ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

November 29, 2009

മുടന്തി നടക്കുന്ന മലയാളി

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി പല തരം പനികളുടെ ഒരു കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. ഡംഗി പനി, എലിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, പിന്നെ ചിക്കുന്‍ഗുനിയയും. ഓരോ വര്‍ഷവും ഒരു പ്രത്യേക കാലയളവില്‍ കേരളത്തിലെ ആരോഗ്യവകുപ്പിനെയും ജനങ്ങളെയും വിഷമവൃത്തത്തിലാക്കി കൊണ്ട് ഈ പനികള്‍ കേരളത്തിന്റെ ആരോഗ്യവ്യവസ്ഥിതിയെ തന്നെ അമ്മാനമാടുകയാണ്. ലോകാരോഗ്യസംഘടനയുടെ തന്നെ പ്രശംസ നേടിയ കേരളത്തിന്റെ പൊതുജനാരോഗ്യ വ്യവസ്ഥ ഇത്തരം പകര്‍ച്ചവ്യാധികളിലൂടെ യഥാര്‍ത്ഥത്തില്‍ ലോകത്തിനു മുന്നില്‍ നാണം കെടുകയാണ്.
കേരളത്തിലെ ഇന്നത്തെ ആരോഗ്യസ്ഥിതി ഒരു വലിയ വിരോധാഭാസം തന്നെയാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു വശത്ത് ജനങ്ങള്‍ പ്രമേഹം, ഹൈപ്പെര്‍ടെന്‍ഷന്‍, തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്നു(ഇത്തരം രോഗങ്ങള്‍ പൊതുവേ ഉയര്‍ന്ന ജീവിതശൈലി മൂലം ഉണ്ടാകുന്നതായാണല്ലോ കരുതപ്പെടുന്നത്.) അതേ സമയം മറുവശത്ത് ശുചിത്വമില്ലായ്മയും ആരോഗ്യവ്യവസ്ഥയുടെ അപര്യാപ്തതയും മൂലമുണ്ടാകുന്ന പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളും പിടിമുറുക്കുന്നു. ആദ്യത്തെ വിഭാഗം അമേരിക്കയും യുറോപ്പുംപോലുള്ള വികസിതപ്രദേശങ്ങളെ അനുസ്മരിപ്പിക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം എത്യോപ്പ്യയും സൊമാലിയയും പോലുള്ള വികസ്വര രാജ്യങ്ങളുടെ നിലവാരത്തിലാണ്. ഇതിനൊരു മാറ്റം വരുത്താന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
മഴക്കാലത്തുണ്ടാകുന്ന വിവിധ പകര്‍ച്ചപ്പനികളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടുവരുന്ന ഒന്നാണ് ചിക്കുന്‍ഗുനിയ. പനിയെ തുടര്‍ന്നുണ്ടാകുന്ന അസഹ്യമായ വേദനയാണ് ഈ രോഗത്തെ വ്യത്യസ്തമാക്കുന്നത്. കാലിലും മറ്റു സന്ധികളിലും ഉണ്ടാകുന്ന വീക്കവും വേദനയും ജോലികള്‍ ചെയ്യാനും നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ജനങ്ങളെ ബാധിക്കുന്നു. വീടുകളില്‍ കയറിയിറങ്ങി അലോപ്പതി ആശുപത്രിയിലേക്ക് ജങ്ങളെ തള്ളിവിടുന്ന ആരോഗ്യവകുപ്പിന്റെ ജീവനക്കാരും ആശ വര്‍ക്കര്‍മാരും നല്‍കുന്ന ഉപദേശം സ്വീകരിച്ചു ഡോക്ടര്‍ തരുന്ന പാരസെറ്റമോളും അന്റിബയോട്ടിക് മരുന്നുകളും വാങ്ങിക്കഴിച്ചു മാസങ്ങളോളം വിശ്രമിച്ചിട്ടും വേദനക്ക് യാതൊരു കുറവും ലഭിക്കാതെ, ജോലിക്ക് പോകാനാകാതെ ആയിരങ്ങളാണ് കേരളത്തില്‍ കഷ്ടപ്പെടുന്നത്. അതേസമയം ആരംഭം മുതല്‍ തന്നെ ഹോമിയോപ്പതി മരുന്ന് കഴിച്ചവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വേദനയില്‍ നിന്നും മുക്തി നേടുന്നു. അലോപ്പതി മരുന്നുകള്‍ മാസങ്ങളോളം കഴിച്ചിട്ടും വേദന കുറയാത്തവര്‍ പോലും ഏതാനും ആഴ്ചകളിലെ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് ആശ്വാസം കണ്ടെത്തുന്നു. മാത്രമല്ല, തുടക്കത്തിലേ പനിക്ക് ഹോമിയോപ്പതി ചികിത്സ സ്വീകരിച്ചവര്‍ക്ക് വീക്കവും വേദനയും തുലോം കുറവായാണ് കാണപ്പെടുന്നത്.
ഇത്തരം സാഹചര്യങ്ങളാണ് കേരളത്തിലെ ആരോഗ്യനയത്തിലെ പാളിച്ചകളിലേക്ക് വിരല്‍ചൂണ്ടുന്നത്. എല്ലാ വൈദ്യശാസ്ത്ര ശാഖകളെയും ഒരുപോലെ കാണുക എന്നതാണ് സര്‍ക്കാര്‍ നയം എന്നിരിക്കെ തന്നെ അലോപ്പതിയുടെ പരിമിതികളും മറ്റു ചികിത്സാ രീതികളുടെ സാധ്യതകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന എല്ലാ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അലോപ്പതിയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പിന്റെയല്ല, അലോപ്പതിയുടെ ജോലിക്കാരായാണ് പ്രവര്‍ത്തിക്കുന്നത്. അലോപ്പതിയില്‍ ചിക്കുന്‍ഗുനിയക്ക് മരുന്നില്ല എന്ന് അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. എങ്കിലും അവരില്‍ ഭൂരിപക്ഷവും മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന വേദനാസംഹാരികളും നിശ്ചിത അളവില്‍ കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകളും രോഗികള്‍ക്ക് നല്‍കാന്‍ മടിക്കുന്നില്ല. ഇതറിഞ്ഞുകൊണ്ട് തന്നെ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ആ മരുന്ന് മാത്രം കഴിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്തടിസ്ഥാനത്തിലാണ്? ഇത്തരത്തിലുള്ള ഓവര്‍ ഡോസ് തന്നെയല്ലേ ചിക്കുന്‍ഗുനിയ മരണത്തിനു കാരണം?
ആരോഗ്യവകുപ്പിന് കീഴിലെ തുല്യപ്രാധാന്യം നല്‍കേണ്ട മൂന്നു വിഭാഗങ്ങള്‍ ആണ് അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവ എന്നിരിക്കെ ഓരോ രോഗങ്ങള്‍ക്കും അവയ്ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ ഏത് എന്ന് കണ്ടെത്താനും അത് ആയുര്‍വേദമോ ഹോമിയോപ്പതിയോ ആണെങ്കില്‍ അത് അംഗീകരിക്കാനും പ്രചരിപ്പിക്കാനും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകണം. ഇതിനായി തക്കതായ മാര്‍ഗനിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അല്ലെങ്കില്‍ അലോപ്പതി ഇതര വിഭാഗങ്ങള്‍ക്കായി ഫീല്‍ഡ് സ്ടാഫ്ഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടുത്ത വര്‍ഷമെങ്കിലും മലയാളികളെ ചിക്കുന്‍ഗുനിയ മുടന്തന്മാരാക്കി മാറ്റാതെ ആരംഭ ഘട്ടത്തില്‍ തന്നെ ഫലപ്രദമായ ഹോമിയോപ്പതി ചികിത്സ നല്‍കി അതില്‍ നിന്നും രക്ഷ നേടാന്‍ പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പനിയെ ആഘോഷമാക്കി സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കുന്ന മാധ്യമങ്ങളും പനിക്കെതിരെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും ചെയ്യേണ്ടത് ജനങ്ങള്‍ക്ക്‌ ഗുണം ചെയ്യുന്ന ചികിത്സ പ്രചരിപ്പിക്കാന്‍ തയ്യാറാകുകയാണ്.
വാല്‍ക്കഷണം:
പുതിയ "ഭീകരരോഗമായ" H1N1, അലോപ്പതി മരുന്ന് കമ്പനി വാക്സിന്‍ ചെലവഴിച്ചു കീശ വീര്‍പ്പിക്കാന്‍ കൃത്രിമമായി സൃഷ്ടിച്ചതെന്ന്!
ഡി. വൈ. എഫ്. ഐ. മുഖപത്രമായ "യുവധാര" നവമ്പര്‍ ലക്കം വായിക്കുക.

November 28, 2009

തീവണ്ടിയുടെ മുതലാളി

ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം കോഴിക്കോട് നിന്നും തിരൂരിലേക്ക് വൈകിട്ട് ആറെകാലിനുള്ള ഷൊര്‍ണൂര്‍ വണ്ടിയില്‍ യാത്ര ചെയ്യേണ്ടി വന്നു. കാളരാത്രി പോലെ "കാളയാത്ര" എന്നൊരു വാക്ക് മലയാളത്തില്‍ ചേര്‍ക്കണമെന്ന് തോന്നിപ്പോയി. പെരുന്നാളാഘോഷിക്കാന്‍ നഗരത്തിലെത്തിയ യുവാക്കളുടെ (പതിനഞ്ചിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ള മീശ മുളച്ചു തുടങ്ങുന്ന പയ്യന്മാരെ അങ്ങനെ വിളിക്കാമോ എന്നറിയില്ല, പക്ഷെ അവരുടെ ഭാവം യുവാക്കളാണെന്നായിരുന്നത് കൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു). എല്ലാവരും നല്ല "ബോധത്തിലായിരുന്നു". താഴെ സീറ്റ് ഉണ്ടായിരുന്നെങ്കിലും എല്ലാം മുകളിലെ ബെര്‍ത്തില്‍ കയറിപ്പറ്റി. വണ്ടി പുറപ്പെട്ടത്‌ മുതല്‍ തുടങ്ങി, പാട്ടും തുള്ളലും. മൊബൈലിനു ഇയര്‍ഫോണ്‍ എന്നൊരു സാധനമുണ്ടെന്ന് ആര്‍ക്കുമറിയില്ലെന്നു തോന്നുന്നു, ഓരോരുത്തരുടെയും മൊബൈലില്‍ നിന്ന് പല ഭാഷയിലുള്ള പാട്ടുകള്‍ (അതോ അട്ടഹാസമോ?) മുഴങ്ങാന്‍ തുടങ്ങി. ഏതോ ആഫ്രിക്കന്‍ ഗോത്ര നര്‍ത്തകരെപ്പോലെ ശബ്ദത്തിനനുസരിച്ചു ഓരോരുത്തരും ഇളകിത്തുടങ്ങി. ചിലര്‍ ബെര്‍ത്തിലും സൈഡിലുള്ള പലകയിലുമെല്ലാം താളം (അസുരതാളം) പിടിക്കാന്‍ തുടങ്ങി. ലാലു - വേലു - ബാലുമാരും അതിനു മുന്‍പുള്ള ഉത്തരേന്ത്യന്‍ ഗോസായിമാരും സ്വന്തം നാട്ടില്‍ ഉപയോഗിച്ച് മടുത്തപ്പോള്‍ കേരളത്തിലോട്ടു തട്ടിയ പഴഞ്ചന്‍ തീവണ്ടി ആടിയുലയാന്‍ തുടങ്ങി എന്ന് തന്നെ പറയാം. അടര്‍ന്നു വീണ പെയിന്റും പൊടിയും ചെളിയും പിന്നെ അവര്‍ കാലില്‍ തന്നെ സൂക്ഷിച്ചിരുന്ന ഷൂസിലെ മണ്ണും എല്ലാം ചേര്‍ന്ന് താഴെയിരുന്നവരുടെ വസ്ത്രങ്ങളില്‍ ചിത്രം വരക്കാന്‍ തുടങ്ങിയപ്പോള്‍ സഹികെട്ട് ഒരാള്‍ പ്രതികരിച്ചു. മറുപടി പെട്ടെന്നായിരുന്നു- "ഞങ്ങളുടെ നേതാവിന്റെ വണ്ടിയാ, നീ പോടാ പുല്ലേ". ഷര്‍ട്ടിലെ പൊടി തുടച്ചു ആ പാവം നിശബ്ദനായി.
പൂര്‍വാധികം ശക്തിയോടെ ഗായകസംഘം കലാപരിപാടി തുടര്‍ന്നു. താനൂരില്‍ എത്തിയപ്പോളാണ് അവരിറങ്ങിപ്പോയത്. പോകുന്നതിനു മുന്‍പ് കുറുക്കന്മാരുടെ പാത പിന്തുടരാനും അവര്‍ മറന്നില്ല. നയാഗ്ര വെള്ളച്ചാട്ടത്തിലെ ഒഴുക്ക് നിന്ന് പോയ പോലുള്ള ശാന്തത ആയിരുന്നു അല്പനേരത്തേക്ക്‌ ആ ട്രെയിന്‍ മുറിയില്‍. ഒരു കാരണവര്‍ മൌനം ഭഞ്ജിച്ചു- "വളര്‍ത്തു ദോഷം".
അഹമ്മദ് സാഹിബിന്റെ പിന്മുറക്കാര്‍ ഇങ്ങനെയായാല്‍ കല്‍ക്കട്ടയില്‍ ജനങ്ങളെ ട്രെയിനില്‍ കയറാന്‍ പോലും സമ്മതിക്കാതെ ട്രെയിന്‍ വെട്ടിപ്പൊളിച്ച് വിറകാക്കി അടുപ്പിലാക്കിയിട്ടുണ്ടാവില്ലേ തൃണമൂല്‍? 

November 25, 2009

പോസ്റ്റ്‌ മോഡേണ്‍ നാരദന്മാര്‍

ഈ ഏഷണി, കുശുമ്പ്, പരദൂഷണം, അസൂയ, കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം - ഇതൊക്കെ മലയാളിയുടെ ജന്മസ്വഭാവമാണോ? ചായക്കടയിലും കുളിക്കടവിലും നിന്നുള്ള പഴയകാല കലാപരിപാടിയൊക്കെ ഇന്ന് കുറവാണ്. എല്ലാം മോഡേണ്‍ ആയപ്പോള്‍ പരദൂഷണവും പോസ്റ്റ്‌ മോഡേണ്‍ ആയി. ഇത്തരക്കാരുടെ കൂത്തരങ്ങായി മാറി ഇന്റര്‍നെറ്റ്‌ പോലും. ഇവന്മാര്‍ക്കൊന്നും ഒരു പണിയുമില്ലേ?
ഏറ്റവും പുതിയ വിശേഷമാണ് "പിണറായിയുടെ കൊട്ടാരം" . ഏതോ ഒരു പുത്തന്‍പണക്കാരന്‍  കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവന്‍ പൊടിച്ചു ഒരു ബംഗ്ലാവ് ഉണ്ടാക്കിയതായിരുന്നു. കടം തീര്‍ക്കാനാണോ എന്നറിയില്ല സീരിയല്‍ നിര്‍മ്മാണത്തിനും കൊടുത്തു ബംഗ്ലാവ്. വീടിന്റെ ചന്തം കണ്ടു വീട്ടില്‍ വന്ന സുഹൃത്ത്‌ ഫോട്ടോ എടുത്തു. പോരാത്തതിനു ഓര്‍കുട്ടിലും ഇട്ടു. (അപ്പന്‍ ചാവാന്‍ കിടക്കുന്നതിന്റെ പല പോസിലുള്ള ഫോട്ടോ പോലും എടുത്തു ഓര്‍കുട്ടിലിടുന്നതാണല്ലോ ഇന്നത്തെ ഫാഷന്‍). 
ഈ ഫോട്ടോ കണ്ടപ്പോളാണ് മറ്റൊരുത്തന് തോന്നിയത്, ഇത്രയും നല്ല വീട്ടില്‍ താമസിക്കാന്‍ ഏറ്റവും യോഗ്യന്‍ സഖാവ് പിണറായി ആണെന്ന്. മൂവര്‍ണക്കൊടി കൊണ്ട് നടന്ന ബാല്യകാലസ്മരണയും മദാമ്മയുടെയും പുത്രന്റെയും പരിശുദ്ധ അന്തോണിച്ചന്റെയും ഓര്‍ക്കുട്ട് കമ്മ്യുണിറ്റിയില്‍ കയറിയ ധൈര്യവും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല, താങ്ങി ഒരു കിടിലന്‍ അടിക്കുറിപ്പ്... "പിണറായി വിജയന്‍റെ കൊട്ടാരം." അയച്ചു ഉടന്‍ തന്നെപ്പോലുള്ള വേറെ കുറെ അവന്മാര്‍ക്ക്. ആ മന്ദബുദ്ധികളാണെങ്കില്‍ കാള പെറ്റെന്നു കേട്ടാല്‍ കയര്‍ മാത്രമല്ല പാല് കറക്കാന്‍ പാത്രം കൂടിയെടുക്കുന്ന മഹാത്മാക്കള്‍. അവരും ചേര്‍ത്തു കുറെ അടിപൊളി അടിക്കുറിപ്പുകള്‍. കണ്ണില്‍ കണ്ടവന്മാര്‍ക്കെല്ലാം കയറി ഫോര്‍വേഡ് ചെയ്തു. പത്തു നാല്‍പ്പതു ലക്ഷം പേരുടെ മെയില്‍ബോക്സില്‍ സംഗതി കയറിയപ്പോളാണ് പോലീസ് വിവരമറിഞ്ഞത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 
വീരഭുമിയിലെയും കോട്ടയം പത്രത്തിലെയും അഭിനവ നാരദന്മാര്‍ പടച്ചുവിടുന്ന തട്ടുപൊളിപ്പന്‍ നുണക്കഥകള്‍, ചാനല്‍ ചര്‍ച്ചകളില്‍ മാത്രം ജീവിക്കുന്ന ബുദ്ധിയില്ലാത്ത കുറെ ജീവികളുടെ വാചക സര്‍ക്കസ്, കീറിയ ഖദറിട്ടു മുടിവെട്ടാതെ നടക്കുന്ന പുതുപ്പള്ളി നേതാവും CFL പുഞ്ചിരിയുമായി പൌഡറിട്ടു മുഖം മിനുക്കി നടക്കുന്ന അദ്ധ്യക്ഷനും പണിയില്ലാത്ത കുറെ സില്‍ബന്ദികളും നടത്തുന്ന പരദൂഷണ സമ്മേളനങ്ങള്‍ - ഇത്രയൊക്കെ തന്നെ സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ നട്ടം തിരിയുകയാണ്. എല്ലാവര്‍ക്കും  ഒരേ സ്വരം, ഒരേ ലക്‌ഷ്യം- CPIM -നെ തകര്‍ക്കണം. ഇതിനു വേണ്ടി എത്ര വേണമെങ്കിലും തറയാകും. ഏതറ്റം വരെ വേണമെങ്കിലും പോകും. അങ്ങനെ ഫോര്‍വേഡ് ചെയ്തു പോയവരൊക്കെ ഇപ്പോള്‍ അഴിയെണ്ണാന്‍ തുടങ്ങി . ഇനിയെങ്കിലും ഇവനൊക്കെ പഠിക്കുമോ? വല്ലവനും ഫോര്‍വേഡ് ചെയ്യുന്ന തട്ടിപ്പ് ഇ-മെയില്‍ അഡ്രസ്‌ ലിസ്റ്റിലുള്ള സകലവനും മുന്‍പിന്‍ ആലോചിക്കാതെ ഫോര്‍വേഡ് ചെയ്തു അര്‍മാദിക്കുന്നതിനു മുന്‍പ് ഇനിയെങ്കിലും രണ്ടുവട്ടം ആലോചിക്കുക. പരദൂഷണം പറഞ്ഞതിന്റെ ആത്മസംതൃപ്തി പോലീസിന്റെ ഇടി കിട്ടുമ്പോള്‍ ആവി ആയി പോകും.

November 24, 2009

പല്ലുകൊഴിഞ്ഞാലും...

ശിവാജിമഹാരാജാവിന്റെ പിന്തുടര്‍ച്ചക്കാരനത്രേ ഇദ്ദേഹം. വലിയൊരു സിംഹാസനത്തില്‍ ചടഞ്ഞു കൂടി ഇരിക്കാറാണ്‌ എപ്പോഴും. പണ്ട് വരക്കലായിരുന്നു പണി - കാര്‍ട്ടൂണ്‍. ഇന്ന് പക്ഷെ സ്വയം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറിയിരിക്കുന്നു. ഇടയ്ക്കിടെ ചില അപശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അത് കേട്ട് വെട്ടാനും കുത്താനും പോകുന്ന കുറെ മന്ദബുദ്ധികള്‍ ഇപ്പോളും കൂടെയുണ്ട്. ത്രിശൂലമാണ് പ്രധാന ആയുധം. ഇന്നത്‌ പുറം ചൊറിയാനും പല്ലിനിടയില്‍ കുത്താനും ഉപയോഗിക്കാം. മുംബൈ എന്ന് പറയുന്ന സ്ഥലം ഇദ്ദേഹത്തിന്റെ കുടുംബത്തിനു പാരമ്പര്യ സ്വത്തായി കിട്ടിയതാണെന്ന് പറയപ്പെടുന്നു. 
പണ്ട് ഇദ്ദേഹം ഗര്‍ജ്ജിക്കുന്ന ശബ്ദം കേട്ടാല്‍ മഹാരാഷ്ട്ര മുഴുവന്‍ വിറക്കുമായിരുന്നു. ഇന്നിപ്പോള്‍ കൊഴിഞ്ഞ പല്ലിന്റെ ഗാപ്പില്‍ കാറ്റ് കയറുന്നത് കൊണ്ട് അപശബ്ദം മാത്രമേ വരൂ. നല്ലൊരു മരുമോനുണ്ടയിരുന്നത് ആവേശം കൂടിയപ്പോള്‍ ഇറങ്ങിപ്പോയി. മോനെ ഒന്ന് താങ്ങിക്കൊടുതതിന്റെ നഷ്ടം. എത്രയായാലും ഒരു പിതാശ്രീ ആയിപ്പോയില്ലേ? പിന്നെ നടന്ന തെരഞ്ഞെടുപ്പിലൊക്കെ താഴോട്ടായിരുന്നു വളര്‍ച്ച. അങ്ങനെയങ്ങനെ ഒരുമാതിരി കുളംതോണ്ടലൊക്കെ ആയിട്ടുണ്ട്‌.  
അതോടെ ഗര്‍ജ്ജനമെല്ലാം നിര്‍ത്തി വീട്ടിലിരുന്നു തുടങ്ങിയപ്പോഴാണ് ഒരു വള്ളിയില്‍ പിടികെട്ടിയത്. ഒരു മരക്കൊമ്പും പിടിച്ചോണ്ട് പന്തടിച്ചു കളിക്കുന്ന ഒരു ചെക്കന്‍ എന്തോ പറഞ്ഞു. ബച്ചനെന്നോ സച്ചിനെന്നോ ആണ് പേര്. ഇദ്ദേഹത്തിന്റെ നാട്ടുകാരന്‍ തന്നെയാണ്. ഇദ്ദേഹത്തിനീ കളി വലിയ പിടിയില്ലാത്തതു കൊണ്ട് കളി നടക്കുന്ന സ്ഥലം വെട്ടിക്കീറി കുളംതോണ്ടാന്‍ പണ്ട് കുറെ പിള്ളേരെ വിട്ടതാ. പാകിസ്താന്‍ എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ പിള്ളേര് ഓടിച്ചെന്നു. ഇത് പോലുള്ള അണികളാണല്ലോ എല്ലാ നേതാക്കന്മാരുടെയും ശക്തി. നമ്മള്‍ക്കറിയാത്ത കളി കണ്ടു കയ്യടിക്കാന്‍ വേറെ ആള്‍ക്കാരോ? അതൊന്നു കാണണമല്ലോ... പിന്നെയല്ലേ ഈ ചെക്കന്‍. അവന്‍ മുംബൈക്കാരനാനെങ്കിലും ഇന്ത്യക്കാരനാണ് പോലും. ഇവനൊക്കെ സ്കൂളില്‍ പഠിക്കേണ്ട സമയത്ത് കളിച്ചു നടന്നതിന്റെ ഗുണം. ചരിത്രവും ഭൂമിശാസ്ത്രവും ഒന്നുമറിയില്ല. മുംബൈ രാജ്യത്തെ ഒരു സംസ്ഥാനമാണ് ഇന്ത്യ എന്ന് ആര്‍ക്കാ അറിയാത്തത്. ചെക്കന്റെ വിവരക്കേട് കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്ന് ഗര്‍ജ്ജിച്ചു. പാവം ചെക്കന്‍ പേടിച്ചു പനിപിടിച്ചു രണ്ടാഴ്ച കിടപ്പിലായെന്നാ കേട്ടത്. സേനാനായകനെ ഇവനൊന്നും അറിയില്ല.
ഇനി വേറെ ഒന്നിനെ പിടിക്കാനുണ്ട്... കുറെ കാലമായി നാട്ടുകാരെ പേടിപ്പിക്കുന്നു... H1N1 ആണ് പോലും. പേര് മറാഠിയിലേക്ക് മാറ്റിയില്ലെങ്കില്‍ ശരിപ്പെടുത്തുമെന്നൊന്നു ഗര്‍ജ്ജിക്കാം. പേടിച്ചു മുംബൈയില്‍ നിന്ന് ഒഴിഞ്ഞു പോയിക്കൊള്ളും... തീര്‍ച്ച.

കിങ്ങിണിക്കുട്ടന്റെ തലവിധി!

ഹോ.. എന്തൊരു കാലമായിരുന്നു അത്! ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു. അടിക്കടി പത്രസമ്മേളനങ്ങള്‍, ആ 70mm ചിരി, പിതാശ്രീയെ അനുസ്മരിപ്പിക്കുന്ന പല്ലുകള്‍, ഉരുളക്കുപ്പേരി പോലുള്ള മറുപടി, തുണിപറിച്ചടി, വെല്ലുവിളി, ആക്രോശം, കണ്ണുനീര്‍... എല്ലാമിന്നും ഓര്‍ക്കുമ്പോള്‍ നല്ലൊരു ഷാജി കൈലാസ് പടം കണ്ട പ്രതീതി.. ആ മുരളിച്ചേട്ടനാണല്ലോ ഇന്ന് അനാഥപ്രേതം പോലെ തേരാപാരാ നടക്കുന്നത്... അദ്ദേഹത്തിന്റെ വിപുലമായ ആരാധകവൃന്ദം ഇതെങ്ങനെ സഹിക്കുന്നു?
കുറേക്കാലം ഗള്‍ഫില്‍ പോയി വെറുംകയ്യുമായി തിരിച്ചെത്തിയ പുന്നാരമോന് പിതാശ്രീ കണ്ടെത്തിയ തൊഴിലായിരുന്നു രാഷ്ട്രീയം.സേവാദള്‍ ആയിരുന്നു പ്രഥമ അഭയസ്ഥാനം. തുടര്‍ന്ന് പടിപടിയായി ഉയര്‍ച്ചയായിരുന്നു. എന്തൊക്കെ പറഞ്ഞാലും അന്തോണിച്ചന്‍ തന്നെ ആയിരുന്നു കൈ പിടിച്ചുയര്‍ത്തിയത് , പലപ്പോഴും. പിതാശ്രീക്ക് ആ സമയത്തൊക്കെ കൃത്യമായി പ്രകൃതിയുടെ വിളി വരികയും ചെയ്യും. മോന് സ്ഥാനം കിട്ടിയെന്നറിഞ്ഞാല്‍ കണ്ണിറുക്കി ഒരു ചിരിയുണ്ട്, എന്റെ ഗുരുവായൂരപ്പാ!! അങ്ങനെ എം.പി.യും അവസാനം KPCC പ്രസിഡന്റും വരെയായി...
കഥ അതുവരെ സുപ്പര്‍ഹിറ്റ് ആയിരുന്നു. പിന്നെയാണ് എല്ലാം കൈവിട്ട് പോയത്. സഹോദരി കയറിക്കയറി വരാന്‍തുടങ്ങിയപ്പോ മുരളിക്കുഞ്ഞിനു മോഹം ഒന്ന് മന്ത്രിയായേക്കാമെന്ന്. ആയി, എട്ടുനിലയില്‍ തെരഞ്ഞെടുപ്പില്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്നുള്ളതെല്ലാം ചരിത്രം.
പിന്നെ എന്തൊക്കെ പുകിലായിരുന്നു! കൂടുവിട്ടു കൂട് മാറും പോലെയല്ലേ പാര്‍ട്ടിയുടെ പേരും കൊടിയും മാറി വന്നത്. കൂടെ നിന്നവരും മാറിമാറിവന്നു. പിതാശ്രീയും ഒറ്റക്കാക്കി തറവാട്ടിലേക്ക് തിരിച്ചു പോയി, കൂടെ സഹോദരിയും. എല്ലാം കണ്ടും കൊണ്ടും സഹിച്ചു കഴിയാന്‍ പാവം കിങ്ങിണിക്കുട്ടന്‍ മാത്രം ബാക്കി.
ഇന്ന് മുരളിക്കുഞ്ഞിന്റെ പാര്‍ട്ടിയേതെന്നു മുരളിക്കുഞ്ഞിനു പോലുമറിയാന്‍ വയ്യ. മദാമ്മക്ക് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു, തറവാട്ടില്‍ ഒരു വേലക്കാരന്റെ പണിയെങ്കിലും കിട്ടുമോന്നറിയാന്‍. ആകെ പ്രതീക്ഷയുള്ളത് അവിടുന്നും ഇവിടുന്നും അനുകൂലിച്ചു കേള്‍ക്കുന്ന ചില അപശബ്ദങ്ങളിലാണ്. പക്ഷെ തറവാട്ടിന്റെ ഇവിടുത്തെ പ്രധാന അധികാരി പണ്ട് അച്ഛന്റെ നടുവില്‍ കുഴമ്പ് തേച്ചിരുന്ന പ്രധാന ശിഷ്യനാണ്. കൂടെക്കഴിഞ്ഞവനല്ലേ രാപ്പനി അറിയൂ. മുരളിക്കുഞ്ഞു തിരിച്ചെത്തിയാല്‍ തന്റെ മുഖ്യമന്ത്രി മോഹം അതോടെ തീര്‍ന്നു എന്ന് മൂപ്പര്‍ക്കറിയാം. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട. ഒളിഞ്ഞും തെളിഞ്ഞും പാര പണിയാന്‍ സ്വന്തം കുഞ്ഞുപെങ്ങള്‍ വേറെയും.പഴയ പോലെ തീരുമാനമെടുക്കാന്‍ നേരത്ത് മൂത്രമൊഴിക്കാന്‍ പോകാന്‍ പിതാശ്രീക്കിപ്പോ പറ്റുകയുമില്ല. അനങ്ങാന്‍ പോലും നാലാള് പിടിക്കണം. പിന്നെയിപ്പോ കാത്തിരിക്കുക തന്നെ. പിതാശ്രീയുടെ അവസാന ആഗ്രഹമായിട്ടെങ്കിലും വല്ലതും നടന്നാലോ...
നാലണ അംഗത്വമെങ്കില്‍ അങ്ങനെ.. ഒന്ന് കയറിക്കോട്ടെ.. പിന്നെ കാണാം കിളി ഡ്രൈവറും ഒടുക്കം മുതലാളിയുമാകുന്നത്... കിങ്ങിണിക്കുട്ടനോടാ കളി... ഹും....

November 23, 2009

പഞ്ചാരഗുളികകള്‍...

സ്നേഹത്തിനു മധുരമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. പല കാമുകന്മാരും ഇന്നും പറയുന്നുണ്ട്. അത് സത്യം തന്നെയാണ് താനും. ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാരും നല്‍കുന്നത് മധുരമാണ്. വെറും പഞ്ചാരഗുളികയല്ല, അതില്‍ അതാതു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒഴിക്കുന്നുണ്ടെന്നു മാത്രം. ഈ മധുരത്തിലുടെ ഞങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നത് സ്നേഹമാണ്. ഏതൊരു ആതുരസേവകനും അടിസ്ഥാനമായി വേണ്ട ഗുണം തന്റെ സഹജീവികളോടുള്ള സ്നേഹവും സഹാനുഭൂതിയുമാണ്, അല്ലാതെ പണമുണ്ടാക്കാനുള്ള ആര്‍ത്തിയല്ല. അത് തന്നെയാണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം. രോഗിയുടെ ശാരീരിക - മാനസിക ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ കണ്ടെത്തുന്ന ഔഷധങ്ങള്‍ പഞ്ചാരഗുളികകളുടെ സ്നേഹത്തില്‍ പൊതിഞ്ഞു ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നു...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം