ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 26, 2016

കാലാ അസർ (Visceral Leishmaniasis)

(Published in Madhyamam daily - 2015 June)



കാലാ അസർ (Black fever) എന്ന പേരിൽ ഇന്ത്യയിൽ അറിയപ്പെടുന്ന രോഗത്തിനു ലീഷ്മാനിയ എന്ന രോഗാണുവാണു കാരണം. ഈ രോഗാണു  പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ വിസറൽ ലീഷ്മാനിയാസിസ് എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.  ലീഷ്മാനിയ ഡോണോവാനി ആണു പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും ലീഷ്മാനിയ ട്രോപ്പിക്ക എന്ന സ്പീഷിസും കാരണമാകാറുണ്ട്. ഡംഡം പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. സാൻഡ് ഫ്ലൈ വിഭാഗത്തിൽ പെടുന്ന പ്രാണിയാണ് ഈ രോഗം പരത്തുന്നത്.  ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ ആരംഭത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണകാരണമാകുന്നതാണീ രോഗം. ഇന്ത്യയിൽ വർഷങ്ങൾക്കു മുൻപു തന്നെ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണീ രോഗം വ്യാപകമായി കാണുന്നതെങ്കിലും 2011-12 കാലത്ത് കേരളത്തിലും റിപ്പോർട്ട് ചെയ്തു.
ശരീരത്തിൽ കരൾ, പ്ലീഹ തുടങ്ങിയ ആന്തരാവയവങ്ങളെയും അസ്ഥിമജ്ജ, ലസികാഗ്രന്ഥികൾ തുടങ്ങിയവയെയുമാണ് ഈ രോഗം ബാധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടു മുതൽ ആറു മാസം വരെയുള്ള സമയത്തിനിടയിലാണു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാന രോഗലക്ഷണം പനിയാണ്. ശരീരത്തിന്റെ തൂക്കക്കുറവ്, ലസികാ ഗ്രന്ഥികളുടെ വീക്കം, ക്ഷീണം, കരളിനും പ്ലീഹക്കുമുണ്ടാകുന്ന വീക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. ഇതോടൊപ്പം കാലിൽ നീരു വരിക, രക്തവാർച്ച തുടങ്ങിയവയും കാണാറുണ്ട്. ഇതോടൊപ്പം ചർമ്മത്തിനു – പ്രധാനമായും മുഖത്ത് - കറുത്ത നിറം ബാധിക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ പലപ്പോഴും മാസങ്ങൾ എടുക്കുന്നതും മറ്റു പകർച്ചപ്പനികളിൽ നിന്നും കാലാ അസർ രോഗത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും ഇതുമൂലം ചികിത്സ ആരംഭിക്കാൻ വൈകുന്നതും മൂലം കരളിനും പ്ലീഹക്കുമുണ്ടാകുന്ന രോഗബാധ മൂലമാണു മരണം സംഭവിക്കുന്നത്.
എല്ലാ പ്രായത്തിലുള്ളവരിലും രോഗം ബാധിക്കുമെങ്കിലും പ്രധാനമായും 5 മുതൽ 9 വരെ പ്രായമുള്ള കുട്ടികളിലാണിതു കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു. മഴക്കാലത്താണീ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ മനുഷ്യർ  ഒഴികെ മറ്റു മൃഗങ്ങളൊന്നും വിസറൽ ലീഷ്മാനിയാസിസിന്റെ റിസർവോയറായി (രോഗാണു വാഹകരായി) കാണാറില്ല. സാൻഡ് ഫ്ലൈ രോഗബാധിതരായ മനുഷ്യരെ കടിച്ച ശേഷം മറ്റുള്ളവരെ കടിക്കുന്നതു വഴിയാണു രോഗം പകരുന്നത്.
രോഗം ബാധിച്ചവരിൽ രക്തക്കുറവും പ്ലേറ്റ്ലെറ്റിന്റെ എണ്ണത്തിലുള്ള കുറവും കാണാറുണ്ട്. രോഗാണുവായ ലീഷ്മാനിയ ഡോണോവാനിയുടെ വളർച്ചാഘട്ടത്തിലെ വകഭേദമായ അമാസ്റ്റിഗോട്ട്സ് (amastigotes / LD bodies) രക്തത്തിലും അസ്ഥിമജ്ജയിലും കരൾ, പ്ലീഹ, ലസികാ ഗ്രന്ഥികൾ എന്നീ ഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതാണു കാലാ അസർ രോഗത്തിന്റെ രോഗനിർണയരീതി. രോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ച് കൃത്യമായ ഹോമിയോപ്പതി ചികിത്സ നൽകി രോഗം സുഖപ്പെടുത്താൻ കഴിയും. പനിക്ക് സ്വയംചികിത്സ നടത്തി രോഗം മാരകമായ അവസ്ഥയിലേക്ക് നീങ്ങാനിടയാക്കാതെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക.
മറ്റു സംസ്ഥാനങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന പല പകർച്ച വ്യാധികളും ഇന്ന് കേരളത്തിലേക്കും വ്യാപിക്കുന്നു എന്നത് ആരോഗ്യരംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് അഭിമാനിക്കുന്ന കേരളത്തിനു വെല്ലുവിളിയായി മാറുകയാണ്. ലോകത്ത് പാരസൈറ്റ് മൂലമുള്ള രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായ കാലാ അസർ രോഗത്തിന്റെ വ്യാപനം കേരളത്തിൽ തടയാൻ സർക്കാർ ഊർജ്ജിതമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചേ തീരൂ. ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ ഗവേഷണ വിഭാഗമായ ഐ.സി.എച്ച്.ആർ. ഈ രോഗത്തിന്റെയും മറ്റു പകർച്ചപ്പനികളുടെയും ചികിത്സക്കും പ്രതിരോധത്തിനുമായി ഹോമിയോപ്പതി വകുപ്പിന്റെയും റീച്ചിന്റെയും (പകർച്ചവ്യാധി പ്രതിരോധ ദ്രുതകർമ സേന) പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിക്കുന്നതായിരിക്കും.

No comments:

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം