ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

June 22, 2010

ലാലേട്ടന് ഇനിയെങ്കിലും ലാലങ്കിള്‍ ആയിക്കൂടെ?

എണ്പതുകളുടെ തുടക്കം...  
ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മയായി വെള്ളിത്തിരയിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലനായി വന്ന നേരിയ ചൈനീസ് ലുക്കുള്ള മുഖം മലയാളിയുടെ പുരുഷ സൌന്ദര്യ സങ്കല്പങ്ങളുടെ മുഖച്ചായയായി  മാറിയത് വളരെ പെട്ടെന്നായിരുന്നു.
 നിരവധി ചിത്രങ്ങളില്‍ കഴമ്പില്ലാത്ത വേഷങ്ങള്‍ 
 ചെയ്യേണ്ടി വന്നെങ്കിലും  
ആ  നടന്‍ തന്റെ സ്ഥിരോത്സാഹത്തിലൂടെയും അതിലുപരി നൈസര്‍ഗ്ഗികമായ അഭിനയ ശൈലിയിലൂടെയും 
മലയാള സിനിമാ പ്രേക്ഷകരുടെ  മനസ്സില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ആ നടന്‍ താരമായി...നിരവധി ചരിത്ര വിജയങ്ങളിലൂടെ സൂപ്പര്‍ താരവും. ലാലേട്ടന്‍ എന്ന പദം  പ്രായ ഭേദമെന്യേ ഓരോ മലയാളിയുടെയും ദൈനംദിന 
സംഭാഷണങ്ങളുടെ ഭാഗമായി തീര്‍ന്നു...
കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിത്തീര്‍ന്നു.ആ അഭിനയപ്രതിഭ സംസ്ഥാന- ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലൂടെ വീണ്ടും വീണ്ടും അംഗീകരിക്കപ്പെട്ടു. 
 കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി
മോഹന്‍ലാലും മമ്മുട്ടിയും തന്നെ ആയിരുന്നു മലയാള സിനിമയുടെ നട്ടെല്ല്.
പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈയുള്ളവനെപ്പോലുള്ള ലാല്‍ ഫാന്‍സ്‌ തമ്മില്‍ തമ്മിലും ഉള്ളിന്റെ ഉള്ളിലും 
ചോദിച്ചു തുടങ്ങിയ ഒരു ചോദ്യമുണ്ട്...
എവിടെപ്പോയി ആപഴയ ലാലേട്ടന്‍? താളവട്ടത്തിലും  സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും ചിത്രത്തിലും നാടോടിക്കാറ്റിലുമെല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞ, എന്നാല്‍ ഹൃദയത്തിന്റെ ഏതോ കോണില്‍ നൊമ്പരമായി അവസാനിക്കുന്ന  
കതാപാത്രങ്ങളുമായി  കേരളക്കരയെ കീഴടക്കിയ ആ പഴയ മോഹന്‍ലാലിനെ എപ്പോഴാണ് നമ്മുക്ക്
 കൈമോശം വന്നത്?ഇരുപതാം നൂറ്റാണ്ടിലും രാജാവിന്റെ മകനിലും ഉയരങ്ങളിലുമെല്ലാം ആക്ഷന്‍ ഹീറോ ആയി വന്നപ്പോള്‍ ആ കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞഭിനയിച്ച മോഹന്‍ലാലിനെ കുടുംബ പ്രേക്ഷകര്‍ പോലും സ്വീകരിച്ചിരുന്നു.     ആ   നടന്റെ ദിശമാറ്റത്തിനു  തുടക്കമിട്ട ദേവാസുരം പോലും ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ  കടന്നുപോയിരുന്നു...അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും.    പക്ഷെ അതിനു ശേഷം നരസിംഹം മുതല്‍ നിരയായി വന്ന ചിത്രങ്ങള്‍ കൊണ്ട് എന്തായിരുന്നു 
അര്‍ത്ഥമാക്കിയതെന്ന് മോഹന്‍ലാല്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.മുണ്ട് മടക്കിയുടുത്ത് കൊമ്പന്‍ മീശ പിരിച്ചു ദ്വയാര്‍ത്ഥ  പ്രയോഗങ്ങളും  പച്ചത്തെറിയും  വിളിച്ചു  പറഞ്ഞു  സ്ക്രീനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മോഹനലാലിനെയല്ല കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ചലച്ചിത്ര പ്രേക്ഷകര്‍  സ്നേഹിച്ചത്. ഇതെല്ലാം കണ്ടു കയ്യടിക്കാനും റിലീസ് ദിവസം ആഘോഷ ദിവസമാക്കാനും വീണ്ടും വീണ്ടും കണ്ടു വിജയിപ്പിക്കാനും ഫ്ലെക്സുകളില്‍ താരത്തിന്റെ അമാനുഷ പരിവേഷമുള്ള ചിത്രത്തിന് താഴെ സ്വന്തം 
മുഖത്തിന്റെ ഫോടോ ചേര്‍ത്ത് ഫാന്‍ ന.1  ആയി ആത്മസുഖം നേടാനും നടക്കുന്ന... മറ്റു താരങ്ങളുടെ നല്ല ചിത്രങ്ങള്‍ പോലും കൂവിതോല്പ്പിക്കുന്ന സിനിമയെ അല്‍പ്പം പോലും സ്നേഹിക്കാത്തവര്‍... അവര്‍ മാത്രമാണ് ഇത്തരം ചിത്രങ്ങളെ ഇഷ്ടപ്പെടുന്നത്. അവര്‍ ഓരോ ചിത്രത്തിലും അതിനു തൊട്ടു മുന്‍പത്തെ ചിത്രത്തേക്കാള്‍ അമാനുഷികതയാണ് നായക കഥാപാത്രത്തിനു പ്രതീക്ഷിക്കുന്നത്. 
നരസിംഹത്തിലും ആറാംതമ്പുരാനിലും രാവണപ്രഭുവിലും കണ്ട  അമാനുഷികതക്കപ്പുറം  ആരാധകര്‍ പ്രതീക്ഷിച്ചപ്പോള്‍ അത് അസംഭാവ്യമായിതീര്‍ന്നു... 
അതുകൊണ്ട് തന്നെ ആ പ്രതീക്ഷ എത്തിപ്പിടിക്കാന്‍ ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് പോലും സാമാന്യബുദ്ധിക്കു  നിരക്കാത്ത കഥയില്ലായ്മകള്‍ ഒരുക്കെണ്ടിവന്നു. അവയെല്ലാം  വന്‍ പരാജയങ്ങളാകുകയും ചെയ്തു.

മോഹന്‍ലാലിന്  50 വയസ്സായെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇതെല്ലാം എഴുതണമെന്നു തോന്നിയതായിരുന്നു. പക്ഷെ ഉള്ളിലെവിടെയോ ഇന്നും അവശേഷിക്കുന്ന ആരാധന- ഒരുപാട് നല്ല കഥാപാത്രങ്ങളെക്കുറിച്ചുള്ള  ഓര്‍മ്മ- എന്നെ പിന്നോട്ട് വലിച്ചു. പക്ഷെ കഴിഞ്ഞ ദിവസം താണ്ടവം എന്ന ചിത്രം ഒരു ചാനലില്‍ വന്നത് കുറച്ചു സമയം കാണേണ്ട നിര്ഭാഗ്യമുണ്ടായി. അതാണെന്നെ വീണ്ടും ഈ വിഷയത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചത്.

മലയാള സിനിമയുടെ തകര്ച്ചയുടെയും പരാജയപരമ്പരയുടെയും  കാരണമന്യേഷിച്ചു നടക്കുന്ന ബുജികള്‍ ഏറെയൊന്നും കാട് കയറി ചിന്തിക്കേണ്ട. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ചിത്രങ്ങള്‍ കാണാന്‍ പോകുന്ന കുടുംബ പ്രേക്ഷകരുടെ എണ്ണതിലുണ്ടായ വന്‍ ഇടിവ് തന്നെയാണ് അതിനു കാരണം. അമാനുഷിക പരിവേഷമുള്ള ആക്ഷന്‍ ചിത്രങ്ങളുടെ വരവോടെ അവര്‍ തീയറ്ററില്‍ പോയി പടം കാണുന്നത് നിര്‍ത്തി. ഏകദേശം ആ സമയത്ത് തന്നെയാണ് കണ്ണീര്‍ സീരിയലുകളും വ്യാജ സി.ഡി.കളും  രംഗതെത്തിയത്. തിയറ്ററില്‍ പോയി കുടുംബത്തിനു മുഴുവന്‍ ടിക്കറ്റെടുത്ത് തല്ലിപ്പൊളി അടിപ്പടം  (പിന്നെ പിള്ളേരെ തെറി പഠിപ്പിക്കുകയും 
വേണ്ടല്ലോ) കാണുന്നതിനു പകരം വീട്ടില്‍ സുഖമായിരുന്നു എന്തെങ്കിലും കണ്ടാല്‍ മതിയെന്ന് ശരാശരി പ്രേക്ഷകര്‍ ചിന്തിച്ചു തുടങ്ങിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? വട്ടു പിടിച്ച  ഫാന്‍സ്‌ വന്നാലൊന്നും പടം വിജയിക്കാന്‍ പോകുന്നില്ല. ആദ്യത്തെ രണ്ടോ മൂന്നോ ദിവസത്തെ  ശിങ്കാരിമേളവും  ആട്ടവും തുള്ളലും കഴിഞ്ഞാല്‍ അവര്‍ അവരുടെ പാട്ടിനു പോകും. ഇരുപതും മുപ്പതും വട്ടം കാണാനുള്ള പണം താരം കൊടുത്താല്‍ O.K. അപ്പോള്‍ വേണമെങ്കില്‍ എതിരാളിയുടെ പടം കൂവിതോല്‍പ്പിക്കുകയും ചെയ്യും. പക്ഷെ ഇത് കൊണ്ടൊന്നും അടിത്തറയില്ലാത്ത തട്ടിക്കൂട്ടുപടം അധികനാള്‍ തിയറ്ററില്‍ നില്‍ക്കില്ലല്ലോ. നല്ല കഥയും തിരക്കഥയും മികച്ച സംവിധാനവും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളും നല്ല ഗാനങ്ങളും ആവശ്യത്തിനു മാത്രം സംഘട്ടനവും ചേര്‍ന്നാല്‍ മാത്രമേ സിനിമ വിജയിക്കൂ.

ഇതിനിടയിലും നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററിലെതുന്നുണ്ടായിരുന്നു. ദിലീപിന്റെ  ആദ്യകാല ചിത്രങ്ങളുടെ വിജയം ഉദാഹരണം. മോഹന്‍ലാല്‍ കൈവിട്ടുകളഞ്ഞ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് ദിലീപിന്റെ ചിത്രങ്ങള്‍ക്ക് ആളെയെതിച്ച അടിസ്ഥാനകാരണം. എന്നാല്‍ അത് തന്റെ കഴിവായി തെറ്റിദ്ധരിച്ച ദിലീപ് നാലഞ്ചു വിജയം വന്നപ്പോളേക്കും  തോക്കെടുക്കാന്‍ തുടങ്ങിയത് ആ നടന്റെ വിവരക്കേട്. ഫലമോ... പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിത്തുടങ്ങി. സൂപ്പര്‍  സ്ടാറാകാന്‍  നിന്ന ആളിപ്പോ നിലനില്‍ക്കാന്‍ വേണ്ടിയുള്ള കഷ്ടപ്പാടിലും.
കഴിഞ്ഞ കുറച്ചു കാലമായി ഇതുപോലുള്ള പടങ്ങളെടുത്ത വന്‍കിട സംവിധായകര്‍ പോലും ചൊറിയും കുത്തി  വീട്ടിലിരിപ്പാണ്. അവര്‍ക്കാര്‍ക്കും ഇനിയൊരു പ്രജയോ ഒന്നാമനോ അലിഭായിയോ താണ്ടവമോ എടുക്കാനുള്ള  ആത്മധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി മമ്മുട്ടിയും മോഹന്‍ലാലും ഡേറ്റ് കൊടുക്കുന്ന പല  പദങ്ങളും സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകരാണ്. ഇതിനിടയില്‍ യുവതാരങ്ങളുടെ പല പടങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ലാലിന്റെയും മമ്മുട്ടിയുടെയും തന്നെ നല്ല പടങ്ങള്‍ വന്നാല്‍ ആളുകള്‍ കാണുന്നുമുണ്ട്. ബാലേട്ടനും തന്മാത്രയും കാഴ്ചയുമെല്ലാം ഉദാഹരണം.
ഇതില്‍ നിന്നൊക്കെ ഈ മഹാനടന്മാര്‍ ഇനിയെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചാല്‍ നന്ന്... അവര്‍ക്ക് മാത്രമല്ല, മലയാള  സിനിമക്കും. തങ്ങള്‍ക്കു മേല്‍വിലാസമുണ്ടാക്കി തന്ന മലയാള സിനിമക്ക് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മഹത്തായ  ഗുരുദക്ഷിണ സ്വന്തം പ്രായവും രൂപവും തിരിച്ചറിയുക എന്നത് മാത്രമാണ്. ചീര്‍ത്ത കവിളും ദുര്‍മ്മേദസ്സും ചുളിഞ്ഞു   തൂങ്ങിയ താടിയും കഴുത്തും രണ്ടു നാള്‍ ദൈ  ചെയ്യാഞ്ഞാല്‍ പുറത്തു വരുന്ന നരയും എല്ലാം എന്നും രാവിലെ അഞ്ചു  മിനിട്ട് കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുക. എന്നിട്ട് ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ചെയ്യുന്ന  ചിത്രങ്ങളുടെ സി.ഡി. ഇട്ടു കാണുക. അപ്പോള്‍ മനസ്സിലാകും തങ്ങളുടെ പ്രായത്തിനു യോജിച്ച വേഷങ്ങള്‍ എന്തൊക്കെയാണെന്ന്. മുടി  നരച്ചതും മക്കളുള്ളതും തല്ലുണ്ടാക്കാതതുമായ കഥാപാത്രങ്ങള്‍ക്ക് നായകന്മാരാകാന്‍ കഴിയില്ലെന്ന് ആര് 
പറഞ്ഞു? ഇടക്കൊരു മാടമ്പിയും പോക്കിരിരാജയുമൊക്കെ വരുന്നത് എല്ലാവരും ഇഷ്ടപ്പെടും.അല്ലാതെ മക്കളുടെയും  പേരക്കുട്ടികളുടെയും പ്രായമുള്ള പെണ്‍പിള്ളാരോടൊപ്പം ആടിപ്പാടുന്നത് സഹിക്കാന്‍ മലയാളസിനിമയിലെ തമ്മിലടിയും തൊഴുത്തില്‍ക്കുതും  കൊണ്ട് ക്ഷമയുടെ നെല്ലിപ്പലക കണ്ട പ്രേക്ഷകരെ ഇനിയും പ്രേരിപ്പിക്കരുത്. ഞങ്ങള്‍ക്ക് വേണ്ടത്  ലാലിന്റെയും മംമുട്ടിയുടെയും അഭിനയമികവുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങളും അതിലൂടെ പഴയ പ്രതാപത്തിലേക്ക്  തിരിച്ചു വരുന്ന മലയാള സിനിമയുമാണ്. കൂടെ നല്ല സിനിമ കണ്ടാലുള്ള സംതൃപ്തിയും.

June 12, 2010

ഒരു പന്തും ഇരുപത്തിരണ്ടു പേരും പിന്നാലെ ഞങ്ങള്‍ മലപ്പുറത്തുകാരും...

പന്ത് ഉരുണ്ടു തുടങ്ങിയിരിക്കുന്നു...
അങ്ങ് ദൂരെ ദക്ഷിണാഫ്രിക്കയിലെ പച്ചപ്പുല്‍ മൈതാനിയിലും
ഇങ്ങേ കോണില്‍ ഞങ്ങള്‍ മലപ്പുറത്തുകാരുടെ മനസ്സുകളിലും...
ആ കാറ്റ് നിറച്ച തുകല്‍ ഗോളത്തിന് പിറകെ പായുന്ന ഇരുപത്തിരണ്ടു പേര്‍ക്ക് പിറകെ നിഴലായി നീങ്ങുന്നത്‌ മലപ്പുറത്തെ എത്രയോ ലക്ഷം കണ്ണുകളും പിന്നെ ഹൃദയങ്ങളുമാണ്...
ഇന്ന് ഞങ്ങള്‍ പറയുന്നതും വായിക്കുന്നതും ഊണിലും ഉറക്കത്തിലും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും ആ പന്തിന്റെ ഗതിവിഗതികളെ കുറിച്ച് മാത്രം...
ഇന്ന് ഞങ്ങളുടെ കാതുകള്‍ തുറന്നിരിക്കുന്നത് ആ മൈതാനത്തിലെ ആരവങ്ങള്‍ക്കായി മാത്രം...
ഇന്നലെ വരെ ഞങ്ങളുടെ സ്വപ്നങ്ങളില്‍ കടന്നു വന്നിരുന്നത് മമ്മുക്കയും ലാലേട്ടനും പിന്നെ പ്രിത്വീരാജും ഒക്കെയായിരുന്നു...
ഇന്നലെ വരെ ഞങ്ങള്‍ നിര്‍മ്മിച്ച ഫ്ലെക്സ്‌ ബോര്‍ഡുകളില്‍ പുഞ്ചിരിച്ചു  നിന്നത്- ഞങ്ങള്‍ വളര്‍ത്തിയ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്ക് ആധാരമായത്‌- അവരായിരുന്നു...
വെള്ളിത്തിരയിലെ താരദൈവങ്ങള്‍... 
ഇന്ന്...
ഞങ്ങള്‍ കവലകള്‍  തോറും മാനം മുട്ടെ ഉയര്‍ത്തിയിരിക്കുന്ന ഫ്ലെക്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്...
ഓരോ നോക്കിലും ഞങ്ങളെ ആവേശത്താല്‍ നൃത്തം ചവിട്ടിക്കുന്നത്...
മെസ്സിയും കാക്കയും റൂണിയും ദ്രൊഗ്ബയുമെല്ലാമാണ്...
അവരാണിനി ഞങ്ങളുടെ ദൈവങ്ങള്‍...
കാരണം ഇത് മലപ്പുറമാണ് ... 
കാല്പ്പന്തുകളിയെ ജീവവായുവായി കാണുന്ന നാട്.
വെള്ളിത്തിരയിലെ താരങ്ങളുടെ ആട്ടവും പാട്ടും ഡയലോഗുമെല്ലാം  ഞങ്ങള്‍ക്ക് വെറും നേരമ്പോക്ക് മാത്രം...
ദിവസം മുഴുവന്‍ കസേരയില്‍ ചടഞ്ഞിരുന്നു, ചിപ്സും കൊറിച്ചുകൊണ്ട് കാണുന്ന,
ഒടുവില്‍ എല്ലാം  പണം നടത്തിയ ഇന്ദ്രജാലം എന്ന തിരിച്ചറിവ് മാത്രം നല്‍കുന്ന,
വരേണ്യ വര്‍ഗ്ഗത്തിന്റെ കളി...
അത് ഞങ്ങള്‍ക്ക് ഒഴിവുനേരത്തെ സമയംകൊല്ലിപ്പരിപാടി മാത്രം... 
പക്ഷെ...
ആരംഭം മുതല്‍ അന്ത്യം വരെ ഓരോ നിമിഷവും ചടുലത നിറയുന്ന...
ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഹൃദയം ത്രസിപ്പിക്കുന്ന അധ്വാനിക്കുന്ന സാധാരണക്കാരന്റെ ഈ കളി...
അത് ഞങ്ങള്‍ക്ക് ജീവിതമാണ്...
കൊയ്ത്തു തീര്‍ന്ന നെല്‍പ്പാടങ്ങളില്‍ ഞങ്ങളുടെ പൂര്‍വികര്‍ നഗ്നപാദരായി പന്ത് തട്ടിക്കളിച്ച കാലം മുതല്‍ അത് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...
ഇടയ്ക്കെന്നോ അറിയാതെ ദിശ പിഴച്ചു പോയി മൂന്നു മരക്കുറ്റികള്‍ക്ക് മുന്നില്‍ നിന്നു പന്തടിച്ചു തെറിപ്പിച്ച കൌമാരത്തിന്റെ പ്രതിനിധികളും ഇന്ന്  കാല്‍പ്പന്തുകളിയുടെ മാസ്മരികതയാല്‍ മനസ്സ് ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചിരിക്കുന്നു...
കാരണം ആത്യന്തികമായി അവര്‍ മലപ്പുറത്തുകാരാണ്...
ഈ ആവേശം ഞങ്ങളെ വാക്കുകള്‍ കൊണ്ടമ്മാനമാടുന്ന സാഹിത്യകാരന്മാരും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളെറിയുന്ന തമാശക്കാരും വരകളും വര്‍ണങ്ങളും കൊണ്ട് ഇഷ്ടതാരത്തിന്റെ രൂപഭാവങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്ന കലാകാരന്മാരും ആക്കുന്നു.
"ആയിരം മെസ്സിക്കര കക്ക "
"മെസ്സിക്ക് മീതെ  ഒരു കാ(ക)ക്കയും പറക്കില്ല "
ഈ അലയടിക്കുന്ന ആവേശത്തില്‍ ലോകത്തെ ഏതു രാജ്യത്തിന്റെയും കൊടിയുടെയും ജര്സിയുടെയും നിറം ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥം.
ഒരു കാലത്ത് നമ്മെ അടിമകളാക്കിയ സായിപ്പിന്റെയും ഫ്രെഞ്ചുകാരന്റെയും പറങ്കിയുടെയും പതാകകള്‍ ഇന്ന് ഞങ്ങള്‍ ഇവിടെ വീണ്ടുമുയര്‍ത്തുമ്പോള്‍ അവരെ ഇവിടുന്നു കെട്ടുകെട്ടിക്കാന്‍ ജീവന്‍ ബലി നല്‍കിയ ഞങ്ങളുടെ പൂര്‍വികര്‍ മാപ്പ് തരും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്...
കാരണം അവര്‍ക്കും അന്യമായിരുന്നില്ലലോ ഈ ആവേശം...
ഈ വര്‍ണപ്പകിട്ടുകള്‍ക്കിടയിലും ഞങ്ങള്‍ സ്വപ്നം കാണുന്നു...
ത്രിവര്‍ണ പതാകക്ക് കീഴില്‍ അണിനിരക്കുന്ന ഒരു നാളെ...
എങ്കിലും അതുവരെ...
ലോകത്തിന്റെ ഏതു കോണില്‍ പന്തുരുണ്ടാലും ഇഷ്ട ടീമിനായി ആര്‍ത്തു വിളിക്കാന്‍ ഞങ്ങളുടെ മനസ്സുകള്‍ അവിടെ ഉണ്ടാകും...
എതിര്‍ടീമിന്റെ പ്രതിരോധം തച്ചുടച്ചു മുന്നേറി ഗോള്‍ പോസ്റ്റിലേക്ക് കുതിക്കുന്ന ഫോര്‍വേഡിന്റെ കാലുകള്‍ക്ക് ഞങ്ങളുടെ മുഴുവന്‍ കാലുകളുടെയും ശക്തി ഞങ്ങള്‍ അര്‍പ്പിക്കും...
റഫറിയുടെ തെറ്റായ (ശരിയായാലും) തീരുമാനം ചോദ്യം ചെയ്യുന്ന ഇഷ്ടതാരത്തിന് പിന്തുണയുമായി പുളിച്ച തെറിയുടെ ഡിക്ഷനറിയുമായി ഞങ്ങള്‍ പിന്നിലുണ്ട്...
സ്വന്തം ടീമിന്റെ പെനാല്‍ടി ബോക്സില്‍ കടക്കുന്ന എതിരാളിയെ കായികമായി നേരിടുന്ന പ്രതിരോധ ഭടന് ശക്തി പകരാന്‍ അവസാന തുള്ളി ചോരയും നീരും നല്‍കാന്‍ തയ്യാറായി ഞങ്ങളുണ്ട്...
ഗോള്‍പോസ്റ്റില്‍ ഭീതിദമായ ഏകാന്തതയില്‍ പെനാല്‍റ്റി തടയാന്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുമായി നില്‍ക്കുന്ന ഗോളി ഒറ്റക്കല്ല... കൂടെ ഞങ്ങളുണ്ട്...
വിജയനിമിഷത്തില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന പതിനൊന്നു പേരുടെ ശബ്ദത്തിനു പ്രതിധ്വനിയായി ഉയരുന്ന ആരവം ഞങ്ങളുടെ മുഴുവന്‍ പേരുടെയും തൊണ്ടയില്‍ നിന്നുമാണ്...
അപ്പോഴും...
അനിഷേധ്യമായ വിധിക്ക് മുന്നില്‍ ഇറ്റു വീഴുന്ന കണ്ണുനീര്‍ മൈതാനത്തെ ഒരു കോണില്‍ ഹതാശരായിരിക്കുന്ന പതിനൊന്നു പേരുടെത് മാത്രമല്ല...
ഞങ്ങള്‍ മുഴുവന്‍ മലപ്പുറത്തുകാരുടെതുമാണ്...
കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണ്...
മൊട്ടയടിയും  പാതി മീശ വടിയും കൂവലുകളുമായി എതിര്‍ ടീമിന്റെ തോല്‍വി ആഘോഷിക്കുമ്പോളും ഞങ്ങള്‍ സ്നേഹിക്കുന്നത് ഈ കളിയുടെ ആത്മാവിനെയാണ്...
കാരണം...
ഫുട്ബോള്‍ ഞങ്ങള്‍ക്ക് ജീവിതം തന്നെയാണ്... മതഭേദമില്ലാത്ത - രാഷ്ട്രീയ ഭേദമില്ലാത്ത - ജീവിതം.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം