ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 31, 2010

പുതുവത്സരാശംസകള്‍

എല്ലാവര്‍ക്കും 
നന്മ 
നിറഞ്ഞ 
ഒരു 
പുതുവര്‍ഷം ആശംസിക്കുന്നു....

December 29, 2010

ശബരിമലയിലെ തേങ്ങാതട്ടിപ്പ്

എല്ലാ ആരാധനാലയങ്ങളിലും എന്ന പോലെ ശബരിമലയിലും അല്ലറ ചില്ലറ തട്ടിപ്പുകള്‍ എല്ലാം നടക്കുന്നുണ്ടെന്ന് നമുക്കറിയാം. തൊഴാന്‍ പോകുമ്പോള്‍ തട്ടിപ്പിന്‍റെ മൂട് ചികയാന്‍ പോകാനുള്ള മടി കാരണം നമ്മളെല്ലാം തല്ക്കാലമങ്ങു കണ്ണടയ്ക്കും. എന്നാല്‍ കഴിഞ്ഞ ആഴ്ച മലയ്ക്ക് പോയി വന്ന ഒരു ബന്ധു പറഞ്ഞ കഥകേട്ട് ഈയുള്ളവന്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിപ്പോയി.
ശബരിമലയിലായാലും ഗുരുവായൂരിലായാലും തൊഴാന്‍ വരുന്ന അന്യസംസ്ഥാനക്കാരെ കുറിച്ച് നമുക്കെല്ലാം അറിയാമല്ലോ. ഭാഷ അറിയില്ല, ഇവിടുത്തെ ആചാരങ്ങളറിയില്ല, ആകെ മൊത്തം കണ്ഫ്യൂഷന്‍. ഒരു ബസ്സില്‍ നിന്നും ഒരു പട സ്വാമിമാര്‍ ഇറങ്ങും... പിന്നെ "മുന്‍പേ ഗമിക്കുന്ന ഗോവ് തന്‍റെ പിന്‍പേ ഗമിക്കുന്നു ഗോക്കളെല്ലാം" എന്ന് പറഞ്ഞ പോലെ ആദ്യം പോകുന്ന ആള്‍ എന്ത് ചെയ്യുന്നോ, അതെല്ലാം പിന്നാലെ വരുന്നവരും ചെയ്യും. ക്ഷേത്രത്തിലെ ഏതെങ്കിലും മൂലയില്‍ ഏതെങ്കിലും ഭക്തന്‍ ചെയ്യുന്നതു കണ്ടായിരിക്കും പ്രസ്തുത "ലീഡര്‍" ഇതെല്ലാം ചെയ്യുന്നത്. വഴിയരികില്‍ ഇറങ്ങി ഒരാള്‍ പെപ്സി കുടിച്ചാല്‍ എല്ലാരും അരവണ കുടിക്കുന്ന പോലെ ഭക്തിയോടെ കുടിക്കും. ഒരാള്‍ ഹല്‍വ വാങ്ങിയാല്‍ എല്ലാരും വാങ്ങി തിന്നും. ഇത്തരക്കാരെ പറ്റിക്കാന്‍ ഒരാള്‍ (മലയാളി ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ...) നടത്തിയ നാടകമാണ് സംഭവം.
എന്‍റെ ബന്ധു പമ്പയില്‍ എത്തിയപ്പോള്‍ റോഡരുകില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒരാള്‍ ഒരു തേങ്ങയും പിടിച്ചു നില്‍ക്കുന്നത് കണ്ടു (കറുപ്പുടുത്തിട്ടുണ്ട്). എന്‍റെ ബന്ധുവും കൂടെയുള്ള നാലഞ്ചു പേരും നടന്നുപോയപ്പോള്‍ ആള്‍ അവിടെ അത്ര പന്തിയല്ലാത്ത വിധത്തില്‍ തിരിഞ്ഞു കളിക്കുന്നുണ്ട് (മലയാളം സംസാരിച്ചത് കേട്ടപ്പോള്‍ ആള്‍ക്ക് നമ്മുടെ ആളുകളാണെന്ന് പിടി കിട്ടിയിരിക്കും). കൂട്ടം തെറ്റിയതാണെന്നു കരുതി ഒന്ന് സഹായിച്ചേക്കാം എന്നു വെച്ച് ആളുടെ അടുത്തേക്ക് നീങ്ങിയപ്പോളാണ്‌ കണ്ടത്, ഒരു കല്ലില്‍ കുറെ പൂവെല്ലാം വിതറി റോഡിന്‍റെ അടുത്ത് വെച്ചിട്ടുണ്ട്. നമ്മുടെ ആളുകളുടെ മനസ്സില്‍ "ദാസനും വിജയനും" ഉണര്‍ന്നപ്പോള്‍ അവര്‍ കുറച്ചു നീങ്ങി നിന്ന് സംഗതി വീക്ഷിക്കാന്‍ തുടങ്ങി. നോക്കുമ്പോള്‍ തൊട്ടു പിന്നാലെ തെലുങ്ക്‌ സ്വാമിമാരുടെ ഒരു പട വരുന്നുണ്ട്. അവരെ കണ്ട ഉടനെ "സ്വാമി" ഉച്ചത്തില്‍ ശരണം വിളിച്ച് കല്ലിനു ചുറ്റും വലം വെക്കാന്‍ തുടങ്ങി. ഇത് കണ്ട് തെലുങ്കരെല്ലാം അവിടെ കൂടി നിന്ന് ശരണം വിളി തുടങ്ങി. ഉടനെ "സ്വാമി" കയ്യിലുണ്ടായിരുന്ന തേങ്ങ കല്ലിനു മുകളില്‍ എറിഞ്ഞു(ഉടഞ്ഞില്ല, ഉടച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി). അപ്പോഴുണ്ട് തെലുങ്കന്മാരെല്ലാം തൊട്ടപ്പുറത്ത് തേങ്ങ വില്‍ക്കാനിരുന്ന പയ്യന്‍റെ (അങ്ങനെ ഒരാള്‍ കൂടി ആ പരിസരത്തുണ്ടായിരുന്നു, നേരത്തെ പറയാന്‍ വിട്ടുപോയി) തേങ്ങ വാങ്ങി തുരുതുരാ ഏറ്‌. തൊണ്ണൂറ്റിഅഞ്ചു ശതമാനവും പൊട്ടിയില്ല. കാര്യം കഴിച്ചു തേങ്ങയുടെ കാര്യമൊന്നും നോക്കാന്‍ നില്‍ക്കാതെ തെലുങ്കര്‍ അങ്ങ് പോയി.
ഇനിയാണ് യഥാര്‍ത്ഥ മലയാളിയുടെ ബുദ്ധിയുടെ ആഴം കാണാന്‍ കഴിഞ്ഞത്. "സ്വാമി"യും പയ്യനും എവിടുന്നോ ഓടിയെത്തിയ രണ്ടു പേരും ചേര്‍ന്ന് തേങ്ങയെല്ലാം വാരിക്കൂട്ടി പൊട്ടിയതും പൊട്ടാത്തതും വേര്‍തിരിച്ചു വെച്ചു. പൊട്ടാത്തതെല്ലാം പയ്യന്‍റെ ചാക്കിലേക്ക്... പൊട്ടിയതെല്ലാം വേറൊരു ചാക്കില്‍ അവിടെ കൂടിയവരില്‍ ഒരുത്തന്‍ കൊണ്ടുപോയി (ഏതോ ഹോട്ടലിലേക്കായിരിക്കും). ഇതെല്ലാം വെറും അഞ്ചു മിനുട്ടില്‍ കഴിഞ്ഞു. തട്ടിപ്പിന്‍റെ അടുത്ത എപ്പിസോഡിനായി "സ്വാമി" വീണ്ടും റെഡി.
സ്വാമിയേ ശരണമയ്യപ്പാ...

December 27, 2010

നന്ദികേടിന്‍റെ രാഷ്ട്രീയം - "കുമ്പളങ്ങി സ്റ്റൈല്‍"

കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനോട് ആശയപരമായി യാതൊരു വിധത്തിലും യോജിക്കാന്‍ കഴിയാത്ത, അദ്ദേഹത്തിന്‍റെ പല പ്രവര്‍ത്തികളോടും എതിര്‍പ്പ് മാത്രമുള്ള കമ്മ്യൂണിസ്റ്റുകാരനായ ഈയുള്ളവന് പോലും അദ്ദേഹം മരിച്ചപ്പോള്‍ ഒരല്‍പം വിഷമം തോന്നി. സാധാരണ ക്യാമറ കണ്ടാല്‍ ജനനമെന്നോ മരണമെന്നോ നോക്കാതെ കൂടെ നില്‍ക്കുന്നവനെ തള്ളിമാറ്റി  മുന്നില്‍ വന്നു നിന്ന് പല്ലിളിച്ചു കാണിക്കാന്‍ മാത്രമറിയുന്ന തുക്കടാ കോണ്‍ഗ്രസ്‌ നേതാക്കളുടെ മുഖത്ത് പോലും ഗ്രൂപ്പ് ഭേദമെന്യേ ദുഃഖം തളം കെട്ടിനിന്നിരുന്നു ചാനലുകളിലൂടെ കണ്ട ദൃശ്യങ്ങളില്‍. എന്തൊക്കെ പറഞ്ഞാലും കൂടെ നില്‍ക്കുന്നവനെ ഇത്രമേല്‍ സ്നേഹിക്കുകയും അവര്‍ക്ക് സ്ഥാനങ്ങള്‍ നേടിക്കൊടുക്കാന്‍ ഇത്രമേല്‍ പരിശ്രമിക്കുകയും ചെയ്ത ഒരു നേതാവ് കോണ്‍ഗ്രസ്സില്‍ ഇത് വരെ ഉണ്ടായിട്ടില്ല, ഇനിയൊട്ടു ഉണ്ടാവാനും പോകുന്നില്ല.
പക്ഷെ തോമസ്‌ മന്ത്രി ചെയ്തത് കുറച്ചു കടന്ന കയ്യായി പോയി. ഒരു സാധാരണ കോളേജ്‌ അധ്യാപകനില്‍ നിന്നും ലീഡര്‍ കൈ പിടിച്ചുയര്‍ത്തി രാഷ്ട്രീയത്തില്‍ കൊണ്ട് വന്നു നേതാവാക്കി മാറ്റിയ കെ.വി.തോമസ്‌ മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത ആളാണെന്ന്  എന്‍ ഡോസള്‍ഫാന്‍റെ കാര്യത്തില്‍ അയാള്‍ നടത്തിയ പ്രസ്താവന കൊണ്ട് തന്നെ മനസ്സിലായിരുന്നു. വ്യാജരേഖ പ്രശ്നത്തിന് ശേഷം കരുണാകരനില്‍ നിന്നും അകന്നെങ്കിലും കാര്യം നേടാനുള്ള സ്വാധീനം അയാള്‍ അങ്ങ് ഡല്‍ഹിയില്‍ അതിനു മുന്‍പ് തന്നെ ഉണ്ടാക്കിയിരുന്നു. അണികളുടെ പിന്തുണയില്ലെങ്കിലും ഏറണാകുളത്തു സ്ഥാനാര്‍ത്ഥിയാകാനും  കഷ്ടിച്ച് ജയിച്ചു കേന്ദ്രത്തിലെത്തിയപ്പോള്‍ മന്ത്രിയാകാനും കഴിയുന്ന രീതിയില്‍ സ്വാധീനമുണ്ടാക്കുന്നതിനു ചവിട്ടുപടി ഇട്ടു കൊടുത്ത ലീഡറോട് അയാള്‍ കാണിച്ചത് കണ്ടപ്പോളാണ് ഇത്ര നന്ദി കെട്ടവനാണ് കുമ്പളങ്ങിയുടെ പൊന്നോമനപ്പുത്രന്‍ എന്ന് മനസ്സിലായത്‌. ലീഡറുടെ ശവസംസ്കാരം നടന്നതിനു പിറ്റേന്ന് തന്നെ സിനിമ കാണാന്‍... അതും ഔദ്യോഗിക വാഹനത്തില്‍... എത്തിയ തോമസ്‌ തന്‍റെ സ്ഥാനത്തെയെങ്കിലും ബഹുമാനിക്കണമായിരുന്നു. തനിക്ക് വിഷമമില്ലെങ്കിലും ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ആ വിയോഗത്തില്‍ കണ്ണീരൊഴുക്കുന്ന ജനങ്ങളുടെ വികാരം കണക്കിലെടുത്ത് വീട്ടിലിരുന്നു കൂടെ? സര്‍ക്കാരിന്‍റെ ദു:ഖാചരണം വെറും കുമ്പളങ്ങി ഫലിതമാണോ തോമസ്സിന്? കെ.പി.സി.സി-യുടെ ഒരാഴ്ചത്തെ ദു:ഖാചരണം വെറും പ്രഹസനമാക്കി മാറ്റിയ തോമസിന് എതിരെ അയാള്‍ക്ക്‌ ഹൈക്കമാണ്ടിലുള്ള പിടിപാട് ഭയന്ന് അവര്‍ ഒരക്ഷരം മിണ്ടിയില്ലെങ്കിലും ജനങ്ങള്‍ മറുപടി കൊടുക്കും. കൊച്ചിയിലെ കായലുകളില്‍ മീനുള്ളിടത്തോളം കാലം മന്ത്രിയായിരിക്കാം എന്നു സ്വപ്നം കാണേണ്ട ബഹു.മന്ത്രീ...
വാല്‍:
ഗില്ലിന്റെ കാര്യം ഒന്നും പറയാനില്ല. അയാള്‍ക്കേത് കരുണാകരന്‍? എന്ത് കോണ്‍ഗ്രസ്‌?

December 23, 2010

ക്രിസ്തുമസ് ആശംസകള്‍

കോണ്‍ഗ്രസിലെ ഒരു കാലഘട്ടത്തിന്‍റെ അന്ത്യം

കേരള രാഷ്ട്രീയത്തിലെ ഒരു അതികായന്‍ കൂടി വിട പറഞ്ഞിരിക്കുന്നു. ലീഡര്‍ എന്ന് പറഞ്ഞാല്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം അത് കെ.കരുണാകരനെ കുറിച്ചാണെന്ന്... കാരണം മലയാളികളുടെ മനസ്സില്‍ ഒരു ലീഡറേ ഉള്ളൂ... ഇന്ന് വരെ. രാഷ്ട്രീയ പരമായി അദ്ദേഹത്തോട് യാതൊരു തരത്തിലും യോജിപ്പില്ലെങ്കിലും കെ.കരുണാകരന്‍ എന്ന വ്യക്തിക്ക് കേരള രാഷ്ട്രീയത്തില്‍ ഉള്ള സ്ഥാനം ഏറെ വലുതാണ് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് - പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ക്ക് - വളരെ വളരെ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള ഒരു സവിശേഷതയാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്... കൂടെ നില്‍ക്കുന്നവരെ ഒരിക്കലും കൈ വിടാത്ത, അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആശ്രിത വാത്സല്യം... സ്നേഹം - തന്‍റെ ഇഷ്ട ദൈവമായ ശ്രീ കൃഷ്ണനെ പോലെ. അദ്ദേഹം ജീവിതത്തില്‍ നേരിടേണ്ടി വന്ന എല്ലാ ദുരനുഭവങ്ങള്‍ക്കും കാരണം ഈ ആശ്രിത വാത്സല്യം തന്നെയായിരുന്നു... കൂടെ നില്‍ക്കുന്നവര്‍ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞാലും അവരെ തള്ളിപ്പറയാന്‍ മനസ്സ് വരാത്ത സ്നേഹം. പക്ഷെ ആ സ്നേഹം മതിയാവോളം അനുഭവിച്ച അനുയായികള്‍ ഭൂരിഭാഗവും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്നത് വിധിവൈപരീത്യമാകാം. ഇന്ന് വിവിധ ചാനലുകളിലെ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കോണ്‍ഗ്രസ്‌ നേതാക്കളില്‍ പലര്‍ക്കും മനസ്സാക്ഷി എന്നൊന്നുണ്ടെങ്കില്‍ ആ നേതാവിന്‍റെ മൃതശരീരത്തിന്‍റെ കാല്‍ക്കല്‍ വീണു പൊട്ടിക്കരയേണ്ടി വരും. ഒരു പരിധി വരെ പുത്രസ്നേഹം അദ്ദേഹത്തെ അനുയായികളില്‍ നിന്ന് അകറ്റിയെങ്കിലും ഒടുവില്‍ എല്ലാം മറന്നു താന്‍ വളര്‍ത്തിയ പാര്‍ട്ടിയിലേക്ക്‌ തന്നെ അദ്ദേഹം തിരിച്ചു വന്നു... അര്‍ഹിക്കുന്ന രീതിയില്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും.
അദ്ദേഹത്തിന്‍റെ മറ്റൊരു പ്രത്യേകത കേരളത്തിന്‍റെ വികസന കാര്യങ്ങളില്‍ കാണിച്ച ഉറച്ച നയമാണ്. അവസരങ്ങള്‍ ഉണ്ടായിട്ടും കേരളം വിട്ടു ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറാന്‍ അദ്ദേഹം ശ്രമിക്കാഞ്ഞതിന്‍റെ കാരണവും ജനിച്ച നാടിനോടുള്ള ഈ സ്നേഹമാണ്. അദ്ദേഹത്തെ പോലൊരു നേതാവ് ഇനിയൊരിക്കലും കോണ്‍ഗ്രസ്സില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നില്ലെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം - മകനെ കോണ്‍ഗ്രസില്‍ തിരിച്ചു കൊണ്ട് വരാന്‍ നടത്തിയ ശ്രമങ്ങള്‍ - സഫലമാകാത്തതിന്‍റെ നിരാശയോടെ തന്നെയാണ് അദ്ദേഹം കണ്ണടച്ചിട്ടുള്ളത്. അതൊരു തീരാശാപമായി മാറാതിരിക്കട്ടെ.
മരിക്കുമ്പോള്‍ പൊതുവേ പറയുന്ന നല്ല വാക്കുകള്‍ മാത്രമല്ല ഇത് വരെ എഴുതിയത് .  ഏറെ കളങ്കം പറ്റിയിട്ടുണ്ടെങ്കിലും ആ രാഷ്ട്രീയ ജീവിതം ഉജ്ജ്വലം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ രാജനും  ഈച്ചരവാര്യരും കൂത്ത്പറമ്പ് രക്തസാക്ഷികളും നവാബും എല്ലാമുള്ള പരലോകത്ത് അദ്ദേഹവും ജീവിതത്തിന്റെ നശ്വരതയെ പുല്കട്ടെ. ആ ജനകീയ നേതാവിന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

December 22, 2010

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ (2) - "ഓപ്പണ്‍ വോട്ട്"

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മറ്റൊരു സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ അബ്ദുല്‍ ഫുക്കാറിന്‍റെ അയല്‍വാസിയും ബന്ധുവുമായ ഒരു വല്ല്യുപ്പ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തി. ആള്‍ അറുപതിലെ അത്തും പിത്തും എഴുപതിലെ ഏടാകൂടവും എല്ലാം കഴിഞ്ഞ് തൊണ്ണൂറിന്‍റെ പടിവാതില്‍ക്കലെത്തി എട്ടും പൊട്ടും തിരിയാതെ നില്‍ക്കുന്ന പ്രായം. അതിന്‍റെതായ കുറച്ചു വശപ്പിശകുള്ളതൊഴിച്ചാല്‍ ആള്‍ പൂര്‍ണ ആരോഗ്യവാന്‍. സ്വന്തം ചെവി പോലെ മറ്റുള്ളവരുടെ ചെവിയും കാണാനുള്ള ഒരു സോഷ്യലിസ്റ്റ്‌ ചിന്താഗതി ഉള്ളത് കൊണ്ട് വെടി പൊട്ടിക്കുന്നത് പോലെ സംസാരിക്കുമെന്ന് മാത്രം. കൂടെ വന്ന മരുമകള്‍ വല്ല്യുപ്പയെ ക്യൂവില്‍ നിര്‍ത്തി സ്ത്രീകളുടെ ക്യൂവില്‍ പോയി നിന്നു. അകത്തു കയറിയ മൂപ്പരോട് പോളിംഗ് ഓഫീസര്‍ "കൂടെ ആരുമില്ലേ?" എന്ന് ചോദിച്ചു. ഉടന്‍ വന്നു മറുപടി... "ഞമ്മക്കാരും ബേണ്ട". കൂടുതല്‍ കാത്തുനില്‍ക്കാതെ ബാലറ്റും വാങ്ങി ആള്‍ വോട്ടു ചെയ്യാന്‍ നടന്നു. അവിടെ ചെന്ന് കുറെ നേരം തിരിഞ്ഞും മറിഞ്ഞും കളിക്കുന്നത് കണ്ടപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ കാര്യമെന്തെന്നന്വേഷിച്ചു. ഉടനെ ബാലറ്റ്‌ പേപ്പര്‍ ഉയര്‍ത്തി നിവര്‍ത്തിപ്പിടിച്ച് ആളൊരു അലര്‍ച്ച... "ഇതിലിന്‍റെ ഫുക്കാറിന്‍റെ പേര് കാണിച്ച് തരിനെടാ..."

December 21, 2010

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ (1) - "വല്ല്യുമ്മയാണ് താരം"

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. വാശിയേറിയ മത്സരമായിരുന്നു ഈയുള്ളവന്‍റെ വാര്‍ഡില്‍. കഴിഞ്ഞ തവണ ജയിച്ച സ്ഥാനാര്‍ഥിക്ക് പകരം ഏറെക്കാലത്തെ ഗള്‍ഫ്‌ വാസത്തിനു ശേഷം  സ്ഥാനാര്‍ഥിയാകണമെന്ന ഉല്‍ക്കടമായ ആശയോടെ രണ്ടു വര്‍ഷം മുമ്പ് നാട്ടിലെത്തി ജയിച്ചാല്‍ വൈസ്‌ പ്രസിഡണ്ട്‌ എന്ന ഉറപ്പില്‍ രംഗത്തിറങ്ങിയ സ്ഥാനാര്‍ഥിയുമായി യു.ഡി.എഫും കഴിഞ്ഞ തവണ തോറ്റ ശേഷം ജയിച്ച മെമ്പറേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു ശ്രദ്ധ പിടിച്ചുപറ്റിയ ആളെ തന്നെ രംഗത്തിറക്കി എല്‍.ഡി.എഫും നേരിട്ടുള്ള അങ്കത്തിലാണ്. പ്രചാരണം അവസാനിക്കും മുന്‍പ് ഒറ്റയടിക്ക് നൂറോളം പേരെ ഉള്‍പ്പെടുത്തി സ്ക്വാഡ്‌ ഇറക്കി ഒറ്റ ദിവസം കൊണ്ട് വാര്‍ഡിലെ മുഴുവന്‍ വീടുകളും കയറി വോട്ടു ചോദിച്ച എല്‍.ഡി.എഫ് ജയം പ്രതീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
അങ്ങനെ വോട്ടെടുപ്പ് ദിവസം വന്നെത്തി. രാവിലത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം യു.ഡി.എഫിന്‍റെ പോളിംഗ് ഏജന്ടായി ബൂത്തില്‍ വന്നിരുന്നത് ഇത്തവണ അവസരം നിഷേധിക്കപ്പെട്ട കഴിഞ്ഞ തവണത്തെ മെമ്പര്‍ തന്നെയായിരുന്നു. അവസരം കിട്ടാത്തതിലുള്ള നിരാശയോ ഇത്തവണ തോല്‍ക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമോ ആ മുഖത്ത് ഒളിമിന്നിയിരുന്നത് എന്ന് വ്യക്തമല്ല.
പോളിംഗ് തുടരുന്നതിനിടയില്‍ ഒരു വല്ല്യുമ്മയെ പേരക്കുട്ടികളാരോ വോട്ടു ചെയ്യാന്‍ കൊണ്ട് വന്നു. ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടുള്ളതിനാല്‍ കണ്ഫ്യൂഷന്‍ ഒഴിവാക്കാന്‍ പ്രായമായവര്‍ക്കും കന്നിവോട്ടുകാര്‍ക്കും ഓരോ ബാലറ്റ് വീതം കൊടുത്തു വോട്ടു ചെയ്തു കഴിഞ്ഞാണ് അടുത്തത് കൊടുത്തിരുന്നത്. വല്ല്യുമ്മ വന്നപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ ചോദിച്ചു "ഉമ്മാ, മൂന്നും ഒന്നിച്ചു തരട്ടെ?". ഉടന്‍ വന്നു വല്ല്യുമ്മയുടെ മറുപടി... "ന്‍റെ മോനെ, ജ്ജ് ഒന്നിച്ചോ ഒറ്റക്കോ എങ്ങനെ ബേണെങ്കിലും തന്നോ. കയിഞ്ഞ കൊല്ലം ആ ഇബിലീസിനു (പിന്നിലിരിക്കുന്ന മുന്‍ മെമ്പറെ ചൂണ്ടിക്കൊണ്ട്) ബോട്ട് കൊടുത്തിട്ട് പഹേനെ പിന്നെ ഈ ബയിക്ക് കണ്ടിട്ടില്ല. ഇക്കൊല്ലം ഞമ്മള് കാണിച്ച് തരാ..". ബൂത്തില്‍ കൂട്ടച്ചിരി മുഴങ്ങി.
തല താഴ്ത്തിയിരിക്കുന്ന മെമ്പറോട് അടുത്തിരുന്ന എല്‍.ഡി.എഫ്. ഏജന്റ് പറഞ്ഞു "ഇനി ഇവിടിരിക്കണ്ട. വിട്ടോ". മെമ്പറെ പിന്നെ വൈകിട്ടേ നാട്ടുകാര്‍ കണ്ടുള്ളൂ...

December 15, 2010

ഒട്ടും സമയമില്ലാത്ത മനോരമ

എന്തായാലും ഒന്നുറപ്പാ. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, തിരിച്ചറിയുന്നുമുണ്ട്. ഇന്നലെ രാത്രിയില്‍ എട്ടു മണിക്ക് മനോരമാ ന്യൂസില്‍ പ്രേക്ഷകര്‍ക്ക്‌ ലൈവ് ആയി അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കുന്ന ഒരു വാര്‍ത്താ വിശകലന പരിപാടി(പേര് കൃത്യമായി ശ്രദ്ധിച്ചില്ല, ന്യൂസ് ആന്‍ഡ്‌ വ്യൂസ്‌ എന്നാണെന്ന് തോന്നുന്നു.) പെട്രോള്‍ വില വര്ധനയെക്കുറിച്ചുള്ള ചര്‍ച്ച കത്തിക്കയറുന്നു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ തലമണ്ടക്കിട്ടു ഇടി കൊടുത്തത് മറച്ചു വെക്കാന്‍ അവതാരക കഴിയുന്നതും ശ്രമിക്കുന്നുണ്ട് (അച്ഛനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കൈരളിയില്‍ നിന്ന് മനോരമയിലേക്ക് ചാടിയ ആള്‍ തന്നെയാണെന്ന് തോന്നുന്നു കക്ഷി. പാവം... വയറ്റിപ്പിഴപ്പിനു മുന്നില്‍ എന്ത് വിപ്ലവം?). കേരളസര്‍ക്കാര്‍ നികുതി കുറച്ചു ജനങ്ങളുടെ കഷ്ടപ്പാട് തീര്‍ക്കുമോ എന്നായിരുന്നു പി.കരുണാകരന്‍.എം.പി. യോടുള്ള ചോദ്യം. പാവപ്പെട്ടവരുടെ കാര്യത്തില്‍ മനോരമയുടെ ഉത്ക്കണ്ഠ വലുതാണല്ലോ. പലരും ഫോണില്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. പെട്രോള്‍ വിലവര്‍ധന ജനദ്രോഹകരമല്ല എന്ന് പറയാന്‍ പണം കൊടുത്താല്‍ പോലും ആളെക്കിട്ടാത്തത് കൊണ്ട് കേന്ദ്രസര്‍ക്കാരിന് എതിരായി പറയാന്‍ ആരെയും കിട്ടുന്നില്ല. (പറഞ്ഞാല്‍ ജനം കൈവെക്കുമെന്നു എം.എം.ഹസ്സന് പോലും അറിയാം.). അവസാനം അതാ വരുന്നു ഒരു ഫോണ്‍കോള്‍. അബ്ദുറഹിമാന്‍... വളാഞ്ചേരിയില്‍ നിന്നും. നമ്മടെ ജില്ലക്കാര് ആരാ മക്കള്‍. ആളു ലൈന്‍ കിട്ടിയ പാട് ഒരു അലക്ക്. "മുന്‍പ് ഇന്ധനവില കൂട്ടിയപ്പോള്‍ ഹര്‍ത്താലും സമരവും നടത്തിയ ഇടതുപക്ഷത്തെ അല്‍പ്പം പോലും പിന്തുണക്കാതെ പുച്ഛത്തോടെ പരിഹസിച്ച നിങ്ങളെപ്പോലുള്ള മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ പോലും ധാര്‍മികമായ അവകാശമില്ല...."("നിര്‍ത്തി വീട്ടീപ്പോടീ" എന്ന് ചുരുക്കം). ഉടന്‍ അതാ വരുന്നു ഉത്തമ മാധ്യമധര്‍മം."സമയമില്ലാത്തതിനാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്. നമസ്കാരം". പരിപാടിക്ക് കര്ട്ടനിട്ടു. പിന്നെ കുറെ സമയം പരസ്യം - മനോരമയിലെ മനോജ്ഞമായ പരിപാടികളുടെ. അതിനു സമയമൊട്ടും വേണ്ടല്ലോ. ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാണിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. മുണ്ട് പൊക്കി കാണിക്കുന്നവരേയോ?

November 15, 2010

എല്ലാര്‍ക്കും പെരുന്നാള്‍ ആശംസകള്‍...

തട്ടമിട്ട സോണിയ!

ഈ വര്‍ഗീയ പ്രീണനം... വര്‍ഗീയ പ്രീണനം.. എന്ന് പറയുന്ന സാധനം എന്താണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാ. അതിന്‍റെ ചെറിയ രൂപമാണ് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വിതയത്തിലിനെയും പണിക്കരെയും വെള്ളാപ്പള്ളിയെയും എല്ലാം വീട്ടില്‍ പോയി കണ്ടു സമസ്താപരാധങ്ങളും പൊറുക്കാന്‍ പറഞ്ഞു കാലു പിടിച്ചു കരയുന്നത്. പണ്ടൊക്കെ തലയില്‍ മുണ്ടിട്ടായിരുന്നു ഈ പരിപാടി. ഇപ്പോള്‍ ഒളിയും മറയുമൊക്കെ പോയി, നേര്‍ക്ക്‌ നേരെ ആയി പരിപാടി. ഇതിലൊക്കെ എല്ലാ പാര്‍ട്ടികള്‍ക്കും വലിയ ഐക്യമാണ്. ബി.ജെ.പിക്കാര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അമ്പലം, രാമന്‍, ജന്മം, ഭൂമി എന്നൊക്കെ ചില പിച്ചും പേയും പറയുന്നത് കാണാം. അദ്വാനിക്ക് അധ്വാനിക്കാന്‍ പറ്റിയ ആരോഗ്യമാണെങ്കില്‍ ഒരു ഫൈവ്‌ സ്റാര്‍ രഥവും ഫ്ലാഗ് ഓഫ്‌ ചെയ്യും.
കോണ്‍ഗ്രസ്സിനും കേരള കോണ്‍ഗ്രസ്സിനുമൊക്കെ പിന്നെ പ്രീണിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. മൊത്തമായും ചില്ലറയായും ഇടയലേഖനങ്ങളുടെ കൂമ്പാരവുമായി പള്ളിയും പട്ടക്കാരും കാത്തിരിക്കുകയല്ലേ? സി.പി.എമ്മിന്റെ പ്രീണനം വേറെ ഒരു തരത്തിലാണ്. കൈവെട്ടുന്നവരെയും ജമാഅത്തിനെയും അച്ചന്മാരെയും സന്യാസിമാരെയുമെല്ലാം കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ തെറി വിളിക്കും. ഒന്ന് കാണണമല്ലോ ഇതൊക്കെ കേട്ടിട്ടും വോട്ടു ചെയ്യാന്‍ മാത്രം പൊട്ടന്മാരാണോ ഇവരെന്ന്‍.
പിന്നെയുള്ളത് ഞമ്മടെ ലീഗാ... പേരില്‍ തന്നെ മതമുള്ളപ്പോള്‍ വേറെ പ്രത്യേകിച്ചൊരു പ്രീണനത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും ഞമ്മക്കും ഞമ്മന്റെ രീതിയില്‍ ഒന്ന് പ്രീണിപ്പിക്കാന്‍ പറ്റീലെങ്കില്‍ യോഗം കഴിഞ്ഞു ബിരിയാണിയും സുലൈമാനിയും കഴിച്ചു പിരിയുന്നതില്‍ എന്താ ഒരു രസം? അത് കൊണ്ട് ഇടയ്ക്കു ചില വെളിപാടൊക്കെ നടത്തും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്കുള്ള ഉപദേശമായിരുന്നു ഇത്തവണത്തെ തമാശ. ആറു മണിക്ക് വീട്ടില്‍ കയറണമെന്നതുള്‍പ്പെടെ ഒരുപാടുണ്ടായിരുന്നു പട്ടികയില്‍. അല്ലെങ്കില്‍ തന്നെ കാര്യങ്ങളൊക്കെ ചെയ്യാന്‍ സ്ഥിരം നേതാക്കള്‍ ഉള്ളപ്പോള്‍ പുതിയ സാരിയൊക്കെ ഉടുത്തു കുറെ സ്വര്‍ണവും ഇട്ടു ഷൈന്‍ ചെയ്യുന്നതിനിടെ പറയുന്നിടത്തെല്ലാം ഒപ്പിട്ടു കൊടുക്കണം എന്നല്ലാതെ ലീഗിന്റെ വനിതാ മെമ്പര്‍മാര്‍ക്കൊക്കെ എന്താ ഇത്ര പെരുത്ത പണി. ആറുമണിക്ക് ശേഷം ഐസ്ക്രീം കഴിക്കുന്ന ശീലമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ അത് തന്നെയാ അവരുടെ ആരോഗ്യത്തിനും നല്ലത്.
ഈ വക പ്രീണനമൊക്കെ കണ്ടു കണ്‍കുളിര്‍ത്തു ഇരിക്കുമ്പോളാണ് ഒരു കാര്യം കണ്ണില്‍ പെട്ടത്. ഏറണാകുളത്തുനിന്നു റോഡു വഴി തെരഞ്ഞെടുപ്പ് കാലത്ത് തിരൂരിലേക്ക് വന്നപ്പോള്‍ വഴിയരികിലെങ്ങുമുള്ള ബോര്‍ഡും ബാനറും ശ്രദ്ധിച്ചിരുന്നു. യു.ഡി.എഫിന്റെ ബാനറുകള്‍ നിറയെ സോണിയയുടെയും രാഹുലിന്റെയും ചെന്നിത്തലയുടെയും എല്ലാം കൈ വീശിക്കാണിച്ചും കൂപ്പിയും നില്‍ക്കുന്ന  പല പോസിലുള്ള ചിരിക്കുന്ന മുഖങ്ങളായിരുന്നു. ചാവക്കാടെത്തിത്തുടങ്ങിയപ്പോള്‍ ലീഗിന് കൂടി പോസ്റ്ററില്‍ സ്ഥലം കിട്ടിത്തുടങ്ങി. ശിഹാബ്‌ തങ്ങളുടെ സൌമ്യമായ പുഞ്ചിരി ഇടം പിടിച്ച പോസ്റ്ററുകളില്‍ സോണിയയുടെ ചിത്രത്തിന് എന്തോ ഒരു മാറ്റം. സൂക്ഷിച്ചു നോക്കിയപ്പോളാണ് പിടികിട്ടിയത്... സോണിയക്ക് തലയില്‍ തട്ടമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ ശൈലിയില്‍ തലമറച്ച ചിത്രമാണ്. യാദൃശ്ചികമായിരിക്കുമെന്നു കരുതിയെങ്കിലും പിന്നെ തിരൂര്‍ വരെ കണ്ട പോസ്റ്ററിലെല്ലാം അത് തന്നെയായിരുന്നു സോണിയയുടെ അവസ്ഥ. പിറ്റേന്ന് മലപ്പുറത്ത്‌ പോയപ്പോളും വഴിനീളെ തട്ടമിട്ട സോണിയ നിറഞ്ഞു നിന്നു. ശിഹാബ്‌ തങ്ങളുടെ ചിത്രമുള്ള പോസ്റ്ററില്‍ ഒരു പെണ്ണ് തട്ടമിടാതെ നിന്നാല്‍ ഒരു പത്തു വോട്ടെങ്ങാനും കുറഞ്ഞാലോ? മലപ്പുറത്തെ പാവങ്ങളെ പറ്റിക്കാന്‍ നടത്തുന്ന ഓരോ തട്ടിപ്പുകള്‍... കഷ്ടം.

November 14, 2010

തെരഞ്ഞെടുപ്പ്: ജയിച്ചതാര്? ജയിപ്പിച്ചതാര്?


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. ജയപരാജയങ്ങള്‍ സ്വന്തമാക്കിയവരുടെ ആഹ്ലാദപ്രകടനങ്ങളും ന്യായീകരണങ്ങളും കഴിഞ്ഞു. പുതിയ ഭരണസമിതിയും അധികാരം ഏറ്റെടുത്തു. ഈ വൈകിയ വേളയില്‍ ഇനിയൊരു അവലോകനത്തിന്‍റെ ആവശ്യമില്ലെന്നറിയാം. എങ്കിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ കുറച്ചൊക്കെ ഇറങ്ങി പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ.
കണക്കിലെ കളികള്‍ വെച്ച് എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ഈ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വലിയ തിരിച്ചടി തന്നെയാണ് നേരിട്ടത്. ആ വസ്തുത അംഗീകരിക്കുക തന്നെ വേണം. അതിന്റെ കാരണങ്ങളെ കുറിച്ച് വസ്തുനിഷ്ടമായ വിലയിരുത്തല്‍ നടത്തി തെറ്റുകള്‍ തിരുത്താനും കൂടുതല്‍ ശ്രദ്ധ വേണ്ട കാര്യങ്ങളില്‍ ഇടപെടാനും ഓരോ ഇടതുപക്ഷ പ്രവര്‍ത്തകനും ശ്രദ്ധിക്കണം.
ഈ തോല്‍വിയും അഭിമാനകരം...
തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തൃശൂര്‍ മുതല്‍ പത്തനംതിട്ട വരെ ഇടയലേഖനവും മലപ്പുറത്ത്‌ ഇതുവരെ കൂടെ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റിയ ചിലരുടെ കാലുവാരലും ഹൈന്ദവവര്‍ഗീയ പാര്‍ട്ടി പതിവില്‍ നിന്ന് വ്യത്യസ്തമായി വോട്ടിനു പകരം പണം എന്നതിന് പകരം വോട്ടിനു പകരം വോട്ടു തന്നെ എന്ന് ബുദ്ധിപരമായി വാശി പിടിച്ചതിന്‍റെ ഫലവും വികസനങ്ങളെ മൂടിവെക്കാനും അഭിപ്രായവ്യത്യാസങ്ങളെ മാത്രം വെളിച്ചം കാണിക്കാനും മുഖ്യധാരാമാധ്യമങ്ങള്‍ നടത്തിയ ശ്രമവും സര്‍വ്വോപരി പണക്കൊഴുപ്പും തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് കാണാന്‍ കഴിയും. വിജയം നേടാനായില്ല എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍, മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ എല്ലാം ഒന്നിച്ചു വന്നപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഈ തോല്‍വിയും സി.പി.എമ്മിന് അഭിമാനകരമാണ്. എല്ലാ ചണ്ടി-ചവറു-ചപ്പു-പണ്ടാരങ്ങളും അപ്പുറത്തുനിന്നിട്ടും ഇത്ര വോട്ടെങ്കിലും കിട്ടിയല്ലോ. പക്ഷെ തിരിച്ചടി അതിന്റെ ആരോഗ്യകരമായ അര്‍ത്ഥത്തില്‍ എടുത്തു പാളയത്തില്‍ പട അവസാനിപ്പിച്ചു ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങേണ്ടത് മറക്കാനും പാടില്ല.
വികസനം ആര്‍ക്കുവേണ്ടി?
തെരഞ്ഞെടുപ്പിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു എസ്.എം.എസ്. ഉണ്ടായിരുന്നു... സി.പി.എം തീരുമാനങ്ങള്‍ എന്ന പേരില്‍. അത് സൃഷ്ടിച്ചവന്‍ എന്താണ് ഉദ്ദേശിച്ചത് എന്നറിഞ്ഞു കൂടാ. പക്ഷെ ത്തെരഞ്ഞെടുപ്പ് സമയത്ത് ഊണും ഉറക്കവും മറന്നു പ്രവര്‍ത്തിച്ച പല പാര്‍ട്ടി പ്രവര്‍ത്തകരും ഫലമറിഞ്ഞശേഷം പങ്കു വെച്ചത് ആ വികാരം തന്നെയായിരുന്നു. എതിരാളികള്‍ എന്തെല്ലാം പറഞ്ഞാലും കേരളം ഭരിക്കുന്ന  വി.എസ് സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയോടെ ചരിത്രം കുറിച്ച വികസന പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് നേതൃത്വം നല്‍കിയ പഞ്ചായത്ത് ഭരണ സമിതികള്‍ എല്ലാം തന്നെ നടപ്പാക്കിയത്. അതെ സമയം യു.ഡി.എഫ് ഭരണസമിതികള്‍ പലതും അക്ഷരാര്‍ത്ഥത്തില്‍ കട്ടുമുടിക്കുകയായിരുന്നു. എന്‍റെ നാട്ടിലെ കാര്യം തന്നെ എടുക്കാം. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തിരൂരിന്റെയും പൊന്നാനിയുടെയും ചിരകാല സ്വപ്നമായിരുന്നു. മന്ത്രി പാലോളിയുടെയും തിരൂര്‍ എം.എല്‍.എ സ.അബ്ദുല്ലക്കുട്ടിയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമായി ത്വരിതഗതിയില്‍ പുരോഗമിക്കുന്ന ജോലി ഫെബ്രുവരിയോടെ പൂര്‍ത്തിയാകാന്‍ പോകുകയാണ്. മലപ്പുറത്തിന്റെ തീരപ്രദേശത്തിനു വമ്പിച്ച പുരോഗതിക്ക് കാരണമാകുന്ന, മലബാറിലുള്ളവര്‍ക്ക് മുഴുവന്‍ ഏറെ യാത്രാസൌകര്യം നല്‍കുന്ന ഈ പാതയുടെ ഗുണഫലം ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ പോകുന്നത് പൊന്നാനി മുനിസിപ്പാലിറ്റിക്കും തൃപ്രങ്ങോട്, പുറത്തൂര്‍, തവനൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ക്കും ആണ്. എല്‍.ഡി.എഫ് ഭരിച്ചിരുന്ന ഈ പഞ്ചായത്തുകളില്‍ എല്ലാം തന്നെ യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയാണ്‌ ഉണ്ടായത്. അതേ സമയം അടുത്ത പഞ്ചായത്തായ തിരുന്നാവായ... അവിടെ ഭരിച്ചിരുന്ന യു.ഡി.എഫില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ അഞ്ചു പേരാണ് മാറിമാറി പ്രസിഡണ്ട് ആയത്. മണല്‍ വില്‍പ്പനയുടെ പ്രധാന കേന്ദ്രമായ ഇവിടെ എല്ലാര്‍ക്കും കീശ വീര്‍പ്പിക്കുന്നതില്‍ മാത്രം സോഷ്യലിസം പുലര്‍ത്തിയ ഭരണക്കാര്‍ എം.എല്‍.എ ആയ കെ.ടി.ജലീലിന്‍റെ നേതൃത്വത്തില്‍ നടന്ന വികസനങ്ങള്‍ക്ക് നേരെ പോലും പാര വെക്കുകയാണ് ചെയ്തു പോന്നത്. എന്നിട്ടും തിരുന്നാവായയില്‍ യു.ഡി.എഫ് വമ്പിച്ച ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തി. അത് പോലെ തിരൂര്‍ മുനിസിപ്പാലിറ്റി... ഭൂ മാഫിയയുടെ പിണിയാളുകളായ ഭരണക്കാര്‍ യാതൊരു വികസനപ്രവര്‍ത്തനവും നടത്തിയില്ലെന്ന് മാത്രമല്ല, പത്തു കൊല്ലം മുന്‍പ് എല്‍.ഡി.എഫ്. ഭരണസമിതി തുടങ്ങി വെച്ച പല പദ്ധതികളും മുരടിപ്പിക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയ അവസ്ഥയിലേക്ക് അധപതിപ്പിച്ച യു.ഡി.എഫിനെ അവരുടെ പോലും പ്രതീക്ഷക്ക് വിരുദ്ധമായി മൃഗീയ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിനെ തൂത്തെറിഞ്ഞു കൊണ്ടാണ് തിരൂരിലെ ജനങ്ങള്‍ ഭരണത്തില്‍ നിലനിര്‍ത്തിച്ചത്. ഇതൊക്കെ തന്നെയാണ് മിക്കയിടത്തും അവസ്ഥ. എന്താണ് ഇതിനു പിന്നിലെ മനശാസ്ത്രം?
വര്‍ഗീയതയുടെ വിജയം.
യാതൊരു ധാര്‍മികതയുമില്ലാതെ ജാതി-മത-വര്‍ഗീയ പ്രീണനം നടത്തിയാണ് യു.ഡി.എഫ്. ഈ വിജയം നേടിയത് എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഇടുക്കിയില്‍ ലീഗ് പ്രസിഡണ്ട്‌ തന്നെ സത്യം വിളിച്ചു പറഞ്ഞതും(എസ്.ഡി.പി.ഐ. ബന്ധം) തെരഞ്ഞെടുപ്പിന് ശേഷം പതിനഞ്ചോളം പഞ്ചായത്തുകളില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ്. അധികാരത്തിലേറിയതും ചില ഉദാഹരണങ്ങള്‍ മാത്രം. കോ-ലീ.ബി. ബന്ധം ഏറെക്കുറെ തുറന്ന രീതിയില്‍ തന്നെയായിരുന്നു പലയിടത്തും. തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ സ്വതന്ത്രരായി ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിച്ച് ഒരിടത്തു ജയിക്കുകയും രണ്ടിടത്തു രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇവിടെയൊക്കെ നൂറില്‍ താഴെ വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു യു.ഡി.എഫ്. അവര്‍ക്ക് നാനൂറിലേറെ വോട്ടുകള്‍ ഉള്ളതായിരുന്നു ഈ വാര്‍ടുകളെല്ലാം. ഇതിനെല്ലാം പുറമേ ജാതിയും മതവും അങ്ങേയറ്റം ജീര്‍ണമായ രീതിയില്‍ ഉപയോഗിച്ചായിരുന്നു അവരുടെ പ്രചാരണവും. ഹരിജനവിഭാഗത്തില്‍ പെട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറി മത്സരിച്ച തിരൂര്‍ മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ മുസ്ലിം വീടുകളില്‍ അവര്‍ ചോദിച്ചതിങ്ങനെയാണ് -"മയ്യത് കുളിപ്പിക്കാന്‍ ആ ചെറുമന്‍ വരുമോ അതോ നമ്മുടെ സ്ഥാനാര്‍ഥി തങ്ങള്‍ വരുമോ?". പലയിടത്തും ആളെണ്ണം നോട്ടുകെട്ടുകള്‍ നല്‍കിയ ശേഷം ഖുറാനിലും ഗീതയിലും തൊട്ടു വോട്ടു ചെയ്യാമെന്ന് സത്യം ചെയ്യിച്ചു. ഈയുള്ളവന്‍റെ വാര്‍ഡില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മല്‍സരിക്കാതിരിക്കുകയായിരുന്നു. എല്ലാറ്റിനും പുറമേ ഇടയലേഖനവും. അച്ചനും പൂജാരിയും മുസല്യാരും പറഞ്ഞാല്‍ മാത്രം വോട്ടു ചെയ്യുന്ന സംസ്കാരം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കിടയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന യു.ഡി.എഫ്. ഇതിനു കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. മതം മാത്രം ആദര്‍ശമായ ബി.ജെ.പി.യെയും കൈ വെട്ടുകാരായ പോപ്പുലര്‍ ഫ്രണ്ടിനെയും പണമാണ് മതം എന്ന് വിശ്വസിക്കുന്ന വിദ്യാഭ്യാസകച്ചവടക്കാരായ അച്ചന്മാരെയും നിശിതമായി വിമര്‍ശിച്ചതിന് സി.പി.എമ്മിന് അവര്‍ തന്ന തിരിച്ചടിയാണ് ഈ തോല്‍വിയെന്കില്‍.... പ്രിയപ്പെട്ട വര്‍ഗീയ വാദികളെ... ഇടതു പക്ഷം അഭിമാനിക്കുന്നു ഈ തോല്‍വിയില്‍.
ഘടകകക്ഷികളും കൊഴിഞ്ഞുപോയവരും.
കേരളത്തിലെ ഏതെന്കിലും മുക്കിലോ മൂലയിലോ ഉള്ള നേരിയ സ്വാധീനത്തിന്‍റെ പേരില്‍ എല്‍.ഡി.എഫില്‍ നിലയുറപ്പിച്ചു അഴിമതിയും സ്വാര്‍ത്ഥതയും മാത്രം കൈമുതലാക്കി സര്‍ക്കാരിന്‍റെയും മുന്നണിയുടെയും പ്രതിച്ഛായ തകര്‍ക്കുകയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ സീറ്റിനായി അവകാശവാദമുന്നയിച്ചു കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്യുന്ന ചില ഘടകകക്ഷികളെ ചെവിക്കു പിടിച്ചു പുറത്താക്കിയിട്ടുണ്ട് എല്‍.ഡി.എഫ്. പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് ലഭിച്ച അധികാരം നോട്ടിനുണഞ്ഞപ്പോള്‍ ആദര്‍ശം മറന്നുപോയ ചില കുട്ടികളെയും ചെറ്റകളെയും സി.പി.എം. പടിയടച്ചു പിണ്ഡം വെച്ചിട്ടുമുണ്ട്. ഇത്തരം ചവറുകളുടെ സ്ഥിരം സംഗമസ്ഥാനമായ യു.ഡി.എഫില്‍ തന്നെ അവരെല്ലാം അടിഞ്ഞു ചേര്‍ന്നിട്ടുമുണ്ട്. ഇത്തരക്കാരുടെ "സ്വാധീനം" ആണ് തോല്‍വിക്കു കാരണം എന്ന് പല മാധ്യമങ്ങളും എഴുതിപ്പിടിച്ചിട്ടുണ്ട്. നടക്കട്ടെ. എത്രകാലം അവര്‍ക്ക് ആ പാളയത്തില്‍ ഇടം കിട്ടുമെന്ന് നോക്കാം. പഞ്ചായത്താകുമ്പോള്‍ അവിടവിടെ കുറച്ചു സീറ്റ് കൊടുത്തു ഒതുക്കാം. നിയമസഭയ്ക്ക് വേണ്ടി കുപ്പായം തയ്ചിരിക്കുന്ന ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ ഇവര്‍ക്കൊക്കെ വേണ്ടി ഒഴിഞ്ഞു കൊടുക്കുന്നത് കണ്ടിട്ട് ചത്താലും വേണ്ടില്ല. മോന്‍റെ സീറ്റുറപ്പായാല്‍ വീരന്‍റെ വീരസ്യം നില്‍ക്കും. മൂപ്പരെ വിശ്വസിച്ചു കൂടെ പോന്ന മോഹനന്‍റെയും പ്രേംനാഥിന്‍റെയും ഒക്കെ കാര്യമോ? ജോസെഫിനു സീറ്റ് കൂടുതല്‍ കൊടുത്താല്‍ പിള്ളയും ജേക്കബും വെറുതെയിരിക്കുമോ? ഗൗരിയമ്മയാണെങ്കില്‍ ഇപ്പോളെ പോന്ന മട്ടാ. രണ്ടാം കക്ഷിയാകാന്‍ മാണിയും ലീഗും നടത്തുന്ന പങ്കപ്പാട് വേറെ. ഇതിനൊക്കെ ഇടയില്‍ പാവം അലിക്ക് മന്ത്രിയാവാന്‍ സീറ്റ് കിട്ടുമോ ആവോ. കുറെ പണം പൊടിച്ചത് എങ്ങനെ മുതലാക്കും?
ഇതിനിടയില്‍ വേറൊരു കൂട്ടരുണ്ട്. സി.പി.എമ്മിന് ചുവപ്പ് നിറം പോരെന്നു പറഞ്ഞു ചാടിപ്പോയവര്‍. മാര്‍ക്സിസ്റ്റ്‌ - ലെനിനിസ്റ്റ്‌ ശൈലിയില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നു എന്നും വലതുപക്ഷ വ്യതിയാനം ഉണ്ടെന്നും പറഞ്ഞു സി.പി.എമ്മില്‍ നിന്ന് പുറത്തു പോയവരും പുറത്താക്കപ്പെട്ടവരും ചേര്‍ന്ന് ഇടതുപക്ഷ ഏകോപന സമിതി ഉണ്ടാക്കി മത്സരിച്ചു. സി.പി.എമ്മിനെ ആ സ്ഥലങ്ങളിലൊക്കെ തോല്‍പ്പിക്കുക എന്ന അവരുടെ ആഗ്രഹം ഒരു പരിധി വരെ നടന്നു. പക്ഷെ അതോടൊപ്പം ഒന്ന് കൂടി കണ്ടു... അവരുടെ യഥാര്‍ത്ഥ വ്യതിയാനം. വലതുപക്ഷ വ്യതിയാനം കുറ്റമായി കണ്ടു സി.പി.എമ്മില്‍ നിന്ന് പുറത്തു പോയവര്‍ യഥാര്‍ത്ഥ വലതുപക്ഷമായ യു.ഡി.എഫിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് മല്‍സരിച്ചത്... ഇപ്പോള്‍ ഭരിക്കുന്നതും.  എന്തായാലും ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകള്‍ എവിടെയും കിട്ടിയിട്ടില്ല. ആദര്‍ശം മാത്രമാണ് ലക്ഷ്യമെന്കില്‍ സി.പി.എമ്മിനെ തോല്‍പ്പിച്ചു കിട്ടിയ ഉള്ള സീറ്റുകളും കെട്ടിപ്പിടിച്ചു അവിടിരുന്നാല്‍ പോരെ? കോണ്ഗ്രെസ്സിനും ലീഗിനും ചിലയിടത്ത് ബി.ജെ.പിക്കും ഒപ്പം ഭരണം കയ്യാളണോ? ഒഞ്ചിയത്തെ കാര്യമാണ് തമാശ. ജനതാദള്ളിനു പ്രസിഡണ്ട്‌ സ്ഥാനം കൊടുക്കാന്‍ പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് അവിടെ കുറേപ്പേര്‍ സി.പി.എം. വിട്ടത്. സ്വന്തം പാര്‍ട്ടിക്കാരെ വെറുപ്പിച്ചു പോലും പ്രസിഡണ്ട്‌ സ്ഥാനം കൊടുത്ത സി.പി.എമ്മിന്റെ മുന്നണി മര്യാദയൊന്നും സ്വന്തം സീറ്റ് കിട്ടാതായപ്പോള്‍ ജനതാദള്‍ നേതാവ് ഓര്‍ത്തില്ല. ജനതാദള്‍ വിരുദ്ധരായി സി.പി.എം വിട്ടവരും എല്‍.ഡി.എഫ്. വിട്ട ജനതാദളും ഇപ്പോള്‍ ഒറ്റക്കെട്ടായി സി.പി.എമ്മിനെതിരെ മത്സരിക്കുന്നു. എന്തൊരു ആദര്‍ശരാഷ്ട്രീയം. എന്തൊരു മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ കാഴ്ചപ്പാട്?
ദീപസ്തംഭം മഹാശ്ചര്യം...
ഏതു പണപ്പെരുപ്പം വന്നാലും ഇന്ത്യന്‍ കറന്സിക്ക് മൂല്യമുണ്ടെന്നു തെളിയിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. തൃപ്രങ്ങോട് പഞ്ചായത്തില്‍ ഒരു ജ്വല്ലറി മുതലാളി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വാര്‍ഡില്‍ മൂവായിരം രൂപയായിരുന്നത്രേ ഒരു വോട്ടിന്‍റെ വില. ഒരു വാര്‍ഡില്‍ രാത്രിയില്‍ പണവുമായി വന്ന സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള യു.ഡി.എഫുകാരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. എന്തായാലും പണം വാങ്ങിയവര്‍ ആ നോട്ടുകള്‍ ഒന്ന് സൂക്ഷിച്ചു പരിശോധിക്കുന്നത് നന്ന്. പിടിയിലാകുന്നതിനു മുന്‍പും റവുഫ് കുറെ നോട്ടൊക്കെ കൊണ്ട് വന്നിട്ടുണ്ടാകില്ലേ? ഇരുട്ടിന്റെ മറവില്‍ വീടിലെതുന്ന നോട്ടുകെട്ടുകളുടെ കനം മാത്രം നോക്കി വോട്ടു ചെയ്യുന്ന വോട്ടര്‍മാര്‍ പണം ഉണ്ടാക്കാനുള്ള ചാകരക്കാലമായി തെരഞ്ഞെടുപ്പിനെ കണ്ടുതുടങ്ങിയാല്‍ ഇന്ത്യന്‍ ജനാധിപത്യം സമീപ ഭാവിയില്‍  സെപ്ടിക് ടാങ്കില്‍ വീണു കൈകാലിട്ടടിക്കാനാണ് പോകുന്നത്?
നാളെയിലേക്ക്...
ഈ കാരണങ്ങള്‍ എല്ലാമുണ്ടെങ്കിലും ഇടതുപക്ഷത്തിനും ചില വീഴ്ചകള്‍ പറ്റിയിട്ടുള്ളത് തിരിച്ചറിഞ്ഞു തിരുത്താന്‍ എല്‍.ഡി.എഫും അതിനെ നയിക്കുന്ന സി.പി.എമ്മും തയ്യാറാകണം. അധികാരം കിട്ടുമ്പോള്‍ വന്ന വഴി മറക്കുന്നതും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നതും ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കളും നിര്‍ത്തുക തന്നെ വേണം. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങുന്നത് കുറയുന്നതും അവരോടുള്ള അടുപ്പം ഇല്ലാതാകുന്നതുമാണ് മുഖ്യധാരാമാധ്യമങ്ങളില്‍ വരുന്ന കള്ളക്കഥകള്‍ ജനങ്ങള്‍ വിശ്വസിച്ചു ഇടതുവിരുദ്ധരായി മാറാന്‍ കാരണം. തമ്മിലടി നിര്‍ത്തി വികസനം നടത്തിയത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയ്യാറാകണം. എങ്കില്‍ മാത്രമെ ചപ്പും ചവറും ഒരു പരിധി വരെ നീക്കി ശുദ്ധീകരിച്ച മുന്നണിയും പാര്‍ട്ടിയും ഉള്ളതിന്റെ ഗുണഫലം ലഭ്യമാക്കാനും ഇന്നത്തെ സര്‍ക്കാര്‍ തുടങ്ങി വെച്ച പുരോഗമനാത്മകമായ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഉതകുന്ന രീതിയില്‍ വീണ്ടും കേരളത്തില്‍ ഒരു ഇടതു പക്ഷ ഭരണം സ്ഥാപിക്കാനും കഴിയൂ.

October 22, 2010

വേറിട്ട്‌ നടന്ന കവി ഇനി ഓര്‍മ്മ

എങ്ങു നിന്നോ പറന്നു വന്ന ഒരു കരിയില പോലെ നീങ്ങിയ ആ ജീവിതത്തിന്റെ ഒഴുക്ക് നിലച്ചു....

കവി എ.അയ്യപ്പന്‍ നമ്മെ വിട്ടു പോയി.

തെരുവോരത്തെ കടത്തിണ്ണയിലെ ഏകാന്തമായ നിമിഷങ്ങളില്‍ മനസ്സിലേക്ക് വിശപ്പിനൊപ്പം കടന്നെത്തുന്ന അക്ഷരക്കൂട്ടത്തിനും കവിതയായി വിടരാം  എന്നു മലയാളിയെ പഠിപ്പിച്ച കവി...
പക്ഷെ അവ വെറും അക്ഷരങ്ങളായിരുന്നില്ല...
അവയില്‍ നിറഞ്ഞത് അഗ്നിയായിരുന്നു.
ആരോ വരച്ചിട്ട കളത്തിനുള്ളില്‍ നിന്ന് അക്ഷരങ്ങള്‍ ചിട്ടയായി നിരത്തിവെച്ച് കാട്ടിക്കൂട്ടുന്ന ദന്തഗോപുര നിവാസികളായ കവിപുംഗവന്മാരുടെ സര്‍ക്കസ്സായിരുന്നില്ല ആ കവിത...
വൃത്തവും അലങ്കാരവും കൊണ്ട് മിനുസപ്പെടുത്തിയതല്ല, മനസ്സിലേക്ക് തറക്കുന്ന വാക്കുകളുടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതായിരുന്നു ആ കവിത.
ഒടുവില്‍ ആ ജീവിതത്തിന്...
ആ കവിതയ്ക്ക്...
ഒരിക്കലും നിലക്കാത്ത അര്‍ത്ഥവ്യാപ്തി കൊടുക്കുന്നതായി ആ മരണവും.
രാവിന്റെ ഏതോ യാമത്തില്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഒരു കെട്ടിടത്തിനു മുകളില്‍ നിന്നും അനശ്വരതയിലേക്ക് ഒഴുകിയിറങ്ങിയ പഴയ കൂട്ടുകാരന്‍ ജോണിനെ പോലെ.
മാനവജീവിതത്തിന്റെ നശ്വരത...
അംഗീകാരങ്ങളുടെ വ്യര്‍ഥത...
തിരിച്ചറിയപ്പെടാതെ പോകുന്ന മനുഷ്യന്റെ വേദന...
എല്ലാം വെളിവാക്കി ആരാലും തിരിച്ചറിയപ്പെടാതെ ആ കവി വഴിയരികിലും മോര്‍ച്ചറിയിലും കിടന്നു...
നിലച്ചുപോയ ശ്വാസം ബാക്കിവെച്ചു പോകുന്നത് ഇനിയും കോറിയിടാന്‍ അവശേഷിക്കുന്ന ജ്വലിക്കുന്ന കവിതകളാണെന്നു മലയാളിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്...
അദ്ദേഹത്തിനു സമ്മാനിക്കാന്‍ മാറ്റിവെച്ച ആശാന്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ അദ്ദേഹമിനിയില്ലെങ്കിലും,
തന്നെ അതിലും എത്രയോ ഉയരങ്ങളിലെത്തിക്കുന്ന അംഗീകാരം അദ്ദേഹം ജനഹൃദയങ്ങളില്‍ നേടിയെടുത്തിരുന്നു...
തന്റെ കവിതകള്‍ സൃഷ്ടിച്ച അഗ്നിസ്ഫുലിംഗങ്ങള്‍ കൊണ്ട്...
തന്റെ ഒരു കവിതയില്‍ അദ്ദേഹം നമുക്കായി നല്‍കിയ രഹസ്യം അവിടെയുണ്ടാകുമോ? തന്റെ ഹൃദയത്തിന്റെ സ്ഥാനത്തെ ആ പൂവ്?

September 29, 2010

ഹിന്ദു ദൈവവും മുസ്ലിം ദൈവവും

ഇനിയെങ്കിലും ഒരു അവസാനമുണ്ടാകുമോ മതഭ്രാന്തന്മാരുടെ വിവരക്കേടിന്? സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് തന്നെ ഇന്ത്യയുടെ മതേതരമനസ്സിനും അഖണ്ഡതക്കും ഭീഷണിയായിരുന്നു ആ ആരാധനാലയത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അവകാശ വാദങ്ങളും. ഏറെക്കാലമായി പുകഞ്ഞു നിന്നിരുന്ന പ്രശ്നങ്ങള്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കറുത്ത ഡിസംബര്‍ ആറിന് രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ മൂര്‍ധന്യാവസ്ഥയിലെത്തി. അന്ന് ആ കാവിയുടുത്ത  പിശാചുക്കള്‍ തകര്‍ത്തത് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മാത്രമല്ല ഭാരതം അന്നോളം കാത്തു സൂക്ഷിച്ച മതേതര നിലപാട് കൂടിയായിരുന്നു. രഥയാത്രയും കര്സേവയും ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ചെങ്കിലും തുടര്‍ന്ന് തുടര്‍ച്ചയായുണ്ടായ മത സംഘട്ടനങ്ങളില്‍ നീറുകയായിരുന്നു ഇന്ത്യ. അതുവരെ തികഞ്ഞ മതേതര നിലപാട് പുലര്‍ത്തിയ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ മുതലെടുത്തു മുസ്ലിം സമൂഹത്തിലെ നിരവധി ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ശത്രു രാജ്യത്തെ ഭീകരസംഘടനകളുടെ പിണിയാളുകളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദസംഘടനകള്‍ക്ക് കഴിഞ്ഞു. ഇന്ത്യയില്‍ അതുവരെ ഉണ്ടായതിന്റെ എത്രയോ ഇരട്ടി വര്‍ഗീയലഹളകള്‍ അതിനു ശേഷമുള്ള കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്നു. എരിതീയില്‍ എണ്ണയൊഴിച്ച് കൊണ്ട് മോഡിയെ പോലുള്ള നരാധമന്മാര്‍ അഴിഞ്ഞാടി. ശക്തി പ്രാപിച്ച മുസ്ലിം തീവ്രവാദം മതേതര കാഴ്ചപ്പാട് വെച്ച് പുലര്‍ത്തിയ നിരവധി ഹിന്ദുക്കളുടെ മനസ്സില്‍ ആ സമുദായത്തോടുള്ള വിദ്വേഷമായി രൂപം പ്രാപിച്ചു. ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ മിക്കവരും വര്‍ഗീയചിന്താഗതിയാണ് വെച്ചുപുലര്‍ത്തുന്നത്...മനസ്സുകൊണ്ടെങ്കിലും. ഞങ്ങള്‍ ഇന്ത്യാക്കാര്‍ എന്ന ചിന്ത ഞാന്‍, എന്റെ സമുദായം എന്ന ചിന്തയിലേക്ക് എത്തിച്ച സംഘപരിവാറിനും മുസ്ലിം തീവ്രവാദികള്‍ക്കും കാലം മാപ്പ് നല്കാതിരിക്കട്ടെ.
അയോധ്യയിലെ വിവാദഭൂമി ആര്‍ക്കു അവകാശപ്പെട്ടതാണെന്ന അന്വേഷണത്തിനായി ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ ഒടുവില്‍ വിധി വരാന്‍ പോകുന്നു... ഇന്ന് 3.30-ന്(അതും വീണ്ടും മാറ്റിവെച്ചില്ലെങ്കില്‍). ഏതു വിഭാഗത്തിന് കിട്ടിയാലും ഒന്നുറപ്പാണ്... ഇത്രയും ചോരപ്പുഴ ഒഴുക്കാനും മനസ്സുകളെ വേര്‍പ്പെടുത്താനും ഇടയാക്കിയ ആ ഭൂമി... ആ ആരാധനാലയം ഇനി അതിന്റെ അവകാശികളാകാന്‍ പോകുന്നവര്‍ക്ക് വെറും മണ്ണിന്റെ ഉപയോഗം മാത്രമേ നല്‍കൂ. ദൈവം യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യര്‍ തമ്മിലടിച്ചു നശിക്കുന്നത് കാണാന്‍ ഒരിക്കലും ഇഷ്ടപ്പെടില്ലെന്നുറപ്പാണ്‌. അതുകൊണ്ട് രാമജന്മഭൂമിയിലെ ഹിന്ദുദൈവവും ബാബരി മസ്ജിദിലെ മുസ്ലിം ദൈവവും എന്നോ അവിടം ഒഴിഞ്ഞു പോയിട്ടുണ്ടാകും. ദൈവിക സാന്നിധ്യമില്ലാത്ത ആ മണ്ണ് എല്ലാ ആരാധനാലയങ്ങളെയും പോലെ ഒരു ബിസിനസ് കേന്ദ്രമായി ഉപയോഗിക്കാം... മതത്തെയും ദൈവത്തെയും മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തി കീശവീര്‍പ്പിക്കുന്ന മതമേലാളന്മാരുടെ ബിസിനസ് കേന്ദ്രം. അതാണല്ലോ അവര്‍ക്കെല്ലാം വേണ്ടതും.
ഇന്ന് രാജ്യമെങ്ങും കനത്ത സുരക്ഷാസന്നാഹങ്ങളാണ്. ഈ വിധിയുടെ പേരില്‍ വര്‍ഗീയഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിച്ചാല്‍ ഭാരതം ഇനിയും കൂടുതല്‍ നാശങ്ങളിലേക്ക് പതിക്കും. അത് സംഭവിക്കാതിരിക്കാന്‍ മതത്തിനുപരിയായി മനുഷ്യനെ കാണാന്‍ കഴിവുള്ള മനസ്സുള്ള ഓരോ ഭാരതീയനും ഒത്തൊരുമിച്ചു ശ്രമിക്കുക... ജയ് ഹിന്ദ്‌.

September 18, 2010

ചാലക്കുടീനെ ഞമ്മള് തോല്‍പ്പിച്ചാ...

ഈ ചാലക്കുടിക്കാര്‍ക്കും കരുനാഗപ്പള്ളിക്കാര്‍ക്കും ഒക്കെ  ഒരു ബിചാരണ്ട്... ഓരിക്ക്  മാത്രെ ഇതൊക്കെ പറ്റൂ എന്ന്. പക്ഷേങ്കില് ഞമ്മടെ തിരൂരിനോട് കളിക്കാന്‍ ഓനൊന്നും ബളര്‍ന്നിട്ടില്ല. ഓണത്തിന്ടന്നു ഞമ്മള് കൊറച്ചു പിന്നോട്ട് നിന്നൂന്നുള്ളത് കണ്ടു ഓരങ്ങനെ ശുജായോളാവണ്ട. നോമ്പ്കാലായോണ്ട് ഞമ്മള് തല്‍ക്കാലത്തേക്ക് കുടി നിര്തീന്നു ബെച്ചു എന്നും അങ്ങനെയാവാനായിട്ടു ഞമ്മള് ബേറെ ജനിക്കണം. പെരുന്നാളിന് ഞമ്മളെ കുട്ട്യോള് ബെള്ളം ബിക്കണ(ഞമ്മടെ ബിവറേജ്) കടെന്റെ മുന്നില് ക്യൂ നിക്കണ കണ്ടപ്പോ ഞമ്മടെ മേത്തുണ്ടായ ഒരു രോമാഞ്ചണ്ടല്ലാ... ഹോ ഇപ്പളും പോയിട്ടില്ല... 
പെരുന്നാള് കയിഞ്ഞിട്ടു ഇപ്പൊ പെരുത്ത് നാളായി... അയിന്റെ എടേല്  കള്ള്കുടിച്ച്  കൊറേപ്പേര് മയ്യതായീന്നു  കണ്ടീരുന്നു. ഞമ്മടെ നാട്ടിലെ കള്ളുഷാപ്പ്‌ ഞമ്മടെ പുള്ളര് നെരപ്പാക്കീപ്പോ ഞമ്മള് പോയീരുന്നു. അയിന്റെ പോട്ടോയും ബാര്‍തീം ടീവീലും പെപ്പരിലുമൊക്കെ ബന്നത് ഞമ്മള് കണ്ട്. പക്കേങ്കില് ഇപ്പളും ഒരു കാര്യം ഞമ്മള്‍ക്ക് തിരിഞ്ഞിട്ടില്ല... ഓണത്തിന്റെ ശീനം ഞമ്മടെ പുള്ളര് പെരുന്നാളിന് തീര്തിക്കനാ? ആരിക്കാ കപ്പ്? ഞമ്മടെ തിരൂര് ആ അചായംമാരടെ ചാലക്കുടീനേം മറ്റേ പള്ളീനീം തോല്പ്പിചീനാ... ആരെങ്കിലും ഒന്ന് പറഞ്ഞു തരീം... പറീന്നോര്‍ക്ക് ഞമ്മടെ ബക സ്പീഡ്‌ ഫ്രീ... പുടി കിട്ടീലാ? ഞമ്മടെ നാട്ടില് പൊളിച്ച ഷാപ്പിലെ സ്പെശലാ... പെരുന്നാളിന്റെ സ്പെശല്(ആരും കാണാതെ ഞമ്മളിത്തിരി പൊരീല് കൊണ്ട് ബെച്ചിട്ടിണ്ട്)... കുടിക്കുന്നോര്‍ക്ക് ഞമ്മടെ സര്‍ക്കാരിന്റെ സമ്മാനം... അഞ്ചു ലഷ്ഷം... ഒന്ന് പറഞ്ഞുതരീം...

September 09, 2010

ഈദ്‌ മുബാറക്ക്‌

ഒരു മാസത്തെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ബാക്കിപത്രമായി വീണ്ടും ഒരു പെരുന്നാള്‍ കൂടി വന്നെത്തുന്നു. ഏതു മതമായാലും മനുഷ്യനെ സ്നേഹിക്കാനും സഹജീവികളോട് കരുണ കാണിക്കാനും മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്. പലരുടെയും സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി ആ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ആ ഉദ്ദേശ്യശുദ്ധി എവിടെയോ നഷ്ടമാകുന്നു. സ്വന്തം മതത്തെ സ്നേഹിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അമിതമാകുമ്പോള്‍ അന്യമതങ്ങളെ ദ്രോഹിക്കാനുള്ളതാകുന്നു. ദൈവത്തിനു മുകളിലായി മതത്തെ പ്രതിഷ്ടിക്കാതിരിക്കുക. എല്ലാറ്റിനുമുപരി മനുഷ്യനെ സ്നേഹിക്കുക. പാപക്കറകള്‍ കഴുകിക്കളഞ്ഞു പരിശുദ്ധിയുടെ പാതയിലേക്ക് നടത്തിയ പ്രയാണം പെരുന്നാള്‍ ദിവസം ബിവറേജസിനു മുന്നിലെ ക്യൂവില്‍ ഉരുക്കിക്കളയാതിരിക്കുക... പെരുന്നാള്‍ ആശംസകള്‍

September 06, 2010

കിന്നാരത്തുമ്പികള്‍ (സെക്കന്റ്ഷോ ചരിതം-3)


ഏറെ കാലത്തിനു ശേഷം ആദ്യമായാണ്‌ നമ്മുടെ കേന്ദ്ര കഥാപാത്രങ്ങളെ ഇത്രയും സന്തോഷത്തോടെ ഞങ്ങളെല്ലാം കാണുന്നത്. സില്ക്ക് ‌ആത്മഹത്യ ചെയ്ത ശേഷം മുഴുനീള നീലപ്പടങ്ങളൊന്നും മലയാളത്തില്‍ ക്ലച്ചു പിടിക്കാത്തതിന്റെ മനോവ്യഥ തീര്‍ക്കാന്‍ നൂന്‍ ഷോകള്‍ വിടാതെ കാണുകയും ഒരു തുണ്ട് പോലുമില്ലെന്ന നിരാശയോടെ തിരിച്ചെത്തി നല്ല പടങ്ങള്‍ ഇറക്കാത്ത സംവിധായകരോടുള്ള പ്രതിഷേധം ഉദ്ഘോഷിച്ച് മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചുള്ള ഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നവരായിരുന്നു രണ്ടു പേരും. രണ്ടു പേരും ഇന്ന് ഏറെ രോഗികളുള്ള തിരക്കുള്ള ഡോക്ടര്മാരായത് കൊണ്ട് പേര് പറയാന്‍ നിര്‍വാഹമില്ല...വേണമെങ്കില്‍ പാച്ചുവും കോവാലനും എന്ന് വിളിക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടു പേര്‍ക്കും ഒരു പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞ പ്രസംഗമൊക്കെ ഞങ്ങള്‍ ചില അടുത്ത സുഹൃത്തുക്കളോട് മാത്രമേ ഉള്ളൂ. കാരണം രണ്ടു പേരും സ്വന്തം പ്രതിച്ഛായക്ക് പരിധിയില്‍ കവിഞ്ഞ പ്രാധാന്യം കല്‍പ്പിക്കുന്നവരായിരുന്നു... പ്രത്യേകിച്ചും കോളേജിലെ തരുണീമണികളുടെ മുന്നില്‍. തങ്ങളുടെ വീരകൃത്യങ്ങളൊന്നും പെമ്പിള്ളേര്‍ അറിയരുതെന്ന് രണ്ടു പേര്‍ക്കും വലിയ നിര്‍ബന്ധമാണ്. പക്ഷെ ഏതെങ്കിലും പെമ്പിള്ളേര്‍ മുന്നില്‍ വന്നു പെട്ടാല്‍ അവര്‍ എല്ലാം മറന്നു ഒലിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും. അഞ്ചു മിനിട്ട് തികച്ചു കത്തി വെക്കുമ്പോള്‍ തന്നെ പ്രതിച്ഛായ എത്തെണ്ടിടത്തെത്തിയിട്ടുണ്ടാകും.
പെമ്പിള്ളേരെ കണ്ടാല്‍ പരിസരം മറക്കുന്ന സ്വഭാവം ഏറ്റവും വലിയ പാരയായത് ഒരു സിനിമായാത്രയില്‍ തന്നെയായിരുന്നു. നമ്മുടെ നായകന്മാര്‍ കോഴിക്കോട് നഗരത്തിലെ തീയറ്ററില്‍ ക്യൂ നില്ക്കു കയാണ്. (ബ്ലൂഡയമണ്ടോ കൊറോണെഷനോ എന്നോര്മ്മയില്ല, പോയത് ഞാനല്ലല്ലോ). പടമേതെന്നോ? സാക്ഷാല്‍ കാമസൂത്ര! ഗംഭീര തിരക്കായത് കൊണ്ട് റോഡിലായിരുന്നു ക്യൂ. രണ്ടുപേരും വളരെ വിദഗ്ധമായി മുഖം മതിലിനു നേരെ തിരിച്ചു നില്‍ക്കുകയാണ്. ഒരേ നില്പ്പില്‍ നിന്ന് കാലു കഴച്ചപ്പോള്‍ പാച്ചു ഒന്ന് അനങ്ങി. അറിയാതെ റോഡിലേക്കൊന്നു കണ്ണ് പോയപ്പോഴാണ് ആ കാഴ്ച കണ്ടത്... തന്റെ വീക്നെസ് ആയ മൂന്നു ജൂനിയര്‍ പെമ്പിള്ളേരുണ്ട് നടന്നു വരുന്നു.(തെറ്റിദ്ധരിക്കണ്ട, ഒന്നെങ്കിലും കൊളുത്തിയാലോ എന്ന് കരുതി മൂന്നു പേര്ക്കും കക്ഷി ചൂണ്ട ഇട്ടു കൊണ്ടിരിക്കുന്ന സമയമായിരുന്നു.) കണ്ട പാതി, കാണാത്ത പാതി മൂപ്പരുണ്ട് കൈ പൊക്കി ഒറ്റ അലര്ച്ച ... "ഹായ്". കൊച്ചുങ്ങള്‍ തിരിച്ചു "ഹായ്" പറഞ്ഞ ശേഷമാണ് മുകളിലെ പോസ്ട്ടറിലേക്ക് നോക്കിയത്. "ഹായ്" "അയ്യേ" ആയി മാറാന്‍ അധികം സമയമെടുത്തില്ല. മൂന്നു പേരും പെട്ടെന്ന് ഓടി രക്ഷപ്പെട്ടു.
അതോടെ പ്രതിച്ഛായ തകര്ന്ന രണ്ടു പേരും വീണ്ടും ട്രാക്കില്‍ കയറിയത് അടുത്ത ജൂനിയര്‍ ബാച് വന്നതോടെയാണ്. വീണ്ടും പഞ്ചാരയും ചൂണ്ടയുമായി രണ്ടു പേരും കറങ്ങിത്തുടങ്ങിയപ്പോളാണ് മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ആ ചിത്രം റിലീസ്‌ ചെയ്യുന്നത്... "കിന്നാരത്തുമ്പികള്‍". പിന്നീട് രണ്ടു മൂന്നു വര്‍ഷത്തേക്ക് ഒരു പാട് ബി-സി ക്ലാസ്‌ തീയറ്റെറുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ തരംഗത്തിന് നാന്ദി കുറിച്ച ഷക്കീലചിത്രം. പടത്തെ കുറിച്ച് കേട്ട് പാച്ചുവും കോവാലനും സന്തോഷത്താല്‍ മതിമറന്ന് എപ്പോള്‍ പോകണം എന്ന് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. എന്തായാലും ടൌണിലെ തീയറ്ററില്‍ പോകേണ്ടെന്നു "കാമസൂത്ര" അനുഭവം കൊണ്ട് തന്നെ രണ്ടു പേരും ഉറപ്പിച്ചിരുന്നു. അത് കൊണ്ട് ഇത്തരം പടങ്ങള്ക്ക് പ്രശസ്തമായ എലത്തൂര്‍ രാജീവില്‍ പോകാമെന്നുറപ്പിച്ചു. ആരും കാണാതിരിക്കാന്‍ സെക്കന്റ് ഷോക്ക് പോകാനായിരുന്നു തീരുമാനം. അവസാനത്തെ സിറ്റി ബസ്സില്‍ കയറിയപ്പോള്‍ പാച്ചുവിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. "എടാ, എലതൂര്‍ക്കു  ടിക്കറ്റെടുത്താല്‍ ആളുകള്‍ സംശയിക്കും. നമുക്ക് തൊട്ടിപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങി നടക്കാം." കോവാലന്‍ സമ്മതിച്ചു. എലതൂര്‍ക്കു പോകുന്നവരെല്ലാം രാജീവിലേക്കല്ലെന്നു കക്ഷിക്ക് പെട്ടെന്ന് കത്തിയില്ല. വീണ്ടും ഒരു സംശയം. രാജീവിന്റെ സ്റ്റോപ്പ്‌ ഏതാണ്? രണ്ടുപേരും ആദ്യമായിട്ടായിരുന്നു ആ വഴിക്ക്. അവസാനം രണ്ടും കല്പ്പിച്ചു കോവാലന്‍ കണ്ടക്ടരോട് പറഞ്ഞു..."ചേട്ടാ, രാജീവിന്റെ മുന്‍പത്തെ സ്റ്റോപ്പ്‌ എത്തിയാല്‍ പറയണേ". പാച്ചു ഉടനെ നിഷ്കളങ്കമായി കൂട്ടിച്ചേര്ത്തു ..."ഞങ്ങള്‍ രാജീവിലേക്കല്ല കേട്ടോ...".കണ്ടക്ടര്‍ ഒരു കള്ളച്ചിരിയോടെ തലകുലുക്കി.
സ്റ്റോപ്പ്‌ എത്തിയപ്പോള്‍ കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു..."ആ രാജീവിന്റെ മുന്‍പത്തെ സ്റോപ്പ് ചോദിച്ചവര്‍ ഇറങ്ങിക്കോ". എല്ലാവരും നോക്കുന്നതിനിടെ രണ്ടു പേരും പെട്ടെന്ന് ചാടിയിറങ്ങി. ഉടനെയുണ്ട്‌ കണ്ടക്ടര്‍ ചേട്ടന്റെ അടുത്ത ഡയലോഗ്... "പെട്ടെന്ന് നടന്നോ... ടിക്കറ്റ് തീരും". ബസ്സില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി. കുറച്ചു നടന്നിട്ടും തീയേറ്റര്‍ കാണാഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചു ആരോടെങ്കിലും വഴി ചോദിക്കാന്‍ തീരുമാനിച്ചു രണ്ടു പേരും. ഒരു കടയില്‍ നിന്നും സാധനം വാങ്ങി റോഡരികില്‍ നിര്ത്തിയിട്ട കാറിനരികിലേക്ക് നടന്നു വരുന്ന പയ്യനോട് പാച്ചു വഴി ചോദിച്ചു. മറുപടി കേട്ട് പെട്ടെന്ന് നടന്നു തുടങ്ങിയപ്പോഴാണ് കോവാലന്‍ കണ്ടത്... കാറിന്റെ സൈഡ് സീറ്റില്‍ തങ്ങളെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു രണ്ടു പേര്ക്കും തിരിച്ചും തികച്ചും സുപരിചിതനായ സര്‍ജറി സാര്‍!!!

September 05, 2010

രാത്രിഞ്ചരന്മാര്‍ (സെക്കന്റ് ഷോ ചരിതം-2)


കലാലയ ജീവിതത്തിനിടയില്‍ കുറച്ചു കാലമെങ്കിലും ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് എന്നും ഓര്‍ക്കാന്‍ പറ്റിയ അനുഭവമായിരിക്കും സെക്കന്റ് ഷോ കാണാനായി നടത്തുന്ന യാത്രകള്‍. മിക്കവാറും ഹോസ്റ്റലുകള്‍ അങ്ങേയറ്റത്തെ അച്ചടക്കത്തോടു കൂടിയതും വാര്‍ഡന്‍ ഹോസ്റ്റലില്‍ തന്നെ താമസിക്കുന്നതും ആകയാല്‍ മതില് ചാടിയോ മറ്റോ അതി സാഹസികമായി മാത്രമേ സെക്കന്റ് ഷോക്ക് പോകാന്‍ പറ്റൂ. എന്നാല്‍ പ്രൊഫെഷണല്‍ കോളേജുകള്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍ ഒരു പരിധി വരെ രാത്രിയിലും തുറന്നിടാറാണ്‌ പതിവ്. വാര്‍ഡന്മാര്‍ സാധാരണ വല്ലപ്പോഴുമുള്ള മീറ്റിങ്ങുകള്‍ക്ക് എത്തുന്നതല്ലാതെ വലിയ ഇടപെടലുകള്‍ ഒന്നും നടത്താറില്ല. അതുപോലെയൊക്കെയായിരുന്നു ഞങ്ങളുടെ കോളേജ്‌ ഹോസ്റ്റലും.
സെക്കന്റ് ഷോക്ക് പോകാന്‍ ഇത്രയും വിപുലവും സാഹസികവുമായ മാര്‍ഗങ്ങള്‍ കണ്ടു പിടിച്ച ഹോസ്റ്റല്‍ ഒരു പക്ഷെ ഞങ്ങളുടേത് മാത്രമേ ഉണ്ടാകൂ. കോളേജിനു മുകളില്‍ മൂന്നാം നിലയില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. കോളേജ്‌ കെട്ടിടത്തിലൂടെ വേണം ആശുപത്രിയിലെ വാര്‍ഡിലേക്കും ഡ്യൂട്ടി റൂമിലേക്കും പ്രവേശിക്കാന്‍ എന്നുള്ളത് കൊണ്ട് രാത്രി പത്തു മണിയായിട്ടെ ഗ്രില്‍ അടക്കാറുള്ളൂ. അതുകൊണ്ട് പടത്തിന് പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല. പക്ഷെ തിരിച്ചു വരുന്നതാണ് പ്രശ്നം. വാച്ച്മാന്മാര്‍ പത്തു മണിക്ക് ഗ്രില്‍ പൂട്ടി അകത്തെ റൂമില്‍ കിടന്നുറങ്ങും. വിളിച്ചാലും ദുഷ്ടന്മാര്‍ എണീക്കില്ല. ഹോസ്റ്റല്‍ ആയിടക്ക് തുറന്നതായത് കൊണ്ട് ആദ്യ അന്തേവാസികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അവസാനം പിടിവള്ളിയായത് ഒരു മരമായിരുന്നു. കോളേജിനു മുന്നിലെ പോര്‍ച്ചിനു മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരത്തില്‍ കയറി പോര്‍ച്ചിനു മുകളില്‍ ഇറങ്ങി, അവിടെ നിന്നും വരാന്തയിലൂടെ നടന്നു ഹോസ്റ്റലില്‍ കയറലായി സ്ഥിരം പരിപാടി. ആ കളി അധികം നീണ്ടുനിന്നില്ല. കാര്യം മണത്തറിഞ്ഞ വാച്ച്മാന്മാര്‍ പ്രിന്‍സിപ്പാളിന് വിവരം നല്‍കി. ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ് മുറിച്ചിട്ടിരിക്കുന്നതാണ് ഒരു തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും തിരിച്ചെത്തിയ ഞങ്ങള്‍ കണ്ടത്. പിന്നെയും കഷ്ടപ്പാട് തന്നെ. ഭാഗ്യത്തിന് ആയിടെ സ്ഥലം മാറി വന്ന വാച്ച്മാനുമായി കമ്പനിയടിച്ചത് കൊണ്ട് കുറേക്കാലം ചാടാതെയും മറിയാതെയും പടത്തിന് പോകാന്‍ പറ്റി.
കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി. ഇത്തവണ രക്ഷക്കെത്തിയത് കെട്ടിടം പണിക്കായി കൊണ്ടുവന്നു കെട്ടിടത്തോട്‌ ചേര്‍ന്ന് നല്ല ഉയരത്തില്‍ കൂട്ടിയിട്ട മണലായിരുന്നു. മണലിന് മുകളില്‍ കയറി മുകളില്‍ നിന്നും താഴേക്കിട്ടു തരുന്ന വടം വഴി ഒന്നാം നിലയിലെത്തും. പിന്നെ സുഖമായി ഹോസ്റ്റലിലെത്താം. കയറിട്ടു തരാന്‍ പടത്തിന് വരാതെ ഉറക്കമൊഴിച്ചു പഠിക്കുന്ന ഏതെങ്കിലും അരസികന്മാരെ മുന്‍കൂട്ടി എല്പ്പിചിട്ടുണ്ടാകും. അങ്ങനെ ട്രെക്കിംഗ് നടത്തി സെക്കന്റ് ഷോ കാണാന്‍ പോയതിനുള്ള ലോകറെക്കോഡ് ഞങ്ങള്‍ അടിച്ചു മാറ്റി.
ഇങ്ങനെ ഏറെ സന്തോഷകരമായി ഞങ്ങളുടെ രാത്രി യാത്രകള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പടം കണ്ടു തിരിച്ചു വരുന്ന നട്ടപ്പാതിരക്കാണ്‌ ഓരോരുത്തന്മാരുടെ തനിനിറം വെളിവാകുന്നത്. കാരപ്പറമ്പില്‍ തന്നെയുള്ള അധ്യാപകരുടെ വീട്ടിനു മുന്നിലെത്തുമ്പോള്‍ അറിയാവുന്ന ഭാഷയിലെല്ലാം തെറി വിളി തുടങ്ങും, പണ്ട് ഇന്റേണല്‍ പരീക്ഷക്ക്‌ മാര്‍ക്കിടാത്തതിന്‍റെയും വൈവക്ക് വെള്ളം കുടിപ്പിച്ചതിന്‍റെയുമൊക്കെ മധുരപ്രതികാരം. ചിലര്‍ ഒരു പടികൂടി മുന്നോട്ടു കടക്കും. കോളേജില്‍ ആരോടെങ്കിലും വല്ല വൈരാഗ്യമുണ്ടെങ്കില്‍ അവന്റെ ശബ്ദം പറ്റാവുന്നത്ര ദയനീയമായി അനുകരിച്ചായിരിക്കും തെറിവിളി. താന്‍ കോട്ടയം നസീറിനെ കടത്തിവെട്ടി എന്ന മട്ടില്‍ എല്ലാം കഴിഞ്ഞു വിജയഭാവത്തില്‍ മറ്റുള്ളവരുടെ മുഖത്തോട്ടുള്ള ആ നോട്ടമാണ് ഏറ്റവും ഭീകരം. എല്ലാം സഹിക്കാം, അദ്ധ്യാപകന്‍റെ ഗേറ്റിനുള്ളിലൂടെ മുറ്റത്തേക്ക് മൂത്രമൊഴിച്ച മഹാനെ ഓര്‍ക്കുമ്പോള്‍.
പോരുന്ന വഴിയിലുള്ള മിക്കവാറും സിനിമാപോസ്ടറുകള്‍ ഹോസ്ടലിലെത്തും. കൂടാതെ ചില പരസ്യബോര്‍ഡുകളും- സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പോസ്റര്‍ വെക്കാനുള്ള ബോര്‍ഡുകള്‍ ഒരു അടിസ്ഥാനഘടകമാണല്ലോ.
അങ്ങനെ വെസ്റ്റ്ഹില്‍ ഗീതയില്‍ നിന്നും ഏതോ തല്ലിപ്പൊളി പടം കണ്ടു കാശ് കളഞ്ഞ് ആടിപ്പാടി തിരിച്ചു വന്ന ഒരു രാത്രി. കൂട്ടത്തില്‍ ഒരാള്‍ മുണ്ടഴിച്ചു തലയില്‍ കെട്ടിയിട്ടുമുണ്ട്... ഒരു വീടിന്റെ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നു ഒരു മുട്ടാളന്‍ നായ. ഞങ്ങളെ കണ്ടപ്പോള്‍ നായ നിര്‍ത്താതെ കുര തുടങ്ങി. പണം നഷ്ടപ്പെട്ടതിന്റെ വിഷമം തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന ഒരു സുഹൃത്ത്‌ (തന്നെ പണം പോയതിനു കളിയാക്കുകയാണെന്നു തോന്നിയിട്ടാവണം) ഒറ്റ വിളി... “നിര്‍ത്തെടാ നായിന്റെ മോനേ...” . ആ ഗേറ്റ് അല്‍പ്പം തുറന്നു കിടക്കുകയായിരുന്നെന്നും നായയെ കെട്ടിയിട്ടില്ലായിരുന്നെന്നും അത് ഗേറ്റിനുള്ളിലൂടെ ഞങ്ങള്‍ക്ക് നേരെ കുതിച്ചു വന്നപ്പോഴേ മനസ്സിലായുള്ളൂ. പിന്നെ ഒരു ഓട്ടമായിരുന്നു. എന്തുകൊണ്ടോ നായ പിന്തുടര്‍ന്നില്ല. (താന്‍ നായയുടെ മോന്‍ തന്നെ ആണെന്ന് ഉറപ്പായതിന്റെ സന്തോഷം കൊണ്ടായിരിക്കും).
ഓടിയോടി കാരപ്പറമ്പില്‍ എത്താറായിരുന്നു. ഏറ്റവും മുന്നിലോടിയ അത്യാവശ്യം കായിക മികവുണ്ടായിരുന്ന, മുണ്ടഴിച്ചു തലയില്‍ കെട്ടിയ സുഹൃത്തുണ്ട് ഡബിള്‍സ്പീഡില്‍ തിരിച്ചുവരുന്നു. ഓട്ടം നിര്‍ത്തിയ ഞങ്ങളോട് കിതച്ചുകൊണ്ടവന്‍ വിരല്‍ ചൂണ്ടിക്കാണിച്ചു. നോക്കിയപ്പോള്‍ കാരപ്പറമ്പ് ജങ്ങ്ഷനില്‍ നൈറ്റ്‌ പട്രോള്‍ പോലീസ്‌ ജീപ്പ്. കഷ്ടിച്ച് രക്ഷപ്പെട്ടത് മെച്ചം. അല്‍പ്പം കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും അവര്‍ പോയിക്കിട്ടിയപ്പോള്‍ ഞങ്ങള്‍... ഒരു ദേശത്തിന്റെ കഥയിലെ സപ്പര്‍ സര്‍ക്കീട്ട് സംഘത്തിന്റെ പുതിയ പകര്‍പ്പ്... കോളേജ്‌ ലക്ഷ്യമാക്കി ചുവടു വെച്ചു... മരത്തില്‍ വലിഞ്ഞു കയറി മുകളിലെത്തി ഹോസ്ടലിന്റെ സുരക്ഷിതത്വത്തില്‍ സുഖനിദ്രയില്‍ അമരാന്‍.

September 03, 2010

"പഴേ പേപ്പര്‍ കൊടുക്കാനുണ്ടോ?"

ആക്രിക്കച്ചവടക്കാരുടെ ഈ പ്രശസ്തമായ ഡയലോഗ് ദേശീയഭാഷയില്‍ എങ്ങനെ പറയും എന്നറിഞ്ഞു കൂടാ. എന്തായാലും അതൊന്നു പഠിക്കാന്‍ ഒരു വഴി ഒത്തു വന്നിട്ടുണ്ട്. നമ്പര്‍ 10 ജന്‍പത്തിലോ അല്ലെങ്കില്‍ കോണ്ഗ്രസ്സിന്‍റെ ആസ്ഥാനത്തോ പോയാല്‍ മതി. തലസ്ഥാനത്തെ ആക്രിക്കച്ചവടക്കാര്‍ മുഴുവന്‍ ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തൊന്നും ഇത് പോലൊരു കച്ചോടം കിട്ടാനുള്ള സാധ്യത ഒത്തു വന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
ഇന്നലെയായിരുന്നു ആ സുദിനം. സോണിയാജിയെ കോണ്ഗ്രെസ്സിന്‍റെ അധ്യക്ഷയായി "തെരഞ്ഞെടുക്കാന്‍" പത്രിക സമര്‍പ്പിക്കുന്ന ദിനം. ഒന്നും രണ്ടുമല്ല, 65 സെറ്റ്‌ പത്രികയാണത്രേ സമര്‍പ്പിക്കപ്പെട്ടത്. സാധാരണ നമ്മുടെ നാട്ടിലൊക്കെ ഒരു തെരഞ്ഞെടുപ്പിന് എല്ലാ സ്ഥാനാര്‍ഥികളും ഡമ്മികളും കൂടി സമര്‍പ്പിച്ചാലും ഇത്രയും എത്താറില്ല. പാവം നിരീക്ഷകന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസിന്‍റെ കൈ ഇപ്പോള്‍ കുഴമ്പിട്ട് ഉഴിയുകയായിരിക്കും, ഇതെല്ലാം കൂടി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണം കാരണം. ഗിന്നസ്‌ ബുക്കുകാരെ വെറുതെയെങ്കിലും ഇതൊക്കെ ഒന്നറിയിച്ചു കൂടായിരുന്നോ ആവോ. പിന്നെ കോണ്ഗ്രസ്സുകാരായത് കൊണ്ട് പബ്ലിസിറ്റിയിലൊന്നും വലിയ താല്പര്യം കാണില്ലല്ലോ. 
ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന നമ്മുടെ പാവം കരുണാകര്‍ജി പോലും പോയി ഒരു പത്രികയും കൊണ്ട്. പുത്രസ്നേഹം സമ്മതിക്കണം! വേറേയുമുണ്ടത്രേ കൊച്ചു കേരളത്തില്‍ നിന്ന് രണ്ടെണ്ണം. രാഹുല്‍മോന്‍ അമേത്തിയില്‍ നിന്ന് പര്യടനം മതിയാക്കി തിരിച്ചെത്തിയാണത്രേ ഒരു പത്രികാസമര്‍പ്പണത്തിന്‍റെ ഭാഗമായത്. അല്ലെങ്കിലും അമ്മച്ചിക്കും പെങ്ങള്‍ക്കും തനിക്കും കിട്ടിയ കുടുംബ സ്വത്തായ കോണ്ഗ്രെസ് പാര്‍ട്ടിയുടെ നിയന്ത്രണം കിട്ടുന്ന കാര്യമാകുമ്പോള്‍ എന്ത് പര്യടനം? ഏതു മണ്ഡലം? ഏത് ജനങ്ങള്‍? അവരുടെ കണ്ണില്‍ പൊടിയിടാന്‍ ഏതെങ്കിലും ചെരുപ്പുകുത്തിയുടെ കുടിലില്‍ കിടന്നുറങ്ങുകയോ വഴിയിലെ ഹോട്ടലില്‍ കയറി പൊറോട്ടയില്‍ പാലും പഞ്ചാരയും ചേര്‍ത്തടിക്കുകയോ ചെയ്‌താല്‍ മതിയെന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പഠിച്ചല്ലോ. പിന്നെ ഒരു മേമ്പൊടിക്ക് ചെത്തുകുട്ടപ്പനായി വിമന്‍സ്‌ കോളേജില്‍ കയറി നിരങ്ങുകയുമാവാം. ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങള്‍ നോക്കിക്കോളുമല്ലോ.
എന്തിനാണീ പ്രഹസനം? ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ തെരഞ്ഞെടുപ്പും പത്രികാസമര്‍പ്പണവും? ഇന്ത്യയില്‍ ആര്‍ക്കാണറിയാത്തത് രാഹുല്‍ ഏറ്റെടുക്കുന്നത് വരെ സോണിയാജി തന്നെയാണ് കോണ്ഗ്രെസ് അധ്യക്ഷയെന്നത്? സ്ഥാനമോഹികളായ കുറെ നേതാക്കന്മാര്‍ക്ക് സ്വന്തം പേരില്‍ പത്രിക കൊടുത്തു മാഡത്തിന്‍റെ ഗുഡ്‌ ബുക്കില്‍ കയറാനല്ലേ ഈ പത്രികാസമര്‍പ്പണമാമാങ്കം? ഒരു യൂത്ത്‌ കൊണ്ഗ്രെസ് തെരഞ്ഞെടുപ്പ് പോലും തമ്മിലടി മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, അവസാനം കാലു തിരുമ്മുന്നവനെയും പുറം ചൊറിയുന്നവനെയും നോമിനേഷന്‍ വഴി മാഡത്തെ കൊണ്ട് സ്ഥാനാരോഹണം ചെയ്യിക്കുന്ന ചാണ്ടിയുടെയും ചെന്നിയുടെയും പാര്‍ട്ടിയില്‍ അതുപോലെ തന്നെ പോരെ ഈ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പും? ഒരു പക്ഷെ നിര്‍ദ്ദേശിക്കാന്‍ മാഡത്തിന് മുകളില്‍ മറ്റാരും ഇല്ലാത്തത് കൊണ്ടായിരിക്കും. അല്ലേ?
എന്തായാലും പഴയ പത്രികകള്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്ന ആക്രിക്കാര്‍ തമ്മിലടിച്ച് കോണ്ഗ്രെസ്സുകാരെ തമ്മിലടിയുടെ കാര്യത്തില്‍ പിന്നിലാക്കാഞ്ഞാല്‍ നല്ലത്.
വാല്‍:
ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക് ലീഗിനെ മാതൃകയാക്കിക്കൂടെ? സംസ്ഥാന പ്രസിഡന്‍റ് ഏറ്റവും മൂത്ത തങ്ങള്‍. യൂത്ത്‌ ലീഗ് പ്രസിഡന്‍റ് ഏറ്റവും ഇളയ തങ്ങള്‍. സുന്നി സംഘടനാ പ്രസിഡന്‍റ് ഇടക്കുള്ള തങ്ങള്‍. ജനറല്‍ സെക്രട്ടറി ഒരു കുട്ടി. പിന്നെ ഇവരെല്ലാം കൂടി ഒരു ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഒടുവില്‍ എല്ലാര്‍ക്കും ബിരിയാണി. ഒത്താല്‍ ഒരു സുലൈമാനിയും.

September 02, 2010

മത പരിപാടികള്‍ നിരോധിക്കുമോ?

പൊതുസ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നിരോധിച്ച വിധിയിലൂടെ കോടതി ഒരിക്കല്‍ കൂടി അരാഷ്ട്രീയ ബുദ്ധിജീവികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണല്ലോ. രാഷ്ട്രീയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലര്‍ക്കും സി.പി.എം. എന്നാണെന്ന് തോന്നുന്നു ഓര്‍മ്മ വരുന്നത്. അത് കൊണ്ട് രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും എതിരായ ഏതു വാര്‍ത്തയും സി.പി.എമ്മിന് എതിരായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തു രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ ആര്‍ക്കു കഴിയും? പൊതുസ്ഥലത്തെ പരിപാടികള്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷെ ജനങ്ങളെ അറിയിക്കേണ്ട, ജനങ്ങളെ കൂടി ബാധിക്കുന്ന കാര്യങ്ങള്‍ പിന്നെ എവിടെ വെച്ച് പറയും? രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ ഏതെങ്കിലും മൈതാനത്തു വിളിച്ചു കൂട്ടി പറഞ്ഞാല്‍ മുഴുവന്‍ പൊതുജനങ്ങളെയും എങ്ങനെ അറിയിക്കാന്‍ കഴിയും? സമ്മേളനം നിരോധിക്കലല്ല, അതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
രാഷ്ട്രീയ പരിപാടികള്‍ മാത്രമാണോ ജനങ്ങള്‍ക്ക്‌ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത്? അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങള്‍ മൂലം എത്ര സ്ഥലത്താണ് ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടാകുന്നത്. ശോഭായാത്രയും നബിദിനറാലിയും പോകുന്നത് റോഡിലൂടെയല്ലേ? അതൊന്നും പക്ഷെ ന്യായാധിപന്മാര്‍ കാണ്‌ന്നില്ലായിരിക്കും. മതത്തില്‍ തൊട്ടുകളിച്ചാല്‍ കൈ പൊള്ളുമെന്ന് അവര്‍ക്കറിയാം. പിന്നെ തങ്ങളില്‍ പലരും കുമ്പിട്ടു പ്രാര്‍ഥിക്കുന്ന ആള്‍ദൈവങ്ങളെ പിണക്കാനുമാവില്ലല്ലോ... കഷ്ടം.

August 27, 2010

കോപ്പിയടി നിയമവിധേയമാക്കുമോ?

തിരുവായ്ക്ക് എതിര്‍വായില്ല എന്നത് പഴയ രാജഭരണക്കാലത്തെ ചൊല്ലാണ്. ഇന്ന് "തിരുവാ" എന്ന് പറയാന്‍ പറ്റുന്ന രീതിയില്‍ പേടിസ്വപ്നമായിരിക്കുന്നത് കോടതികളാണ്. ജനങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ് ഇന്ന് ചില ജഡ്ജിമാര്‍ നടത്തുന്ന പല വിധികളും. കോടതി അലക്ഷ്യം എന്ന ഉമ്മാക്കി കാണിക്കുന്നതിന്റെ പേടിയില്‍ മിക്കവാറും പേരും വായടച്ചിരിക്കുന്നു എന്നെ ഉള്ളൂ.
എന്തായാലും ജഡ്ജിമാരുടെ തനി സ്വഭാവം നാട്ടുകാര്‍ക്ക് ഇപ്പോള്‍ കുറേശെ പിടികിട്ടിത്തുടങ്ങുന്നുണ്ട്. ആദ്യം ഒരു ദിനകരന്‍ കാട്ടിക്കൂട്ടിയ അഴിമതി, പിന്നെ പല സംസ്ഥാനങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ പുറത്തു വന്ന അഴിമതി ആരോപണങ്ങള്‍... ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഒരു അടിപൊളി വാര്‍ത്ത- "കോപ്പിയടിച്ചതിനു ജഡ്ജിമാര്‍ പിടിയില്‍". നടന്നത് ആന്ധ്രാപ്രദേശില്‍ ആണെങ്കിലും ഇവിടെയുള്ള ജഡ്ജിമാര്‍ക്കും കുറച്ചു കാലത്തേക്ക് തലയില്‍ മുണ്ടിട്ടു നടക്കാം.
ഇനി ഇതിലും വലിയ തരികിട പരിപാടികള്‍ നടത്തിയാലും ജഡ്ജിമാര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. ആരും ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി പ്രതിഷേധിക്കില്ല. (ജയരാജന്‍ വല്ലതും പറഞ്ഞാല്‍ തന്നെ കുതിരകയറാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവന്‍ നിരന്നു നില്‍ക്കുമല്ലോ). പൊതുസ്ഥലത്ത് പ്രകടനം നടത്തുന്നതൊക്കെ നമ്മള്‍ ആദ്യമേ കയറി നിരോധിച്ചല്ലോ. ഇനിയിപ്പോ ആ ജഡ്ജിയും കോപ്പിയടിച്ചതായിരുന്നോ ആവോ? ഏകദേശം കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി ഓടുന്ന നിയമങ്ങള്‍ക്ക് ഒരു മുഴം മുന്‍പേ കയറി എറിഞ്ഞതാണോ? ആര്‍ക്കറിയാം?

August 24, 2010

ആരെങ്കിലും കാണം വിറ്റോ?

കാണം വിറ്റും ഓണം ഉണ്ണുന്നതൊക്കെ പഴഞ്ചൊല്ലില്‍. ഇന്ന് ആള്‍ക്കാര്‍ ഓണമുണ്ണാന്‍ "കോണം" പോലും വിലക്കില്ല. കാരണം ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം ഉയര്‍ന്നിരിക്കുന്നു. പക്ഷെ അവര്‍ക്ക് കാണം വില്‍ക്കേണ്ടി വരുന്നത് വിവിധ ഓണം ഓഫറുകള്‍ സ്വന്തമാക്കാനാണ്.
പണക്കാര്‍ കൂടുതല്‍ പണക്കാരായും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായും മാറുകയും ഇടത്തരക്കാര്‍ ഇടത്തരക്കാരായി തന്നെ തുടരുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തില്‍ ഉപഭോഗസംസ്കാരത്തിന്റെ ഏറ്റവും വലിയ വിപണിയായി തീര്‍ന്നിരിക്കുകയാണ് ഓണക്കാലം. മൊബൈല്‍ഫോണ്‍ മുതല്‍ ചപ്പാത്തിക്കോല് വരെ വാങ്ങാന്‍ ഞാനുള്‍പ്പെടുന്ന മലയാളികള്‍ ഓണക്കാലം കാത്തിരിക്കുന്നു... വില്‍ക്കാന്‍ സൌജന്യങ്ങളുമായി വ്യാപാരികളും കമ്പനികളും.
ഓണക്കാലത്ത് പണ്ട് കുറേക്കാലമായി മാഗസിനുകളിലും ഇപ്പോള്‍ ബ്ലോഗിലും നിറയുന്ന ഒന്നാണ് പഴയ പോലെ ഓണം ഇന്നില്ലെന്ന നഷ്ടബോധം. ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു? ഓണം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരാഘോഷത്തിന്‍റെ പേര് മാത്രമല്ല, മറിച്ച് ഐശ്വര്യസമൃദ്ധമായ ഒരു ജീവിതത്തിന്‍റെ പര്യായം കൂടിയാണ്. മാവേലിയുടെ കഥ മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ടെങ്കിലും(കേരളം ഭരിച്ച മാവേലിയുടെ കഥ നടക്കാന്‍ കാരണമായ വാമനാവതാരത്തിന് ശേഷമാണ് കേരളം സൃഷ്ടിച്ച പരശുരാമാവതാരം ഉണ്ടായതെന്നത് എല്ലാര്‍ക്കും അറിയാമല്ലോ) ഓണം അടിസ്ഥാനപരമായി ഒരു കൊയ്ത്തുത്സവം തന്നെയാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാര്‍ക്ക് വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ദിവസം. എന്നാല്‍ എന്നും മൃഷ്ടാന്നഭോജനം നടത്തുന്ന ഇന്നുള്ളവര്‍ക്ക് എന്നും ഓണം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് ഓണം ഓണമായി തോന്നാത്തത്. അത് കൊണ്ട് നമുക്ക് ഇനിയും കുറേക്കാലം കൂടി ഇങ്ങനെയൊക്കെ അങ്ങോട്ട്‌ ആഘോഷിക്കാം... "എന്താ ഈ ഓണം?" എന്ന് ചോദിക്കുന്ന ഒരു തലമുറ വരുന്നത് വരെയെങ്കിലും.
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയര്‍ ഇന്നും ഓണം ഓണമായിതന്നെ ആഘോഷിക്കുന്നുണ്ടെന്നതിനു തെളിവാണല്ലോ ആ കോടികള്‍. ഏത്? ചാലക്കുടി, കരുനാഗപ്പള്ളി... ഇത് തന്നെ മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഫീലിംഗ് ഉണ്ടാക്കുന്ന ഒരേയൊരു ഓണം അനുഭവം.

August 22, 2010

നമുക്കോണം അടിപൊളിയാക്കാം...

നമുക്ക്...
ചെടിച്ചട്ടിയിലെ ആന്തൂറിയവും ഓര്‍ക്കിഡും കണ്ടു ആനന്ദിച്ചു നില്‍ക്കാം,
വഴിയരികിലെ തുമ്പയും മുറ്റത്തെ കാശിത്തുമ്പയും കണ്ടില്ലെന്നു നടിക്കാം,
തമിഴന്‍റെയും തെലുന്കന്റെയും പൂക്കള്‍ പൊള്ളുന്ന വിലകൊടുത്തു വാങ്ങാം...
നമുക്ക്...
ഓണക്കാലത്തെന്കിലും മക്കളെ കാണാന്‍ കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ വഴിക്കണ്ണില്‍ കണ്ണീരു നിറക്കാം,
ഐശ്വര്യവും സമൃദ്ധിയും കപടമായ വാക്കുകളില്‍ നിറച്ച എസ്.എം.എസ് അയച്ചു ഓണാശംസകള്‍ നേരാം,
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാറി സ്വാര്‍ഥതയുടെ കൂട്ടിലേക്ക് ചെന്ന് ഓണം കൊണ്ടാടാം.
നമുക്ക്...
കുട്ടിക്കാലത്തെ ഊഞ്ഞാലാട്ടതെയും ഓണാഘോഷങ്ങളെയും പറ്റി വാചാലരാകാം,
നാട്ടില്‍ പോയി പണ്ട് ഊഞ്ഞാലിട്ട മാവ് വെട്ടി വില്‍ക്കാം,
ചാനലില്‍ നിന്നും ചാനലിലേക്ക് മാറി ഓണം ആഘോഷിക്കാം...
നമുക്ക്...
തളിരിലയില്‍ കാറ്റരിംഗ് സര്‍വീസുകാര്‍ കൊണ്ടുതന്ന ഓണസ്സദ്യയുണ്ണാന്‍ കൈ കഴുകാം,
പത്രത്താളിലെ എച്ചില്‍ക്കൂന തിരയുന്ന കുഞ്ഞുങ്ങളുടെ ചിത്രത്തില്‍ നിന്ന് മുഖം തിരിക്കാം,
ഒടുവില്‍ തലേന്നു ബിവറേജസില്‍ ക്യു നിന്ന് വാങ്ങിയ അമൂല്യ നിധി ആസ്വദിക്കാം...
പിന്നെ...
ഈ ചെയ്തതിനെല്ലാം മുന്നെയും പിന്നെയും ഓണക്കാലത്തിന്റെ നോസ്ടാല്ജിയ നിറച്ച ബ്ലോഗുകള്‍ എഴുതി നിറക്കാം,
ഓണ്‍ ലൈനില്‍ ഓണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വാക്കുകളെടുത്തമ്മാനമാടാം,
അല്ലെങ്കില്‍...
ഇതിനെയെല്ലാം വിമര്‍ശിച്ചു മഹാനായ ബുദ്ധിജീവിയാകാം...
എന്നെപ്പോലെ...
എല്ലാര്‍ക്കും ഓണാശംസകള്‍

August 20, 2010

മിട്ടായി വേണ്ടാതാകുന്ന കുട്ടികള്‍

കുട്ടിക്കാലത്ത് മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞിട്ടില്ലാത്ത ആരും ഈ ബൂലോകത്തും ഭൂലോകത്തും ഉണ്ടാവില്ല. സ്കൂളിന് മുന്നിലെ ചെറിയ കടകളില്‍ നിരത്തി വെച്ച പല നിറമുള്ള തിളങ്ങുന്ന കടലാസുകളില്‍ പൊതിഞ്ഞ മധുരം കിനിയുന്ന മിട്ടായികള്‍ നിറച്ച ചില്ലുഭരണികളില്‍ കൊതിയോടെ നോക്കുമ്പോള്‍ വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും. കുട്ടിക്കാലത്ത് മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞിട്ടില്ലാത്ത ആരും അമ്മയുടെ പിന്നാലെ നടന്നു വാശി പിടിച്ചു കിട്ടുന്ന ചില്ലറപ്പൈസ കയ്യില്‍ പിടിച്ചു ആ ചില്ല് ഭരണികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല, ഏതു വാങ്ങണമെന്ന്. ഒടുവില്‍ ബെല്ലടിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഒന്ന് വാങ്ങി വായിലിട്ടു ഒറ്റയോട്ടമായിരിക്കും ക്ലാസിലേക്ക്.


ഇതൊക്കെ എന്നെപ്പോലെ സാധാരണ സ്കൂളില്‍ സാധാരണ വിദ്യാര്‍ഥിയായി പഠിച്ചവരുടെ കാര്യം.  ടൈ കെട്ടി, ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് സ്കൂള്‍ ബസ്സില്‍ ഗമയില്‍ പോയിരുന്ന, ഞങ്ങള്‍ തെല്ല് അസൂയയോടെ നോക്കിയിരുന്ന കുട്ടികള്‍ക്കും പക്ഷെ ഈ ഒരു കാര്യത്തില്‍ ഞങ്ങളോട് സാമ്യമായിരുന്നു... മിട്ടായിയുടെ കാര്യത്തില്‍. അവര്‍ തിന്നിരുന്നത് കുറച്ചു വില കൂടിയ ചോക്ക്ലേറ്റ് ആയിരുന്നെങ്കിലും അടിസ്ഥാന പരമായി എല്ലാവരും മധുരക്കൊതിയന്മാര്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തിന്റെ പ്രിയരുചി എക്കാലത്തും മധുരം തന്നെയാണല്ലോ. വലിയവരായെന്നു അഹങ്കരിക്കുന്ന നമ്മള്‍ ഇന്നും മധുരം കണ്ടാല്‍ പഴയ കുട്ടികളാകുന്നത് ആ രുചിയുടെ മാസ്മരികത കൊണ്ട് തന്നെയാണ്. ഏതു പ്രമേഹരോഗിയായാലും ഒരു ലടുവോ ഒരു ഗ്ലാസ്‌ പായസമോ കണ്ടാല്‍ അറിയാതെ കൈ നീളുന്നതും ഭാര്യയുടെയും മക്കളുടെയും കണ്ണ് വെട്ടിച്ച് അകത്താക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.


പക്ഷെ കുറച്ചു കാലമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കുന്നു... ഇപ്പോള്‍ കുട്ടികള്‍ക്ക് മിക്കവര്‍ക്കും മധുരത്തോട് പഴയ പോലെ അത്ര താല്പര്യം കാണുന്നില്ല. ക്ലിനിക്കില്‍ വരുന്ന കൊച്ചുകുട്ടികളുടെ കയ്യില്‍ ഒരു ലോലിപോപ്പ് കണ്ട കാലം മറന്നു. ഒറ്റയാളുടെ വായില്‍ പോലും ഒരു മിട്ടായി കാണുന്നില്ല. മിട്ടായി തിന്നു തിന്നു പുഴുപ്പല്ലന്മാരായിപ്പോയവര്‍ തീരെ അപൂര്‍വം. കുട്ടികള്‍ക്കൊക്കെ എന്ത് പറ്റി എന്ന് ആലോചിച്ചു എത്തും പിടിയും കിട്ടാതെ, കുറ്റാന്വേഷണത്വരയോടെ  ഇരുന്നപ്പോഴാണ് ആ കാര്യം മനസ്സിലായത്‌. കുട്ടികളുടെ രുചിലോകത്തെക്ക് ഒരു വില്ലന്‍ കടന്നു വന്നിട്ടുണ്ട്... "lays".


അതെ, ഇന്ന് ഒരു വയസ്സിനു മേലോട്ടുള്ള കുട്ടികളുടെ പ്രിയ ഭക്ഷണം ലെയ്സും അത് പോലുള്ള ചിപ്സും കുര്‍ക്കുരെയും ബിംഗോയും പോലുള്ള എരിവുള്ള കറുമുറു സാധനങ്ങളുമാണ്. ക്ലിനിക്കില്‍ പരിശോധനാമുറിക്ക് പുറത്തിരുന്നു കരയുന്ന കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ അമ്മമാര്‍ മിട്ടായി വാങ്ങിത്തരാമെന്ന് പറയുന്നതല്ല ഞാന്‍ കേള്‍ക്കുന്നത്, ലെയ്സ് വാങ്ങിത്തരാമെന്നു പറയുന്നതാണ്. മുറിക്കകത്ത് വരുന്ന അമ്മമാരുടെ തോളിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കയ്യിലെല്ലാം ലെയ്സിന്‍റെയോ സമാനമായ ഉല്പന്നങ്ങളുടെയോ പാക്കറ്റുണ്ട്.


എന്താണ് രുചിയിലെ ഈ മാറ്റത്തിന് കാരണം? സൈഫ്‌ അലിഖാനും മറ്റും ഉള്‍പ്പെടുന്ന പരസ്യങ്ങളും അതിന്റെ നിര്‍മ്മാതാക്കളായ കുത്തകഭീമന്‍റെ വിപണന തന്ത്രങ്ങളും മാത്രമാണോ ഇതിനു കാരണം? പരസ്യം കണ്ടു ഒരിക്കല്‍ വാങ്ങി നല്‍കിയേക്കാം. പക്ഷെ വീണ്ടും വീണ്ടും കഴിക്കാന്‍ താത്പര്യം തോന്നുന്നത് അഡിക്ഷന്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ അതില്‍ ഉള്ളത് കൊണ്ടാണെന്ന് നിസ്സംശയം പറയാം. അല്ലാതെ ഇതുപോലെ എരിവും പുളിയുമൊക്കെ ഉള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കൊച്ചു കുഞ്ഞുങ്ങള്‍ ഒരിക്കലും വാങ്ങിത്തിന്നില്ല. ഇന്ന് ഒരുപാട് കുട്ടികളുടെ നാവില്‍ വട്ടത്തില്‍ അടര്‍ന്നു പോയ പോലുള്ള പാടുകളും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത രീതിയില്‍ എരിവുണ്ടാകുകയും ചെയ്യുന്നുണ്ട്. വിറ്റാമിന്‍ കുറവെന്നും മറ്റും പറഞ്ഞു ഭൂരിപക്ഷം ഡോക്ടര്‍മാരും തള്ളിക്കളയാറുണ്ടെങ്കിലും ഇതിന്‍റെ ഒരു പ്രധാന കാരണം ഇത്തരം "കറുമുറുകള്‍" തന്നെയാണ്. ശരീരത്തിന് യാതൊരു ഗുണവും ചെയ്യാത്ത ഇത്തരം "ജങ്ക് ഫുഡ്സ്" അതേ സമയം ദോഷങ്ങള്‍ ഏറെ ഉണ്ടാക്കുന്നുമുണ്ട്. "കൊളസ്ട്രോള്‍ ഫ്രീ" എന്ന് പുറത്ത്‌ എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ നേരെ എതിരാണ്‌ യാഥാര്‍ത്ഥ്യം.


ഈ പുതിയ ഭക്ഷണ രീതി തടയാന്‍ മുന്കയ്യെടുക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികള്‍ക്ക് ലെയ്സും കുര്‍ക്കുരെയും ബിംഗോയും വാങ്ങിക്കൊടുക്കുന്നത് നിര്‍ത്തി വല്ലപ്പോഴുമെങ്കിലും ഒരു മിട്ടായി വാങ്ങിക്കൊടുക്കൂ...അവരുടെ രുചിമുകുളങ്ങള്‍ സ്വതസിദ്ധമായ അവസ്ഥയിലെത്തട്ടെ. അങ്ങനെ ഭാവി തലമുറ നിത്യരോഗികളാകാതിരിക്കട്ടെ.



August 17, 2010

ചില ബി.എസ്.എന്‍ ‍.എല്‍ ദുരനുഭവങ്ങള്‍

ഏതെല്ലാം പ്രൈവറ്റ് കമ്പനികള്‍ വന്നാലും ബി.എസ്.എന്‍.എല്ലിനോടുള്ള ഒരു പ്രത്യേക താല്പര്യം മിക്കവര്‍ക്കുമുണ്ടാകും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത് കൊണ്ട് ഒരു സ്വന്തമെന്ന തോന്നലുള്ളത് കൊണ്ടോ അല്ലെങ്കില്‍ ചെലവ് കുറവുള്ളത് കൊണ്ടോ ഒക്കെയായിരിക്കും ഇത്. പക്ഷെ ഈ താല്‍പ്പര്യം മുഴുവന്‍ ഇല്ലാതാക്കുന്ന ചില ഉദ്യോഗസ്ഥ കേസരികളും അത് പോലെ ഉപഭോക്താക്കളുടെ വയറ്റത്ത് അടിക്കാന്‍ മാത്രം ഉതകുന്ന തലതിരിഞ്ഞ തീരുമാനങ്ങളും ബി.എസ്.എന്‍.എല്ലിന്റെ ഭാഗമാണ്.


ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ നേടാനായി ഈയുള്ളവന്‍ കുറേക്കാലമായി നടത്തിയ പരിശ്രമങ്ങള്‍ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.


കേവലം നാല് വര്ഷം മുന്‍പാണ് ഇന്റര്‍നെറ്റ്‌ എന്ന അനന്തവിഹായസ്സിലേക്ക് ഞാന്‍ കാലെടുത്തു വെച്ചത്. അതുവരെ കമ്പ്യുട്ടറിനോടും നെറ്റിനോടുമൊക്കെ എന്തോ ഒരു അകല്ച്ചയായിരുന്നു. കൊളെജിലായിരുന്നപ്പോള്‍ കൂട്ടുകാര്‍ പലരും നെറ്റ് കഫേയില്‍ പോകുമ്പോള്‍ എന്നെക്കൂടി വിളിച്ചാലും ഞാന്‍ തൊട്ടടുത്തുള്ള ശരിക്കുള്ള കഫേയില്‍ (കാന്റീന്‍) പോയി  ചായ കുടിക്കാറാണ് പതിവ്. പിന്നെ പഠനമെല്ലാം കഴിഞ്ഞു പ്രാക്ടീസ് തുടങ്ങിയപ്പോളാണ് കോളേജില്‍ നിന്നും ലഭിച്ച അറിവുകള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഒരു നെറ്റ് കണക്ഷന്‍ അത്യാവശ്യമായി തോന്നിയത്. അങ്ങനെ ഒരു ലാപ്ടോപ്പ് വാങ്ങി. ബി.എസ്.എന്‍.എല്ലിന്റെ ഡയല്‍-അപ് കണക്ഷനുമെടുത്തു. കാര്യങ്ങളൊന്നും വലിയ പിടിയില്ലാത്തത് കൊണ്ടും തുടക്കത്തിലെ ആക്രാന്തം കൊണ്ടും ഒരു പാട് സമയം നെറ്റില്‍ തന്നെ മേയാന്‍ വേണ്ടിവന്നിരുന്നു...പിന്നെ സ്പീഡ്‌ ഒച്ചിന്‍റെതിലും ഒട്ടും മെച്ചവുമല്ലല്ലോ. ഫ്രീ ആയ സമയമൊന്നും നോക്കാതെ കേറി നിരങ്ങിയത് കൊണ്ട് ഫോണ്‍ ബില്‍ വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. അടുത്ത മാസം തന്നെ പ്രി പെയ്ടിലേക്ക് മാറി...സഞ്ചാര്‍ നെറ്റ്. പക്ഷെ ഉറക്കമൊഴിച്ചു "ഫ്രീ" ഉപയോഗപ്പെടുത്തിയപ്പോള്‍ കെട്ട്യോള് മുറുമുറുപ്പ് തുടങ്ങി. പിന്നെ ഏതു പ്രി പെയ്ഡ്‌ ആയിട്ടും ഉപയോഗത്തിന് കുറവില്ലാത്തത് കൊണ്ട് ഫോണ്‍ ബില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകതന്നെ ആയിരുന്നു.


ഒച്ച്‌ പോലുള്ള കണക്ഷനും കുതിച്ചുയരുന്ന ബില്ലും കാരണം പൊറുതിമുട്ടിയപ്പോള്‍ രണ്ടും കല്പ്പിച്ചു ബ്രോഡ്‌ ബാന്റ് കണക്ഷന് അപേക്ഷ നല്‍കി. ഒരു മാസത്തെക്ക് ഒരു വിവരവുമുണ്ടാകാഞ്ഞപ്പോള്‍ ഒന്ന് പോയി നോക്കി. കുറച്ചു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു. വീണ്ടും രണ്ടു തവണ പോയി. നോ രക്ഷ. ഒടുവില്‍ ഒരു ബസ്‌ പണിമുടക്ക്‌ ദിവസം ഫോണ്‍ വിളിച്ചു നോക്കിയപ്പോള്‍ ഒരു സാറ് പറഞ്ഞു..."അവിടെ ദൂരം കൂടുതലാണ്, എങ്കിലും ഒരു വണ്ടി കൊണ്ട് വന്നാല്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം". ഉടനെ പോയി ആ സാറിനെ കൂട്ടി വന്നു. ഒരു മണിക്കൂര്‍ നേരം ഏതൊക്കെയോ വയറുകള്‍ കുത്തിയും വീണ്ടും ഊരിയും നോക്കി ആ സാര്‍ പറഞ്ഞു..."ഇവിടെ ദൂരം കൂടുതലാ, കിട്ടില്ല". വീണ്ടും പഴയ പടി.


അപ്പോളാണ് ഒരു പുതിയ വിവരമറിഞ്ഞത്‌... ബി.എസ്.എന്‍.എല്‍. ഒരു പുതിയ സംഭവമിറക്കുന്നു...EVDO. എവിടെ വേണേലും കൊണ്ട് നടന്നു നെറ്റ് ഉപയോഗിക്കാം. മാസം ഫിക്സ്ഡ് ചാര്‍ജ്‌ മാത്രമേ ഉണ്ടാകുകയുമുള്ളൂ. പിന്നെ ഒന്നുമാലോചിച്ചില്ല. കൊടുത്തു ഒരു അപ്ലിക്കേഷന്‍. അപ്പോളാണ് അറിഞ്ഞത്, EVDO എന്ന സാധനം എന്റെ വീട്ടില്‍ കിട്ടില്ലത്രേ. വീട്ടില്‍ കിട്ടുന്നത് കുറച്ചു കൂടി സ്പീഡ്‌ കുറഞ്ഞ NIC ആണത്രേ. അതാണെങ്കില്‍ കിട്ടാനുമില്ല. അതുകൊണ്ട് EVDO 1X ആക്കി നല്‍കുകയാണത്രേ. എന്തായാലും അങ്ങനെ നാലായിരത്തില്‍ കൂടുതല്‍ രൂപ കൊടുത്തു സാധനം സ്വന്തമാക്കി. അഞ്ചാറു മാസം സന്തോഷസുരഭിലമായിരുന്നു. വലിയ കുഴപ്പമില്ലാത്ത സ്പീഡ്‌, മാസം 276 രൂപ മാത്രം. പിന്നെ തുടങ്ങി പ്രശ്നങ്ങള്‍. സ്പീഡ്‌ കുറഞ്ഞുഇടയ്ക്കിടയ്ക്ക് ഡിസ്കണക്ഷന്‍, ആകെ പ്രശ്നം. പോയി പറഞ്ഞപ്പോള്‍ അവര്‍ കൈ മലര്‍ത്തി. അതിനിടക്ക് ഉടന്‍ കയ്യിലുള്ള ഡിവൈസ് തിരിച്ചു കൊടുത്തു പ്ലാന്‍ മാറി ശരിക്കുള്ള NIC വാങ്ങണമെന്ന് ഒരു ഭീഷണിക്കത്തും വന്നു. പോയപ്പോള്‍ സാധനം സ്റ്റോക്കില്ലെന്നു. അങ്ങനെ കുറേക്കാലം കടന്നു പോയി. പിന്നെപ്പിന്നെ നെറ്റ് തീരെ കിട്ടാതായി. പോയി പരാതി പറഞ്ഞപ്പോള്‍ കേട്ട വിദഗ്ധോപദേശം കേട്ട് ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു കണ്ണില്‍ വെള്ളം വന്നു. വിന്‍ഡോസിന്റെ പൈറേറ്റട് വേര്‍ഷന്‍ ഉപയോഗിക്കുന്നത് കൊണ്ട് മൈക്രോസോഫ്റ്റ് പണി തരുന്നതാണെന്ന്. കേരളത്തിലുള്ള കമ്പ്യുട്ടര്‍ ഷോപ്പുകാരെല്ലാം ഒറിജിനല്‍ വേര്‍ഷന്‍ വെച്ചുകൊടുത്താല്‍ പിന്നെ ബില്‍ ഗെറ്സിനു പുതിയൊരു മൈക്രോസോഫ്റ്റ് കൂടി തുടങ്ങാമല്ലോ. പിന്നെ പണി തരുന്നതാണെന്കില്‍ അത് ബ്രോഡ്‌ ബാന്റിനെയും സ്വകാര്യ കമ്പനികളെയും ഒക്കെ ബാധിക്കെണ്ടേ. ചിലപ്പോള്‍ പൊട്ടത്തരം കേട്ടാലും മിണ്ടാതിരിക്കേണ്ടി വരുമല്ലോ. ഞാനും അത് തന്നെ ചെയ്തു. ഭാവിയില്‍ വല്ല അത്ഭുതം സംഭവിക്കുമെന്ന് കരുതി കണക്ഷന്‍ ഒഴിവാക്കിയില്ല.


ഇതിനിടയിലാണ് എന്റെ തൊട്ടു മുന്നിലുള്ള വീട്ടില്‍ ബ്രോഡ്‌ ബാന്റ് കണക്ഷന്‍ കിട്ടിയത്. ഞാന്‍ ഉടനെ ഒരു അപേക്ഷ കൂടി നല്‍കി. വീണ്ടും പഴയ പോലെ ഒരു മാസത്തേക്ക് വിവരമൊന്നുമില്ല.  ഒന്ന് പോയി നോക്കാമെന്നു കരുതി പോയപ്പോള്‍ “കേബിള്‍ മുഴുവന്‍  തകരാറാണ്, മഴ തുടങ്ങിയ സ്ഥിതിക്ക് സമയം പിടിക്കും” എന്ന് മറുപടി. “കഴിഞ്ഞ ഒരു മാസം വെയിലായിരുന്നോ കാരണം” എന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെയും പലതവണ പോയപ്പോഴാണ് ശരിക്കും ഇതിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനെ കാണാന്‍ പറ്റിയത്. ആളുടെ പെരുമാറ്റം കണ്ടപ്പോള്‍ ബി.എസ്.എന്‍.എല്ലിലും നല്ലവരുണ്ടെന്നു മനസ്സിലായി. അദ്ദേഹം ഉടനെ തന്നെ ലൈന്‍മാനെ വിളിച്ച്കേബിള്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചു. ഉടനെ ശരിയാക്കുമെന്ന് ഉറപ്പും നല്‍കി. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാഞ്ഞു വീണ്ടും  പോയപ്പോള്‍ പഴയ ആളില്ല. തൊട്ടപ്പുറത്തെ റൂമില്‍ ഒരു പുതിയ ഓഫീസര്‍. കാര്യം പറഞ്ഞപ്പോള്‍ കക്ഷിയുടെ ഒന്നാന്തരം ഗോള്‍... "അവിടെ ഞാന്‍ പണ്ട് വന്നു നോക്കി കിട്ടില്ലെന്ന് പറഞ്ഞതല്ലേ?". സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്‌... പഴയ സാര്‍. മീശയും മുടിയുമൊക്കെ കറുപ്പിച്ചു ആളൊന്നു കുട്ടപ്പനായിട്ടുണ്ട്. തൊട്ടു മുന്നിലെ വീട്ടില്‍ കിട്ടിയ കാര്യം പറഞ്ഞിട്ടും "സാര്‍" ഇളകുന്നില്ല. “അതൊക്കെ ഓരോ കേബിളും ഓരോ പോലെയാകും.കിട്ടണമെന്നില്ല”. “ദൂരത്തിന്റെ കാര്യമല്ലേ അന്നു പറഞ്ഞത്, അതിപ്പോള്‍ പ്രശ്നമില്ലല്ലോ, കേബിള്‍ കേടാണെങ്കില്‍ അത് നന്നാക്കാനല്ലേ ബി.എസ്.എന്‍.എല്ലിനു ജീവനക്കാരുള്ളത്” എന്ന് എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒന്ന് തറപ്പിച്ചു നോക്കി സാര്‍ ചോദിച്ചു..."നിങ്ങളെന്തിനാ ബി.എസ്.എന്‍.എല്‍ തന്നെ വേണമെന്ന് വാശി പിടിക്കുന്നത്‌? നാട്ടില്‍ എത്രയോ പ്രൈവറ്റ്‌ കമ്പനികള്‍ ഇന്റര്‍നെറ്റ്‌ കൊടുക്കുന്നുണ്ടല്ലോ, ആ കണക്ഷന്‍ എടുത്തു കൂടെ?" ... "എടാ പുല്ലേ, എന്നാല്‍ പിന്നെ നിനക്കൊക്കെ ബി.എസ്.എന്‍.എല്ലിന്റെ ശമ്പളം വാങ്ങുന്നത് നിര്‍ത്തി ആ പ്രൈവറ്റ്‌ കമ്പനിയില്‍ ചേര്‍ന്നൂടായിരുന്നോടാ തെണ്ടീ" എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു. പിന്നെ കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന് കരുതി, "സാര്‍ എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കി തരണം" എന്ന് പറഞ്ഞു ഞാന്‍ അവിടുന്നിറങ്ങി പോന്നു. പോരുന്നതിനു മുന്‍പ് സാര്‍ ഒന്ന് കൂടി പറഞ്ഞു..."ഇപ്പോള്‍ എങ്ങനെയെങ്കിലും കണക്ഷന്‍ തന്നാലും രണ്ടാഴ്ച കഴിഞ്ഞാല്‍ നിങ്ങള്‍ വീണ്ടും വന്നു സ്പീഡ്‌ ഇല്ലെന്നും പറഞ്ഞു പരാതി പറയും. അവിടെ എന്തായാലും കിട്ടാന്‍ പോകുന്നില്ല.


വീണ്ടും ഒന്ന് കൂടി പോകുന്നതിനു മുന്‍പ് ഞാന്‍ "സാറിനെ" പറ്റി ഒന്നന്വേഷിച്ചു. കക്ഷിക്ക് തിരൂരില്‍ തന്നെ ടെലിഫോണ്‍ റിപ്പയര്‍ കടയുണ്ട്. അതും ഇതും തമ്മില്‍ ആകപ്പാടെ കുറെ ചുറ്റിക്കളികള്മുണ്ട്. ഒരു പണി കൊടുക്കാമെന്നു കരുതി പോയപ്പോള്‍ ആളില്ല. നേരത്തെ ഉണ്ടായിരുന്ന മാന്യദേഹം ഒരാഴ്ചക്കുള്ളില്‍ കണക്ഷന്‍ തരുമെന്നു വീണ്ടും ഉറപ്പു നല്‍കി. ഒരാഴ്ചക്കുള്ളില്‍ കിട്ടിയില്ലെങ്കില്‍ ഇനി മുകളില്‍ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ഞാന്‍ പോന്നു. നമ്മുടെ സാര്‍ പറഞ്ഞ ഡയലോഗ് അദ്ദേഹത്തെ ഒന്നറിയിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ അദ്ദേഹം നാണിച്ചുപോയി. എന്തായാലും ഒരാഴ്ചക്കുള്ളില്‍ ബ്രോഡ്‌ബാന്‍റ് കണക്ഷന്‍ കിട്ടിയപ്പോഴാണ് വാങ്ങുന്ന ശമ്പളത്തിന് പകരം കുറച്ചു ജോലിയെങ്കിലും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ബി.എസ്.എന്‍.എല്ലിലുണ്ടെന്നു മനസ്സിലായത്‌. ഇപ്പോള്‍ രണ്ടാഴ്ച്ചയല്ല, രണ്ടു മാസമായി ഒരു തടസ്സവുമില്ലാതെ നല്ല സ്പീഡില്‍ നെറ്റ് കിട്ടുന്നു. ഒഴിവു കിട്ടിയിട്ട് വേണം നമ്മുടെ സാറിനെ ഒന്ന് പോയി കണ്ടു രണ്ടു നല്ല വാക്കുകള്‍ പറയാന്‍...


ആന്‍റി ക്ലൈമാക്സ്:


ബ്രോഡ്‌ ബാന്റ് കിട്ടിയ സന്തോഷത്തില്‍ EVDO കണക്ഷന്‍ കാന്‍സല്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഡിവൈസ് പട്ടിയെ എറിയാന്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നിരിക്കെ മാസാമാസം പണം കയെണ്ടല്ലോ. രണ്ടു മാസമായി ബില്ല് വരാറുമില്ല. അപേക്ഷ കൊടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോളുണ്ട്, ഇതാ വരുന്നു ഒരു പടുകൂറ്റന്‍ ബില്ല്. പ്ലാന്‍ മാറ്റിയത്രേ. രണ്ടു മാസത്തെ ബില്ലാണ് വന്നത്, പുതിയ പ്ലാനില്‍ എന്ന് കൂടെ ഒരു തുണ്ട് കടലാസില്‍ കുറിപ്പടിയുമുണ്ട്. ആരോട് ചോദിച്ചിട്ടാ പ്ലാന്‍ മാറ്റിയത് എന്ന് ചോദിക്കരുത്. നോക്കിയപ്പോള്‍ തൊട്ടു മുന്‍പത്തെ മാസം അടച്ച ബില്ലും അടക്കാനുള്ളതിന്റെ കൂടെ ചേര്‍ത്തിട്ടുണ്ട് കശ്മലന്മാര്‍. പിറ്റേന്ന് ഒരു ചേച്ചിയുണ്ട് വിളിക്കുന്നു...കാന്‍സല്‍ ചെയ്യേണമെങ്കില്‍ ബില്ലടക്കണമെന്ന്. മുന്പടച്ച ബില്ലും കൊണ്ട് പോയപ്പോള്‍ അത് കുറച്ചു തന്നു. അത്രയും സമാധാനം. കാന്‍സല്‍ ചെയ്യുമെന്ന് കരുതി കാത്തിരിക്കുന്നു. ഇനിയിപ്പോ അടുത്ത മാസവും ബില്ല് വന്നാലും ബി.എസ്.എന്‍.എല്‍ ബോംബിട്ടു തകര്‍ക്കാനൊന്നും എനിക്ക് പറ്റില്ല...കാരണം ഭാര്യാമാതാവും ബി.എസ്.എന്‍.എല്‍ ജീവനക്കാരിയാണ്. കുടുംബകലഹം ഒഴിവാക്കമല്ലോ.... എന്റെ ബ്രോഡ്‌ ബാന്‍റ് ഭഗവതീ....
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം