ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 26, 2016

തക്കാളിപ്പനി - ഹോമിയോപ്പതി ഫലപ്രദം

(Published in Kerala Kaumudi Arogyam - December 2015)

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കേരളത്തിൽ കണ്ടു തുടങ്ങിയ നിരവധി "ന്യൂ ജനറേഷൻ" രോഗങ്ങളിൽ ഒന്നാണു തക്കാളിപ്പനി എന്നാരോ പേരു നൽകിയ ഹാൻഡ് ഫൂട് ആൻഡ് മൗത്ത് ഡിസീസ് (Hand, foot and mouth disease - HFMD). തക്കാളിയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ രോഗത്തിനു ഇങ്ങനെയൊരു പേരു വരാൻ കാരണമൊരു പക്ഷെ ഈ രോഗം വരുന്നവർക്ക് ചുവന്ന നിറത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുന്നതാവാം. വൈറസ് ബാധ മൂലമാണു തക്കാളിപ്പനി പിടിപെടുന്നത് (Enterovirus).

ചരിത്രം:
ആദ്യമായി ഈ രോഗം കാണപ്പെട്ടത് കാനഡയിലാണ്, 1957ൽ. തുടർന്ന് ഇംഗ്ലണ്ടിൽ കാണപ്പെട്ടപ്പോഴാണു ഈ രോഗത്തിനു HFMD എന്നു പേരു നൽകപ്പെട്ടത്. ഇന്ത്യയിൽ ആദ്യമായി കോഴിക്കോട്ടാണു 2003ൽ രോഗം കാണപ്പെട്ടത്. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

രോഗലക്ഷണങ്ങൾ:
സാധാരണ വൈറസ് രോഗങ്ങൾ പോലെ ആദ്യമണിക്കൂറുകളിൽ നേരിയ പനി, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു. തുടർന്ന് വായിലും ചർമ്മത്തിലുമുണ്ടാകുന്ന ചുവന്ന കുരുക്കളാണു തക്കാളിപ്പനിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. വായിലുണ്ടാകുന്ന ചെറിയ കുരുക്കൾ ഉടൻ തന്നെ വായ്പുണ്ണു പോലെയുള്ള വേദനയോടുകൂടിയ വ്രണങ്ങളാകുന്നു. വായ്ക്കകത്ത് അണ്ണാക്കിലും നാവിലും മോണയിലും ഇവ കാണപ്പെടും. ഒപ്പം അടുത്തുള്ള ലസികാഗ്രന്ഥികൾക്ക് വീക്കവും കാണപ്പെടാറുണ്ട്. ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ കൈപ്പത്തികളിലും പാദങ്ങളിലുമാണു കൂടുതലായും കാണപ്പെടാറുളളത്. വേദനയുള്ള ഈ കുരുക്കൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖപ്പെടും. കുരുക്കൾ ഉണങ്ങുന്ന സമയത്തൊഴികെ സാധാരണഗതിയിൽ കാര്യമായ ചൊറിച്ചിൽ കാണപ്പെടാറില്ല. ചിലരിൽ വായിലെ കുരുക്കളും മറ്റു ചിലരിൽ തൊലിപ്പുറത്തെ കുരുക്കളും കൂടുതലായി കാണപ്പെടാറുണ്ട്. 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഭേദപ്പെടാറുണ്ട്. ലബോറട്ടറി പരിശോധനകളുൾപ്പെടെയുള്ള രോഗനിർണയ രീതികളിലുപരി ലക്ഷണങ്ങൾ കൊണ്ടു തന്നെയാണു രോഗം തിരിച്ചറിയാറുള്ളത്. അതുകൊണ്ടുതന്നെ വായിലും തൊലിപ്പുറമെയും സമാനലക്ഷണങ്ങളുണ്ടാക്കുന്ന കൊതുകു കടിച്ചുണ്ടാകുന്ന വ്രണങ്ങൾ, വായ്പുണ്ണ്, ചിക്കൻ പോക്സ്, ഹെർപ്പസ്, അർട്ടിക്കേരിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഈ രോഗത്തെ കൃത്യമായി തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗസാദ്ധ്യതയും രോഗപ്പകർച്ചയും:
നേരത്തെ സൂചിപ്പിച്ചതുപോലെ എന്ററോ വൈറസ് വിഭാഗത്തിൽ പെട്ട വൈറസുകളാണു രോഗമുണ്ടാക്കുന്നത്. പ്രധാനമായും 10 വയസിൽ താഴെയുള്ള കുട്ടികളിലാണീ രോഗം കാണപ്പെടുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കാണപ്പെടുന്നുണ്ട്. മുൻ വർഷങ്ങളിലേതിലുപരിയായി ഈ രോഗം അടുത്തകാലത്ത് കൂടുതലായി കാണപ്പെടുന്നുണ്ട്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു മാത്രമേ രോഗം പകരാറുള്ളൂ. മറ്റു മൃഗങ്ങളോ ജീവികളോ രോഗം പരത്തുന്നില്ല. രോഗം വന്ന ആദ്യ ആഴ്ചയിലാണു പകരാൻ കൂടുതൽ സാദ്ധ്യതയെങ്കിലും അതിനു ശേഷവും മാസങ്ങളോളം വൈറസ് രോഗിയിൽ നിന്ന് പകരാൻ സാദ്ധ്യതയുണ്ടെന്ന് കാണപ്പെടുന്നുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും - പ്രധാനമായും രോഗിയുടെ കൈകളിലും മറ്റും തൊടുന്നതുമൂലം - രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതും രോഗം പകർത്തുന്നു. കൂടാതെ വായിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവങ്ങൾ വഴി വായുവിലൂടെയും പകരുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 3 മുതൽ 7 വരെ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പ്രാഥമികമായി ദഹനവ്യവസ്ഥയിലെ ആന്തരാവയവങ്ങളുടെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന വൈറസ് തുടർന്ന് ലസികാഗ്രന്ഥികൾ വഴി വായിലും ചർമ്മത്തിലും ബാധിക്കുന്നു.

രോഗികൾ ശ്രദ്ധിക്കേണ്ടത്:
തക്കാളിപ്പനി മാരകമായ ഒരു രോഗമല്ലാത്തതുകൊണ്ടു തന്നെ ഭയക്കേണ്ടതില്ല. സാധാരണഗതിയിൽ 10 ദിവസങ്ങൾക്കുള്ളിൽ രോഗം സുഖപ്പെടാറുണ്ട്. രോഗം ബാധിക്കുന്നത് പ്രധാനമായും കുട്ടികളെയാണെന്നതിനാൽ രക്ഷിതാക്കൾ ഏറേ ശ്രദ്ധിക്കേണ്ടതുണ്ട്. വായിലെ കുരുക്കൾ മൂലം കുട്ടികൾ ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുന്നത് നിർജലീകരണത്തിനും ക്ഷീണത്തിനും കാരണമാകാം. ഇതൊഴിവാക്കാൻ കുട്ടികൾക്ക് വേദന കൂടാതെ കഴിക്കാൻ കഴിയുന്ന ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ നൽകാൻ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കൊണ്ട് വായ കഴുകുന്നത് വേദന കുറയാനുപകരിക്കും. കൈയിലും കാലിലുമുള്ള വ്രണങ്ങൾ വൃത്തിയായി കഴുകി സൂക്ഷിക്കണം. അപൂർവം അവസരങ്ങളിലൊഴികെ HFMD രോഗികളിൽ കോമ്പ്ലിക്കേഷൻസ് ഉണ്ടാക്കാറില്ല.

രോഗം പകരാതിരിക്കാൻ:
രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നത്‌ ഒഴിവാക്കുക. രോഗം ബാധിച്ചവർ ജോലിക്കും കുട്ടികൾ സ്കൂളിലും പോകുന്നത്‌ ഒഴിവാക്കുക. മറ്റു കുട്ടികളുമായി കളിക്കുന്നതും ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകുന്നതും ഒഴിവാക്കുക. രോഗം ബാധിച്ചവരുടെ കൈകാലുകളിലെ വ്രണങ്ങൾ കൂടെക്കൂടെ വൃത്തിയായി കഴുകുക.

രോഗ ചികിത്സ:
ഹോമിയോപ്പതിയിൽ തക്കാളിപ്പനിക്ക് ഫലപ്രദമായ ചികിത്സയുണ്ട്. വായിലും ചർമ്മത്തിലുമുണ്ടാകുന്ന വ്രണങ്ങൾ വളരെ പെട്ടെന്നു തന്നെ ഭേദപ്പെടുത്താനും പൂർണമായ രോഗശമനം തരാനും ലക്ഷണങ്ങൾക്കനുസരിച്ച് നൽകപ്പെടുന്ന കൃത്യമായ ഹോമിയോപ്പതി മരുന്നുകൾക്കാകും. അംഗീകൃത യോഗ്യതകളുള്ള ഹോമിയോപ്പതി ഡോക്ടറെ നേരിൽ കണ്ട് ചികിത്സ തേടാൻ ശ്രദ്ധിക്കുക.

ഏപ്രിൽ 10 - ലോക ഹോമിയോപ്പതി ദിനം

(Published in Madhyamam Daily - 10th April 2016)



വൈദ്യശാസ്ത്രത്തിലായാലും മറ്റു മേഖലകളിലായാലും വേറിട്ട വഴികളിലൂടെ നടന്നവരെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും തങ്ങളുടെ മേഖലകളിൽ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹദ്വ്യക്തിത്വമായിരുന്നു ഡോ.ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ. ജർമൻകാരനായ ഡോ.ഹാനിമാനായിരുന്നു ഇന്ന് ഏറേ പുരോഗമിച്ച ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനു രൂപം നൽകിയത്. 1755 ഏപ്രിൽ 10നു ജനിച്ച അദ്ദേഹം ഒരു അലോപ്പതി ഡോക്ടറായിരുന്നു.  ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ലോക ഹോമിയോപ്പതിദിനമായാണ് ആചരിച്ചു വരുന്നത്. ഇന്ന് ലോകത്തിൽ അലോപ്പതി ഒഴികെയുള്ള സമാന്തര ചികിത്സാ ശാഖകളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ചികിത്സാരീതിയാണു ഹോമിയോപ്പതി. ലോകത്ത് ഹോമിയോപ്പതി ചികിത്സക്ക് ഏവുമധികം പ്രചാരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.  ഇന്ത്യയിൽ വിദ്യാഭ്യാസപരമായും ആരോഗ്യമേഖലയിലും ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ശാസ്ത്രീയവും പാർശ്വഫലരഹിതവും ഫലപ്രദവുമായ ചികിത്സ എന്ന നിലയിൽ മികച്ച സ്വാധീനമാണു ഹോമിയോപ്പതി ചികിത്സ നേടിയത് എന്നതു തന്നെ ഈ വൈദ്യശാസ്ത്രത്തിന്റെ മേന്മ വിളിച്ചോതുന്നു.
രോഗിയുടെ വേദന വർദ്ധിപ്പിക്കുന്ന പ്രാകൃതമായ ചികിത്സാരീതികൾ ആസുരതാണ്ഡവമാടിയിരുന്ന അക്കാലത്തെ ചികിത്സാരംഗത്ത്, രോഗിയുടെ ശാരീരിക-മാനസിക പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് വേണം ചികിത്സ നടത്തേണ്ടത് എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഡോ.സാമുവൽ ഹാനിമാൻ രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് നിരവധി പരീക്ഷണങ്ങളിലൂടെ ഹോമിയോപ്പതിക്ക് രൂപം നൽകിയത്. അലോപ്പതി ചികിത്സയിലെ രീതികൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വന്ന് പഴഞ്ചൻ രീതികളിൽ നിന്ന് മോചിതമായെങ്കിലും ഒരു പുതിയ വൈദ്യശാസ്ത്രമെന്ന രീതിയിൽ ഡോ.ഹാനിമാൻ അന്ന് രൂപം കൊടുത്ത ശാസ്ത്രീയ തത്വങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരികതന്നെയാണ്. സാധാരണക്കാരനു താങ്ങാൻ കഴിയാത്ത രീതിയിലേക്ക് ചികിത്സാചെലവ് വർദ്ധിച്ചുവരുമ്പോൾ, ചികിത്സ എന്നത് ലാഭക്കണ്ണോടെയുള്ള ഒരു കച്ചവടമായി മാറുമ്പോൾ, താരതമ്യേന ചെലവു കുറവുള്ളതും എന്നാൽ മികച്ച ഫലം പ്രദാനം ചെയ്യുന്നതുമായ ഹോമിയോപ്പതിചികിത്സ കാലത്തിന്റെ ആവശ്യമായിത്തീരുന്നു. ഇന്ന് സാധാരണ വൈറൽ പനി മുതൽ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായിത്തീരുന്ന ജീവിതശൈലീരോഗങ്ങളും അർബുദവും വരെ ഹോമിയോപ്പതി ചികിത്സയാൽ ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നു.
ഹോമിയോപ്പതിയുടെ സ്വീകാര്യത വർദ്ധിച്ചു വരുന്നതുകൊണ്ടുതന്നെ ചില കോണുകളിൽ നിന്ന് ചില വിമർശനങ്ങൾ ഉയർന്നുവരുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. മറ്റു വൈദ്യശാസ്ത്ര ശാഖകളിൽ പെട്ടവർ ഉയർത്തുന്ന പൊള്ളയായ വിമർശനങ്ങൾ അവ അർഹിക്കുന്ന രീതിയിൽ തന്നെ അവഗണിക്കുന്നു. എന്നാൽ ചില പുരോഗമനസംഘടനകളുടെ പ്രവർത്തകർ എന്ന മൂടുപടമണിഞ്ഞ് ഇതരവൈദ്യശാസ്ത്രങ്ങളിൽ പെട്ട ചികിത്സകർ ഹോമിയോപ്പതിക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് കേവലം കൊതിക്കെറുവായേ കാണാൻ കഴിയൂ. അത്തരക്കാരുടെ ആരോപണങ്ങളും കുപ്രചാരണങ്ങളും ഹോമിയോപ്പതിയുടെ മേന്മ നേരിട്ടറിവുള്ള ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന വിശ്വാസം ഹോമിയോപ്പതിസമൂഹത്തിനുണ്ട്. ഇന്ന് നിലവിലുള്ള ഒരു വൈദ്യശാസ്ത്രശാഖയും പരിപൂർണമെന്ന് പറയാൻ കഴിയില്ല. ഓരോന്നും അവക്ക് കഴിയുന്ന മേഖലകളിൽ മികച്ച ചികിത്സാഫലങ്ങൾ നൽകി മനുഷ്യരാശിക്ക് ഗുണം ചെയ്യാൻ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുക എന്നതാണു വേണ്ടത്. ഇതരവൈദ്യശാസ്ത്രങ്ങളെ അവ അർഹിക്കുന്ന ബഹുമാനത്തോടെ കാണുകയും അനാവശ്യവിമർശനങ്ങൾ ഉന്നയിക്കാതിരിക്കയും ചെയ്ത്, സ്വന്തം ചികിത്സാരീതി കൂടുതൽ പഠനഗവേഷണങ്ങളിലൂടെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ഇതരശാസ്ത്രങ്ങളിലെ പഠനത്തിനോ ചികിത്സാസംവിധാനത്തിനോ തടസം നിൽക്കാതിരിക്കയും ചെയ്യുക എന്നതാണു രോഗിയുടെ ആശ്വാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ ചെയ്യേണ്ടത്.
ഹോമിയോപ്പതിക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും അടിസ്ഥാനപരമായ നിരവധി ആവശ്യങ്ങൾ പൊതുജനാരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സ്വകാര്യമേഖലയിലും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനം ഈ മേഖലയിലെ വ്യാജചികിത്സകരുടെ സാന്നിദ്ധ്യമാണ്. ഇന്നും കേരളത്തിൽ ഒരു ഏകീകൃത മെഡിക്കൽ ബിൽ രൂപീകരിക്കാത്തതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജചികിത്സകർ പെരുകുകയാണ്. പ്രധാനമായും മലബാറിലാണിത്തരക്കാർ കൂടുതലുള്ളതെങ്കിലും മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒട്ടും കുറവല്ല. ഇതിനായി യാതൊരു നിയമനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാജ ചികിത്സകർക്ക് നിയമപരിരക്ഷ നൽകാനുള്ള നീക്കം നടന്നപ്പോൾ രാഷ്ട്രീയത്തിനും മറ്റ് വിഭാഗീയതകൾക്കും അതീതമായി ആയുർവേദ - ഹോമിയോപ്പതി ചികിത്സകർ ഒന്നിച്ചു നിന്ന് എതിർത്തപ്പോൾ ആ വേദികളിൽ വന്ന് പ്രതിഷേധത്തിന്റെ ഭാഗമായ ഇന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ നേതാക്കൾ അഞ്ചുവർഷം ഭരിച്ചിട്ടും സംഘടനകൾ നടത്തിയ നിരവധി സമരങ്ങളും നൽകിയ നിവേദനങ്ങളും തൃണവൽഗണിച്ചതും വ്യാജ ചികിത്സകർക്കെതിരെ ചെറുവിരൽ പോലുമനക്കാൻ തയ്യാറായില്ല എന്നതും ദുഃഖകരമായ കാര്യമാണ്. ഏകീകൃത മെഡിക്കൽ ബിൽ എന്ന വാഗ്ദാനം ഇന്നും നോക്കുകുത്തിയായവശേഷിക്കുന്നു.
ഈ സർക്കാർ ഹോമിയോപ്പതിക്കനുകൂലമായി പുതിയ ഡിസ്പെൻസറികളും കാൻസർ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആരംഭിച്ചതിൽ ഹോമിയോപ്പതി സമൂഹത്തിന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. എന്നാൽ  പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനപ്പുറം  അടിസ്ഥാനസൗകര്യവികസന മേഖലയിൽ ചെയ്യേണ്ടിയിരുന്ന പല ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. വിദ്യാഭ്യാസമേഖലയിൽ ഹോമിയോപ്പതി എം.ഡി. കോഴ്സ്‌ കൃത്യമായി നടക്കാതായി. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നതുപോട്ടെ, ഉള്ള സീറ്റു തന്നെ ആവശ്യമായ അദ്ധ്യാപകർ ഇല്ലാത്തതിനാൽ കുറഞ്ഞു. ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ല. ഗവ ഹോമിയോ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് പി.എസ്‌.സി. നിയമനം വളരെക്കാലമായി നടക്കുന്നില്ല. റിട്ടയർമെന്റ്‌ വഴി വന്ന ഒഴിവുകളിൽ വലിയൊരു ശതമാനവും നികത്തിയിട്ടില്ല. കൂടാതെ കേരളത്തിനു പുറത്ത് ഏഴു വിഷയങ്ങളിൽ എം.ഡി. കോഴ്സ് നടക്കുന്നുണ്ടെങ്കിലും ഹോമിയോപ്പതി വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന കേരളത്തിൽ ഇന്നും മൂന്നു വിഷയങ്ങളിലേ കോഴ്സ് നടക്കുന്നുള്ളൂ. ഹൗസ്‌ സർജ്ജൻസിന്റെ സ്റ്റൈപ്പൻഡ്‌ എം.ബി.ബി.എസ്‌.,  ആയുർവേദ വിഭാഗങ്ങൾക്ക് 20000 രൂപയാക്കിയിട്ടും ഹോമിയോപ്പതിയിൽ മാത്രം 17000ൽ ഒതുക്കി. സംഘടനകൾ ഇടപെട്ടിട്ടും വിദ്യാർത്ഥികൾ സമരമുൾപ്പെടെ നടത്തിയിട്ടും ഈ വിവേചനം അവസാനിപ്പിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല. അതുപോലെ തന്നെ ബി.എച്ച്.എം.എസ് വിദ്യർത്ഥികൾക്ക് സിലബസിന്റെ ഭാഗമായി അലോപ്പതി ആശുപത്രികളിൽ സർജ്ജറി - ഗൈനക്കോളജി പോസ്റ്റിംഗ്‌ നടക്കുന്നത് ഐ.എം.എ.യുടെ വിലക്കും നിയമനടപടികളും മൂലം തടസപ്പെട്ടു. പ്രശ്നം ഫലപ്രദമായി ഇടപെട്ട് പരിഹരിക്കാനും കോടതിയിൽ കക്ഷി ചേരാനും സർക്കാർ തയ്യാറായില്ല. സർക്കാർ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി കുറേ ഡോക്ടർമാർക്ക്‌ ജോലി കിട്ടിയെങ്കിലും അനുബന്ധസൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയമായി. ഫാർമ്മസിസ്റ്റ്‌, അറ്റന്റർ തുടങ്ങിയ തസ്തികകളിൽ നിരവധി ഒഴിവുകളുള്ളത്‌ പരിഹരിക്കപ്പെട്ടില്ല. മരുന്നെടുക്കാൻ ആവശ്യത്തിനു സ്റ്റാഫില്ലാത്തതിനാൽ പല സ്ഥാപനങ്ങളിലും ഡോക്ടർമാരും രോഗികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. ഡിസ്പെൻസറികളിലെ സ്റ്റാഫ്‌ പാറ്റേൺ ഇതുവരെ പരിഷ്കരിച്ചില്ല. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഹോമിയോപ്പതി മരുന്നുകൾ വിതരണം ചെയ്യുന്ന ആലപ്പുഴയിലെ പൊതുമേഖലാസ്ഥാപനമായ ഹോംകോയിൽ നിന്ന് ആവശ്യത്തിനും കൃത്യസമയത്തും മരുന്ന് ആശുപത്രികളിൽ എത്തുന്നില്ല. ഇതുമൂലം പല സ്ഥാപനങ്ങളിലും രോഗികൾക്ക് മരുന്നുകൾ വിലകൊടുത്ത് സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനു പുറമേ ഹോമിയോപ്പതിയുടെ അനന്തസാദ്ധ്യതകൾ വിനിയോഗിച്ച് കേരളത്തിന്റെ ആരോഗ്യമേഖലക്ക് മുതൽക്കൂട്ടാവേണ്ട നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. നിലവിൽ ആരോഗ്യവകുപ്പിനു (അലോപ്പതി) കീഴിലാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ തുടങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെല്ലാം തന്നെ. ഹോമിയോപ്പതി ഉൾപ്പെടുന്ന ആയുഷ് വിഭാഗങ്ങൾക്കുകൂടി അവരുടെ സേവനം ലഭ്യമാക്കുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഫീൽഡ് സ്റ്റാഫിനെ ആയുഷ് വകുപ്പിനു കീഴിലോ തദ്ദേശസ്വയംഭരണവകുപ്പിലോ നിയമിക്കാനുള്ള നീക്കമുണ്ടാവുകയോ ചെയ്യണം. അതുപോലെ തന്നെ രോഗനിർണയ സംവിധാനങ്ങളായ ലബോറട്ടറി, എക്സ് റേ, സ്കാനിംഗ് തുടങ്ങിയവ ഹോമിയോപ്പതി ആശുപത്രികളിൽ ലഭ്യമാക്കാനും അത്തരം സംവിധാനങ്ങൾ ഏതെങ്കിലും ഒരു വൈദ്യശാസ്ത്രശാഖയുടേതല്ല, മറിച്ച് ആരോഗ്യരംഗത്തിനു മൊത്തമായി ശാസ്ത്രം നൽകിയ സംഭാവനയെന്നത് ഉൾക്കൊണ്ട് ഇവക്കൊക്കെ ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ അവസാനിപ്പിക്കാനുമുള്ള ശ്രമം ഉണ്ടാവണം. എല്ലാ വൈദ്യശാസ്ത്ര ശാഖകൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു നയം പ്രാബല്യത്തിൽ വരുത്തി മാത്രമേ ഒരു സമഗ്രമായ പുരോഗതി കേരളത്തിന്റെ ആരോഗ്യമേഖലയിൽ പ്രാവർത്തികമാക്കാനാകൂ. ഇത്തരമൊരു നയം നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന പുതിയ സർക്കാർ നടപ്പാക്കുമെന്ന് കേരളത്തിലെ ഹോമിയോപ്പതി സമൂഹം പ്രത്യാശിക്കുന്നു.
ഹോമിയോപ്പതി എന്ന മഹത്തരമായ ചികിത്സാരീതിക്കു രൂപം നൽകിയ ഡോ.സാമുവൽ ഹാനിമാൻ 1843-ൽ ഇഹലോകവാസം വെടിഞ്ഞു. മനുഷ്യകുലത്തിന് “സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (Similia similibus curentur)” എന്ന തത്വത്തിലധിഷ്ഠിതമായ ചികിത്സാരീതിയിലൂടെ രോഗശാന്തി പ്രദാനം ചെയ്ത അദ്ദേഹത്തിന്റെ സ്മരണക്കു  മുന്നിൽ നമ്രശിരസോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹോമിയോപ്പതി ഡോക്ടർമാരും വിദ്യാർത്ഥികളും അദ്ദേഹം വെട്ടിത്തെളിച്ച പാതയിലൂടെ രോഗപീഡയാൽ വേദനിക്കുന്ന മാനവകുലത്തിനു മികച്ച ചികിത്സയും സഹാനുഭൂതിയും പകർന്ന് സേവനപാതയിൽ ചരിക്കുന്നതുതന്നെയായിരിക്കും അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലി.

കരിമ്പനി എന്ന കാലാ അസർ (Visceral Leishmaniasis)

(Published in Kerala Kaumudi Arogyam - August 2015)


കേരളം ഇന്ന് പനികളുടെയും സ്വന്തം നാടായി മാറിയിരിക്കുന്നു. ആരോഗ്യരംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നു എന്ന മലയാളിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിക്കൊണ്ട് കഴിഞ്ഞ പത്തു വർഷത്തിനിടെ പല പേരുകളുള്ള മാരകവും പെട്ടെന്നു പകരുന്നതുമായ പനികളുടെ കൂത്തരങ്ങായിരിക്കുന്നു കേരളം. എലിപ്പനി, ഡെംഗിപ്പനി, ചിക്കുൻ ഗുനിയ, കുരങ്ങുപനി, പക്ഷിപ്പനി, പന്നിപ്പനി, ടൈഫസ് പനി എന്നിങ്ങനെയുള്ള പേരുകളിൽ ഏറ്റവുമൊടുവിൽ വന്ന പേരുകാരിലൊന്നാണു കരിമ്പനി എന്ന് നാം പേരു നൽകിയ കാലാ അസർ. 2011-12 കാലത്ത് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഈ വർഷമാണ് കൂടുതലായി കാണപ്പെട്ടത്. പ്രധാനമായും തൃശൂർ ജില്ലയുടെയും മലപ്പുറം ജില്ലയുടെയും ചില ഭാഗങ്ങളിലാണിതു കാണപ്പെട്ടത്.

പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന രോഗാണുക്കളാൽ ഉണ്ടാകുന്ന രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനു കാരണമാകുന്നതാണീ രോഗം. ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ ആരംഭത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് മരണകാരണമാകുന്നു. ഇന്ത്യയിൽ വർഷങ്ങൾക്കു മുൻപു തന്നെ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണീ രോഗം വ്യാപകമായി കാണുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, സുഡാൻ, എത്യോപ്പിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലായാണ് 90% കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് 50%ൽ കൂടുതൽ കാലാ അസാർ രോഗികളും ഇന്ത്യയിലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 70% രോഗികളും ബിഹാറിലാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന ലീഷ്മാനിയ എന്ന രോഗാണു ഉണ്ടാക്കുന്ന രോഗങ്ങളെയാണ് പൊതുവെ ലീഷ്മാനിയാസിസ് എന്നു വിളിക്കുന്നത്. ഇത് മൂന്നു തരത്തിൽ കാണപ്പെടുന്നുണ്ട് - വിസറൽ ലീഷ്മാനിയാസിസ്, ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ്, മ്യൂക്കോസൽ ലീഷ്മാനിയാസിസ് എന്നിവ. ഇവയിൽ വിസറൽ ലീഷ്മാനിയാസിസ് (Visceral Leishmaniasis - ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാലാണ് ആ പേര്) വിഭാഗമാണ് കാലാ അസാർ (Black fever) എന്ന്  അറിയപ്പെടുന്നത്. ഡംഡം പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. ലീഷ്മാനിയ ഡോണോവാനി (L. donovani) ആണു പ്രധാനമായും രോഗമുണ്ടാക്കുന്നത്. L. infantum, L. chagasi എന്നിവയും രോഗകാരണമാകുന്നു. സാൻഡ് ഫ്ലൈ വിഭാഗത്തിൽ പെടുന്ന പ്രാണിയാണ് ഈ രോഗം പരത്തുന്നത് (Phlebotomus / Lutzomyia). എല്ലാ പ്രായത്തിലുള്ളവരിലും രോഗം ബാധിക്കുമെങ്കിലും പ്രധാനമായും 5 മുതൽ 9 വരെ പ്രായമുള്ള കുട്ടികളിലാണിതു കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു. മഴക്കാലത്താണീ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ മനുഷ്യർ  ഒഴികെ മറ്റു മൃഗങ്ങളൊന്നും വിസറൽ ലീഷ്മാനിയാസിസിന്റെ റിസർവോയറായി (രോഗാണു വാഹകരായി) കാണാറില്ല. സാൻഡ് ഫ്ലൈ രോഗബാധിതരായ മനുഷ്യരെ കടിച്ച ശേഷം മറ്റുള്ളവരെ കടിക്കുന്നതു വഴിയാണു രോഗം പകരുന്നത്.

ശരീരത്തിൽ കരൾ, പ്ലീഹ തുടങ്ങിയ ആന്തരാവയവങ്ങളെയും അസ്ഥിമജ്ജ, ലസികാഗ്രന്ഥികൾ തുടങ്ങിയവയെയുമാണ് ഈ രോഗം ബാധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ നാലു മാസം വരെയുള്ള സമയത്തിനിടയിലാണു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിലയവസരങ്ങളിൽ നാലു മാസങ്ങളിലധികവും എടുത്തേക്കാം. പ്രധാന രോഗലക്ഷണം ശക്തമായ പനിയാണ്. പനിയുടെ കാഠിന്യത്തിൽ ഏറ്റക്കുറച്ചിൽ വന്നുകൊണ്ടിരിക്കും. ശരീരത്തിന്റെ തൂക്കക്കുറവ്, ക്ഷീണം, ചുമ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. പ്ലീഹക്കുണ്ടാകുന്ന വീക്കം വിസറൽ ലീഷ്മാനിയാസിസിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. കൂടെ കരളിനും വീക്കമുണ്ടാകുന്നു. ഇതോടൊപ്പം കാലിൽ നീരു വരിക, രക്തവാർച്ച തുടങ്ങിയവയും കാണാറുണ്ട്. ഇതോടൊപ്പം ചർമ്മത്തിനു – പ്രധാനമായും മുഖത്ത് - കറുത്ത നിറം ബാധിക്കുകയും ചെയ്യുന്നു. (ഇതിൽ നിന്നാണ് കാലാ അസർ എന്ന പേരു വന്നത്).

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ പലപ്പോഴും മാസങ്ങൾ എടുക്കുന്നതും മറ്റു പകർച്ചപ്പനികളിൽ നിന്നും കാലാ അസർ രോഗത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും ഇതുമൂലം ചികിത്സ ആരംഭിക്കാൻ വൈകുന്നതും മൂലം പ്ലീഹക്കും കരളിനും മറ്റുമുണ്ടാകുന്ന രോഗബാധ മൂലമാണു മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങളുടെ സമാനത മൂലം ഈ രോഗം പലപ്പോഴും മലേറിയയുമായി തിരിച്ചറിയാൻ ബുദ്ധിമുട്ടു വരാറുണ്ട്. പനി, പ്ലീഹയുടെ വീക്കം, പ്ലേറ്റ്ലറ്റ് ഉൾപ്പെടെയുള്ള രക്താണുക്കളുടെ കുറവ് എന്നീ പ്രധാനലക്ഷണങ്ങൾക്കൊപ്പം രോഗാണുവായ ലീഷ്മാനിയ ഡോണോവാനിയുടെ വളർച്ചാഘട്ടത്തിലെ വകഭേദമായ അമാസ്റ്റിഗോട്ട്സ് (amastigotes / LD bodies) അസ്ഥിമജ്ജയിലും കരൾ, പ്ലീഹ, ലസികാ ഗ്രന്ഥികൾ എന്നീ ഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതാണു കാലാ അസർ രോഗത്തിന്റെ പ്രധാന രോഗനിർണയരീതി.  ELISA / Western blot ടെസ്റ്റുകൾ വഴി രക്തത്തിലെ ആന്റിബോഡികൾ കണ്ടെത്തിയും രോഗനിർണയം നടത്താം. (രോഗലക്ഷണങ്ങൾ ഇല്ലാതായിക്കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷവും രക്തത്തിൽ ആന്റിബോഡികൾ കണ്ടേക്കാം).  

രോഗം തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗം പരത്തുന്ന സാൻഡ് ഫ്ലൈയെ നശിപ്പിക്കലാണ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇതു കൂടുതലായും കാണുന്നത്. കീടനാശിനികൾ ഉപയോഗിച്ച് സാൻഡ് ഫ്ലൈയെ നശിപ്പിച്ചും കൊതുകുവലകളും മറ്റും ഉപയോഗിച്ചും രോഗത്തിന്റെ വ്യാപനം തടയാം.

രോഗലക്ഷണങ്ങൾക്കനുസരിച്ച് ഔഷധങ്ങൾ നൽകിയാണ് ഹോമിയോപ്പതി ചികിത്സ നടത്തുന്നത് എന്നതുകൊണ്ടു തന്നെ ഇന്ന് കാണുന്ന പകർച്ചവ്യാധികൾക്കെല്ലാം തന്നെ ഹോമിയോപ്പതിയിലൂടെ ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. കാലാ അസർ  രോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ച് കൃത്യമായ ഹോമിയോപ്പതി ചികിത്സ നൽകി രോഗം സുഖപ്പെടുത്താൻ കഴിയും. പ്ലേറ്റ്ലറ്റ് ഉൾപ്പെടെ രക്താണുക്കളുടെ കുറവു  പരിഹരിക്കാനും പനിയും ആന്തരാവയവങ്ങളുടെ വീക്കവും ഉൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങൾ സുഖപ്പെടുത്താനും ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ട്. പനിക്ക് സ്വയംചികിത്സ നടത്തി രോഗം മാരകമായ അവസ്ഥയിലേക്ക് നീങ്ങാനിടയാക്കാതെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ അംഗീകൃതയോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക. കേരളത്തിൽ പടർന്നുപിടിക്കുന്ന വിവിധതരം പനികളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായി മെഡിക്കൽ ക്യാമ്പുകളും പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (IHK) നടത്തിവരുന്നുണ്ട്. കൂടാതെ ഐ.എച്ച്.കെ.യുടെ ഗവേഷണവിഭാഗമായ ഐ.സി.എച്ച്.ആർ. പകർച്ചവ്യാധികളുടെ വ്യാപനത്തെ തടയാനും കൂടുതൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനുമുള്ള മാർഗങ്ങളെക്കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്.

കാലാ അസർ (Visceral Leishmaniasis)

(Published in Madhyamam daily - 2015 June)



കാലാ അസർ (Black fever) എന്ന പേരിൽ ഇന്ത്യയിൽ അറിയപ്പെടുന്ന രോഗത്തിനു ലീഷ്മാനിയ എന്ന രോഗാണുവാണു കാരണം. ഈ രോഗാണു  പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ വിസറൽ ലീഷ്മാനിയാസിസ് എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.  ലീഷ്മാനിയ ഡോണോവാനി ആണു പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും ലീഷ്മാനിയ ട്രോപ്പിക്ക എന്ന സ്പീഷിസും കാരണമാകാറുണ്ട്. ഡംഡം പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. സാൻഡ് ഫ്ലൈ വിഭാഗത്തിൽ പെടുന്ന പ്രാണിയാണ് ഈ രോഗം പരത്തുന്നത്.  ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ ആരംഭത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണകാരണമാകുന്നതാണീ രോഗം. ഇന്ത്യയിൽ വർഷങ്ങൾക്കു മുൻപു തന്നെ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണീ രോഗം വ്യാപകമായി കാണുന്നതെങ്കിലും 2011-12 കാലത്ത് കേരളത്തിലും റിപ്പോർട്ട് ചെയ്തു.
ശരീരത്തിൽ കരൾ, പ്ലീഹ തുടങ്ങിയ ആന്തരാവയവങ്ങളെയും അസ്ഥിമജ്ജ, ലസികാഗ്രന്ഥികൾ തുടങ്ങിയവയെയുമാണ് ഈ രോഗം ബാധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടു മുതൽ ആറു മാസം വരെയുള്ള സമയത്തിനിടയിലാണു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാന രോഗലക്ഷണം പനിയാണ്. ശരീരത്തിന്റെ തൂക്കക്കുറവ്, ലസികാ ഗ്രന്ഥികളുടെ വീക്കം, ക്ഷീണം, കരളിനും പ്ലീഹക്കുമുണ്ടാകുന്ന വീക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. ഇതോടൊപ്പം കാലിൽ നീരു വരിക, രക്തവാർച്ച തുടങ്ങിയവയും കാണാറുണ്ട്. ഇതോടൊപ്പം ചർമ്മത്തിനു – പ്രധാനമായും മുഖത്ത് - കറുത്ത നിറം ബാധിക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ പലപ്പോഴും മാസങ്ങൾ എടുക്കുന്നതും മറ്റു പകർച്ചപ്പനികളിൽ നിന്നും കാലാ അസർ രോഗത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും ഇതുമൂലം ചികിത്സ ആരംഭിക്കാൻ വൈകുന്നതും മൂലം കരളിനും പ്ലീഹക്കുമുണ്ടാകുന്ന രോഗബാധ മൂലമാണു മരണം സംഭവിക്കുന്നത്.
എല്ലാ പ്രായത്തിലുള്ളവരിലും രോഗം ബാധിക്കുമെങ്കിലും പ്രധാനമായും 5 മുതൽ 9 വരെ പ്രായമുള്ള കുട്ടികളിലാണിതു കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു. മഴക്കാലത്താണീ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ മനുഷ്യർ  ഒഴികെ മറ്റു മൃഗങ്ങളൊന്നും വിസറൽ ലീഷ്മാനിയാസിസിന്റെ റിസർവോയറായി (രോഗാണു വാഹകരായി) കാണാറില്ല. സാൻഡ് ഫ്ലൈ രോഗബാധിതരായ മനുഷ്യരെ കടിച്ച ശേഷം മറ്റുള്ളവരെ കടിക്കുന്നതു വഴിയാണു രോഗം പകരുന്നത്.
രോഗം ബാധിച്ചവരിൽ രക്തക്കുറവും പ്ലേറ്റ്ലെറ്റിന്റെ എണ്ണത്തിലുള്ള കുറവും കാണാറുണ്ട്. രോഗാണുവായ ലീഷ്മാനിയ ഡോണോവാനിയുടെ വളർച്ചാഘട്ടത്തിലെ വകഭേദമായ അമാസ്റ്റിഗോട്ട്സ് (amastigotes / LD bodies) രക്തത്തിലും അസ്ഥിമജ്ജയിലും കരൾ, പ്ലീഹ, ലസികാ ഗ്രന്ഥികൾ എന്നീ ഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതാണു കാലാ അസർ രോഗത്തിന്റെ രോഗനിർണയരീതി. രോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ച് കൃത്യമായ ഹോമിയോപ്പതി ചികിത്സ നൽകി രോഗം സുഖപ്പെടുത്താൻ കഴിയും. പനിക്ക് സ്വയംചികിത്സ നടത്തി രോഗം മാരകമായ അവസ്ഥയിലേക്ക് നീങ്ങാനിടയാക്കാതെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക.
മറ്റു സംസ്ഥാനങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന പല പകർച്ച വ്യാധികളും ഇന്ന് കേരളത്തിലേക്കും വ്യാപിക്കുന്നു എന്നത് ആരോഗ്യരംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് അഭിമാനിക്കുന്ന കേരളത്തിനു വെല്ലുവിളിയായി മാറുകയാണ്. ലോകത്ത് പാരസൈറ്റ് മൂലമുള്ള രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായ കാലാ അസർ രോഗത്തിന്റെ വ്യാപനം കേരളത്തിൽ തടയാൻ സർക്കാർ ഊർജ്ജിതമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചേ തീരൂ. ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ ഗവേഷണ വിഭാഗമായ ഐ.സി.എച്ച്.ആർ. ഈ രോഗത്തിന്റെയും മറ്റു പകർച്ചപ്പനികളുടെയും ചികിത്സക്കും പ്രതിരോധത്തിനുമായി ഹോമിയോപ്പതി വകുപ്പിന്റെയും റീച്ചിന്റെയും (പകർച്ചവ്യാധി പ്രതിരോധ ദ്രുതകർമ സേന) പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിക്കുന്നതായിരിക്കും.

July 20, 2016

ഹോമിയോപ്പതി : മനുഷ്യനന്മക്കായുള്ള വൈദ്യശാസ്ത്രം


 (Published in Madhyamam online - 24th July 2016)
http://www.madhyamam.com/opinion/open-forum/2016/jul/22/210380

“നീന്തുക എന്ന ആശയത്തോട്‌ എനിക്ക്‌ യാതൊരു യോജിപ്പും ഇല്ല. കാരണം ഞാൻ വെള്ളത്തിൽ ഇറങ്ങുമ്പോഴെല്ലാം താഴ്‌ന്നുപോകാറുണ്ടല്ലോ, പിന്നെങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടന്ന് നീന്താൻ കഴിയും? ഞാൻ നിരവധി പുസ്തകങ്ങൾ വായിച്ചപ്പോഴൊക്കെയും ഗൂഗിളിൽ പരതിയപ്പോഴും അങ്ങനെ പൊങ്ങിക്കിടക്കാൻ കഴിയില്ലെന്ന അറിവാണെനിക്ക്‌ ലഭിച്ചിട്ടുള്ളത്‌. അല്ലാത്തതു കണ്ടെങ്കിലും അത്‌ കേവലം നീന്തൽ എന്ന വിശ്വാസത്തിന്റെ പ്രായോജകരുടെ വെറും പ്രചാരണം മാത്രമാണെന്ന് എനിക്ക്‌ ഉറപ്പുള്ളതുകൊണ്ട്‌ ഞാൻ ശ്രദ്ധിച്ചതേയില്ല. എന്റെ നീന്തൽ പഠിച്ചെന്നു പറയുന്ന സുഹൃത്തുക്കൾ അവർക്ക്‌ നീന്താൻ കഴിയുന്നുണ്ടെന്ന് അവകാശപ്പെട്ടു. പക്ഷെ എനിക്കുറപ്പായിരുന്നു അത്‌ നീന്താൻ കഴിയുമെന്ന അവരുറെ വിശ്വാസം മൂലം അവർക്ക്‌ തോന്നുന്നതാണെന്ന്. അവർ നീന്തുന്നതിന്റെ ഫോട്ടോ കാണിച്ചു തന്നപ്പോൾ അത്‌ അവർ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞു ഞാനവരെ കളിയാക്കി. അപ്പോൾ അവരെന്നെ അവർ നീന്തുന്നത്‌ കാണാൻ ക്ഷണിച്ചു. പക്ഷെ ഞാൻ പോവില്ല. എനിക്കുറപ്പുണ്ട്‌ നീന്തൽ എന്നൊരു കാര്യം ലോകത്ത്‌ നടക്കുന്നില്ലെന്ന്. ലോകത്താർക്കും നീന്താൻ കഴിയില്ല. ശാസ്ത്രം എന്തെന്ന് എനിക്കറിയാം. അതിൽ എനിക്കറിയാത്ത ഒരു കാര്യവും ലോകത്ത്‌ നടക്കുന്നെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. കാരണം ആഴക്കടലിന്റെ ഉള്ളറകളെക്കുറിച്ച്‌ ഗൂഗിളും വിക്കിയും പരതി മഹത്തായ അറിവുകൾ സമ്പാദിച്ച എന്റെ അത്രയും അറിവും വിദ്യാഭ്യാസവും കേവലം നീന്തൽക്കാരെന്ന അവകാശവാദം മാത്രമുള്ള ഇവർക്കെങ്ങനെ ഉണ്ടാവാൻ. അവർ വെള്ളത്തിൽ നീന്തി പഠിച്ചെന്നു പറയുന്ന നീന്തലെന്ന കാര്യം കേവലം ഒരു വിശ്വാസം മാത്രമെന്ന് വീട്ടിലിരുന്ന് ഞാൻ പഠിച്ചിട്ടുണ്ട്‌. അവരതു പറഞ്ഞ്‌ എന്നോടു ചർച്ച ചെയ്യാൻ വന്നാൽ തന്നെ പച്ചമലയാളത്തിൽ നല്ല ട്രോളും സർക്കാസവും കൂട്ടിക്കലർത്തി ഒരു പിടിയങ്ങ്‌ പിടിച്ച്‌ നിരപ്പാക്കും ഞാൻ, ഹല്ല പിന്നെ. നീന്തലാണത്രെ നീന്തൽ.
ഓരോ അന്ധവിശ്വാസങ്ങളേയ്‌...”

ഇതുപോലെയൊക്കെയേ ഉള്ളൂ കുറച്ചുകാലമായി ഹോമിയോപ്പതിയെ കുറിച്ച് നവമാദ്ധ്യമങ്ങളിലും ഇപ്പോൾ ചില മുഖ്യധാരാ മാദ്ധ്യമങ്ങളിലും വരുന്ന വിമർശനങ്ങളുടെ കാര്യം. നീന്തൽ എന്ന പ്രക്രിയയുടെ ശാസ്ത്രീയതത്വം കണ്ടെത്തും മുൻപ് ഇവിടെയാരും നീന്താതിരുന്നിട്ടില്ലല്ലോ. അവരിൽ നീന്താനറിയുന്ന ആരും മുങ്ങിമരിച്ചിട്ടുമില്ല. അത്തരമൊരു ഹോമിയോപ്പതിവിരുദ്ധ ലേഖനം മാധ്യമത്തിന്റെ ഓൺലൈൻ എഡീഷനിലും തീരെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഹോമിയോപ്പതിയെയും പ്രകൃതിചികിത്സയെയും പറ്റിയെന്നാണു തലവാചകമെങ്കിലും ഇപ്പോഴത്തെ “സോഷ്യൽ മീഡിയാ ഹോട്ട് ടോപ്പിക്” എന്ന നിലയിലായിരിക്കാം, ഹോമിയോപ്പതിയെ തന്നെയാണു ലേഖകൻ കടന്നാക്രമിച്ചിരിക്കുന്നത്. രോഗിക്ക് മരുന്നു നൽകി ചികിത്സിക്കുന്ന ഹോമിയോപ്പതിയെയും രോഗിക്ക് മരുന്നിനു പകരം ജീവിതരീതിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തി ചികിത്സിക്കുന്ന പ്രകൃതിചികിത്സയെയും ഒരു നുകത്തിൽ കെട്ടാൻ ശ്രമിച്ചതുതന്നെ വിരോധാഭാസമായിപ്പോയി. എന്തായാലും അടുത്ത കാലത്തായി വിമർശനാത്മകമായെങ്കിലും ഹോമിയോപ്പതി വൈദ്യശാസ്ത്രം കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത് ഹോമിയോപ്പതി ചികിത്സകർക്ക് ഞങ്ങൾ അനുവർത്തിക്കുന്ന ചികിത്സാരീതിയെക്കുറിച്ച് പൊതുസമൂഹത്തിൽ നിലവിലുള്ള പല തെറ്റിദ്ധാരണകളും തിരുത്താനും കൂടുതലായി ജനങ്ങൾക്കിടയിലേക്ക് ഈ സിസ്റ്റത്തിന്റെ പ്രചാരം എത്തിക്കാനും സഹായകരമാകുന്നുവെന്ന് പറയാതെ വയ്യ.

ലേഖകൻ തന്റെ ലേഖനത്തിന്റെ ആരംഭത്തിൽ സ്ത്രീകളുടെ വായിലെ പല്ലുകളുടെ എണ്ണത്തെക്കുറിച്ച് അരിസ്റ്റോട്ടിൽ നടത്തിയ നിരീക്ഷണവും അതിനെക്കുറിച്ച് ബർട്രാന്റ് റസൽ "രണ്ടു തവണ വിവാഹം കഴിച്ച ആളാണെങ്കിലും തന്റെ നിഗമനം ശരിയാണോ എന്നറിയാന്‍, ഭാര്യമാരുടെ വായ തുറന്ന് പരിശോധിക്കാന്‍ അരിസ്റ്റോട്ടിലിന് ഒരിക്കലും തോന്നിയില്ല" എന്ന് പരാമർശിച്ചതും കണ്ട ശേഷം ആ ലേഖനം മുഴുവൻ വായിച്ചപ്പോഴും അവസാനം റെഫറൻസ് ആയി ചില രചനകളുടെ പേരുകൾ കൂടി എഴുതിയതുകണ്ടപ്പോഴും സത്യത്തിൽ ചിരിയാണു വന്നത്. വർഷങ്ങളായി ഹോമിയോപ്പതിയെ സ്ഥാപിത താല്പര്യങ്ങളുടെയും മറ്റും പേരിൽ വിമർശിക്കുന്ന ചില കേന്ദ്രങ്ങളിൽ നിന്നും എഴുതിവിട്ട വാചകക്കസർത്തുകൾ മാത്രമാണവ. പല്ലെണ്ണാൻ മെനക്കെടാഞ്ഞ് തെറ്റായ കാര്യം സ്ഥാപിക്കാൻ ശ്രമിച്ച അരിസ്റ്റോട്ടിലിന്റെ നിലവാരത്തിൽ, അത്തരം രചനകൾ മാത്രം വായിച്ച് എഴുതിയ ലേഖനത്തിനായി പാഴാക്കിക്കളയാവുന്നതാണോ മാധ്യമം പോലെ ലക്ഷങ്ങൾ പിന്തുടരുന്ന ഒരു പത്രത്തിന്റെ പേജുകൾ? കേരളത്തിൽ ഹോമിയോപ്പതി പഠിപ്പിക്കുന്ന അഞ്ച് മെഡിക്കൽ കോളേജുകളുണ്ട്, എല്ലാ ജില്ലകളിലും നിരവധി താലൂക്കുകളിലും കിടത്തി ചികിത്സയുള്ള ആശുപത്രികളും വണ്ടൂരിൽ ക്യാൻസർ ആശുപത്രിയുമുണ്ട്. കൂടാതെ മിക്കവാറും എല്ലാ പഞ്ചായത്തുകളിലും ഡിസ്പെൻസറികളും ആയിരക്കണക്കിനു സ്വകാര്യ ക്ലിനിക്കുകളുമുണ്ട്. അവിടെയെല്ലാം നിന്ന് ലക്ഷക്കണക്കിനു രോഗികൾ ചികിത്സ തേടുകയും രോഗശമനം നേടുകയും ചെയ്യുന്നു. അവരിൽ ആരോടെങ്കിലും ഈ ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയോ രോഗശമനമെന്നത് വെറും വിശ്വാസമാണെന്നതിൽ കവിഞ്ഞ് എന്തെങ്കിലും കേസ് റെക്കോർഡുകൾ പരിശോധിക്കാനോ രോഗം സുഖപ്പെട്ടതിന്റെ തെളിവായ ലബോറട്ടറി / സ്കാനിംഗ് റിപ്പോർട്ടുകൾ പരിശോധിക്കാനോ ലേഖകൻ തയ്യാറായോ? എല്ലാം പോട്ടെ, ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന രീതിയോ സിലബസിൽ പറയുന്ന പുസ്തകങ്ങളോ അറിയാൻ ശ്രമിച്ചോ? ഈ വായയൊന്നും തുറക്കാൻ ശ്രമിക്കാതെ അവയിലെ പല്ലുകളൊന്നും എണ്ണാൻ ശ്രമിക്കാതെ, അദ്ദേഹം പരിഹസിച്ച അരിസ്റ്റോട്ടിലിലേക്ക് തന്നെ പരകായപ്രവേശം നടത്തുന്ന പരിഹാസ്യമായ കാഴ്ചയാണാ ലേഖനത്തിലൂടെ ലേഖകൻ കാഴ്ചവെക്കുന്നത്. അതിനപ്പുറം മറുപടി അർഹിക്കുന്നില്ലെങ്കിൽ കൂടി ചിലതു പറഞ്ഞു വെക്കുന്നു.

എന്തായാലും സാധാരണ ഗതിയിലുള്ള ഹോമിയോപ്പതി വിരുദ്ധ ലേഖനങ്ങളിൽ നിന്ന് വ്യത്യസ്തമായി യാഥാർത്ഥ്യ ബോധത്തോടെയുള്ള ചില കാര്യങ്ങൾ ലേഖകൻ പറയുന്നുണ്ട്. ഹോമിയോപ്പതി എന്ന ചികിത്സാരീതി ഡോ.സാമുവൽ ഹാനിമാൻ കണ്ടെത്തിയ കാലഘട്ടത്തിലെ അലോപ്പതിയെക്കുറിച്ചാണത്. അന്നത്തെ തെറ്റായതും രോഗിക്ക് ദുരിതം മാത്രം സമ്മാനിക്കുന്നതുമായ പ്രാകൃത ചികിത്സയായിരുന്ന അലോപ്പതിക്കെതിരായിത്തന്നെയായിരുന്നു അലോപ്പതി ചികിത്സകൻ കൂടിയായ ഡോ.ഹാനിമാൻ ഹോമിയോപ്പതി കണ്ടുപിടിച്ചത്. ലേഖകൻ എഴുതിയതുപോലെ തന്നെ ഈ ചികിത്സാരീതി വളരെ പെട്ടെന്നു തന്നെ നിരവധി രാജ്യങ്ങളിൽ സ്വീകാര്യത നേടുകയും ചെയ്തു. പിന്നീട് അലോപ്പതി ചികിത്സ ഇന്നു കാണുന്ന ആധുനികവൈദ്യശാസ്ത്രമെന്ന് വിളിക്കപ്പെടുന്ന ചികിത്സാരീതിയായി പരിണമിച്ചത് ഏറേ പരീക്ഷണങ്ങളും ഗവേഷണങ്ങൾക്കും ശേഷം വന്ന കണ്ടെത്തലുകളുടെ ബാക്കിപത്രമെന്നത് അംഗീകരിക്കുന്നു. അതിനൊപ്പം പിടിച്ചുനിൽക്കാവുന്ന രീതിയിലുള്ള ഗവേഷണങ്ങൾ ഹോമിയോപ്പതിയിൽ പല പ്രതികൂല സാഹചര്യങ്ങളാൽ നടന്നിട്ടില്ലെന്നത് വിമർശനാത്മകമായി ഉൾക്കൊള്ളുമ്പോൾ തന്നെ ഡോ.ഹാനിമാൻ 200 വർഷങ്ങൾക്ക് മുൻപ് കണ്ടു പിടിച്ചതിൽ നിന്നും ഏറെ പുരോഗമിച്ചു ഇന്ന് എന്നത് മറക്കാൻ കഴിയില്ല. ഇന്ന് നിലവിലുള്ള രോഗനിർണയ രീതികളെല്ലാം തന്നെ ഹോമിയോപ്പതിയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഹോമിയോപ്പതിയുടെ അടിസ്ഥാനപ്രമാണങ്ങളും ആധുനിക ശാസ്ത്രത്തിന്റെ ഭാഗമായ വിഷയങ്ങളും സംയോജിപ്പിച്ച് തന്നെയാണിന്ന് ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പഠനം നടക്കുന്നത്. അതൊന്നും മനസിലാക്കാൻ തയ്യാറാവാതെ ഈ വൈദ്യശാസ്ത്രത്തെ അടച്ചാക്ഷേപിക്കരുത്.

പ്രധാനമായും ലേഖകൻ നടത്തുന്ന രണ്ട് വിമർശനങ്ങൾ ഡോ.ഹാനിമാൻ ഹോമിയോപ്പതി കണ്ടുപിടിക്കാൻ വഴി തെളിച്ച സിങ്കോണ പരീക്ഷണത്തെയും മരുന്നുകളുടെ നേർപ്പിക്കലിനെയും കുറിച്ചാണ്. സിങ്കോണ കഴിച്ചപ്പോൾ അദ്ദേഹത്തിനു അനുഭവപ്പെട്ടത് അലർജിയാണെന്നൊക്കെ ആർക്കും നിരീക്ഷിക്കാമല്ലോ. എന്നാൽ അതാണു ശരിയെന്ന് സമർത്ഥിക്കരുത്. കേവലം ഒരു സിങ്കോണ വരുത്തിയ മാറ്റത്തിനപ്പുറം നിരവധി മരുന്നുകൾ സ്വയം കഴിച്ചും മറ്റ് ആരോഗ്യവാന്മാരായ മനുഷ്യരുടെ ശരീരത്തിൽ പരീക്ഷിച്ചും തന്നെയാണദ്ദേഹം തന്റെ കണ്ടുപിടിത്തമായ ഹോമിയോപ്പതി, സമൂഹത്തിൽ അരക്കിട്ടുറപ്പിച്ചത്. മറ്റൊരു വിമർശനം മരുന്നുകൾ നേർപ്പിക്കുന്നതിനെക്കുറിച്ചാണ്. അത്തരത്തിൽ നേർപ്പിച്ച മരുന്നുകൾ തന്നെയാണിന്ന് നിരവധി പേർക്ക് രോഗശമനം നൽകുന്നത്. അത് കേവലം വിശ്വാസത്തിനപ്പുറം ലബോറട്ടറി / സ്കാനിംഗ് ഉൾപ്പെടെയുള്ള രോഗനിർണയ രീതികളിലൂടെ തന്നെയാണു തെളിയിക്കപ്പെടുന്നത്. മാതൃസത്ത് മുതൽ ഉയർന്ന പൊട്ടൻസികൾ വരെയുള്ള ഹോമിയോപ്പതി മരുന്നുകളാൽ ലഭിക്കുന്ന ചികിത്സാഫലങ്ങൾ വൈദ്യശാസ്ത്രം ഇന്നുപയോഗിക്കപ്പെടുന്ന മാർഗങ്ങളുപയോഗിച്ച്  തന്നെ തെളിയിക്കാൻ ഹോമിയോപ്പതി ഡോക്ടർമാർക്ക് കഴിയുമെന്നിരിക്കെ അവർക്കും, അവ ഹോമിയോപ്പതി ചികിത്സ തേടുന്ന രോഗികൾക്ക് സ്വാനുഭവത്താൽ  ബോദ്ധ്യപ്പെടുന്നുവെന്നിരിക്കെ അവർക്കും കൂടുതൽ തെളിവാവശ്യമില്ലെന്നുറപ്പ്. അതിനപ്പുറം അതിന്റെ ശാസ്ത്രീയത തെളിയിക്കുക എന്നത് ശാസ്ത്രത്തിന്റെ ആവശ്യമെങ്കിൽ നിലവിലുള്ളതോ അല്ലെങ്കിൽ ഇനിയും കണ്ടുപിടിക്കപ്പെടേണ്ടതോ ആയ മാർഗങ്ങളുപയോഗിച്ച് അതു കണ്ടെത്തേണ്ട വെല്ലുവിളീ ശാസ്ത്രം തന്നെ ഏറ്റെടുക്കട്ടെ. അതിനായുള്ള പരീക്ഷണങ്ങൾ നടന്നുവരികയും ശ്രദ്ധിക്കപ്പെടുന്ന ഫലങ്ങൾ ലഭ്യമായിത്തുടങ്ങുകയും ചെയ്യുന്നുണ്ട്. അതൊക്കെ കേവലം പുച്ഛത്തോടെ മാത്രം കണ്ട്, ഈ വൈദ്യശാസ്ത്രം തെറ്റാണെന്ന് തെളിയിക്കേണ്ടത് എന്തോ അടിയന്തിരപ്രാധാന്യമുള്ള വിഷയമായി കരുതിയും ഹോമിയോപ്പതി പൊട്ടന്റൈസേഷൻ എന്നാൽ കുലുക്കിസർബത്ത്‌ ഉണ്ടാക്കലാണെന്നു കരുതിയും നവമാദ്ധ്യമങ്ങളിൽ വായിട്ടലക്കുന്നവർ ഭൂമി ഉരുണ്ടതെന്നു പറഞ്ഞാൽ ശിക്ഷിച്ചിരുന്ന പുരാതന ഭരണാധികാരികളെ ഓർമ്മിപ്പിക്കുന്നു.

ശാസ്ത്രം വളർന്ന് ഇതുവരെ എത്തിയത്‌ എല്ലാം തെറ്റെന്ന് തെളിയിച്ചിട്ടല്ല, തെറ്റെന്നു കരുതപ്പെട്ട കാര്യങ്ങൾ ശരിയെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചായിരുന്നു. ശാസ്ത്രീയമായിത്തന്നെ ലാബ്‌ - സ്കാൻ റിപ്പോർട്ടുകളിലൂടെ തെളിയിക്കപ്പെടുന്ന രോഗശമനത്തിനു ഹേതുവാകുന്ന മരുന്നുകൾ പ്ലാസിബോ ആണെന്ന് തെളിയിക്കാനാണോ അതോ അവ എന്തുകൊണ്ട്‌ അങ്ങനെ ഒരു പോസിറ്റീവായ ഫലം നൽകുന്നു എന്ന് ശാസ്ത്രീയമായി കണ്ടെത്താനാണോ യഥാർത്ഥ ശാസ്ത്ര കുതുകികൾ ചെയ്യേണ്ടത്‌? രണ്ടാമത്തെ കാര്യം തന്നെയല്ലേ? നിലവിലുള്ള മാനദണ്ഡങ്ങൾ വെച്ച്‌ തെളിയിക്കാൻ കഴിയാത്തതൊക്കെ അശാസ്ത്രീയമെന്ന് തള്ളിക്കളഞ്ഞിരുന്നെങ്കിൽ ശാസ്ത്രം ഇന്നെവിടെ നിൽക്കുമായിരുന്നു? പക്ഷെ അതിനു കുറച്ച്‌ അദ്ധ്വാനിക്കണം. ഓൺലൈനിൽ സിദ്ധാന്തങ്ങളും സർക്കാസവും എഴുതിപ്പിടിപ്പിക്കും പോലെയല്ല. ശാസ്ത്രവുമായി എന്തെങ്കിലും ബന്ധവും വേണം. നെഗറ്റീവ്‌ ആയി ചിന്തിച്ച്‌ ശാസ്ത്രത്തെ പിന്നോട്ടു നടത്താതെ പോസിറ്റീവ്‌ ആയി ചിന്തിച്ച്‌ അതിലെ തെളിയിക്കപ്പെടാത്ത സത്യങ്ങൾ തെളിയിക്കാനാണു ശ്രമമുണ്ടാവേണ്ടത്.

ഹോമിയോപ്പതി വിശ്വാസ ചികിത്സയെങ്കിൽ വായിൽ നൽകുന്നത് മരുന്നോ മിഠായിയോ എന്ന് തിരിച്ചറിയാത്ത ഒരു മാസം പോലും തികയാത്ത കുഞ്ഞുങ്ങൾക്ക് ഈ ചികിത്സയിലൂടെ രോഗം ഭേദമാകുന്നത് എങ്ങനെയെന്ന് വിമർശകർ മറുപടി തരട്ടെ. രോഗിയുടെ വാക്കുകൾക്കപ്പുറം ദൃഷ്ടിഗോചരമായ ചർമരോഗങ്ങൾ പാടുപോലും അവശേഷിപ്പിക്കാതെ ഹോമിയോപ്പതിയാൽ സുഖപ്പെടുന്നതെങ്ങനെയെന്ന് തെളിയിക്കപ്പെടട്ടെ. ബ്ലഡ് ഷുഗറും കൊളസ്ട്രോളും യൂറിക്ക് ആസിഡും തൈറോയ്ഡ് ഹോർമോണുമൊക്കെ ഹോമിയോപ്പതി മരുന്നുകൾ നൽകിയ രോഗികളിൽ വ്യത്യാസപ്പെടുന്നതായി ലബോറട്ടറി പരിശോധനകളിൽ കാണുന്നത് കേവലം വിശ്വാസത്തിന്റെ ഭാഗമായാണെന്ന് തെളിയിക്കട്ടെ. പിത്താശയത്തിലും വൃക്കയിലുമൊക്കെയുള്ള കല്ലുകൾ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് ഇല്ലാതാകുന്നത് സ്കാനിംഗ് റിസൽട്ടുകൾ തെളിയിക്കുന്നത് വിശ്വാസചികിത്സയെന്ന് തെളിയിക്കട്ടെ. ഇനി ഇതൊക്കെ കേവലം വിശ്വാസചികിത്സകൊണ്ട് ഭേദപ്പെടുന്ന രോഗങ്ങൾ തന്നെയെങ്കിൽ ആ ചികിത്സ മാത്രം മതിയല്ലോ സമൂഹത്തിന്, ആ രോഗങ്ങളിൽ. വെറുതെയെന്തിനു രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിത്സക്കു പിറകെ പോകണം? രോഗം ഭേദപ്പെടാനാണല്ലോ രോഗികൾ ഡോക്ടറെ സമീപിക്കുന്നത്, അല്ലാതെ ശാസ്ത്രീയത പഠിക്കാനല്ലല്ലോ. പനിക്ക് പാരസെറ്റമോൾ കഴിക്കുന്ന രോഗികൾ അത് ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ഗൂഗിളിൽ തിരഞ്ഞല്ലല്ലോ അതു കഴിക്കുന്നത്?

ഇന്ന് ഹോമിയോപ്പതിയെ എതിർക്കുന്നവർ മൂന്നു വിഭാഗക്കാരാണ്. ഒന്നാമത് ശാസ്ത്രബോധം മാത്രം ലക്ഷ്യമാക്കുന്ന യഥാർത്ഥ ശാസ്ത്രമറിയുന്ന ഹോമിയോപ്പതിയുടെ ഗുണഫലങ്ങൾ നേരിട്ടനുഭവിക്കാത്തവർ. അവർ അവർക്കറിയാവുന്ന ശാസ്ത്രമുപയോഗിച്ച് ഹോമിയോപ്പതിയെ കൂടുതൽ ഗവേഷണങ്ങൾക്ക് വിധേയമാക്കട്ടെ. സ്വാഗതം ചെയ്യുന്നു. പക്ഷെ അത് യാതൊരു ഫലവുമില്ലെന്നും കപടമെന്നുമൊക്കെ വാസ്തവവിരുദ്ധമായ പ്രചാരണമാവുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. രണ്ടാമത് അലോപ്പതി ഡോക്ടർമാരിലെ ചെറിയൊരു ന്യൂനപക്ഷം. അതൊരു പ്രൊഫഷണൽ ജെലസിയെന്നതിനപ്പുറം പ്രാധാന്യം നൽകേണ്ടതല്ല. എന്നാൽ പോലും മറ്റൊരു വൈദ്യശാസ്ത്രത്തിനെതിരെ കുപ്രചാരണം നടത്തൽ സ്വന്തം വില കുറക്കുകയേ ഉള്ളൂവെന്ന് മറക്കരുത്. മൂന്നാമത് ഡിങ്കോയിസ്റ്റുകൾ എന്ന പുതിയ ഓമനപ്പേരിൽ അറിയപ്പെടുന്ന യുക്തിവാദികളിലെ ഒരു വിഭാഗം. ശാസ്ത്രജ്ഞരെന്ന് സ്വയം വിശേഷിപ്പിച്ച് നവമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യൽ ജീവിതലക്ഷ്യമാക്കിയെടുത്ത കുറേ പേർ. വിമർശിക്കാനല്ലാതെ അവർക്ക് മറ്റൊന്നുമറിയില്ല. രോഗം മാറ്റുമ്പോൾ ഡോക്ടർക്ക്‌ കിട്ടുന്ന സംതൃപ്തി, അതെന്തെന്ന് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഈ പറയുന്ന സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞന്മാർക്ക്‌ കെമിസ്ട്രിയും ഫിസിക്സും വെച്ച്‌ വിശദീകരിക്കാവുന്നതല്ല ബയോളജി. കെമിസ്ട്രിയോ ഫിസിക്സോ പോലെ കൃത്യമായി നിർവ്വചിക്കാവുന്നതല്ലാത്ത ജീവന്റെ ശാസ്ത്രമായ ബയോളജി അതേ അളവുകോൽ വെച്ച്‌ വായിക്കുന്നതാണു പല വിമർശ്ശകരുടെയും പ്രശ്നം. ആ രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങൾ ചേർന്ന ഒരു സങ്കരവർഗമാണു യഥാർത്ഥത്തിൽ ഹോമിയോപ്പതിയെ ഇല്ലാതാക്കിയേ അടങ്ങൂ എന്ന് കച്ച കെട്ടിയിറങ്ങിയവർ. അതായത് യുക്തിവാദിയെന്ന മുഖം മൂടിയണിഞ്ഞ അലോപ്പതി ഡോക്ടർമാർ. അവരുടെ ലക്ഷ്യം രണ്ടാമത് വിഭാഗത്തിന്റേതുതന്നെയെങ്കിലും മാർഗം മൂന്നാമത്തെ വിഭാഗത്തിന്റേതാണെന്നേയുള്ളൂ. ഫലമെല്ലാം ഒന്നു തന്നെ. അവരുടെ താളത്തിനൊത്ത് തുള്ളാനും കഥയറിയാതെ ആട്ടം കാണാനും നടക്കുന്ന അനുയായികളോട് സഹതാപം മാത്രമേയുള്ളൂ. പക്ഷെ ഇത്തരം സ്ഥാപിതതാല്പര്യക്കാരുടെ വാചകക്കസർത്തുകൾക്ക് അനാവശ്യപ്രാധാന്യം നൽകാൻ മുഖ്യധാരാമാധ്യമങ്ങളും ലേഖകരും ശ്രമിക്കുന്നത് ദുഃഖകരമാണ്. തങ്ങൾ പ്രാക്റ്റീസ് ചെയ്യുന്ന വൈദ്യശാസ്ത്രശാഖയിലെ എല്ലാ കൊള്ളരുതായ്മയും പരിഹരിച്ച ശേഷമാണോ അലോപ്പതി ചികിത്സകരായ യുക്തിവാദികൾ  ഹോമിയോപ്പതിക്കു മേൽ കുതിരകയറാനിറങ്ങിയതെന്ന് മറ്റൊരു വൈദ്യശാസ്ത്രത്തെ അപമാനിക്കുന്നതിനോട് യോജിപ്പില്ലാത്തതിനാൽ ഞാൻ ചോദിക്കുന്നില്ല. സ്വന്തം സിസ്റ്റത്തിൽ നടക്കുന്ന കച്ചവടവൽക്കരണത്തിനോ മരുന്നുകളുടെ അടിച്ചേൽപിക്കലുകൾക്കോ എതിരെ ഒരക്ഷരം ശബ്ദിക്കാതെയാണീ മഹാനുഭാവരായ നവമാധ്യമ ജനകീയർ അതിനു മുതിരുന്നതെന്നതിലാണു കൗതുകം. ഇത്തരത്തിൽ ശാസ്ത്രീയ ചികിത്സക്കു വേണ്ടി വിലപിക്കുന്ന യുക്തിവാദികളും ഡിങ്കോയിസ്റ്റുകളുമായവരെ മുന്നിൽ നിന്ന് നയിക്കുന്നവരൊക്കെ മോഡേൺ മെഡിസിന്റെ പ്രയോക്താക്കളായത്‌ കേവലം യാദൃച്ഛികതയായി കാണാൻ എന്തുകൊണ്ടോ കഴിയുന്നില്ല. മഴക്കാലം പോലുള്ള പനിക്കാലമാകുന്ന ചില പ്രത്യേക കാലങ്ങളിൽ ബ്ലോഗും ഫേസ്‌ ബുക്ക്‌ ഗ്രൂപ്പുകളുമൊക്കെ വഴി സടകുടഞ്ഞെണീക്കുന്ന അവരുടെ ഭൂതഗണങ്ങളായ ചില ബ്ലോഗർമ്മാരും ബുദ്ധിരാക്ഷസന്മാരുമൊക്കെ കൂലിയെഴുത്തുകാരാണെന്നൊന്നുമുള്ള അഭിപ്രായം എനിക്കില്ലെങ്കിലും പൊതുസമൂഹത്തിൽ എന്തുകൊണ്ടോ അങ്ങനെയൊരു സംശയം ഉയർന്നുവരുന്നത്‌ അവർക്കൊട്ടും ആശാസ്യമല്ല.

ഈ കേരളത്തിൽ തന്നെ ഈഗോക്കപ്പുറം രോഗിയുടെ ആശ്വാസം മാത്രം ലക്ഷ്യമാക്കുന്ന പല അലോപ്പതി ചികിത്സകരും ചില പ്രത്യേക രോഗങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ രഹസ്യമായോ പരസ്യമായോ എഴുതുകയോ റെഫർ ചെയ്യുകയോ ചെയ്യുന്നത് രോഗികൾക്കറിയാവുന്ന കാര്യമാണ്. അലോപ്പതികൊണ്ട്‌ മാറാത്ത ഒരു രോഗം - അത്‌ എത്ര സിമ്പിൾ ആയിക്കൊള്ളട്ടെ - ഹോമിയോപ്പതിക്ക്‌ മാറ്റാൻ കഴിയുമെന്നതുകൊണ്ടാവുമല്ലോ അവരതു ചെയ്യുന്നത്‌. മറ്റൊരു വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുന്നത് കുറ്റകരമാണെന്നത്‌ യാഥാർത്ഥ്യം. പക്ഷേ മറ്റുള്ളവരെ വിമർശ്ശിക്കാതെ സ്വന്തം സിസ്റ്റത്തെ ഫലപ്രദമായി ഉപയോഗിക്കാൻ മാത്രം നോക്കുകയും മറ്റു സിസ്റ്റങ്ങളെ ബഹുമാനത്തോടെ കാണുകയും രോഗികൾക്ക്‌ ആവശ്യമെങ്കിൽ ആ ചികിത്സ തേടാൻ നിർദ്ദേശിക്കുകയുമൊക്കെ ചെയ്യുന്നത്‌ ചികിത്സാരംഗത്ത്‌ അനുവർത്തിക്കേണ്ട മഹത്തായ സംസ്കാരമാണ്‌. അലോപ്പതി രീതികൾക്ക്‌ മേൽ അനാവശ്യമായി വിമർശ്ശനങ്ങൾ ചൊരിയുന്ന ഹോമിയോപ്പതി ചികിത്സകർക്കും ഇക്കാര്യം ബാധകം തന്നെ. ജേക്കബ്‌ വടക്കുംചേരിയാവാനല്ല അംഗീകൃത യോഗ്യതയോടെ ഹോമിയോപ്പതി പഠിച്ചിറങ്ങി വിജയകരമായി പ്രാക്റ്റീസ്‌ ചെയ്യുന്ന ഹോമിയോപ്പതി ഡോക്ടർ ശ്രമിക്കേണ്ടത്‌. അതേസമയം സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്ന ചെറിയൊരു ശതമാനം അലോപ്പതി ചികിത്സകർക്ക്‌ എന്തുകൊണ്ടോ മറ്റുള്ളവർക്കു മേൽ കുതിരകയറാനാണു താൽപര്യം.

നേരത്തെ ബയോളജിയെപ്പറ്റി സൂചിപ്പിച്ചതുപോലെത്തന്നെ മറ്റു വിഷയങ്ങൾ പോലെയല്ല അനാട്ടമിയും ഫിസിയോളജിയും മെഡിസിനും ഒന്നും. യാന്ത്രികമായ രീതിയിൽ കണ്ട്‌ ഒരു രോഗിയെ ചികിത്സിക്കാനാകില്ല. മാനസിക തലങ്ങൾക്കും പ്രാധാന്യമുണ്ട്‌. അതൊന്നും പക്ഷെ വിമർശകർ അംഗീകരിക്കാൻ പോകുന്നില്ലെന്നറിയാം. രസതന്ത്രം പഠിച്ചവർക്ക്‌ മനുഷ്യശരീരത്തിലെ എല്ലാ മൂലകങ്ങളും നൽകിയാൽ ഒരു മനുഷ്യശരീരം സൃഷ്ടിക്കാനോ ഊർജ്ജതന്ത്രം പഠിച്ചവർക്ക്‌ സ്വിച്ചിട്ടാൽ ബൾബ്‌ പ്രകാശിക്കുകയും ഓഫാക്കിയാൽ പ്രകാശം ഇല്ലാതാകുകയും ചെയ്യും പോലെ മനുഷ്യശരീരത്തിൽ ജീവൻ സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയുന്ന സംവിധാനം സൃഷ്ടിക്കാനോ കഴിയാത്തിടത്തോളം രോഗിയെയും രോഗത്തെയും ചികിത്സയെയുമൊക്കെ ആ അളവുകോൽ വെച്ച്‌ അളക്കാതിരുന്നുകൂടെ? ദൈവം സൃഷ്ടിച്ചതും സുഖപ്പെടുത്തുന്നതുമായ ആത്മീയ ചിന്താഗതിയൊന്നുമല്ല പറയുന്നത്‌, ശാസ്ത്രീയതയെക്കുറിച്ചുള്ള ചർച്ചയിൽ അതിനൊന്നും യാതൊരു പങ്കും വഹിക്കാനില്ല. അതൊന്നുമില്ലാതെ തന്നെ ഒരു കപടതയുമില്ലാതെ മരുന്നു കൊടുത്തു തന്നെയാണിവിടെ ആയുർവേദവും ഹോമിയോപ്പതിയുമൊക്കെ പ്രവർത്തിക്കുന്നതും ഫലങ്ങളുണ്ടാക്കുന്നതും. ജീവൻ എന്നത്‌ പൂർണ്ണമായി  നിർവ്വചിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ? അത്‌ നിർവ്വചിച്ചാൽ ഹോമിയോപ്പതിയിലെ നിങ്ങളുടെ ചില സംശയങ്ങൾക്കൊക്കെ ഉത്തരം കിട്ടും. ഞാനൊരിക്കലും ലേഖകനെ കുറ്റം പറയില്ല. നിങ്ങൾ പഠിച്ചതും ചിലരാൽ പഠിപ്പിക്കപ്പെട്ടതും പ്രകാരം നിങ്ങൾ ശരി തന്നെ. എന്തായാലും കെമിസ്ട്രിയും ഫിസിക്സും പോലെ കണക്കാക്കാവുന്നതല്ല ബയോളജി എന്നു തന്നെ ഞാൻ വീണ്ടും പറയുന്നു. നിങ്ങൾക്ക്‌ തിയറി പ്രകാരം അംഗീകരിക്കാൻ കഴിയാത്തത്‌ വെറും തട്ടിപ്പ്‌ എന്നു നിങ്ങൾ പറയുന്നതാണു പ്രശ്നം. "അതിന്റെ ശാസ്ത്രീയവശം അംഗീകരിക്കാൻ നിലവിലുള്ള ശാസ്ത്രതത്വങ്ങൾ പ്രകാരം പറ്റില്ല. പക്ഷേ ഫലമുണ്ടായേക്കാം. കൂടുതൽ ഗവേഷണങ്ങളിലൂടെ അതു തെളിയിക്കപ്പെടട്ടെ" എന്ന് നിങ്ങൾ പറഞ്ഞാൽ അതിൽ ന്യായമുണ്ട്‌. ശാസ്ത്രസാഹിത്യപരിഷത്തിന്റെയൊക്കെ ചില മുൻ ലേഖനങ്ങളിൽ ഒരു പരിധിവരെ അത്തരത്തിലാണുള്ളത്. എന്നാൽ "തിയറി പ്രകരം അതു തെളിയിക്കാൻ കഴിയില്ല, പ്രാക്റ്റിക്കലി അതു തെളിയിക്കുന്നവരൊക്കെ തട്ടിപ്പുകാർ" എന്ന് നിങ്ങൾ പറഞ്ഞാൽ അത്‌ തീർത്തും അരോചകമല്ലേ? ചാത്തൻ സേവയോടൊക്കെ താരതമ്യപ്പെടുത്തുന്നതെല്ലാം വെറും ബാലിശമായ വാദങ്ങളായും മനഃപൂർവം പരിഹാസത്തിനായി നിരത്തുന്നതായുമേ അനുഭവപ്പെടുന്നുള്ളൂ. രോഗിക്ക്‌ പ്രാർത്ഥിച്ചല്ല ഞാൻ മരുന്നു കൊടുക്കുന്നത്‌. രോഗി ഭേദമായെന്ന് പറയുന്നതുമാത്രമല്ല ഞാൻ ആധാരമാക്കുന്നത്‌. അപ്പോൾ പിന്നെ ഞാൻ എനിക്ക്‌ കിട്ടുന്ന പോസിറ്റീവ്‌ റിസൽട്‌ നിങ്ങളുടെ തിയറിക്കു മുന്നിൽ അംഗീകരിക്കണോ? അതാണു ചോദ്യം. റിസൽട്ട്‌ മനസിലാക്കാതെ തിയറി മാത്രം നോക്കി ഇതൊന്നും ചർച്ച ചെയ്താൽ എവിടെയുമെത്തില്ല. അതാണു പ്രശ്നം.

ഹോമിയോപ്പതിക്കെതിരെ പ്രചാരണം ഈയിടെ മുളച്ചു പൊന്തിയത് വാക്സിനേഷനെതിരായി പ്രവർത്തിക്കുന്നത് ഹോമിയോപ്പതി ഡോക്ടർമാരാണെന്ന പ്രചാരണത്തിന്റെ കൂടി ഭാഗമാണെന്ന് തോന്നുന്നു. മാധ്യമം ഓൺലൈനിലെ ലേഖനത്തിലെ ചില പരാമർശങ്ങളും അത് ഊട്ടിയുറപ്പിക്കുന്നു. ഹോമിയോപ്പതിസമൂഹമാണൂ വാക്സിനേഷന്റെ അപൂർണതക്ക് കാരണക്കാരെന്ന് ആർക്കൊക്കെയോ പറഞ്ഞുവെക്കണമെന്ന് തോന്നുന്നു. ജൂലൈ 16നു രാത്രി മീഡിയ വൺ ചാനലിലെ കേരള സമ്മിറ്റ്‌ വാക്സിനേഷൻ വിഷയം കൈകാര്യം ചെയ്തിരുന്നു. പാനലിൽ ഇരിക്കുന്ന, വാക്സിനേഷൻ നൽകാനുള്ള മലപ്പുറത്തെ സർക്കാർ ആരോഗ്യവകുപ്പിന്റെ സംവിധാനത്തിന്റെ മുന്നണിപ്രവർത്തകരിൽ ഒരാളായ ഡോ.മോഹൻ ദാസ്‌ അതിൽ അവതരിപ്പിക്കപ്പെട്ടത്‌ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേരിൽ. പാനലിലെ മറ്റൊരംഗമായ സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ വാക്സിനേഷനെ എതിർക്കുന്ന, വിദ്യാഭ്യാസ യോഗ്യതയും തൊഴിലും കൊണ്ട്‌ ഹോമിയോപ്പതി ഡോക്ടറായ ഡോ.ഹരി.പി.ജി ഹോമിയോപ്പതിയുടെ മേൽ വിലാസം ഒരിക്കലും അതിനുപയോഗിക്കുന്നില്ലെങ്കിലും, അതിൽ അവതരിപ്പിക്കപ്പെടുന്നത്‌ ഹോമിയോപ്പതി ഡോക്ടർ എന്ന നിലയിൽ കൂടി. എന്താണവിടെ സ്ഥാപിക്കാൻ ശ്രമിച്ചത്? പരിഷത്തിന്റെ പേരിൽ ചിന്തകൾ പങ്കുവെക്കാൻ മെഡിക്കൽ പ്രൊഫഷനിൽ ഇല്ലാത്ത ഒരാളെ കിട്ടാത്തതുകൊണ്ടാണോ ആരോഗ്യവകുപ്പിന്റെ അഭിപ്രായങ്ങൾ പരിഷത്തിന്റെ അഭിപ്രായമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌? വാക്സിനേഷനെ എതിർക്കുന്ന ഡോ.ഹരിയെ ഹോമിയോപ്പതി ഡോക്ടറെന്ന നിലയിൽകൂടി പാനലിലിരുത്തിയത്‌ ഹോമിയോപ്പതിക്കാർ എതിർക്കുന്നു എന്ന് സ്ഥാപിക്കാനോ? ഹോമിയോപ്പതി ഡോക്ടർമാരുടെ പ്രതിനിധിയെന്ന നിലയിൽ സദസിൽ ഇരുന്ന് സംസാരിക്കാൻ മറ്റൊരു ഹോമിയോപ്പതി ഡോക്ടറായ ഡോ.ഗഫാറിനു അവസരം ലഭിച്ചെങ്കിൽ കൂടി ഹോമിയോപ്പതി ഡോക്ടറെന്ന നിലയിൽ അവതരിപ്പിച്ച ഡോ.ഹരി.പി.ജി.യുടെ വാക്സിൻ വിരുദ്ധനിലപാടുകൾക്കവിടെ കൂടുതൽ ശ്രദ്ധ ലഭിച്ചു. ഹോമിയോപ്പതി ഡോക്ടർമാർ സംസാരിക്കുന്നത്‌ വാക്സിനേഷനെയും സർക്കാരിന്റെ ആരോഗ്യനയങ്ങളെയും എതിർക്കുന്ന റിബൽ ഭാഷയിലാണെന്നും ആധുനിക വൈദ്യശാസ്ത്രം സംസാരിക്കുന്നത്‌ സർക്കാരിന്റെയും ശാസ്ത്രസാഹിത്യപരിഷത്‌ ഉൾപ്പെടെയുള്ള പുരോഗമനാത്മക സംഘടനകളുടെയും ഭാഷയിലാണെന്നും വരുത്തിത്തീർക്കേണ്ടത്‌ ആരുടെ ആവശ്യമാണ്‌? ഇത്തരത്തിലാണ് ഹോമിയോപ്പതി ഡോക്ടർമാർ വാക്സിനേഷനെതിരാണെന്ന് വരുത്തിത്തീർക്കുന്നത്. മറ്റൊരു വൈദ്യശാസ്ത്രത്തിലെ രീതിയെന്ന നിലയിൽ ഹോമിയോപ്പതി ഡോക്ടർമാർ വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലെന്നത് സത്യം തന്നെ. അത് ഒരു പരിധിവരെ വൈദ്യശാസ്ത്രശാഖകൾ തമ്മിൽ നിലനിൽക്കുന്ന സൗഹാർദപരമല്ലാത്ത ബന്ധം കൊണ്ടുകൂടിയാണ്. വാക്സിനേഷൻ സംബന്ധിച്ച്‌ ചില സാങ്കേതികമായ കാര്യങ്ങളിലൊക്കെ പലരെയും പോലെ എനിക്കും വിയോജിപ്പുണ്ട്‌. അതുകൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെ വിദേശരാജ്യങ്ങളിൽ നടപ്പാക്കിയ ചില നിയമങ്ങൾ ഇവിടെയും നടപ്പാക്കണമെന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം (അത്‌ ഐ.എം.എ.യും ആവശ്യപ്പെട്ടിട്ടുള്ളതാണല്ലോ). അതുപോലെ ആരോഗ്യവകുപ്പിന്റെ കയ്യിലുള്ള രേഖകളല്ലാതെ ഒരാൾക്ക്‌ മുൻപ്‌ വാക്സിനേഷൻ എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ മാർഗ്ഗങ്ങളൊന്നുമില്ലാത്തതിനാൽ വാക്സിൻ എടുത്തവരാണോ എടുക്കാത്തവരാണോ രോഗം വന്നവർ എന്ന് ആരോഗ്യവകുപ്പും വാക്സിൻ വിരുദ്ധരും തമ്മിൽ വാഗ്വാദം ഉണ്ടാകുന്നത്‌ സ്ഥിരം സംഭവമാകുന്നു. ഇതിനായി എന്തെങ്കിലും പരിഹാരമാർഗ്ഗം കണ്ടെത്തേണ്ടതും ആവശ്യം തന്നെ. പക്ഷെ ഈ കാര്യങ്ങളൊന്നും തന്നെ രോഗികളുമായി പങ്കുവെക്കുകയോ വാക്സിനേഷനെതിരെ സംസാരിക്കുകയോ ചെയ്യാറില്ല. ഒരു രോഗം പടർന്നുപിടിക്കുമ്പോൾ നിലവിലുള്ളതും തെളിയിക്കപ്പെട്ടതുമായ ഒരു ചികിത്സാരീതി നടപ്പാക്കാൻ സംസ്ഥാനത്തെ ആരോഗ്യസംരക്ഷണസംവിധാനം മുഴുവൻ പണിപ്പെടുമ്പോൾ പുറം തിരിഞ്ഞ്‌ നിൽക്കുന്നവരും എതിർ പ്രചാരണം നടത്തുന്നവരുമല്ല ജനങ്ങളുടെ ആരോഗ്യസംരക്ഷകർ എന്ന നിലയിൽ ഹോമിയോപ്പതി സമൂഹത്തിലുള്ളവർ മുഴുവൻ. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സാമൂഹ്യപ്രവർത്തകർ എന്ന നിലയിലോ അംഗീകൃത യോഗ്യതയില്ലാത്ത ചികിത്സകരിൽ നിന്നോ ഒക്കെയാവാനേ ഇടയുള്ളൂ. ആ കാര്യമുന്നയിച്ച് ഹോമിയോപ്പതിയെ താറടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല.

അതുപോലെ തന്നെ മറ്റു വൈദ്യശാസ്ത്രങ്ങളെ അപഹസിക്കുകയാണ് ഹോമിയോപ്പതിയുടെ രീതി എന്നും ലേഖകൻ ആരോപിക്കുന്നു. തത്വങ്ങളിൽ വ്യത്യാസമുള്ള വൈദ്യശാസ്ത്രങ്ങളാകുമ്പോൾ ആശയപരമായ ഏറ്റുമുട്ടൽ സ്വാഭാവികം മാത്രം. അത് ഇരുവശത്തുനിന്നുമുണ്ടാകുകയും ചെയ്യും. അതിനപ്പുറം അനാരോഗ്യകരമായ ഗ്വാ ഗ്വാ വിളികൾ വൈദ്യശാസ്ത്രശാഖകൾ തമ്മിലുണ്ടാവുന്നെങ്കിൽ അതിൽ ഒരു കൂട്ടരെ മാത്രം അടച്ചാക്ഷേപിച്ച് കൈകഴുകുന്നതും നല്ല രീതിയല്ല. പരസ്പരം പഴി ചാരി തമ്മിലടിക്കാനുള്ളതല്ല വൈദ്യശാസ്ത്രങ്ങൾ. ഒന്നും പൂർണ്ണവുമല്ല. എല്ലാ വൈദ്യശാസ്ത്രശാഖകൾക്കും മെറിറ്റ്സും ഡി മെറിറ്റ്സുമുണ്ട്‌. അത്‌ ഉൾക്കൊണ്ട്‌ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ച്‌ ജനാരോഗ്യം മെച്ചപ്പെടുത്താൻ ഒന്നിച്ചു ശ്രമിക്കുകയാണു എല്ലാ സിസ്റ്റത്തിലെയും ഡോക്ടർമാർ ചെയ്യേണ്ടത്‌. അലോപ്പതി ചികിത്സകർ ഹോമിയോപ്പതിയെയും തിരിച്ചും ശത്രുപക്ഷത്ത്‌ നിർത്തുന്നതും പരസ്പരം ചെളിവാരിയെറിയുന്നതും അവസാനിപ്പിക്കാനുള്ള നടപടി രണ്ടുഭാഗത്തുനിന്നുമുണ്ടാകണം, ഡോക്ടർമാരെ ദൈവങ്ങളായി കാണുന്ന ജനങ്ങൾക്ക്‌ വേണ്ടിയെങ്കിലും. അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയും അവഗണനകൾക്കും കുപ്രചാരണങ്ങൾക്കുമെതിരെയും ശബ്ദമുയർത്തുന്നതുപോലെയല്ല ചികിത്സാരീതികളെക്കുറിച്ച്‌ ആരോപണപ്രത്യാരോപണങ്ങൾ നടത്തി ഡോക്ടർമാർ തമ്മിലടിക്കുന്നത്‌. അത്‌ ജനങ്ങൾക്ക്‌ മുൻപിൽ ഭിഷഗ്വരസമൂഹത്തെ മൊത്തത്തിൽ അപഹാസ്യരാക്കുകയേ ഉള്ളൂ. എല്ലാ ചികിത്സകരും സ്വന്തം സിസ്റ്റത്തിന്റെ ഗുണവും ദോഷവും തിരിച്ചറിഞ്ഞ്‌ അവരവർക്ക്‌ പറ്റുന്ന രീതിയിൽ ചികിത്സിച്ച്‌ രോഗം മാറ്റുക. കഴിയാത്തത്‌ ഈഗോ മാറ്റിവെച്ച്‌ രോഗിയുടെ നന്മ മുൻ നിർത്തി മറ്റു ഡോക്ടർമാർക്കോ സിസ്റ്റത്തിലേക്കോ റെഫർ ചെയ്യുക. അസഹിഷ്ണുതയുള്ളവർ അന്യ സിസ്റ്റത്തെ കുറ്റം പറഞ്ഞ്‌ രോഗികൾക്ക്‌ മുന്നിൽ അപഹാസ്യരാവുക. ചികിത്സയെന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ ശാസ്ത്രീയത തേടുന്നവർ സോഷ്യൽ മീഡിയയുടെ വിർച്ച്വൽ ലോകത്ത്‌ വ്യാപരിച്ച്‌ കണ്ണിൽ കണ്ട എല്ലാറ്റിനെയും വിമർശ്ശിച്ച്‌ മറ്റുള്ളവർക്ക്‌ ശല്യമാവുക. അത്രയേയുള്ളൂ കാര്യം.

ഒരു രോഗി പറഞ്ഞതുപോലെ, "ഹോമിയോപ്പതി ഡോക്ടർമാർ കൊടുക്കുന്ന അശാസ്ത്രീയവും പ്ലാസിബോയുമായ മരുന്നുകൾ കൊണ്ട്‌ ഒരു രോഗവും മാറൂല്ലെങ്കിൽ അതു നിങ്ങടെയടുത്തു വരുമ്പൊ ചികിത്സിച്ച്‌ മാറ്റി അലോപ്പതി ഡോക്ടർമാർർ ഉഷാറാക്കീൻ. അലോപ്പതി മരുന്നുകൊണ്ടും വാക്സിനേഷൻ കൊണ്ടുമുള്ള പാർശ്ശ്വഫലങ്ങൾ കൊണ്ട് പുതിയ രോഗങ്ങളുള്ള രോഗികൾ വരുമ്പൊ അത് ചികിത്സിച്ചു മാറ്റി ഹോമിയോപ്പതിക്കാരും ഉഷാറാക്കീൻ. അങ്ങനെ രണ്ടു വഴിയിലങ്ങു പോയാൽ ഓരോരുത്തരും വഴി മറ്റേ കൂട്ടർക്ക്‌ ചാകരയാവുകയല്ലേയുള്ളൂ? അതുകൊണ്ട്‌ ആ പറഞ്ഞ അഡ്ജസ്റ്റ്മെന്റിൽ അങ്ങു പോ രണ്ടു കൂട്ടരും. ഞങ്ങളു രോഗികളു തീരുമാനിച്ചോളാ ഏതു മരുന്ന് കഴിക്കണമെന്ന്. വെറുതെ തമ്മിലടിച്ച്‌ നാറ്റിക്കല്ലെ."

എല്ലാ വൈദ്യശാസ്ത്ര ശാഖകളും ചേർന്ന് മലയാളിയെ അരോഗദൃഢഗാത്രനാക്കട്ടെ.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം