ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 05, 2012

അസൂയക്കു മരുന്നില്ല...


കുറേ അതി വിപ്ലവകാരികൾ ഇറങ്ങിയിട്ടുണ്ട് ഫേസ് ബുക്കിലും ബ്ലോഗിലും മറ്റും. അവരുടെയും വി.മുരളീധരന്റെയും വാക്കുകൾക്ക് ഒരേ നിറം. സി.പി.എം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ അഗ്നി ശ്രൃംഖല വൻ വിജയമായതു മുതൽ തുടങ്ങിയതാണ് ഈ കൃമികടി.
സി.പി.എം. അടുപ്പു കത്തിച്ചത് പൊങ്കാലയാണു പോലും...!!!
യാഗാഗ്നിയാണു പോലും ആ അടുപ്പുകളിൽ നിന്നും ഉയ്ർന്നത്....!!!
അല്ല മാഷന്മാരെ, നിങ്ങടെയൊക്കെ വീട്ടിൽ രാവിലെ കട്ടഞ്ചായ തിളപ്പിക്കാറില്ലെ? കുറച്ചു കഴിഞ്ഞാൽ അരിയിടാൻ വെള്ളം തിളപ്പിക്കാറില്ലെ?
ഇതൊക്കെ സാധാരണ മനുഷ്യന്മാർ ചെയ്യുന്ന കാര്യങ്ങളാണ്, എല്ലാ വീടുകളിലും. മനുഷ്യന്റെ വിശപ്പു മാറ്റാനുള്ള ആ സ്വാഭാവിക പ്രവർത്തനം നിന്നു പോകാതിരിക്കാനുള്ള പ്രതീകാത്മക സമരം മാത്രമാണു സി.പി.എം. നടത്തിയത്. അടുപ്പു കത്തിക്കുന്നതു മുഴുവൻ പൊങ്കാലയിടാൻ വേണ്ടിയാണെന്നു തോന്നുന്നുണ്ടെങ്കിൽ ചേട്ടന്മാർ നാളെ മുതൽ വീട്ടിൽ ഒരു ഇലക്ട്രിക് ഓവനോ കൈനറ്റൈസറോ വാങ്ങി വെക്ക്... അതുപയോഗിക്കാൻ  കറന്റില്ലെങ്കിൽ ഇൻവ്വെട്ടർ വാങ്ങി വെക്ക്.. എന്നിട്ടും പറ്റിയില്ലെങ്കിൽ സോളാർ എനെർജി ഉത്പാദിപ്പിക്ക്...
അതിനും പറ്റിയില്ലെങ്കിൽ രണ്ടു ദിവസം പട്ടിണി കിടക്ക്.. അപ്പോ മനസിലാകും അതു ജനങ്ങൾക്കു വേണ്ടി നടത്തിയ സമരമായിരുന്നു, പൊങ്കാല അല്ലായിരുന്നു എന്ന്.
എന്തായാലും ഞാനാ സമരത്തിൽ അടുപ്പു കത്തിച്ചത് ഒരു ദൈവത്തോടും പ്രാർത്ഥിച്ചോ ഒരു മതത്തിന്റെയും ആചാരപ്രകാരമൊ അല്ല, പക്ഷെ മനസ്സിൽ ഒരു ആഗ്രഹം - നിങ്ങളുടെ ഭാഷയിൽ പ്രാർത്ഥന എന്നു വേണേൽ വിളിച്ചോ - ഉണ്ടായിരുന്നു...
ഈ ജനവിരുദ്ധ സർക്കാരുകൾ പണ്ടാരമടങ്ങി പോകണേ എന്ന്...
ദൈവത്തോടല്ല, ഇന്നാട്ടിലെ ജനങ്ങളോട്.. വോട്ടർമാരോട്...

September 23, 2012

അശ്ളീലത്തെ ആര്‍ക്കാണ് പേടി?


ഈയുള്ളവന്റെ  സുഹൃത്തായ ഒരു വനിതാ ഡോക്ടര്‍ ഇന്നലെ ഫെസ്ബുക്കീലെ ഞങ്ങളുടെ ഒരു ഗ്രൂപ്പില്‍ ഇട്ട പോസ്ടാണിത്... എന്താണിതിന്റെ അര്‍ഥം? തിയറ്റര്‍ ജീവനക്കാര്‍ തന്നെ പുതിയ ചിത്രങ്ങളെ പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്നെന്നോ? സ്ഥിരം നായകരുടെ സ്ഥിരം ഫോര്‍മുലകളിലുള്ള ചിത്രങ്ങള്‍ മാത്രമേ കാണാവൂ എന്ന ഒരു ചലച്ചിത്ര സംസ്കാരം ഇവിടെ ഊട്ടിയുറപ്പിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണോ നാം മനസ്സിലാക്കേണ്ടത്?  സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ പലതും വിജയക്കൊടി പാറിക്കുമ്പോള്‍ (പതിരുകളും തരം താണ അനുകരണങ്ങളും ഇല്ലെന്നല്ല) കൊട്ടിഘോഷിച്ചു വരുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്ന ദയനീയ കാഴ്ചയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണോ ഇത്? 
ഒരിക്കലെങ്കിലും മനസ്സിലെങ്കിലും തെറി പറയാത്തവര്‍ അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകാത്തവര്‍ ആരും തന്നെ ഉണ്ടാകും എന്ന് തോന്നുന്നില്ല. പറയുന്ന അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിക്കുന്ന ആളുടെ സാംസ്കാരിക നിലവാരത്തിനും സാഹചര്യത്തിനും അനുസരിച്ച് "ഡോസില്‍ " അല്‍പ്പം മാറ്റം വന്നെന്നു വരാം. സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അന്യായം നടക്കുമ്പോഴും  പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ സ്വന്തം മനസ്സാക്ഷിയെ ബോധിപ്പിക്കാനെങ്കിലും മനസ്സില്‍ രണ്ടു തെറി പറഞ്ഞെന്നു വരാം. പറയാന്‍ ധൈര്യമില്ലാത്തവര്‍ പലപ്പോഴും പറയുന്നവരെ "തറ" ആയി ചിത്രീകരിച്ചെന്ന് വരാം. അതുപോലെ ജീവിതത്തിൽ പലരും ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും സിനിമയിൽ കാണുമ്പോൾ അശ്ളീലം ആകുന്നതു മലയാളിയുടെ കപടസദാചാരത്തിന്റെ ലക്ഷണം മാത്രമാണ് . 
സുരേഷ് ഗോപി പറഞ്ഞതിന് ശേഷം അമേദ്യം നമുക്കൊരു അശ്ളീലമല്ലാതെയായല്ലോ.. ഇംഗ്ലീഷില്‍ പറഞ്ഞത് കൊണ്ട് ഷിറ്റും അശ്ളീലമല്ല. ഇത്തരത്തില്‍  സൂപ്പർ താരങ്ങളോടുള്ള അന്ധമായ ആരാധനയുടെ ഫലമായി മലയാളി പല തെറികളും അശ്ലീല നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞിരിക്കുന്നു. പക്ഷെ അതെല്ലാം തന്നെ മലയാളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി പുറത്തിറങ്ങുന്ന ന്യൂ ജനറേഷന്‍ എന്ന് ആരൊക്കെയോ പേരിട്ട ചിത്രങ്ങളില്‍ കാണുമ്പോള്‍ അവനു അരോചകവും കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്തതും ആകുന്നു.സില്‍ക്കും അനുരാധയും മറ്റും രംഗമൊഴിയുന്നതിനു മുന്‍പ്  അന്നത്തെ കുടുംബങ്ങള്‍ തിയറ്ററില്‍ പോയി കണ്ടിരുന്ന ചിത്രങ്ങളില്‍ കഥ യാതൊരു തരത്തിലും ആവശ്യപ്പെടാതെ തന്നെ  കുത്തിനിറച്ചിരുന്ന കാബറെ ഡാന്‍സ്‌ ഇന്നത്തെ ചിത്രങ്ങളില്‍ കാണാറില്ലല്ലോ? (ഐറ്റം നമ്പര്‍ എന്ന് പേര് മാറ്റി അവ കാണിക്കാറുണ്ടെങ്കില്‍ തന്നെ അത് സൂപ്പര്‍താര കുടുംബ ചിത്രങ്ങളില്‍ മാത്രമാണ്.  അവയൊന്നും കുടുംബമായി കാണരുതെന്ന് ഒരു തിയറ്റര്‍കാരും സാരോപദേശം കൊടുക്കുന്നതായി അറിഞ്ഞില്ല.)
മോഹൻലാൽ നിരവധി മീശപിരി ചിത്രങ്ങളിൽ പറയുന്ന സന്ദർഭം ആവശ്യപ്പെടാത്ത അശ്ളീല വാക്കുകൾ മലയാളിക്ക് പ്രശ്നമില്ല... ഉദാഹരണം :"ഗാപ്പ്" - താണ്ഡവത്തിൽ,  രതീഷിന്റെ കഥാപാത്രത്തെ  "എം.പി." എന്നതിനു "മ.പു".എന്നു ഇനീഷ്യൽ വിളിക്കുന്നത് -  രാവണപ്രഭുവിൽ, നരസിംഹത്തിലെ "ഡ്രൈവിങ് സ്കൂൾ" എന്ന പ്രയോഗം... എന്തിനധികം? റൺ ബേബി റണ്ണിൽ "അമ്മിഞ്ഞ തട്ടരുത്" എന്നു പറയുന്നത്.... ഇങ്ങനെ നിരവധി സന്ദർഭങ്ങൾ. ഇതെല്ലാം കാണുമ്പോള്‍ ആരാധകര്‍ കയ്യടിക്കും, വിസിലടിക്കും... മോഹന്ലാലിനൊക്കെ എന്തും പറയാമല്ലോ.. സൂപ്പര്‍ താരമല്ലേ?
പിന്നെ ദിലീപ് നായകനായ നിരവധി ചിത്രങളിൽ നായകനും നായകന്റെ കൂട്ടുകാരനായി വരുന്ന സലിം കുമാറിനെ പോലുള്ള നിരവധി ഉപഗ്രഹങ്ങളും നടത്തുന്ന ദ്വയാർഥ പ്രയോഗങ്ങൾ കുട്ടികൾക്കൊപ്പം ആർത്തു ചിരിച്ചു ആസ്വദിക്കുന്നു  മലയാളി. മിസ്ടര്‍ മരുമകനും മായാമോഹിനിയുമൊക്കെ തകര്‍ത്തോടുന്നു... അതിലെയെല്ലാം സംഭാഷണങ്ങള്‍ നമുക്ക് അശ്ളീലമല്ല, വെറും തമാശ മാത്രം. 
എങ്കില്‍ പിന്നെ ന്യൂ ജനറേഷൻ എന്നു പറയപ്പെടുന്ന, ഇന്നത്തെ വ്യവസ്ഥാപിതമായ ശൈലിയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും സംഭാഷണവും അവതരണ രീതിയും ഉള്ള വ്യത്യസ്ഥമായ  ചിത്രങ്ങളിൽ അവതരിപ്പിക്കുന്ന പച്ചയായ ജീവിതം, കഥ ആവശ്യപ്പെടുന്ന സംഭാഷണങ്ങളിലൂടെ ഇതൾ വിരിയുമ്പോൾ എന്തിനാണീ ചൊറിചിൽ? തേന്മാവിൻ കൊമ്പത്തിൽ ശ്രീനിവാസനും കല്യാണരാമനിൽ സലിം കുമാറും പറഞ്ഞ ശരീരഭാഗത്തിന്റെ പേർ ട്രിവാൻഡ്രം ലോഡ്ജിൽ ജയസൂര്യ ഒരു പെണ്ണിനെ നോക്കി പറഞ്ഞാൽ എന്താണു പ്രശ്നം? ആര്‍ക്കാണ് പ്രശ്നം?
വാല്‍ :  എന്തായാലും കുടുംബസദസ്സുകളില്‍ തകര്‍ത്തോടുന്ന കണ്ണീര്‍ പരമ്പരകളില്‍ വരുന്നത്രയും അവിഹിത ഗര്‍ഭങ്ങള്‍ ന്യൂ ജനറേഷന്‍ സിനിമകളില്‍ ഉണ്ടെന്നു തോന്നുന്നില്ല.

May 04, 2012

കീചകനും ഭീമനും പിന്നെ മറ്റു ചിലരും.

എം.വി.രാഘവനും ഗൌരിയമ്മയും അബ്ദുള്ളക്കുട്ടിയും അഞ്ചാമനും എല്ലാം ഇന്നും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടായിരിക്കെ സി.പി.എമ്മില്‍ നിന്നും പോയത് കൊണ്ട് മാത്രം കൊന്നത് സി.പി.എം. ആണെന്ന് പറയുന്ന "കീചക - ഭീമ" വാദമുഖം തിരിച്ചറിയാന്‍ മാത്രം ബുദ്ധിയില്ലാത്ത വിഡ്ഢികളാണ് കേരളത്തിലെ ജനങ്ങള്‍ എന്നാണു കേരളത്തിന്‍റെ ബഹുമാന്യനായ മുഖ്യമന്ത്രിയും പെരുന്നയുടെ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി.യുടെ പൌഡര്‍ കുട്ടപ്പനും ചാനല്‍ ക്യാമറയും മൈക്കും കണ്ടാല്‍ സ്വയം മറക്കുന്ന മറ്റു കോണ്‍ഗ്രസ് കത്തി വേഷങ്ങളും കരുതിയതെങ്കില്‍.... ഹാ കഷ്ടം. ജയസാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പ് - അതും പാര്‍ട്ടി അഭിമാനപ്രശ്നമായി കരുതുന്ന, ഒരു വര്‍ഗവഞ്ചകനെ തറ പറ്റിക്കാനുള്ള പോരാട്ടം - മുന്നില്‍ നില്‍ക്കെ ഇത്തരമൊരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും എന്ന് കരുതുന്നവരോട് "നിങ്ങള്‍ക്കീ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന് തന്നെ പറയേണ്ടി വരും.
സ.ചന്ദ്രശേഖരനെ ഇല്ലാതാക്കണമെങ്കില്‍ പാര്‍ട്ടിക്ക്  എത്രയോ മുന്‍പേ ആകാമായിരുന്നു. പുതിയ സംഘടന രൂപീകരിച്ചപ്പോഴോ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പാര്‍ട്ടിയെ തറ പറ്റിച്ചപ്പോഴോ എല്ലാം... അപ്പോഴൊന്നും ഒന്നും ചെയ്യാതെ ഈ തെരഞ്ഞെടുപ്പ് വേളയില്‍ ചെയ്യാന്‍ മാത്രം സാമാന്യ ബുദ്ധി ഇല്ലാത്തവരാണോ പാര്‍ട്ടി നേതൃത്വം? മാത്രമല്ല, പാര്‍ട്ടി വിട്ടു പോയ വിമതര്‍ പലരും തെറ്റ് തിരുത്തി തിരിച്ചു വന്നു കൊണ്ടിരിക്കെ, വിമതരുടെ നേതൃത്വത്തില്‍ തന്നെ ഭിന്നതയുണ്ടായിരിക്കെ, "ശരിയായ കമ്മ്യൂണിസം" ഉണ്ടാക്കാന്‍ വേണ്ടി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയവര്‍ യു.ഡി.എഫിന്‍റെ മൂട് താങ്ങികള്‍ ആകേണ്ടി വന്നതിലെ - കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി യു.ഡി.എഫുമായി സന്ധി ചെയ്യേണ്ടി വന്നതിലെ - പൊള്ളത്തരം അണികള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കെ അവരെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ?
എന്തൊക്കെയായാലും എം.ആര്‍.മുരളിയല്ല സ.ചന്ദ്രശേഖരന്‍. ആ തിരിച്ചറിവ് പാര്‍ട്ടി സഖാക്കള്‍ക്കുണ്ട്. ഒരേ കൊടി പിടിച്ച് ഒരു പുതിയ ലോകത്തിനായി ഒന്നിച്ചു പടപൊരുതിയ സഖാവിനെ, അവര്‍ എത്രത്തോളം പാര്‍ട്ടി വിരുദ്ധരായിട്ടും ഇന്ന് വരെ കേരളത്തില്‍ സി.പി.എം. കായികമായി അവസാനിപ്പിച്ചിട്ടില്ല എന്നത് തന്നെയാണ് മുന്‍കാല ചരിത്രം.  അത് കൊണ്ട് തന്നെ ഇത് മറ്റൊരു "തെരുവന്‍ പറമ്പ്" ആകാനെ തരമുള്ളൂ... തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സി.പി.എം പ്രവര്‍ത്തകര്‍ മുസ്ലീം സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന വ്യാജ ആരോപണത്തിലൂടെ അക്രമം അഴിച്ചു വിട്ടു രണ്ടു ജീവന്‍ ബലിയര്‍പ്പിച്ച പഴയ യു.ഡി.എഫ് നാടകത്തിന്‍റെ പുതിയ പതിപ്പ്.
ഇനി ഇതിനു പിന്നില്‍ സി.പി.എം. ആണെങ്കില്‍ തന്നെ (അങ്ങനെ എങ്കില്‍ അതിനെ ശക്തമായി തന്നെ അപലപിക്കുന്നു) കൊലപാതകം നടന്നു മണിക്കൂര്‍ ഒന്ന് പോലും തികയുന്നതിനു മുന്‍പ് കേവലം "കീചക - ഭീമ" ടെക്നോളജി മാത്രം ഉപയോഗിച്ച് കൊന്നത് സി.പി.എം തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആ സ്ഥാനത്തിരിക്കാന്‍ ഒരു ശതമാനം പോലും യോഗ്യരല്ല എന്നാണു മനസ്സിലാക്കേണ്ടത്. അക്രമികള്‍ വന്നത് ഒരു ഇന്നോവ കാറില്‍ ആണ് എന്നത് മാത്രമാണ് "തെളിവ്". അവര്‍ പ്രസ്താവന നടത്തുമ്പോള്‍ ആ കാര്‍ കണ്ടെത്തിയിട്ടു പോലും ഇല്ല. ഇന്നോവ കാറില്‍ വരുന്നവരൊക്കെ സി.പി.എം.കാര്‍ ആണോ? ഇത്രയും നിരുത്തരവാദപരമായി സംസാരിക്കുന്നവരല്ല തീര്‍ച്ചയായും ആ സ്ഥാനത്തിരിക്കേണ്ടത്. കെ.പി.സി.സി യും യു.ഡി.എഫും കുറച്ചു കൂടി കടന്നു ചിന്തിച്ചു കേരളമാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇനി ഈ ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ എം.എം.ഹസ്സന്‍ തന്നെ നേതൃത്വം കൊടുത്താല്‍ വിശേഷമായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു പാട് സി.പി.എം. - ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ.  പ്രവര്‍ത്തകര്‍ കേരളത്തില്‍ യു.ഡി.എഫ്- വര്‍ഗീയ നരാധമന്മാരുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. അവര്‍ക്കൊന്നും അമ്മയും മക്കളും ഒന്നും ഉണ്ടായിരുന്നില്ലേ? അപ്പോഴൊക്കെ ഒരു പാട് അവസരങ്ങളില്‍ യു.ഡി.എഫ്. ഭരണം തന്നെ ആയിരുന്നു. അന്നൊന്നും കൊലപാതകം നടത്തിയത് യു.ഡി.എഫുകാര്‍ ആണെന്നോ ബി.ജെ.പി.ക്കാര്‍ ആണെന്നോ എന്‍.ഡി.എഫുകാര്‍ ആണെന്നോ ഒരു ചാണ്ടിയും ഒരു ചെന്നിയും പ്രസ്താവന നടത്തിയതായി അറിഞ്ഞില്ല... ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്ന സ.അനൂപ്‌.രാജന്‍ കൊല്ലപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളിലൊന്നും പറയേണ്ട, ദിവസങ്ങള്‍ കഴിഞ്ഞുപോലും ആ അക്രമങ്ങളെ ഒരു യു.ഡി.എഫുകാരനും അപലപിക്കുന്നത് പോലും കണ്ടില്ല. ഇതൊന്നും അക്രമത്തെ ന്യായീകരിക്കാന്‍ പറയുകയല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനായുള്ള പേക്കൂത്തുകള്‍ സൂചിപ്പിച്ചെന്നു മാത്രം.
ഈ വിഷയത്തില്‍ മുന്‍ധാരണയോടെ നടത്തുന്ന പ്രസ്താവനകളും അന്വേഷണവും വഴി ഒരു പക്ഷെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടേക്കാം... അതിനു ഇട വരാതിരിക്കട്ടെ...
ബോംബുകള്‍ ഇനിയും വരുമെന്ന് പറഞ്ഞ കേരള രാഷ്ട്രീയത്തിലെ ചീഫ്‌ പിമ്പ്‌ ദീര്‍ഘദര്‍ശിത്വം ഉള്ളവനോ അതോ ഈ ടീമിലെയും അംഗമോ?
വാല്‍:
തെരഞ്ഞെടുപ്പ് തോറ്റാലും വേണ്ടില്ല, എതിരാളിയെ - വര്‍ഗവഞ്ചകനെ -  അവസാനിപ്പിച്ചാല്‍ മതി എന്നതാണ് സി.പി.എം തീരുമാനം എങ്കില്‍ സി.പി.എം അക്രമികള്‍ വന്നു എന്ന് പറയപ്പെടുന്ന ആ ഇന്നോവ കാര്‍ പോകുമായിരുന്നത് ഒഞ്ചിയത്തെക്കല്ല, നെയ്യാറ്റിന്‍കരയിലേക്ക് ആകുമായിരുന്നു.

December 31, 2011

നേരുന്നു ഒരു നല്ല 2012

അണപൊട്ടി വരുന്ന വെള്ളത്തിനെ കുറിച്ചുള്ള പേടിസ്വപ്നങ്ങളില്ലാത്ത... അമ്മയും പെങ്ങളും അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടതിന്‍റെ ഇക്കിളി വാര്‍ത്തകള്‍ ഇല്ലാത്ത... മഞ്ഞലോഹത്തിന്റെ വിലയുടെ കുതിപ്പില്‍ കയറിലാടെണ്ടി വരുന്ന സഹോദരിമാരും അവരുടെ കുടുംബങ്ങളും ഇല്ലാത്ത... സ്വപ്നങ്ങളില്‍ കുറച്ചെങ്കിലും യാഥാര്‍ത്യങ്ങള്‍ ആയി മാറുന്ന ഒരു വര്ഷം കൂടി ആശംസിക്കുന്നു...

December 01, 2011

ദൈവികം

ശ്രീകോവിലിലെ സ്വര്‍ണം പൂശിയ രൂപമല്ല ദൈവം... 
വിശക്കുന്നവന് കിട്ടുന്ന ഭക്ഷണമാണ് ദൈവം... 
നിലവറയിലെ സ്വര്‍ണമാലകളല്ല ദൈവം... 
മുറിവേറ്റവന് കിട്ടുന്ന മരുന്നാണ് ദൈവം... 
എലിവാല് കിട്ടുന്ന അരവണയല്ല ദൈവം...
അധ്വാനിക്കുന്നവന് കിട്ടുന്ന കൂലിയാണ് ദൈവം... 
ഭണ്ഡാരത്തില്‍ കുമിഞ്ഞുകൂടുന്ന കോടികളല്ല ദൈവം... 
വേദനിക്കുന്നവന് ലഭിക്കുന്ന തലോടലാണ് ദൈവം... 
മുടിയും ചെരുപ്പും തുണിയും സൂക്ഷിക്കുന്ന മാളികകളിലല്ല ദൈവം...
വേനലില്‍ വരണ്ട തൊണ്ടയില്‍ ഇറ്റു വീഴുന്ന തുള്ളി വെള്ളത്തിലുണ്ട് ദൈവം... ദൈവം എല്ലായിടത്തുമുണ്ട്... 
ചന്ദനക്കുറിയും 
നിസ്കാരത്തഴമ്പും 
കുരിശുമാലയും 
ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവത്തെ കാണാം.. 
അറിയാം... 
കണ്ണുകള്‍ തുറന്നിരിക്കുക... 
വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍... 
കാതുകള്‍ തുറന്നുവെക്കുക... 
മുറിവേറ്റവന്‍റെ രോദനം കേള്‍ക്കാന്‍... 
എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം... 
അവരുടെ മനസ്സില്‍...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം