ കഴിയില്ല എന്ന് പലര്‍ക്കും ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത ചിലര്‍ ഉപ്പുകണ്ടം ബ്രദേഴ്സിന്റെ വരെ രണ്ടാം ഭാഗം ഇറക്കി വെള്ളം കുടിപ്പിക്കുന്നുണ്ട് പാവം പ്രേക്ഷകരെ. ഉപ്പ് തിന്നവര്‍ സംഭാരം കുടിക്കട്ടെ, അതവരുടെ കാര്യ. നമ്മുടെ വിഷയം രതിചേച്ചിയുടെ നിര്‍വേദം ആണല്ലോ...
1978-ലെ പദ്മരാജന്‍-ഭരതന്‍ ടീമിന്റെ രതിനിര്‍വ്വേദം ഈയുള്ളവന്‍ കണ്ടതാ... ഒന്നല്ല പല തവണ, അവരുടെ മറ്റെല്ലാ പടങ്ങളെയും പോലെ. അത് സത്യത്തില്‍ ഒരു ക്ലാസിക്‌ ചിത്രം തന്നെ ആയിരുന്നു. പ്രണയത്തിന്റെ വഴിമാറിയുള്ള സഞ്ചരിക്കലുകള്‍ - വേര്‍പിരിയലുകള്‍ - അതിന്റെ നൊമ്പരങ്ങള്‍ - പദ്മരാജനെപ്പോലെ മനോഹരമായി ആവിഷ്കരിച്ച ചലച്ചിത്രകാരന്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണുന്ന ഒരു ആരാധകന്‍ എന്ന നിലയിലല്ല ഈ അഭിപ്രായം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആ കാലഘട്ടത്തിലെ യാഥാസ്തിക സാഹചര്യങ്ങളില്‍ അത്തരത്തിലുള്ള ഒരു വിഷയം കൈകാര്യം ചെയ്ത ആ ചലച്ചിത്രകാരന്‍ മലയാള സിനിമയില്‍ ഒരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. തന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീയോട് കൌമാരത്തില്‍ തോന്നുന്ന അടുപ്പം - അത് പ്രേമം ആയാലും ലൈംഗികമായ താല്‍പ്പര്യം ആയാലും - മിക്കവരുടെയും ആ പ്രായത്തില്‍ എപ്പോഴോ തളിരിട്ടു കൊഴിഞ്ഞുപോയ, മനസ്സിന്റെ ഉള്ളറയില്‍ എവിടെയോ സൂക്ഷിക്കുന്ന വിലക്കപ്പെട്ടത് എന്ന് സ്വയം  തീരുമാനിച്ച ഒരു ഓര്‍മ്മയായിരിക്കും. സദാചാരത്തിന്റെ - അല്ലെങ്കില്‍ സാമൂഹികമായ കെട്ടുപാടുകളുടെ - നിയന്ത്രണങ്ങളില്‍ കൊഴിഞ്ഞു പോയ ആ അഭിനിവേശം വെള്ളിത്തിരയില്‍ ചിത്രീകരിക്കപ്പെട്ടപ്പോള്‍ അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ അതൊരു പുതിയ  അനുഭവമായിരുന്നു. അവിശുദ്ധമായ ബന്ധത്തിന്റെ അവസാനം ശുഭകരമല്ല എന്നൊരു സന്ദേശം കൂടി ആ ചിത്രത്തില്‍ ഉണ്ടായിരുന്നു എന്നു വേണമെങ്കില്‍ കരുതാം. കൌമാരത്തിന്റെ നിഷ്കളങ്കത പൂര്‍ണമായും ഉള്‍ക്കൊള്ളുമ്പോളും പ്രണയത്തിന്റെ - അഭിനിവേശത്തിന്റെ - ഭാവങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച കൃഷ്ണചന്ദ്രനും മാദകത്വം ഏറെ പ്രകടിപ്പിക്കാവുന്ന കഥാപാത്രമായിട്ടു കൂടി പരിധി വിടാത്ത രീതിയില്‍ (ആ കിടപ്പിന്റെ ചിത്രം ഒഴിച്ചാല്‍) രതിചേച്ചിയെ അവതരിപ്പിച്ച ജയഭാരതിയും ഉള്‍പ്പെടെ മികച്ച പാത്രസൃഷ്ടിയും ആ ചിത്രത്തെ മികച്ചതാക്കി.
പ്രായം കുറഞ്ഞ നായകന് തന്നെക്കാള്‍ പ്രായമുള്ള നായികയോട് തോന്നുന്ന അടുപ്പം ആധാരമാക്കി നിരവധി പടങ്ങളുടെ തള്ളിക്കയറ്റമായിരുന്നു പിന്നീട്. മിക്കവാറും എ-പടങ്ങളുടെ തീം ഇതായിരുന്നു. സില്‍ക്കിനെ താരമാക്കിയ ലയനവും ഷക്കീലയെ താരമാക്കിയ കിന്നാരതുമ്പികളും ഉള്‍പ്പെടെ.  പക്ഷെ ഇതിന്റെയൊക്കെ സംവിധായകര്‍ ക്ലാസിക്‌ ചിത്രം ചെയ്യണം എന്ന അത്യാഗ്രഹമില്ലാത്തത് കൊണ്ട് തങ്ങള്‍ ഉദ്ദേശിച്ച പ്രേക്ഷകരെ മാത്രം തീയറ്ററില്‍ എത്തിച്ചു  പണമുണ്ടാക്കി എന്ന് മാത്രം. ഭാനുപ്രിയയുടെ ഹൃശ്യശൃംഗനും രഞ്ചിതയുടെ(അത് തന്നെ, നിത്യാനന്ദ) തട്ടകവും എല്ലാം ഈ പാതയിലെ അറിയപ്പെടാത്ത കരിയിലകള്‍ ആണ്. പക്ഷെ മറ്റേ റേറ്റിംഗ് ഇല്ലാതെയും പോയി, കാണാനുള്ള ഗുണം ഇല്ലാത്തത് കൊണ്ട് പൊളിഞ്ഞും പോയി. 
എങ്ങനെയൊക്കെ പടമെടുത്താലും പൊട്ടുന്ന മലയാളത്തില്‍ കുറച്ചു പണം എന്ത് വില കൊടുത്തും ഉണ്ടാക്കണം എന്ന ശപഥം എടുത്തിരുന്നു എന്ന് തോന്നുന്നു മേനകയും സുരേഷ് കുമാറും. അല്ലെങ്കില്‍ മുപ്പത്തിരണ്ട് കൊല്ലം മുന്‍പ് ഇറങ്ങിയ ഒരു പടം... മലയാളത്തിലെ രണ്ടു പ്രഗത്ഭര്‍ ഒരുക്കിയ പടം... ഒരാവശ്യവുമില്ലാതെ വീണ്ടും ചിത്രീകരിക്കാന്‍ തുനിയുമോ? തികച്ചും മാറിയ സാമൂഹിക സാഹചര്യത്തില്‍ എഴുപതുകള്‍ പുനര്‍ സൃഷ്ടിച്ചു അതേ കഥ ആധാരമാക്കി പടം നിര്‍മ്മിക്കാന്‍ തോന്നിയ ബുദ്ധി എവിടുന്നു കിട്ടിയോ ആവോ? അന്ന് കൃഷ്ണ ചന്ദ്രന്‍ ഒളിഞ്ഞു നിന്നും യാദൃശ്ചികമായും  മറ്റും കണ്ട ജയഭാരതിയുടെ ദൃശ്യങ്ങള്‍ സ്വന്തം അമ്മയുടെയും പെങ്ങളുടെയും അധ്യാപികയുടെയും വരെ സാരിയോ ചുരിദാറിന്റെ ഷാളോ ഒരല്‍പം തെന്നി മാറുന്നത് മൊബൈലില്‍ ചിത്രീകരിച്ചു യു-ട്യൂബില്‍ അപ് ലോഡ്‌ ചെയ്യുന്ന തലമുറയ്ക്ക് മുന്നില്‍ അതേ കഥയുടെ അടിസ്ഥാനത്തില്‍ ശ്വേതാമെനോന്റെ ദൃശ്യങ്ങളായി പുനര്‍സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും മനസ്സില്‍ ഉയര്‍ന്നു നിന്നിരുന്ന വികാരം ഒരു ക്ലാസിക്‌ പടത്തിന്റെ ഒരിക്കലും സാധ്യമല്ലാത്ത ക്ലാസിക്‌ പുനര്‍സൃഷ്ടിയല്ല, മറിച്ച് ആ ക്ലാസിക്‌ പടത്തിലെ തലമുറ വ്യത്യാസമില്ലാതെ ഇന്നും തിയറ്റര്‍ നിറച്ചേക്കാവുന്ന ചില രംഗങ്ങളുടെ വികലമായ അനുകരണവും അതിലൂടെ വന്നുചേരാവുന്ന ലാഭവും മാത്രമാണെന്ന് മനസ്സിലാക്കാന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുകയൊന്നും വേണ്ട.
ചുരുക്കി പറഞ്ഞാല്‍ ഇന്ന് മലയാള സിനിമയില്‍ മാദകത്വമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ നടികളുടെ പേര് അന്വേഷിച്ചാല്‍ ആദ്യം വരുന്ന പേരായ ശ്വേതാമേനോന്‍ എന്ന നടിയുടെ സാന്നിധ്യം മാത്രമാണ് രതിനിര്‍വേദം പുതിയ രൂപം പ്രാപിച്ചതിന്റെ അടിസ്ഥാന കാരണം... അഥവാ ആ നടിയുടെ മാര്‍ക്കറ്റ് ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ആ ചിത്രത്തിന്റെ ലക്‌ഷ്യം. വീണ്ടും ഒരു "കയം" അത്ര മാത്രം. 
ഇനിയെങ്കിലും ഇതുപോലെ പഴയകാല സംവിധായകരെ അപമാനിക്കാനുള്ള വിവരക്കേട് ഇവരെയൊക്കെ പോലുള്ള സീനിയര്‍ സംവിധാന-നിര്‍മ്മാണ 'പ്രതിഭകള്‍' കാണിക്കാതിരുന്നെങ്കില്‍...
ഇല്ലെങ്കില്‍ അവരടിച്ചിറക്കിയ ഈ പോസ്റ്ററില്‍ ഇരുന്നു ഭരതനും പദ്മരാജനും കുമാരന്മാരെ കാര്‍ക്കിച്ചു തുപ്പും...
മലയാള സിനിമയെ രക്ഷിച്ചില്ലെങ്കിലും ഇങ്ങനെ ശിക്ഷിക്കരുത്...

May 19, 2011

ഡോ.ബിജു - അവാര്‍ഡിലേക്കുള്ള വഴി.


കേരളത്തിന്‌ അവാര്‍ഡുകളുടെ പെരുമഴ ലഭിച്ചു എന്നതിനൊപ്പം ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് സ്വകാര്യമായി അഹങ്കരിക്കാന്‍ കൂടി വക നല്‍കുന്നതാണ് ഇത്തവണത്തെ ദേശീയ സിനിമാ അവാര്‍ഡ്. ഞങ്ങളിലൊരാളായ ഡോ.ഡി.ബിജുകുമാര്‍ സംവിധാനം ചെയ്ത മൂന്നാമത് കഥാ ചിത്രമായ "വീട്ടിലേക്കുള്ള വഴി" മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.


പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഡോ.ബിജുവിനെ പരിചയപ്പെടുന്നത്. അന്ന് ഈയുള്ളവന്‍ കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. ക്യാമ്പസില്‍ ശുഭ്രപതാക പിടിച്ചിരുന്നതോടൊപ്പം "റിനൈസന്‍സ്" എന്ന പേരിലുള്ള ഒരു കലാസാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കാലത്താണ് അവിടെ ഗ്രേഡഡ് ബി.എച്ച്.എം.എസ്‌ കോഴ്സിനു പഠിച്ചിരുന്ന ഡോ.പി.ജി.ഹരി (ഇപ്പോള്‍ വലിയ പുലിയാണ്. പോളിയോ വാക്സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും ജനകീയ ആരോഗ്യ രംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു വയനാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു.) തന്റെ പഴയ സഹപാഠി ആയ ഡോ.ബിജുവിനെ പരിചയപ്പെടുത്തിയത്. ബിജു അന്ന് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ അതേ കോഴ്സിനു പഠിക്കുന്നു. ആയിടെ ബിജുവിനെ കുറിച്ച് എവിടെയോ കേട്ടത് ഞാന്‍ ഓര്‍ത്തു... മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ "പ്രണയകാലം" സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. ഇന്നത്തെ പ്രശസ്ത സംവിധായകന്റെ ആദ്യസംരംഭം. ആ ചിത്രം റിനൈസന്‍സിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളുടെ ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കാം എന്ന നിര്‍ദേശം വെച്ചത് ഹരി ഡോക്ടറായിരുന്നു. ഞങ്ങള്‍ക്ക് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. പ്രണയവും മനുഷ്യബന്ധങ്ങളും നൈമിഷികവും മാംസനിബദ്ധവും സ്വാര്‍ത്ഥവും ആയി മാറുന്ന ആഗോളവല്‍ക്കരണ കാലത്തെ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ മാറുന്ന ക്യാമ്പസിന്റെയും മാറുന്ന മനുഷ്യമനസ്സിന്റെയും മുഖം അവതരിപ്പിക്കുന്ന ആ കൊച്ചു ചിത്രം ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നായകന്‍ ഷാരൂഖ് ഖാനും നായിക മാധുരിയും അല്ലാത്തത് കൊണ്ടും അടിപൊളി ഗാനങ്ങളും നൃത്ത ചുവടുകളും ഇല്ലാത്തത് കൊണ്ടും ആ പ്രൊഫഷണല്‍ ക്യാമ്പസില്‍ ഒരു ന്യൂനപക്ഷത്തില്‍ ഒതുങ്ങി നിന്നു ആസ്വാദനം. എങ്കിലും ഞങ്ങള്‍ ഏറെ അഭിമാനിച്ചിരുന്നു അതിനു അവസരം ഒരുക്കാന്‍ സാധിച്ചതില്‍. (അന്ന് സാമ്പത്തിക സഹായം തന്നത് ഡോ.ഹരിയുടെ കൂടെ ഗ്രേഡഡ് ക്ലാസിലുണ്ടായിരുന്ന ഡോ.ഉമ്മര്‍ അലി - ഇപ്പോള്‍ പെരുമ്പിലാവില്‍ പ്രാക്ടീസ് ചെയ്യുന്നു - ആയിരുന്നു എന്നാണോര്‍മ്മ. ബാക്കി ഞങ്ങള്‍ ചോറുണ്ണാതെ ഒപ്പിച്ചെടുത്തു! ) അതിനു ശേഷവും പലപ്പോഴും ഡോ.ബിജുവിനെ കാണാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം അതിനിടെ സര്‍ക്കാര്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചിരുന്നു.
പിന്നീട് ഡോ.ബിജു സംവിധാനം ചെയ്ത ഒന്നോ രണ്ടോ സീരിയലുകള്‍ സൂര്യ ടി.വി.യിലും മറ്റും വന്നതോര്‍ക്കുന്നു. എം.ആര്‍.ഗോപകുമാര്‍ അഭിനയിച്ച "ഷെര്‍ലോക്ക്" (ഓര്‍മ്മ ശരിയാണെങ്കില്‍) ചില എപ്പിസോഡുകള്‍ വീട്ടില്‍ അവധിക്കു വന്നപ്പോള്‍ കണ്ടിട്ടുണ്ട്. അമ്മായി അമ്മപ്പോരും അവിഹിത ഗര്‍ഭവും കണ്ണീരും ഇല്ലായിരുന്നത് കൊണ്ട് അവക്കൊന്നും മെഗാസീരിയല്‍ ആകാനുള്ള നിര്‍ഭാഗ്യം ഉണ്ടായില്ല.
പിന്നീടു ഡോ.ബിജുവിനെ കാണുന്നത് ഈയുള്ളവന്റെ കോഴ്സ് കഴിഞ്ഞ ശേഷം കേരളത്തിലെ അംഗീകൃത യോഗ്യതയുള്ള ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ തിരൂര്‍ യൂണിറ്റു രൂപീകരണത്തിലാണ്. അന്ന് അദ്ദേഹം സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. ആ വര്‍ഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തിലും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു ശേഷം "സൈറ" എന്ന തന്റെ ആദ്യ ഫീച്ചര്‍ ചിത്രം സംവിധാനം ചെയ്തതോടെ സംഘടനാ നേതൃത്വത്തില്‍ അദ്ദേഹം അത്ര സജീവമല്ല... തിരക്കുകള്‍ തന്നെ കാരണം.
തീവ്രവാദം പ്രമേയമായെടുത്ത "സൈറ" എന്ന ആദ്യചിത്രം തന്നെ അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഒരു മത വിഭാഗത്തെ മുഴുവനായി തീവ്രവാദികളായി മുദ്ര കുത്തുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന് ജീവിതം ഹോമിക്കപ്പെടുന്ന നിരപരാധികള്‍... താന്‍ ചെയ്യുന്ന തെറ്റ് മൂലം ദുരിതങ്ങള്‍ നേരിടുന്നത് തന്റെ സമൂഹം തന്നെയാണ് എന്ന് മനസ്സിലാക്കാതെ തീവ്രവാദത്തിന്റെ വഴിയിലേക്ക് എടുത്തു ചാടുന്ന ചെറുപ്പക്കാര്‍... സ്വന്തം ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ചവിട്ടുപടികളായി ആരെയും ഉപയോഗിക്കാന്‍ മടിക്കാത്ത അത്തരക്കാരുടെ ഇരകളായി സമനില നഷ്ടപ്പെടുന്നവര്‍... സ്ത്രീയെ വെറും ലൈംഗിക ഉപകരണം മാത്രമായി കാണുന്ന സമൂഹം... അങ്ങനെ ഏറെ സാമൂഹ്യ - ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ മനോഹരമായി അവതരിപ്പിച്ച ചിത്രമായിരുന്നു "സൈറ". ആ ചിത്രം അര്‍ഹിച്ച ആദരവ് നേടിയെടുത്തതോടൊപ്പം നവ്യാനായര്‍ക്കും അംഗീകാരം നേടിക്കൊടുത്തു. 
തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത "രാമന്‍" കാണാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടോ തീയറ്ററുകളില്‍ എത്താതിരിക്കുകയും എത്തിയപ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ആണ് ഉണ്ടായത്. നമ്മുടെയൊക്കെ ഉയര്‍ന്ന ആസ്വാദന നിലവാരം  കൊണ്ടായിരിക്കും. എങ്കിലും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു എന്നാണു മനസ്സിലാക്കുന്നത്.
പുതിയ ചിത്രം വീട്ടിലേക്കുള്ള വഴിയും ആധാരമാക്കുന്നത് തീവ്രവാദം തന്നെയാണ്. സാധാരണയില്‍ നിന്നു വ്യത്യസ്തമായി പ്രിത്വീരാജിനെയും ഇന്ദ്രജിത്തിനെയും പോലുള്ള മുഖ്യധാരാ സിനിമയിലെ സൂപ്പര്‍ (ആയോന്നറിയില്ല) താരങ്ങള്‍ അഭിനയിക്കുന്ന അല്‍പ്പം പണം ചെലവാക്കിയ ചിത്രമാണ് ഇത് എന്നാണു മനസ്സിലാക്കുന്നത്. ഇന്ത്യക്ക് പുറത്തു പല പ്രധാന ഫിലിം ഫെസ്ടിവലുകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട് അഭിനന്ദനാര്‍ഹമായെങ്കിലും ഇന്നും കേരളത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിനിമാശാലകള്‍ കിട്ടിയിട്ടില്ല എന്നത് മലയാള സിനിമയുടെയും മലയാളി പ്രേക്ഷകരുടെയും ഏത് മനോഭാവത്തെയും എന്ത് അവസ്ഥയെയും ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന് പറയാന്‍ ഞാന്‍ ആളല്ല. അറുപതു വയസ്സുള്ള നായകന്‍ പേരക്കുട്ടികളുടെ പ്രായമുള്ള നായികയോടൊപ്പം ആടിപ്പാടി വെള്ളമടിച്ചു പൂരപ്പാട്ട് പാടി നൂറുകണക്കിന് വില്ലന്മാരെ അടിച്ചു നിരപ്പാക്കുന്ന ചിത്രങ്ങള്‍ വീണ്ടും വീണ്ടും എട്ടുനിലയില്‍ പൊട്ടുന്നത് കണ്ടിട്ടും വീണ്ടും അതെ വഴിയില്‍ പോകുന്ന തീയറ്റര്‍ ഉടമകള്‍ ഇതുപോലെ ഉള്ള പടങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരം നല്‍കാത്തത് ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരുമോ ആവോ?
എന്തായാലും ഇനി അവാര്‍ഡു കിട്ടിയത് കൊണ്ട് ഒരു പക്ഷെ തീയറ്ററുകളില്‍ വരുമായിരിക്കും അപ്പോള്‍ കാണാം. 
ഡോ.ഡി.ബിജുകുമാര്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.
വാല്‍:
സിനിമയെ ആര്‍ട്ടെന്നും കമേഴ്സ്യല്‍ എന്നും വിളിക്കാമോ എന്നറിയില്ല. എന്തായാലും രണ്ടു വിഭാഗത്തിലും ഞങ്ങള്‍ക്ക് ആളുണ്ട്. ഞങ്ങളെന്നു വെച്ചാല്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍. ആര്‍ട്ടെന്നു പറയപ്പെടുന്ന വിഭാഗത്തില്‍ ഡോ.ബിജുകുമാര്‍. കമേഴ്സ്യല്‍ വിഭാഗത്തില്‍ അല്‍പ്പം ആര്‍ട്ട് കൂടി ചേര്‍ത്ത് കഥയെഴുതാന്‍ ഡോ.ഇക്ബാല്‍ കുറ്റിപ്പുറം. ഞങ്ങള്‍ ഒരു സംഭവമാണെന്ന് മനസ്സിലായില്ലേ?
വീണ്ടും ഒരു വാല്‍:
സലിം കുമാറിന് അവാര്‍ഡ് കിട്ടിയത് കോണ്‍ഗ്രസ്‌ ആയത് കൊണ്ടാണ് എന്നൊരു പ്രചാരണം പല ഭാഗത്ത്‌ നിന്നും വരുന്നുണ്ട്. കഴിവിന് അംഗീകാരം കിട്ടുമ്പോള്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. അവാര്‍ഡുകള്‍ സൂപ്പറുകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് കരുതുന്നത് അറിവില്ലായ്മയാണ്. വെറും തറ കോമഡി മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് അദ്ദേഹം അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോണ്‍, കേരള കഫെ തുടങ്ങിയ ചിത്രങ്ങളില്‍ നേരത്തെ തെളിയിച്ചതാണ്. ആ നല്ല നടന് അഭിനന്ദനങ്ങള്‍. രാഷ്ട്രീയം നമുക്ക് ആ വിടുവായന്‍ ജഗദീഷിനു വല്ലതും കിട്ടുമ്പോള്‍ പറയാം.

അവാര്‍ഡിന് അര്‍ഹമായ 
"വീട്ടിലേക്കുള്ള വഴി" (ട്രെയിലര്‍)

ശ്രദ്ധിക്കപ്പെട്ട "രാമന്‍" (ട്രെയിലര്‍)

 

ആദ്യ ഫീച്ചര്‍ ചിത്രം "സൈറ" (ട്രെയിലര്‍)

 

ഐ.എച്ച്.കെ തിരൂര്‍ യൂനിറ്റ് ഉദ്ഘാടനം



സമയക്കുറവുകൊണ്ട് ഏറെയൊന്നും എഴുതിയിട്ടുണ്ടാവില്ല, എങ്കിലും ഡോ.ബിജുവിനും ഒരു ബ്ലോഗുണ്ട്... ഇവിടെ

April 25, 2011

പ്രിഥ്വിരാജിനെന്താ കെട്ടിക്കൂടെ?

കാവ്യാമാധവന്‍ ക്യൂ പാലിക്കാതെ വോട്ടു ചെയ്യാന്‍ പോയതില്‍ ധാര്‍മികതക്കെതിരായ ഒരംശം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിനെതിരായുണ്ടായ എതിര്‍പ്പും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും റിപ്പോര്‍ട്ട് ചെയ്തത് കണ്ടപ്പോള്‍ വലിയ അരോചകതയൊന്നും തോന്നിയില്ല. സെലിബ്രിറ്റികള്‍ നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ജനങ്ങള്‍ക്ക്‌ നിയമം കൈയിലെടുക്കേണ്ടി വരുമെന്ന് ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഇത്തരം വാര്‍ത്തകള്‍ കൂടിയേ തീരൂ.... പല മാധ്യമങ്ങളും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് "അയ്യോ, പാവം കാവ്യ" എന്ന മട്ടിലാണെങ്കിലും. എന്നാല്‍ അവര്‍ തന്നെ നേരത്തെ കാവ്യയുടെ വിവാഹ മോചനം ചര്‍ച്ച ചെയ്ത് യാതൊരു പാവവും വിചാരിക്കാതെ എഴുതി നാറ്റിക്കുകയും ചെയ്തിരുന്നു.
പക്ഷെ രണ്ടു ദിവസമായി ചില മാധ്യമങ്ങള്‍ - പ്രത്യേകിച്ച് കൌമുദി -  പ്രിഥ്വിരാജിനു പിന്നാലെ നടത്തുന്ന മരണപ്പാച്ചില്‍ കാണുമ്പോള്‍ ഒറ്റ ചോദ്യമേ മനസ്സില്‍ വരുന്നുള്ളൂ... "ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ?".  
യഥാര്‍ത്ഥത്തില്‍ ഇത് വളരെ കാലം മുന്‍പ് തുടങ്ങിയതാണ്‌. ഇവന്മാരൊക്കെ ഇന്റര്‍വ്യൂ എടുക്കുന്നത് തന്നെ കല്യാണക്കാര്യം ചോദിക്കാനായാണ് എന്ന് തോന്നും ആ ചോദ്യം ചോദിക്കുന്ന സമയത്തെ അവരുടെ ആവേശം കാണുമ്പോള്‍... പത്രമായാലും വാരികയായാലും ചാനലായാലും. "ഞാന്‍ റെഡിയാണല്ലോ, പിന്നെന്തിനാ വെച്ച് താമസിപ്പിക്കുന്നത്?" എന്ന മട്ടിലായിരുന്നു ചില അവതാരകതരുണീ മണികളുടെ വിവാഹത്തെ പറ്റിയുള്ള നാണത്തോടെയുള്ള ചോദ്യം. ഈഗോ എന്ന് പലരും കുറ്റപ്പെടുത്തുന്ന സ്വതസിദ്ധമായ ഗൌരവത്തില്‍, എന്നാല്‍ ചെറിയ പുഞ്ചിരിയോടെ അതെല്ലാം തള്ളിക്കളയാറാണ് 'അത്യാവശ്യം ബുദ്ധിയും വിവരമുള്ളവന്‍' എന്ന് വലിയ ബുദ്ധിയൊന്നുമില്ലാത്ത ഈയുള്ളവന് പോലും തോന്നിയിട്ടുള്ള ആ നടന്റെ പതിവ്.
രണ്ടു ദിവസമായി കൌമുദി തുടങ്ങി വെച്ച 'ഞെട്ടിക്കല്‍' വാര്‍ത്ത മറ്റു മാധ്യമങ്ങളും ഞായറാഴ്ച രാവിലെയോടെ പൂര്‍ണമായി ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച നിശ്ചയമാണെന്നു ഉറപ്പിച്ചായിരുന്നു എല്ലാ പത്രങ്ങളും വധുവിന്റെ പൂര്‍ണ വിവരങ്ങള്‍ സഹിതം ഇറങ്ങിയത്‌. മല്ലികാ സുകുമാരനോട് ഫോണില്‍ സംസാരിച്ചാണത്രെ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇന്ന് നിശ്ചയമാണെന്നു ഉറപ്പിച്ചത്. മേയ് ഒന്നിന് പായസം കൂട്ടി സദ്യ തട്ടാന്‍ വയറൊരുക്കി കാത്തിരുപ്പ് തുടങ്ങിയിരുന്നു പാവം, മറ്റു തുല്യ ദുഖിതരെ പോലെ. എന്തായാലും ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുതിയ പന്ഥാവുകള്‍ വെട്ടിത്തുറന്ന ലേഖക മഹാന്മാരാണ് അവസാനം ഞെട്ടിയത്... ഇന്ന് നടന്നത് നിശ്ചയമല്ല, നല്ലൊന്നാന്തരം കല്യാണം തന്നെയായിരുന്നു. അപ്പന്‍ ചത്താല്‍ പോലും സെന്‍സേഷന്‍ വല്ലതും കിട്ടുമോ എന്ന് നോക്കുന്ന ലേഖകന്മാര്‍ ഇനിയിപ്പോ എന്ത് ചെയ്യും? പ്രിഥ്വിരാജിനെ കൊന്നു കൊലവിളിക്കുക തന്നെ...
പ്രധാന പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷനുകളിലെല്ലാം വിവാഹ ഫോട്ടോയോടൊപ്പം കൊടുത്ത വാര്‍ത്തകളില്‍ പായസത്തില്‍ ഉപ്പു വാരിയിട്ട പ്രതീതി.
ഇത് മനോരമ... 
ഏതു വായനക്കാര്‍ ചോദിച്ചു? ഏതു ജനങ്ങള്‍ പറയുന്നു? പ്രിഥ്വിരാജ് കോലാഹലമുണ്ടാക്കിയത്രേ.. കഷ്ടം. ഒരു കോലാഹലവും ഇല്ലാതെ ഒരു കുടുംബ പരിപാടി മാത്രമായി തന്റെ വിവാഹം നടത്താന്‍ ആ നടനും കുടുംബവും തീരുമാനിച്ചപ്പോള്‍ വലിഞ്ഞു കയറി കണ്ട ഊഹാപോഹങ്ങളെല്ലാം പ്രചരിപ്പിച്ച്, ഒടുവില്‍ സ്വയം വിഡ്ഢികളായ ലേഖകന്മാര്‍ ഇത്രയ്ക്കു  തരം താഴണോ?
ഇത് സാക്ഷാല്‍ കൌമുദി..
തങ്ങളുടെ വിവാഹം രഹസ്യമായി നടത്തണോ പരസ്യമായി നടത്തണോ എന്ന് തീരുമാനിക്കുന്നത് വരനും വധുവും വീട്ടുകാരുമല്ലേ? ആരാധകരോ തങ്ങളുടെ നിരാശ ആരാധകരുടെ വായില്‍ വെച്ച് കൊടുക്കുന്ന ഈ ലേഖകരോ ആണോ? "കല്യാണം മുടക്കികളാര്?" എന്ന് പ്രിഥ്വിരാജിന്റെ അടുത്ത് നിന്നാണ് ലേഖകന്‍ ചോദിച്ചതെങ്കില്‍ തൊട്ടു കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ തുപ്പിയെങ്കിലും കാണിക്കുമായിരുന്നു.
ഇത് മംഗളം...
വിഡ്ഢികളായത് ആരാണെന്ന് ഇപ്പോള്‍ ശരിക്കും വ്യക്തമായി. വിവാഹത്തില്‍ തള്ളിക്കയറി ഓസിനു സദ്യയും പറ്റിയാല്‍ കുറച്ചു ഗോസിപ്പും അടിച്ചു മാറ്റാമെന്ന് സ്വപ്നം കണ്ട വിഡ്ഢികള്‍ ഇനി എന്തൊക്കെ എഴുതിപ്പിടിപ്പിക്കുമോ ആവോ? സ്വന്തം സ്വകാര്യ ജീവിതം അങ്ങനെ 'പുല്ലു' പോലെ കാണാന്‍ എല്ലാവരും തയ്യാറാവണം എന്ന് നിര്‍ബന്ധമുണ്ടോ?
ദീപികയും ദേശാഭിമാനിയും മാധ്യമവും എല്ലാം - "ഇനി ഇതിപ്പോ വല്ല പടത്തിന്റെയും ഷൂട്ടിങ്ങാണോ, വീണ്ടും അബദ്ധം പറ്റാതെ നോക്കിക്കളയാം" എന്ന് കരുതി ആയിരിക്കും - വാര്‍ത്ത മാത്രം കൊടുത്തു നിര്‍ത്തി... മാതൃഭൂമിക്കാരനും.(മല്ലികാ സുകുമാരന്റെ മൊബൈല്‍ സ്വിച് ഓഫ്‌ ആക്കിയിരിക്കും, കല്യാണമൊക്കെ അല്ലെ?)
ഇനിയെങ്കിലും വല്ലവന്റെയും വീട്ടിലെ മറപ്പുരയുടെ ഓല പൊക്കാന്‍ പോകുന്ന രീതിയിലുള്ള മാധ്യമ പ്രവര്‍ത്തനം നടത്താന്‍ പോകുമ്പോള്‍ ഒന്ന് രണ്ടു കാര്യങ്ങളെങ്കിലും ഓര്‍ത്താല്‍ നന്ന്... ഈ കല്യാണം, മരണം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ കുടുംബങ്ങളിലെ സന്തോഷവും ദുഖവുമൊക്കെ പങ്കിടാനുള്ള തികച്ചും സ്വകാര്യമായ അവസരങ്ങളാണ്. അവരെ അവരുടെ പാട്ടിനു വിടുക. തങ്ങളുടെ വലയില്‍ വീഴാന്‍ നിന്ന് തന്നില്ല എന്ന് കരുതി ആരെയെങ്കിലും പ്രതികാര മനോഭാവത്തോടെ താറടിക്കുന്നത് തരം താണ മാധ്യമ പ്രവര്‍ത്തനം എന്ന് മാത്രമേ കാണാനാകൂ.. അത് കൊണ്ട്, നാളെ ഹോട്ടല്‍ ലെ മെറിഡിയന്റെ അടുത്തൊന്നും പോയി ചുറ്റിത്തിരിയണ്ട... വിളിച്ചാല്‍ പോയി വല്ലതും ഞണ്ണ്.. അല്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങ്‌...
വാല്‍:
പ്രിഥ്വിരാജ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.. പാമ്പുകളെയാണ്  നോവിച്ചു വിട്ടിരിക്കുന്നത്.. മധുവിധു ആഘോഷിച്ചു തുടങ്ങുമ്പോഴെ തുടങ്ങും വാര്‍ത്തകള്‍ വരാന്‍... "പ്രിഥ്വിരാജ് വിവാഹമോചനത്തിലേക്ക്" എന്ന്. കെട്ട്യോള്‍  അതെ ഫീല്‍ഡിലാണെങ്കിലും ഇത് പോലെ തറ പരിപാടി വലിയ പരിചയം ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് ഒന്ന് മുന്‍കൂട്ടി പറഞ്ഞു കൊടുക്കുന്നത് നന്ന്. 

February 18, 2011

പുതുമുഖക്കാലം

കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാ ദിവസവും സെക്കണ്ട് ഷോക്ക് പോകാന്‍ എന്ത് വഴി എന്നാലോചിക്കുന്നവനും  ആഴ്ചയില്‍ മൂന്നു പടമെങ്കിലും കണ്ടില്ലെങ്കില്‍ ഉറക്കം വരാത്തവനുമായിരുന്ന ഈയുള്ളവന്‍ എന്ന   സിനിമാപ്പിരാന്തന്‍ ഇന്ന് മാസത്തില്‍ ഒരു സിനിമ പോലും തീയറ്ററില്‍ പോയി കാണാന്‍ കഴിയാത്ത ദുസ്ഥിതിയില്‍ എത്തി നില്‍ക്കുകയാണ്. സമയക്കുറവു തന്നെ പ്രധാന കാരണം. പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്തു പടത്തിനു പോയാലും പരീക്ഷ അടുക്കുമ്പോള്‍ എങ്ങനെയെങ്കിലും ഉറക്കമൊഴിച്ചു പഠിച്ചു പാസാകാമായിരുന്നു. ഇന്ന് പക്ഷെ ക്ലിനിക് അടച്ചിട്ടു പടത്തിനു പോയാല്‍ രോഗികള്‍ വല്ല വഴിക്കും പോയി ഈയുള്ളവന്റെ കഞ്ഞികുടി മുട്ടും. അതുകൊണ്ട് ബ്ലോഗുകളിലും മാധ്യമങ്ങളിലും എല്ലാം വരുന്ന നിരൂപണം വായിച്ചു നല്ലതെന്ന് തോന്നുന്ന പടങ്ങള്‍ എങ്ങനെയെങ്കിലും പോയി കാണും. അത്ര മാത്രം. പിന്നെ ഒരേയൊരു രക്ഷ ഡൌണ്‍ലോഡ് ചെയ്യലാണ്. വ്യാജ സി.ഡി.യോട് യോജിപ്പില്ലെങ്കിലും പല നല്ല സിനിമകളും ദിവസങ്ങള്‍ക്കുള്ളില്‍ തീയറ്ററില്‍ നിന്ന് മാറുമ്പോള്‍ വേറെ എന്ത് വഴി?  
ഏറെ നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും തിരൂര്‍ക്കാരുടെ 'ഉയര്‍ന്ന' ആസ്വാദന നിലവാരം കൊണ്ട് കേവലം ഒരാഴ്ച കൊണ്ട് തീയറ്ററില്‍ നിന്ന് പുറത്തായത് മൂലം കാണാന്‍ അവസരം ലഭിക്കാതിരുന്ന ഒരു നല്ല സിനിമ -"കോക്ടെയില്‍" കഴിഞ്ഞ ദിവസം ഡൌണ്‍ ലോഡ് ചെയ്തു കാണാന്‍ ഭാഗ്യം സിദ്ധിച്ചതാണ് ഇത്രയും എഴുതാന്‍ കാരണം. അരുണ്‍ കുമാര്‍ എന്നാ പുതുമുഖ സംവിധായകന്‍ ആ സബ്ജക്റ്റ് കൈകാര്യം ചെയ്ത രീതി "കഥയില്ലാ" എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന, സ്വന്തം കഴിവുകേടിന് അന്യഭാഷാ ചിത്രങ്ങളുടെ വരവിനേയും ചാനലുകളേയും സ്റ്റേജ് ഷോകളെയും സര്‍വോപരി കൂടെ നില്‍ക്കുന്നവരെയും പഴിചാരി രക്ഷപ്പെടുന്ന, നിര്‍മ്മാതാവിന്റെ കീശ കാലിയാക്കി കുത്തുപാള എടുപ്പിക്കാന്‍ മാത്രം ഉപയോഗപ്പെടുന്ന ചിത്രങ്ങളെടുത്ത് മലയാള സിനിമയെ പരിപോഷിപ്പിക്കുന്ന, സംവിധായക പ്രതിഭകള്‍ ഒന്ന് കണ്ടുപഠിക്കട്ടെ. ഒരു സാധാരണ കഥ തീര്‍ത്തും വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ച്‌, മികച്ച കാസ്റ്റിംഗ് നടത്തി, അതിഭാവുകത്വമോ അനാവശ്യമായ രംഗങ്ങളോ  ഗ്ലാമര്‍ പ്രദര്‍ശനത്തിനു മാത്രമുള്ള ഗാനങ്ങളോ സാമാന്യബുദ്ധിക്ക് നിരക്കാത്ത സംഘട്ടനങ്ങളോ ഏച്ച് കൂട്ടാതെ ചെയ്ത ആ സംവിധാനത്തിന് കൊടുക്കണം നൂറു മാര്‍ക്ക്. ഇതായിരിക്കണം സിനിമ. ഈ പടത്തെക്കുറിച്ച് ഒരുപാട് നിരൂപണങ്ങള്‍ വന്ന ഈ വൈകിയ വേളയില്‍ ഞാന്‍ അതിനു തുനിയുന്നില്ല. പക്ഷെ കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ച അഭൂതപൂര്‍വ്വമായ മാറ്റം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തിലേക്ക്  എത്തിത്തുടങ്ങിയതിന്റെ തെളിവാണ് ഈ ചിത്രം.  
എല്ലാ വര്‍ഷവും ജനുവരിയില്‍ ആദ്യ ആഴ്ച സിനിമാ പ്രസിദ്ധീകരണങ്ങള്‍ ആ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളുടെ കണക്കെടുപ്പും വിശകലനവും നടത്തുമ്പോള്‍ മലയാള സിനിമയില്‍ മാറ്റത്തിന് നാന്ദി കുറിക്കാനെത്തിയ" എന്നെല്ലാം ആലങ്കാരികമായി പറഞ്ഞു കുറെ പുതുമുഖങ്ങളെ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ തുടക്കത്തിലേ ആളിക്കത്തല്‍ അണയാന്‍ പോകുന്നതിന്റെ കൂടി ലക്ഷണമായി മാറാറാണ്‌ പതിവ്. എന്നാല്‍ 2010 തികച്ചും വ്യത്യസ്തമാണ്. കേവലം കുറെ പുതുമുഖ അഭിനേതാക്കളല്ല, സിനിമയെ സ്നേഹിച്ചു സിനിമയെടുക്കുന്നു എന്ന തോന്നല്‍ പ്രേക്ഷക മനസ്സില്‍ ഉളവാക്കാന്‍ പോന്ന ഒരു പറ്റം പുതുമുഖ സംവിധായകരാണ് പോയ വര്‍ഷം മലയാള സിനിമയുടെ ഐശ്വര്യം. അവര്‍ക്കൊപ്പം ചേരുന്ന പുതിയ നടീനടന്മാര്‍ ആ ഐശ്വര്യം പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ 89  ചിത്രങ്ങളില്‍ 37 എണ്ണവും ചെയ്തത് പുതുമുഖ സംവിധായകരാണ് എന്നത് തീര്‍ച്ചയായും മലയാള സിനിമയില്‍ ഒരു പുതിയ കാര്യമാണ്. അതിലും ശ്രദ്ധേയമായ കാര്യം കമേഴ്സ്യല്‍ വിജയം നേടിയ 15 ചിത്രങ്ങളെടുത്താല്‍ അഞ്ചെണ്ണവും - മലര്‍വാടി ആര്‍ട്സ് ക്ലബ്(വിനീത് ശ്രീനിവാസന്‍), പോക്കിരിരാജ(വൈശാഖ്), കാര്യസ്ഥന്‍  (തോംസന്‍‍)‍, ബെസ്റ്റ് ആക്ടര്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട് )‍, പാപ്പീ അപ്പച്ചാ(മമാസ്) - സംവിധാനം ചെയ്തത് പുതുമുഖങ്ങളാണ്. താന്തോന്നി(ജോര്‍ജ് വര്‍ഗീസ്‌), സകുടുംബം ശ്യാമള(രാധാകൃഷ്ണന്‍ മംഗലത്ത്) തുടങ്ങിയവയും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കലാപരമായ മേന്മ പുലര്‍ത്തിയ ചിത്രങ്ങളില്‍ ഷാജി.എന്‍.കരുണിന്റെ കുട്ടിസ്രാങ്ക് കഴിഞ്ഞാല്‍ മികച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ -  ടി.ഡി.ദാസന്‍(മോഹന്‍ രാഘവന്‍), ആത്മകഥ(പ്രേംലാല്‍), കോക് ടെയില്‍(അരുണ്‍ കുമാര്‍) - നവാഗതരുടെതാണ്. ജനകന്‍(സഞ്ജീവ് .എന്‍.ആര്‍), പുണ്യം അഹം(രാജ് നായര്‍), നായകന്‍(ലിജോ ജോസ് പെല്ലിശ്ശേരി) തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടുത്താം. തങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാത്രം ചിത്രങ്ങളെടുത്ത സജി സുരേന്ദ്രന്‍(ഹാപ്പി ഹസ്ബണ്ട്സ്), ജിത്തു ജോസഫ്(മമ്മി & മി), ഷാജി അസീസ്‌(ഒരിടത്തൊരു പോസ്റ്റ് മാന്‍), ഡോ.എസ്.ജനാര്‍ദ്ധനന്‍(സഹസ്രം) എന്നിവരും ശ്രദ്ധിക്കപ്പെട്ടു. പേരെടുത്ത സംവിധായകര്‍ ഫീല്‍ഡില്‍ നിന്ന് പുറന്തളളപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്രയൊക്കെ നേടിയെടുത്ത ഈ നവാഗതര്‍ മലയാള സിനിമയുടെ തകര്‍ന്ന അടിത്തറ കുറച്ചെങ്കിലും നേരെയാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
സംവിധായകര്‍ മാത്രമല്ല, കഴിവുള്ള കുറെ പുതിയ താരങ്ങളും ബിഗ്സ്ക്രീനില്‍ മുഖം പതിപ്പിക്കാന്‍ തുടങ്ങി. മലര്‍വാടി ആര്‍ട്സ് ക്ലബ്, ടൂര്‍ണമെന്റ്, അപൂര്‍വ രാഗം, നായകന്‍, സകുടുംബം ശ്യാമള, യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങള്‍ നിരവധി പുതുമുഖങ്ങളെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചു. ആസിഫ് അലി, നിഷാന്‍, റീമ, അര്‍ച്ചന കവി തുടങ്ങിയവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോള്‍ ആന്‍ അഗസ്റ്റിന്‍, അഖില എന്നീ പുതുമുഖ നായികമാര്‍ ഇനിയും ഏറെ ദൂരം മലയാള സിനിമക്കൊപ്പം പോകും എന്ന പ്രതീക്ഷ നല്‍കുന്നു.   
ഈ പ്രതീക്ഷകള്‍ മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ഇവരൊന്നും കേവലം ആദ്യചിത്രത്തില്‍ മാത്രം മിന്നിപ്പോകുന്ന നക്ഷത്രങ്ങളായി മാറാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഏറെ കാലം മനസ്സില്‍ കൊണ്ട് നടന്നു ഊതിക്കാച്ചിയെടുത്ത ഒരു തീം സിനിമയാക്കുന്ന പുതുമുഖങ്ങള്‍ തുടര്‍ന്നെടുക്കുന്ന ചിത്രങ്ങള്‍ ആ നിലവാരത്തിലേക്കെത്താത്ത ചരിത്രം നാം കണ്ടിട്ടുള്ളതാണ്. 'പാസഞ്ചര്‍' എടുത്ത രഞ്ജിത്ത് ശങ്കറിന്റെ 'അര്‍ജുനന്‍ സാക്ഷി'യും 'ഉദയനാണ് താരം' എടുത്ത റോഷന്‍ ആണ്ട്രൂസിന്റെ 'നോട്ബുക്കും' പോലെ ആകാതെ കൂടുതല്‍ മികച്ച ചിത്രങ്ങളോടെ രഞ്ജിത്തും ലാല്‍ജോസും പുതുമുഖങ്ങളെ കൂട്ടുപിടിച്ച് വിജയവഴിയിലെത്തിയ സിബിയും എല്ലാം നയിക്കുന്ന മലയാള സിനിമയില്‍ നാളത്തെ നെടും തൂണുകളാകാന്‍ ഇവര്‍ക്ക് കഴിഞ്ഞാല്‍ മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷക്കു വകയുണ്ട്. 'കോക് ടെയിലിലും' 'ബെസ്റ്റ് ആക്ടറിലും' എല്ലാം അവസാനിച്ച 2010-നു ശേഷം 2011 ആരംഭിച്ചത് "ട്രാഫിക്കു"മായി ആകുമ്പോള്‍ പ്രത്യേകിച്ചും.

June 22, 2010

ലാലേട്ടന് ഇനിയെങ്കിലും ലാലങ്കിള്‍ ആയിക്കൂടെ?

എണ്പതുകളുടെ തുടക്കം...  
ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മയായി വെള്ളിത്തിരയിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലനായി വന്ന നേരിയ ചൈനീസ് ലുക്കുള്ള മുഖം മലയാളിയുടെ പുരുഷ സൌന്ദര്യ സങ്കല്പങ്ങളുടെ മുഖച്ചായയായി  മാറിയത് വളരെ പെട്ടെന്നായിരുന്നു.
 നിരവധി ചിത്രങ്ങളില്‍ കഴമ്പില്ലാത്ത വേഷങ്ങള്‍ 
 ചെയ്യേണ്ടി വന്നെങ്കിലും  
ആ  നടന്‍ തന്റെ സ്ഥിരോത്സാഹത്തിലൂടെയും അതിലുപരി നൈസര്‍ഗ്ഗികമായ അഭിനയ ശൈലിയിലൂടെയും 
മലയാള സിനിമാ പ്രേക്ഷകരുടെ  മനസ്സില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ആ നടന്‍ താരമായി...നിരവധി ചരിത്ര വിജയങ്ങളിലൂടെ സൂപ്പര്‍ താരവും. ലാലേട്ടന്‍ എന്ന പദം  പ്രായ ഭേദമെന്യേ ഓരോ മലയാളിയുടെയും ദൈനംദിന 
സംഭാഷണങ്ങളുടെ ഭാഗമായി തീര്‍ന്നു...
കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിത്തീര്‍ന്നു.ആ അഭിനയപ്രതിഭ സംസ്ഥാന- ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലൂടെ വീണ്ടും വീണ്ടും അംഗീകരിക്കപ്പെട്ടു. 
 കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി
മോഹന്‍ലാലും മമ്മുട്ടിയും തന്നെ ആയിരുന്നു മലയാള സിനിമയുടെ നട്ടെല്ല്.
പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈയുള്ളവനെപ്പോലുള്ള ലാല്‍ ഫാന്‍സ്‌ തമ്മില്‍ തമ്മിലും ഉള്ളിന്റെ ഉള്ളിലും 
ചോദിച്ചു തുടങ്ങിയ ഒരു ചോദ്യമുണ്ട്...
എവിടെപ്പോയി ആപഴയ ലാലേട്ടന്‍? താളവട്ടത്തിലും  സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും ചിത്രത്തിലും നാടോടിക്കാറ്റിലുമെല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞ, എന്നാല്‍ ഹൃദയത്തിന്റെ ഏതോ കോണില്‍ നൊമ്പരമായി അവസാനിക്കുന്ന  
കതാപാത്രങ്ങളുമായി  കേരളക്കരയെ കീഴടക്കിയ ആ പഴയ മോഹന്‍ലാലിനെ എപ്പോഴാണ് നമ്മുക്ക്
 കൈമോശം വന്നത്?ഇരുപതാം നൂറ്റാണ്ടിലും രാജാവിന്റെ മകനിലും ഉയരങ്ങളിലുമെല്ലാം ആക്ഷന്‍ ഹീറോ ആയി വന്നപ്പോള്‍ ആ കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞഭിനയിച്ച മോഹന്‍ലാലിനെ കുടുംബ പ്രേക്ഷകര്‍ പോലും സ്വീകരിച്ചിരുന്നു.     ആ   നടന്റെ ദിശമാറ്റത്തിനു  തുടക്കമിട്ട ദേവാസുരം പോലും ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ  കടന്നുപോയിരുന്നു...അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും.    പക്ഷെ അതിനു ശേഷം നരസിംഹം മുതല്‍ നിരയായി വന്ന ചിത്രങ്ങള്‍ കൊണ്ട് എന്തായിരുന്നു 
അര്‍ത്ഥമാക്കിയതെന്ന് മോഹന്‍ലാല്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.മുണ്ട് മടക്കിയുടുത്ത് കൊമ്പന്‍ മീശ പിരിച്ചു ദ്വയാര്‍ത്ഥ  പ്രയോഗങ്ങളും  പച്ചത്തെറിയും  വിളിച്ചു  പറഞ്ഞു  സ്ക്രീനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മോഹനലാലിനെയല്ല കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ചലച്ചിത്ര പ്രേക്ഷകര്‍  സ്നേഹിച്ചത്. ഇതെല്ലാം കണ്ടു കയ്യടിക്കാനും റിലീസ് ദിവസം ആഘോഷ ദിവസമാക്കാനും വീണ്ടും വീണ്ടും കണ്ടു വിജയിപ്പിക്കാനും ഫ്ലെക്സുകളില്‍ താരത്തിന്റെ അമാനുഷ പരിവേഷമുള്ള ചിത്രത്തിന് താഴെ സ്വന്തം 
മുഖത്തിന്റെ ഫോടോ ചേര്‍ത്ത് ഫാന്‍ ന.1  ആയി ആത്മസുഖം നേടാനും നടക്കുന്ന... മറ്റു താരങ്ങളുടെ നല്ല ചിത്രങ്ങള്‍ പോലും കൂവിതോല്പ്പിക്കുന്ന സിനിമയെ അല്‍പ്പം പോലും സ്നേഹിക്കാത്തവര്‍... അവര്‍ മാത്രമാണ് ഇത്തരം ചിത്രങ്ങളെ ഇഷ്ടപ്പെടുന്നത്. അവര്‍ ഓരോ ചിത്രത്തിലും അതിനു തൊട്ടു മുന്‍പത്തെ ചിത്രത്തേക്കാള്‍ അമാനുഷികതയാണ് നായക കഥാപാത്രത്തിനു പ്രതീക്ഷിക്കുന്നത്. 
നരസിംഹത്തിലും ആറാംതമ്പുരാനിലും രാവണപ്രഭുവിലും കണ്ട  അമാനുഷികതക്കപ്പുറം  ആരാധകര്‍ പ്രതീക്ഷിച്ചപ്പോള്‍ അത് അസംഭാവ്യമായിതീര്‍ന്നു... 
അതുകൊണ്ട് തന്നെ ആ പ്രതീക്ഷ എത്തിപ്പിടിക്കാന്‍ ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് പോലും സാമാന്യബുദ്ധിക്കു  നിരക്കാത്ത കഥയില്ലായ്മകള്‍ ഒരുക്കെണ്ടിവന്നു. അവയെല്ലാം  വന്‍ പരാജയങ്ങളാകുകയും ചെയ്തു.

മോഹന്‍ലാലിന്  50 വയസ്സായെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇതെല്ലാം എഴുതണമെന്നു തോന്നിയതായിരുന്നു. പക്ഷെ ഉള്ളിലെവിടെയോ ഇന്നും അവശേഷിക്കുന്ന ആരാധന- ഒരുപാട് നല്ല കഥാപാത്രങ്ങളെക്കുറിച്ചുള്ള  ഓര്‍മ്മ- എന്നെ പിന്നോട്ട് വലിച്ചു. പക്ഷെ കഴിഞ്ഞ ദിവസം താണ്ടവം എന്ന ചിത്രം ഒരു ചാനലില്‍ വന്നത് കുറച്ചു സമയം കാണേണ്ട നിര്ഭാഗ്യമുണ്ടായി. അതാണെന്നെ വീണ്ടും ഈ വിഷയത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചത്.

മലയാള സിനിമയുടെ തകര്ച്ചയുടെയും പരാജയപരമ്പരയുടെയും  കാരണമന്യേഷിച്ചു നടക്കുന്ന ബുജികള്‍ ഏറെയൊന്നും കാട് കയറി ചിന്തിക്കേണ്ട. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ചിത്രങ്ങള്‍ കാണാന്‍ പോകുന്ന കുടുംബ പ്രേക്ഷകരുടെ എണ്ണതിലുണ്ടായ വന്‍ ഇടിവ് തന്നെയാണ് അതിനു കാരണം. അമാനുഷിക പരിവേഷമുള്ള ആക്ഷന്‍ ചിത്രങ്ങളുടെ വരവോടെ അവര്‍ തീയറ്ററില്‍ പോയി പടം കാണുന്നത് നിര്‍ത്തി. ഏകദേശം ആ സമയത്ത് തന്നെയാണ് കണ്ണീര്‍ സീരിയലുകളും വ്യാജ സി.ഡി.കളും  രംഗതെത്തിയത്. തിയറ്ററില്‍ പോയി കുടുംബത്തിനു മുഴുവന്‍ ടിക്കറ്റെടുത്ത് തല്ലിപ്പൊളി അടിപ്പടം  (പിന്നെ പിള്ളേരെ തെറി പഠിപ്പിക്കുകയും 
വേണ്ടല്ലോ) കാണുന്നതിനു പകരം വീട്ടില്‍ സുഖമായിരുന്നു എന്തെങ്കിലും കണ്ടാല്‍ മതിയെന്ന് ശരാശരി പ്രേക്ഷകര്‍ ചിന്തിച്ചു തുടങ്ങിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? വട്ടു പിടിച്ച  ഫാന്‍സ്‌ വന്നാലൊന്നും പടം വിജയിക്കാന്‍ പോകുന്നില്ല. ആദ്യത്തെ രണ്ടോ മൂന്നോ ദിവസത്തെ  ശിങ്കാരിമേളവും  ആട്ടവും തുള്ളലും കഴിഞ്ഞാല്‍ അവര്‍ അവരുടെ പാട്ടിനു പോകും. ഇരുപതും മുപ്പതും വട്ടം കാണാനുള്ള പണം താരം കൊടുത്താല്‍ O.K. അപ്പോള്‍ വേണമെങ്കില്‍ എതിരാളിയുടെ പടം കൂവിതോല്‍പ്പിക്കുകയും ചെയ്യും. പക്ഷെ ഇത് കൊണ്ടൊന്നും അടിത്തറയില്ലാത്ത തട്ടിക്കൂട്ടുപടം അധികനാള്‍ തിയറ്ററില്‍ നില്‍ക്കില്ലല്ലോ. നല്ല കഥയും തിരക്കഥയും മികച്ച സംവിധാനവും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളും നല്ല ഗാനങ്ങളും ആവശ്യത്തിനു മാത്രം സംഘട്ടനവും ചേര്‍ന്നാല്‍ മാത്രമേ സിനിമ വിജയിക്കൂ.

ഇതിനിടയിലും നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററിലെതുന്നുണ്ടായിരുന്നു. ദിലീപിന്റെ  ആദ്യകാല ചിത്രങ്ങളുടെ വിജയം ഉദാഹരണം. മോഹന്‍ലാല്‍ കൈവിട്ടുകളഞ്ഞ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് ദിലീപിന്റെ ചിത്രങ്ങള്‍ക്ക് ആളെയെതിച്ച അടിസ്ഥാനകാരണം. എന്നാല്‍ അത് തന്റെ കഴിവായി തെറ്റിദ്ധരിച്ച ദിലീപ് നാലഞ്ചു വിജയം വന്നപ്പോളേക്കും  തോക്കെടുക്കാന്‍ തുടങ്ങിയത് ആ നടന്റെ വിവരക്കേട്. ഫലമോ... പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിത്തുടങ്ങി. സൂപ്പര്‍  സ്ടാറാകാന്‍  നിന്ന ആളിപ്പോ നിലനില്‍ക്കാന്‍ വേണ്ടിയുള്ള കഷ്ടപ്പാടിലും.
കഴിഞ്ഞ കുറച്ചു കാലമായി ഇതുപോലുള്ള പടങ്ങളെടുത്ത വന്‍കിട സംവിധായകര്‍ പോലും ചൊറിയും കുത്തി  വീട്ടിലിരിപ്പാണ്. അവര്‍ക്കാര്‍ക്കും ഇനിയൊരു പ്രജയോ ഒന്നാമനോ അലിഭായിയോ താണ്ടവമോ എടുക്കാനുള്ള  ആത്മധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി മമ്മുട്ടിയും മോഹന്‍ലാലും ഡേറ്റ് കൊടുക്കുന്ന പല  പദങ്ങളും സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകരാണ്. ഇതിനിടയില്‍ യുവതാരങ്ങളുടെ പല പടങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ലാലിന്റെയും മമ്മുട്ടിയുടെയും തന്നെ നല്ല പടങ്ങള്‍ വന്നാല്‍ ആളുകള്‍ കാണുന്നുമുണ്ട്. ബാലേട്ടനും തന്മാത്രയും കാഴ്ചയുമെല്ലാം ഉദാഹരണം.
ഇതില്‍ നിന്നൊക്കെ ഈ മഹാനടന്മാര്‍ ഇനിയെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചാല്‍ നന്ന്... അവര്‍ക്ക് മാത്രമല്ല, മലയാള  സിനിമക്കും. തങ്ങള്‍ക്കു മേല്‍വിലാസമുണ്ടാക്കി തന്ന മലയാള സിനിമക്ക് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മഹത്തായ  ഗുരുദക്ഷിണ സ്വന്തം പ്രായവും രൂപവും തിരിച്ചറിയുക എന്നത് മാത്രമാണ്. ചീര്‍ത്ത കവിളും ദുര്‍മ്മേദസ്സും ചുളിഞ്ഞു   തൂങ്ങിയ താടിയും കഴുത്തും രണ്ടു നാള്‍ ദൈ  ചെയ്യാഞ്ഞാല്‍ പുറത്തു വരുന്ന നരയും എല്ലാം എന്നും രാവിലെ അഞ്ചു  മിനിട്ട് കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുക. എന്നിട്ട് ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ചെയ്യുന്ന  ചിത്രങ്ങളുടെ സി.ഡി. ഇട്ടു കാണുക. അപ്പോള്‍ മനസ്സിലാകും തങ്ങളുടെ പ്രായത്തിനു യോജിച്ച വേഷങ്ങള്‍ എന്തൊക്കെയാണെന്ന്. മുടി  നരച്ചതും മക്കളുള്ളതും തല്ലുണ്ടാക്കാതതുമായ കഥാപാത്രങ്ങള്‍ക്ക് നായകന്മാരാകാന്‍ കഴിയില്ലെന്ന് ആര് 
പറഞ്ഞു? ഇടക്കൊരു മാടമ്പിയും പോക്കിരിരാജയുമൊക്കെ വരുന്നത് എല്ലാവരും ഇഷ്ടപ്പെടും.അല്ലാതെ മക്കളുടെയും  പേരക്കുട്ടികളുടെയും പ്രായമുള്ള പെണ്‍പിള്ളാരോടൊപ്പം ആടിപ്പാടുന്നത് സഹിക്കാന്‍ മലയാളസിനിമയിലെ തമ്മിലടിയും തൊഴുത്തില്‍ക്കുതും  കൊണ്ട് ക്ഷമയുടെ നെല്ലിപ്പലക കണ്ട പ്രേക്ഷകരെ ഇനിയും പ്രേരിപ്പിക്കരുത്. ഞങ്ങള്‍ക്ക് വേണ്ടത്  ലാലിന്റെയും മംമുട്ടിയുടെയും അഭിനയമികവുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങളും അതിലൂടെ പഴയ പ്രതാപത്തിലേക്ക്  തിരിച്ചു വരുന്ന മലയാള സിനിമയുമാണ്. കൂടെ നല്ല സിനിമ കണ്ടാലുള്ള സംതൃപ്തിയും.

February 11, 2010

ഒരു രാത്രി കൂടി വിടവാങ്ങവേ...

മലയാളിയുടെ മനസ്സില്‍ അമൃതമഴ പെയ്യിച്ച, ഓരോ  ചലച്ചിത്ര ഗാന പ്രേമിയുടെയും മനസ്സാകുന്ന മണ്‍ വീണയില്‍ വിരല്‍ മീട്ടിപ്പാടിയ ആ തൂലികയില്‍ നിന്നും ഇനി അക്ഷരങ്ങള്‍ ഉതിര്‍ന്നു വീഴില്ല. കളഭ തുല്യമായ മനസ്സില്‍ നിന്നും മലയാളിയുടെ കൈക്കുടന്ന നിറയെ തിരുമധുരം പോലുള്ള ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചു ഗിരീഷ്‌ പുത്തഞ്ചേരി കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു... ആകാശദീപങ്ങളെ സാക്ഷിയാക്കിക്കൊണ്ട്. പക്ഷെ മലയാള ചലച്ചിത്ര ഗാന സാമ്രാജ്യത്തില്‍ അദ്ദേഹം നേടിയെടുത്ത കിരീടം കാലമെത്ര കഴിഞ്ഞാലും വീണ് ഉടയുകയില്ല.
അദ്ദേഹവുമായി അല്പനേരമെങ്കിലും അടുത്തിടപഴകാന്‍ ലഭിച്ച നിമിഷങ്ങള്‍ ഇന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു. ഞാന്‍ പഠിച്ച കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിന്റെ അടുത്ത് കാരപ്പറമ്പിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കോളേജില്‍ ഞാന്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന റിനൈസന്‍സ് കലാസാംസ്കാരിക വേദിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിക്കുവാന്‍ സുഹൃത്തുക്കളോടൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ പോകാനിടയായി. മുരുക്കിച്ചുവപ്പിച്ചു കുട്ടികളെ കളിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ പ്രശസ്തനായ ഗാന രചയിതാവാണെന്നു തോന്നിയതെ ഇല്ല. കാര്യം പറഞ്ഞപ്പോള്‍ വരാമെന്നേറ്റ അദ്ദേഹത്തിന് ഒരു നിബന്ധനയുണ്ടായിരുന്നു. "കോളേജാണല്ലോ, വല്ലവനും കൂവാനോ അലമ്പ് കാണിക്കാനോ തുടങ്ങിയാല്‍ ഞാന്‍ എന്റെ തനി സ്വഭാവം പുറത്തെടുക്കും. പിന്നെ നിങ്ങള്ക്ക് മൈക്ക് ഓഫാക്കേണ്ടി വരും." ഞങ്ങള്‍ ചിരിച്ചു കൊണ്ട് സമ്മതിച്ചു. പരിപാടിക്ക് കൃത്യ സമയത്ത് തന്നെ അദ്ദേഹം എത്തി. ലളിതമായ വാക്കുകളില്‍, എന്നാല്‍ കാവ്യാത്മകമായ ഒരു പ്രഭാഷണം നടത്തിയതിനു പുറമേ വിദ്യാര്‍തികളുടെ ആവശ്യപ്രകാരം ഒരു ഗാനവും പാടി... "ദേവകന്യക സൂര്യതംബുരു മീട്ടുന്നു..." . ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു ആ ശബ്ദം.
ഏതു തരം ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലിയുടെ പ്രത്യേകത. ഭക്തി തുളുമ്പി നില്‍ക്കുന്ന നന്ദനത്തിലേത് പോലുള്ള ഗാനങ്ങളും ഒരുപാട് പ്രണയ ഗാനങ്ങളും വിരഹഗാനങ്ങളും അതോടൊപ്പം അര്‍ദ്ധശാസ്ത്രീയ സംഗീത ഗാനങ്ങളും അദ്ദേഹം രചിച്ചു. കൂടെ ചിങ്ങമാസം പോലുള്ള അടിപൊളി ഗാനങ്ങളും. തികച്ചും സാധാരണ വാക്കുകള്‍ അദ്ദേഹത്തിന് മാത്രം കഴിയുന്ന രീതിയില്‍ സമന്വയിപ്പിച്ചതായിരൂന്നു അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ജനകീയതക്ക് കാരണം. "കിണ്ടാണ്ടം"(ഒന്നാം വട്ടം - ചന്ദ്രലേഖ) പോലുള്ള പ്രയോഗങ്ങള്‍ ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയെങ്കിലും തന്റെ സാഹിത്യ ഭംഗി തുളുമ്പിയ ഗാനങ്ങളിലൂടെ അതെല്ലാം അദ്ദേഹം മറികടന്നു. "ആരും കൊതിക്കുന്നോരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം" എന്ന ഈരടി മാത്രം മതി ആ മനസ്സിലെ കാവ്യ ഭാവനക്ക് ഉദാഹരണമാകാന്‍.അദ്ദേഹം ഗാനരചന നടത്തിയ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമാഗാനങ്ങളില്‍ നിന്നും മികച്ച പത്തു ഗാനങ്ങളെടുക്കാന്‍ ഏതൊരു മലയാളിയോട് പറഞ്ഞാലും അതില്‍ പകുതിയോളം അദ്ദേഹം രചിച്ചതായിരിക്കുമെന്നു നിസ്സംശയം പറയാം. അദ്ദേഹം നേടിയ ഏഴു അവാര്‍ഡുകളേക്കാളും അദ്ദേഹത്തെ ഇനിയുമേറെ തലമുറകളോളം മലയാളിയുടെ മനസ്സില്‍  തങ്ങി നിര്താന്‍ ആ ഗാനങ്ങള്‍ മാത്രം മതി. ആ സ്മരണക്കു മുന്നില്‍ നമിക്കുന്നു. 
ഇത് മലയാള സിനിമക്ക് നഷ്ടങ്ങളുടെ കാലമാണ്... ഭരത് മുരളി, ലോഹി, രാജന്‍.പി.ദേവ്, കൊച്ചിന്‍ ഹനീഫ... ഇപ്പോള്‍ പുത്തഞ്ചേരിയും. തമ്മിലടിച്ചു ഇല്ലാതായിതീരുന്ന മലയാള സിനിമാക്കാര്‍ ആ സ്മരണക്കു മുന്നില്‍ നമിച്ചെങ്കിലും എല്ലാം മറന്നു സിനിമയുടെ നന്മക്കായി പ്രവര്തിച്ചെങ്കില്‍.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം