ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

September 05, 2010

രാത്രിഞ്ചരന്മാര്‍ (സെക്കന്റ് ഷോ ചരിതം-2)


കലാലയ ജീവിതത്തിനിടയില്‍ കുറച്ചു കാലമെങ്കിലും ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് എന്നും ഓര്‍ക്കാന്‍ പറ്റിയ അനുഭവമായിരിക്കും സെക്കന്റ് ഷോ കാണാനായി നടത്തുന്ന യാത്രകള്‍. മിക്കവാറും ഹോസ്റ്റലുകള്‍ അങ്ങേയറ്റത്തെ അച്ചടക്കത്തോടു കൂടിയതും വാര്‍ഡന്‍ ഹോസ്റ്റലില്‍ തന്നെ താമസിക്കുന്നതും ആകയാല്‍ മതില് ചാടിയോ മറ്റോ അതി സാഹസികമായി മാത്രമേ സെക്കന്റ് ഷോക്ക് പോകാന്‍ പറ്റൂ. എന്നാല്‍ പ്രൊഫെഷണല്‍ കോളേജുകള്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍ ഒരു പരിധി വരെ രാത്രിയിലും തുറന്നിടാറാണ്‌ പതിവ്. വാര്‍ഡന്മാര്‍ സാധാരണ വല്ലപ്പോഴുമുള്ള മീറ്റിങ്ങുകള്‍ക്ക് എത്തുന്നതല്ലാതെ വലിയ ഇടപെടലുകള്‍ ഒന്നും നടത്താറില്ല. അതുപോലെയൊക്കെയായിരുന്നു ഞങ്ങളുടെ കോളേജ്‌ ഹോസ്റ്റലും.
സെക്കന്റ് ഷോക്ക് പോകാന്‍ ഇത്രയും വിപുലവും സാഹസികവുമായ മാര്‍ഗങ്ങള്‍ കണ്ടു പിടിച്ച ഹോസ്റ്റല്‍ ഒരു പക്ഷെ ഞങ്ങളുടേത് മാത്രമേ ഉണ്ടാകൂ. കോളേജിനു മുകളില്‍ മൂന്നാം നിലയില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. കോളേജ്‌ കെട്ടിടത്തിലൂടെ വേണം ആശുപത്രിയിലെ വാര്‍ഡിലേക്കും ഡ്യൂട്ടി റൂമിലേക്കും പ്രവേശിക്കാന്‍ എന്നുള്ളത് കൊണ്ട് രാത്രി പത്തു മണിയായിട്ടെ ഗ്രില്‍ അടക്കാറുള്ളൂ. അതുകൊണ്ട് പടത്തിന് പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. പക്ഷെ തിരിച്ചു വരുന്നതാണ് പ്രശ്നം. വാച്ച്മാന്മാര്‍ പത്തു മണിക്ക് ഗ്രില്‍ പൂട്ടി അകത്തെ റൂമില്‍ കിടന്നുറങ്ങും. വിളിച്ചാലും ദുഷ്ടന്മാര്‍ എണീക്കില്ല. ഹോസ്റ്റല്‍ ആയിടക്ക് തുറന്നതായത് കൊണ്ട് ആദ്യ അന്തേവാസികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അവസാനം പിടിവള്ളിയായത് ഒരു മരമായിരുന്നു. കോളേജിനു മുന്നിലെ പോര്‍ച്ചിനു മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരത്തില്‍ കയറി പോര്‍ച്ചിനു മുകളില്‍ ഇറങ്ങി, അവിടെ നിന്നും വരാന്തയിലൂടെ നടന്നു ഹോസ്റ്റലില്‍ കയറലായി സ്ഥിരം പരിപാടി. ആ കളി അധികം നീണ്ടുനിന്നില്ല. കാര്യം മണത്തറിഞ്ഞ വാച്ച്മാന്മാര്‍ പ്രിന്‍സിപ്പാളിന് വിവരം നല്‍കി. ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ് മുറിച്ചിട്ടിരിക്കുന്നതാണ് ഒരു തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും തിരിച്ചെത്തിയ ഞങ്ങള്‍ കണ്ടത്. പിന്നെയും കഷ്ടപ്പാട് തന്നെ. ഭാഗ്യത്തിന് ആയിടെ സ്ഥലം മാറി വന്ന വാച്ച്മാനുമായി കമ്പനിയടിച്ചത് കൊണ്ട് കുറേക്കാലം ചാടാതെയും മറിയാതെയും പടത്തിന് പോകാന്‍ പറ്റി.
കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി. ഇത്തവണ രക്ഷക്കെത്തിയത് കെട്ടിടം പണിക്കായി കൊണ്ടുവന്നു കെട്ടിടത്തോട്‌ ചേര്‍ന്ന് നല്ല ഉയരത്തില്‍ കൂട്ടിയിട്ട മണലായിരുന്നു. മണലിന് മുകളില്‍ കയറി മുകളില്‍ നിന്നും താഴേക്കിട്ടു തരുന്ന വടം വഴി ഒന്നാം നിലയിലെത്തും. പിന്നെ സുഖമായി ഹോസ്റ്റലിലെത്താം. കയറിട്ടു തരാന്‍ പടത്തിന് വരാതെ ഉറക്കമൊഴിച്ചു പഠിക്കുന്ന ഏതെങ്കിലും അരസികന്മാരെ മുന്‍കൂട്ടി എല്പ്പിചിട്ടുണ്ടാകും. അങ്ങനെ ട്രെക്കിംഗ് നടത്തി സെക്കന്റ് ഷോ കാണാന്‍ പോയതിനുള്ള ലോകറെക്കോഡ് ഞങ്ങള്‍ അടിച്ചു മാറ്റി.
ഇങ്ങനെ ഏറെ സന്തോഷകരമായി ഞങ്ങളുടെ രാത്രി യാത്രകള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പടം കണ്ടു തിരിച്ചു വരുന്ന നട്ടപ്പാതിരക്കാണ്‌ ഓരോരുത്തന്മാരുടെ തനിനിറം വെളിവാകുന്നത്. കാരപ്പറമ്പില്‍ തന്നെയുള്ള അധ്യാപകരുടെ വീട്ടിനു മുന്നിലെത്തുമ്പോള്‍ അറിയാവുന്ന ഭാഷയിലെല്ലാം തെറി വിളി തുടങ്ങും, പണ്ട് ഇന്റേണല്‍ പരീക്ഷക്ക്‌ മാര്‍ക്കിടാത്തതിന്‍റെയും വൈവക്ക് വെള്ളം കുടിപ്പിച്ചതിന്‍റെയുമൊക്കെ മധുരപ്രതികാരം. ചിലര്‍ ഒരു പടികൂടി മുന്നോട്ടു കടക്കും. കോളേജില്‍ ആരോടെങ്കിലും വല്ല വൈരാഗ്യമുണ്ടെങ്കില്‍ അവന്റെ ശബ്ദം പറ്റാവുന്നത്ര ദയനീയമായി അനുകരിച്ചായിരിക്കും തെറിവിളി. താന്‍ കോട്ടയം നസീറിനെ കടത്തിവെട്ടി എന്ന മട്ടില്‍ എല്ലാം കഴിഞ്ഞു വിജയഭാവത്തില്‍ മറ്റുള്ളവരുടെ മുഖത്തോട്ടുള്ള ആ നോട്ടമാണ് ഏറ്റവും ഭീകരം. എല്ലാം സഹിക്കാം, അദ്ധ്യാപകന്‍റെ ഗേറ്റിനുള്ളിലൂടെ മുറ്റത്തേക്ക് മൂത്രമൊഴിച്ച മഹാനെ ഓര്‍ക്കുമ്പോള്‍.
പോരുന്ന വഴിയിലുള്ള മിക്കവാറും സിനിമാപോസ്ടറുകള്‍ ഹോസ്ടലിലെത്തും. കൂടാതെ ചില പരസ്യബോര്‍ഡുകളും- സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പോസ്റര്‍ വെക്കാനുള്ള ബോര്‍ഡുകള്‍ ഒരു അടിസ്ഥാനഘടകമാണല്ലോ.
അങ്ങനെ വെസ്റ്റ്ഹില്‍ ഗീതയില്‍ നിന്നും ഏതോ തല്ലിപ്പൊളി പടം കണ്ടു കാശ് കളഞ്ഞ് ആടിപ്പാടി തിരിച്ചു വന്ന ഒരു രാത്രി. കൂട്ടത്തില്‍ ഒരാള്‍ മുണ്ടഴിച്ചു തലയില്‍ കെട്ടിയിട്ടുമുണ്ട്... ഒരു വീടിന്റെ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നു ഒരു മുട്ടാളന്‍ നായ. ഞങ്ങളെ കണ്ടപ്പോള്‍ നായ നിര്‍ത്താതെ കുര തുടങ്ങി. പണം നഷ്ടപ്പെട്ടതിന്റെ വിഷമം തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന ഒരു സുഹൃത്ത്‌ (തന്നെ പണം പോയതിനു കളിയാക്കുകയാണെന്നു തോന്നിയിട്ടാവണം) ഒറ്റ വിളി... “നിര്‍ത്തെടാ നായിന്റെ മോനേ...” . ആ ഗേറ്റ് അല്‍പ്പം തുറന്നു കിടക്കുകയായിരുന്നെന്നും നായയെ കെട്ടിയിട്ടില്ലായിരുന്നെന്നും അത് ഗേറ്റിനുള്ളിലൂടെ ഞങ്ങള്‍ക്ക് നേരെ കുതിച്ചു വന്നപ്പോഴേ മനസ്സിലായുള്ളൂ. പിന്നെ ഒരു ഓട്ടമായിരുന്നു. എന്തുകൊണ്ടോ നായ പിന്തുടര്‍ന്നില്ല. (താന്‍ നായയുടെ മോന്‍ തന്നെ ആണെന്ന് ഉറപ്പായതിന്റെ സന്തോഷം കൊണ്ടായിരിക്കും).
ഓടിയോടി കാരപ്പറമ്പില്‍ എത്താറായിരുന്നു. ഏറ്റവും മുന്നിലോടിയ അത്യാവശ്യം കായിക മികവുണ്ടായിരുന്ന, മുണ്ടഴിച്ചു തലയില്‍ കെട്ടിയ സുഹൃത്തുണ്ട് ഡബിള്‍സ്പീഡില്‍ തിരിച്ചുവരുന്നു. ഓട്ടം നിര്‍ത്തിയ ഞങ്ങളോട് കിതച്ചുകൊണ്ടവന്‍ വിരല്‍ ചൂണ്ടിക്കാണിച്ചു. നോക്കിയപ്പോള്‍ കാരപ്പറമ്പ് ജങ്ങ്ഷനില്‍ നൈറ്റ്‌ പട്രോള്‍ പോലീസ്‌ ജീപ്പ്. കഷ്ടിച്ച് രക്ഷപ്പെട്ടത് മെച്ചം. അല്‍പ്പം കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും അവര്‍ പോയിക്കിട്ടിയപ്പോള്‍ ഞങ്ങള്‍... ഒരു ദേശത്തിന്റെ കഥയിലെ സപ്പര്‍ സര്‍ക്കീട്ട് സംഘത്തിന്റെ പുതിയ പകര്‍പ്പ്... കോളേജ്‌ ലക്ഷ്യമാക്കി ചുവടു വെച്ചു... മരത്തില്‍ വലിഞ്ഞു കയറി മുകളിലെത്തി ഹോസ്ടലിന്റെ സുരക്ഷിതത്വത്തില്‍ സുഖനിദ്രയില്‍ അമരാന്‍.

September 03, 2010

"പഴേ പേപ്പര്‍ കൊടുക്കാനുണ്ടോ?"

ആക്രിക്കച്ചവടക്കാരുടെ ഈ പ്രശസ്തമായ ഡയലോഗ് ദേശീയഭാഷയില്‍ എങ്ങനെ പറയും എന്നറിഞ്ഞു കൂടാ. എന്തായാലും അതൊന്നു പഠിക്കാന്‍ ഒരു വഴി ഒത്തു വന്നിട്ടുണ്ട്. നമ്പര്‍ 10 ജന്‍പത്തിലോ അല്ലെങ്കില്‍ കോണ്ഗ്രസ്സിന്‍റെ ആസ്ഥാനത്തോ പോയാല്‍ മതി. തലസ്ഥാനത്തെ ആക്രിക്കച്ചവടക്കാര്‍ മുഴുവന്‍ ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തൊന്നും ഇത് പോലൊരു കച്ചോടം കിട്ടാനുള്ള സാധ്യത ഒത്തു വന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
ഇന്നലെയായിരുന്നു ആ സുദിനം. സോണിയാജിയെ കോണ്ഗ്രെസ്സിന്‍റെ അധ്യക്ഷയായി "തെരഞ്ഞെടുക്കാന്‍" പത്രിക സമര്‍പ്പിക്കുന്ന ദിനം. ഒന്നും രണ്ടുമല്ല, 65 സെറ്റ്‌ പത്രികയാണത്രേ സമര്‍പ്പിക്കപ്പെട്ടത്. സാധാരണ നമ്മുടെ നാട്ടിലൊക്കെ ഒരു തെരഞ്ഞെടുപ്പിന് എല്ലാ സ്ഥാനാര്‍ഥികളും ഡമ്മികളും കൂടി സമര്‍പ്പിച്ചാലും ഇത്രയും എത്താറില്ല. പാവം നിരീക്ഷകന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസിന്‍റെ കൈ ഇപ്പോള്‍ കുഴമ്പിട്ട് ഉഴിയുകയായിരിക്കും, ഇതെല്ലാം കൂടി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണം കാരണം. ഗിന്നസ്‌ ബുക്കുകാരെ വെറുതെയെങ്കിലും ഇതൊക്കെ ഒന്നറിയിച്ചു കൂടായിരുന്നോ ആവോ. പിന്നെ കോണ്ഗ്രസ്സുകാരായത് കൊണ്ട് പബ്ലിസിറ്റിയിലൊന്നും വലിയ താല്പര്യം കാണില്ലല്ലോ. 
ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന നമ്മുടെ പാവം കരുണാകര്‍ജി പോലും പോയി ഒരു പത്രികയും കൊണ്ട്. പുത്രസ്നേഹം സമ്മതിക്കണം! വേറേയുമുണ്ടത്രേ കൊച്ചു കേരളത്തില്‍ നിന്ന് രണ്ടെണ്ണം. രാഹുല്‍മോന്‍ അമേത്തിയില്‍ നിന്ന് പര്യടനം മതിയാക്കി തിരിച്ചെത്തിയാണത്രേ ഒരു പത്രികാസമര്‍പ്പണത്തിന്‍റെ ഭാഗമായത്. അല്ലെങ്കിലും അമ്മച്ചിക്കും പെങ്ങള്‍ക്കും തനിക്കും കിട്ടിയ കുടുംബ സ്വത്തായ കോണ്ഗ്രെസ് പാര്‍ട്ടിയുടെ നിയന്ത്രണം കിട്ടുന്ന കാര്യമാകുമ്പോള്‍ എന്ത് പര്യടനം? ഏതു മണ്ഡലം? ഏത് ജനങ്ങള്‍? അവരുടെ കണ്ണില്‍ പൊടിയിടാന്‍ ഏതെങ്കിലും ചെരുപ്പുകുത്തിയുടെ കുടിലില്‍ കിടന്നുറങ്ങുകയോ വഴിയിലെ ഹോട്ടലില്‍ കയറി പൊറോട്ടയില്‍ പാലും പഞ്ചാരയും ചേര്‍ത്തടിക്കുകയോ ചെയ്‌താല്‍ മതിയെന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പഠിച്ചല്ലോ. പിന്നെ ഒരു മേമ്പൊടിക്ക് ചെത്തുകുട്ടപ്പനായി വിമന്‍സ്‌ കോളേജില്‍ കയറി നിരങ്ങുകയുമാവാം. ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങള്‍ നോക്കിക്കോളുമല്ലോ.
എന്തിനാണീ പ്രഹസനം? ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ തെരഞ്ഞെടുപ്പും പത്രികാസമര്‍പ്പണവും? ഇന്ത്യയില്‍ ആര്‍ക്കാണറിയാത്തത് രാഹുല്‍ ഏറ്റെടുക്കുന്നത് വരെ സോണിയാജി തന്നെയാണ് കോണ്ഗ്രെസ് അധ്യക്ഷയെന്നത്? സ്ഥാനമോഹികളായ കുറെ നേതാക്കന്മാര്‍ക്ക് സ്വന്തം പേരില്‍ പത്രിക കൊടുത്തു മാഡത്തിന്‍റെ ഗുഡ്‌ ബുക്കില്‍ കയറാനല്ലേ ഈ പത്രികാസമര്‍പ്പണമാമാങ്കം? ഒരു യൂത്ത്‌ കൊണ്ഗ്രെസ് തെരഞ്ഞെടുപ്പ് പോലും തമ്മിലടി മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, അവസാനം കാലു തിരുമ്മുന്നവനെയും പുറം ചൊറിയുന്നവനെയും നോമിനേഷന്‍ വഴി മാഡത്തെ കൊണ്ട് സ്ഥാനാരോഹണം ചെയ്യിക്കുന്ന ചാണ്ടിയുടെയും ചെന്നിയുടെയും പാര്‍ട്ടിയില്‍ അതുപോലെ തന്നെ പോരെ ഈ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പും? ഒരു പക്ഷെ നിര്‍ദ്ദേശിക്കാന്‍ മാഡത്തിന് മുകളില്‍ മറ്റാരും ഇല്ലാത്തത് കൊണ്ടായിരിക്കും. അല്ലേ?
എന്തായാലും പഴയ പത്രികകള്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്ന ആക്രിക്കാര്‍ തമ്മിലടിച്ച് കോണ്ഗ്രെസ്സുകാരെ തമ്മിലടിയുടെ കാര്യത്തില്‍ പിന്നിലാക്കാഞ്ഞാല്‍ നല്ലത്.
വാല്‍:
ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക് ലീഗിനെ മാതൃകയാക്കിക്കൂടെ? സംസ്ഥാന പ്രസിഡന്‍റ് ഏറ്റവും മൂത്ത തങ്ങള്‍. യൂത്ത്‌ ലീഗ് പ്രസിഡന്‍റ് ഏറ്റവും ഇളയ തങ്ങള്‍. സുന്നി സംഘടനാ പ്രസിഡന്‍റ് ഇടക്കുള്ള തങ്ങള്‍. ജനറല്‍ സെക്രട്ടറി ഒരു കുട്ടി. പിന്നെ ഇവരെല്ലാം കൂടി ഒരു ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഒടുവില്‍ എല്ലാര്‍ക്കും ബിരിയാണി. ഒത്താല്‍ ഒരു സുലൈമാനിയും.

September 02, 2010

മത പരിപാടികള്‍ നിരോധിക്കുമോ?

പൊതുസ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നിരോധിച്ച വിധിയിലൂടെ കോടതി ഒരിക്കല്‍ കൂടി അരാഷ്ട്രീയ ബുദ്ധിജീവികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണല്ലോ. രാഷ്ട്രീയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലര്‍ക്കും സി.പി.എം. എന്നാണെന്ന് തോന്നുന്നു ഓര്‍മ്മ വരുന്നത്. അത് കൊണ്ട് രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും എതിരായ ഏതു വാര്‍ത്തയും സി.പി.എമ്മിന് എതിരായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തു രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ ആര്‍ക്കു കഴിയും? പൊതുസ്ഥലത്തെ പരിപാടികള്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷെ ജനങ്ങളെ അറിയിക്കേണ്ട, ജനങ്ങളെ കൂടി ബാധിക്കുന്ന കാര്യങ്ങള്‍ പിന്നെ എവിടെ വെച്ച് പറയും? രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ ഏതെങ്കിലും മൈതാനത്തു വിളിച്ചു കൂട്ടി പറഞ്ഞാല്‍ മുഴുവന്‍ പൊതുജനങ്ങളെയും എങ്ങനെ അറിയിക്കാന്‍ കഴിയും? സമ്മേളനം നിരോധിക്കലല്ല, അതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
രാഷ്ട്രീയ പരിപാടികള്‍ മാത്രമാണോ ജനങ്ങള്‍ക്ക്‌ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത്? അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങള്‍ മൂലം എത്ര സ്ഥലത്താണ് ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടാകുന്നത്. ശോഭായാത്രയും നബിദിനറാലിയും പോകുന്നത് റോഡിലൂടെയല്ലേ? അതൊന്നും പക്ഷെ ന്യായാധിപന്മാര്‍ കാണ്‌ന്നില്ലായിരിക്കും. മതത്തില്‍ തൊട്ടുകളിച്ചാല്‍ കൈ പൊള്ളുമെന്ന് അവര്‍ക്കറിയാം. പിന്നെ തങ്ങളില്‍ പലരും കുമ്പിട്ടു പ്രാര്‍ഥിക്കുന്ന ആള്‍ദൈവങ്ങളെ പിണക്കാനുമാവില്ലല്ലോ... കഷ്ടം.

August 27, 2010

കോപ്പിയടി നിയമവിധേയമാക്കുമോ?

തിരുവായ്ക്ക് എതിര്‍വായില്ല എന്നത് പഴയ രാജഭരണക്കാലത്തെ ചൊല്ലാണ്. ഇന്ന് "തിരുവാ" എന്ന് പറയാന്‍ പറ്റുന്ന രീതിയില്‍ പേടിസ്വപ്നമായിരിക്കുന്നത് കോടതികളാണ്. ജനങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ് ഇന്ന് ചില ജഡ്ജിമാര്‍ നടത്തുന്ന പല വിധികളും. കോടതി അലക്ഷ്യം എന്ന ഉമ്മാക്കി കാണിക്കുന്നതിന്റെ പേടിയില്‍ മിക്കവാറും പേരും വായടച്ചിരിക്കുന്നു എന്നെ ഉള്ളൂ.
എന്തായാലും ജഡ്ജിമാരുടെ തനി സ്വഭാവം നാട്ടുകാര്‍ക്ക് ഇപ്പോള്‍ കുറേശെ പിടികിട്ടിത്തുടങ്ങുന്നുണ്ട്. ആദ്യം ഒരു ദിനകരന്‍ കാട്ടിക്കൂട്ടിയ അഴിമതി, പിന്നെ പല സംസ്ഥാനങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ പുറത്തു വന്ന അഴിമതി ആരോപണങ്ങള്‍... ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഒരു അടിപൊളി വാര്‍ത്ത- "കോപ്പിയടിച്ചതിനു ജഡ്ജിമാര്‍ പിടിയില്‍". നടന്നത് ആന്ധ്രാപ്രദേശില്‍ ആണെങ്കിലും ഇവിടെയുള്ള ജഡ്ജിമാര്‍ക്കും കുറച്ചു കാലത്തേക്ക് തലയില്‍ മുണ്ടിട്ടു നടക്കാം.
ഇനി ഇതിലും വലിയ തരികിട പരിപാടികള്‍ നടത്തിയാലും ജഡ്ജിമാര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. ആരും ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി പ്രതിഷേധിക്കില്ല. (ജയരാജന്‍ വല്ലതും പറഞ്ഞാല്‍ തന്നെ കുതിരകയറാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവന്‍ നിരന്നു നില്‍ക്കുമല്ലോ). പൊതുസ്ഥലത്ത് പ്രകടനം നടത്തുന്നതൊക്കെ നമ്മള്‍ ആദ്യമേ കയറി നിരോധിച്ചല്ലോ. ഇനിയിപ്പോ ആ ജഡ്ജിയും കോപ്പിയടിച്ചതായിരുന്നോ ആവോ? ഏകദേശം കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി ഓടുന്ന നിയമങ്ങള്‍ക്ക് ഒരു മുഴം മുന്‍പേ കയറി എറിഞ്ഞതാണോ? ആര്‍ക്കറിയാം?

August 24, 2010

ആരെങ്കിലും കാണം വിറ്റോ?

കാണം വിറ്റും ഓണം ഉണ്ണുന്നതൊക്കെ പഴഞ്ചൊല്ലില്‍. ഇന്ന് ആള്‍ക്കാര്‍ ഓണമുണ്ണാന്‍ "കോണം" പോലും വിലക്കില്ല. കാരണം ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം ഉയര്‍ന്നിരിക്കുന്നു. പക്ഷെ അവര്‍ക്ക് കാണം വില്‍ക്കേണ്ടി വരുന്നത് വിവിധ ഓണം ഓഫറുകള്‍ സ്വന്തമാക്കാനാണ്.
പണക്കാര്‍ കൂടുതല്‍ പണക്കാരായും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായും മാറുകയും ഇടത്തരക്കാര്‍ ഇടത്തരക്കാരായി തന്നെ തുടരുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തില്‍ ഉപഭോഗസംസ്കാരത്തിന്റെ ഏറ്റവും വലിയ വിപണിയായി തീര്‍ന്നിരിക്കുകയാണ് ഓണക്കാലം. മൊബൈല്‍ഫോണ്‍ മുതല്‍ ചപ്പാത്തിക്കോല് വരെ വാങ്ങാന്‍ ഞാനുള്‍പ്പെടുന്ന മലയാളികള്‍ ഓണക്കാലം കാത്തിരിക്കുന്നു... വില്‍ക്കാന്‍ സൌജന്യങ്ങളുമായി വ്യാപാരികളും കമ്പനികളും.
ഓണക്കാലത്ത് പണ്ട് കുറേക്കാലമായി മാഗസിനുകളിലും ഇപ്പോള്‍ ബ്ലോഗിലും നിറയുന്ന ഒന്നാണ് പഴയ പോലെ ഓണം ഇന്നില്ലെന്ന നഷ്ടബോധം. ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു? ഓണം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരാഘോഷത്തിന്‍റെ പേര് മാത്രമല്ല, മറിച്ച് ഐശ്വര്യസമൃദ്ധമായ ഒരു ജീവിതത്തിന്‍റെ പര്യായം കൂടിയാണ്. മാവേലിയുടെ കഥ മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ടെങ്കിലും(കേരളം ഭരിച്ച മാവേലിയുടെ കഥ നടക്കാന്‍ കാരണമായ വാമനാവതാരത്തിന് ശേഷമാണ് കേരളം സൃഷ്ടിച്ച പരശുരാമാവതാരം ഉണ്ടായതെന്നത് എല്ലാര്‍ക്കും അറിയാമല്ലോ) ഓണം അടിസ്ഥാനപരമായി ഒരു കൊയ്ത്തുത്സവം തന്നെയാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാര്‍ക്ക് വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ദിവസം. എന്നാല്‍ എന്നും മൃഷ്ടാന്നഭോജനം നടത്തുന്ന ഇന്നുള്ളവര്‍ക്ക് എന്നും ഓണം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് ഓണം ഓണമായി തോന്നാത്തത്. അത് കൊണ്ട് നമുക്ക് ഇനിയും കുറേക്കാലം കൂടി ഇങ്ങനെയൊക്കെ അങ്ങോട്ട്‌ ആഘോഷിക്കാം... "എന്താ ഈ ഓണം?" എന്ന് ചോദിക്കുന്ന ഒരു തലമുറ വരുന്നത് വരെയെങ്കിലും.
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയര്‍ ഇന്നും ഓണം ഓണമായിതന്നെ ആഘോഷിക്കുന്നുണ്ടെന്നതിനു തെളിവാണല്ലോ ആ കോടികള്‍. ഏത്? ചാലക്കുടി, കരുനാഗപ്പള്ളി... ഇത് തന്നെ മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഫീലിംഗ് ഉണ്ടാക്കുന്ന ഒരേയൊരു ഓണം അനുഭവം.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം