ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 26, 2016

കരിമ്പനി എന്ന കാലാ അസർ (Visceral Leishmaniasis)

(Published in Kerala Kaumudi Arogyam - August 2015)


കേരളം ഇന്ന് പനികളുടെയും സ്വന്തം നാടായി മാറിയിരിക്കുന്നു. ആരോഗ്യരംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നു എന്ന മലയാളിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിക്കൊണ്ട് കഴിഞ്ഞ പത്തു വർഷത്തിനിടെ പല പേരുകളുള്ള മാരകവും പെട്ടെന്നു പകരുന്നതുമായ പനികളുടെ കൂത്തരങ്ങായിരിക്കുന്നു കേരളം. എലിപ്പനി, ഡെംഗിപ്പനി, ചിക്കുൻ ഗുനിയ, കുരങ്ങുപനി, പക്ഷിപ്പനി, പന്നിപ്പനി, ടൈഫസ് പനി എന്നിങ്ങനെയുള്ള പേരുകളിൽ ഏറ്റവുമൊടുവിൽ വന്ന പേരുകാരിലൊന്നാണു കരിമ്പനി എന്ന് നാം പേരു നൽകിയ കാലാ അസർ. 2011-12 കാലത്ത് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഈ വർഷമാണ് കൂടുതലായി കാണപ്പെട്ടത്. പ്രധാനമായും തൃശൂർ ജില്ലയുടെയും മലപ്പുറം ജില്ലയുടെയും ചില ഭാഗങ്ങളിലാണിതു കാണപ്പെട്ടത്.

പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന രോഗാണുക്കളാൽ ഉണ്ടാകുന്ന രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനു കാരണമാകുന്നതാണീ രോഗം. ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാൽ ആരംഭത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് മരണകാരണമാകുന്നു. ഇന്ത്യയിൽ വർഷങ്ങൾക്കു മുൻപു തന്നെ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണീ രോഗം വ്യാപകമായി കാണുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, സുഡാൻ, എത്യോപ്പിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലായാണ് 90% കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് 50%ൽ കൂടുതൽ കാലാ അസാർ രോഗികളും ഇന്ത്യയിലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 70% രോഗികളും ബിഹാറിലാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന ലീഷ്മാനിയ എന്ന രോഗാണു ഉണ്ടാക്കുന്ന രോഗങ്ങളെയാണ് പൊതുവെ ലീഷ്മാനിയാസിസ് എന്നു വിളിക്കുന്നത്. ഇത് മൂന്നു തരത്തിൽ കാണപ്പെടുന്നുണ്ട് - വിസറൽ ലീഷ്മാനിയാസിസ്, ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ്, മ്യൂക്കോസൽ ലീഷ്മാനിയാസിസ് എന്നിവ. ഇവയിൽ വിസറൽ ലീഷ്മാനിയാസിസ് (Visceral Leishmaniasis - ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാലാണ് ആ പേര്) വിഭാഗമാണ് കാലാ അസാർ (Black fever) എന്ന്  അറിയപ്പെടുന്നത്. ഡംഡം പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. ലീഷ്മാനിയ ഡോണോവാനി (L. donovani) ആണു പ്രധാനമായും രോഗമുണ്ടാക്കുന്നത്. L. infantum, L. chagasi എന്നിവയും രോഗകാരണമാകുന്നു. സാൻഡ് ഫ്ലൈ വിഭാഗത്തിൽ പെടുന്ന പ്രാണിയാണ് ഈ രോഗം പരത്തുന്നത് (Phlebotomus / Lutzomyia). എല്ലാ പ്രായത്തിലുള്ളവരിലും രോഗം ബാധിക്കുമെങ്കിലും പ്രധാനമായും 5 മുതൽ 9 വരെ പ്രായമുള്ള കുട്ടികളിലാണിതു കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു. മഴക്കാലത്താണീ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ മനുഷ്യർ  ഒഴികെ മറ്റു മൃഗങ്ങളൊന്നും വിസറൽ ലീഷ്മാനിയാസിസിന്റെ റിസർവോയറായി (രോഗാണു വാഹകരായി) കാണാറില്ല. സാൻഡ് ഫ്ലൈ രോഗബാധിതരായ മനുഷ്യരെ കടിച്ച ശേഷം മറ്റുള്ളവരെ കടിക്കുന്നതു വഴിയാണു രോഗം പകരുന്നത്.

ശരീരത്തിൽ കരൾ, പ്ലീഹ തുടങ്ങിയ ആന്തരാവയവങ്ങളെയും അസ്ഥിമജ്ജ, ലസികാഗ്രന്ഥികൾ തുടങ്ങിയവയെയുമാണ് ഈ രോഗം ബാധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ നാലു മാസം വരെയുള്ള സമയത്തിനിടയിലാണു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിലയവസരങ്ങളിൽ നാലു മാസങ്ങളിലധികവും എടുത്തേക്കാം. പ്രധാന രോഗലക്ഷണം ശക്തമായ പനിയാണ്. പനിയുടെ കാഠിന്യത്തിൽ ഏറ്റക്കുറച്ചിൽ വന്നുകൊണ്ടിരിക്കും. ശരീരത്തിന്റെ തൂക്കക്കുറവ്, ക്ഷീണം, ചുമ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. പ്ലീഹക്കുണ്ടാകുന്ന വീക്കം വിസറൽ ലീഷ്മാനിയാസിസിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. കൂടെ കരളിനും വീക്കമുണ്ടാകുന്നു. ഇതോടൊപ്പം കാലിൽ നീരു വരിക, രക്തവാർച്ച തുടങ്ങിയവയും കാണാറുണ്ട്. ഇതോടൊപ്പം ചർമ്മത്തിനു – പ്രധാനമായും മുഖത്ത് - കറുത്ത നിറം ബാധിക്കുകയും ചെയ്യുന്നു. (ഇതിൽ നിന്നാണ് കാലാ അസർ എന്ന പേരു വന്നത്).

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ പലപ്പോഴും മാസങ്ങൾ എടുക്കുന്നതും മറ്റു പകർച്ചപ്പനികളിൽ നിന്നും കാലാ അസർ രോഗത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും ഇതുമൂലം ചികിത്സ ആരംഭിക്കാൻ വൈകുന്നതും മൂലം പ്ലീഹക്കും കരളിനും മറ്റുമുണ്ടാകുന്ന രോഗബാധ മൂലമാണു മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങളുടെ സമാനത മൂലം ഈ രോഗം പലപ്പോഴും മലേറിയയുമായി തിരിച്ചറിയാൻ ബുദ്ധിമുട്ടു വരാറുണ്ട്. പനി, പ്ലീഹയുടെ വീക്കം, പ്ലേറ്റ്ലറ്റ് ഉൾപ്പെടെയുള്ള രക്താണുക്കളുടെ കുറവ് എന്നീ പ്രധാനലക്ഷണങ്ങൾക്കൊപ്പം രോഗാണുവായ ലീഷ്മാനിയ ഡോണോവാനിയുടെ വളർച്ചാഘട്ടത്തിലെ വകഭേദമായ അമാസ്റ്റിഗോട്ട്സ് (amastigotes / LD bodies) അസ്ഥിമജ്ജയിലും കരൾ, പ്ലീഹ, ലസികാ ഗ്രന്ഥികൾ എന്നീ ഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതാണു കാലാ അസർ രോഗത്തിന്റെ പ്രധാന രോഗനിർണയരീതി.  ELISA / Western blot ടെസ്റ്റുകൾ വഴി രക്തത്തിലെ ആന്റിബോഡികൾ കണ്ടെത്തിയും രോഗനിർണയം നടത്താം. (രോഗലക്ഷണങ്ങൾ ഇല്ലാതായിക്കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷവും രക്തത്തിൽ ആന്റിബോഡികൾ കണ്ടേക്കാം).  

രോഗം തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗം പരത്തുന്ന സാൻഡ് ഫ്ലൈയെ നശിപ്പിക്കലാണ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇതു കൂടുതലായും കാണുന്നത്. കീടനാശിനികൾ ഉപയോഗിച്ച് സാൻഡ് ഫ്ലൈയെ നശിപ്പിച്ചും കൊതുകുവലകളും മറ്റും ഉപയോഗിച്ചും രോഗത്തിന്റെ വ്യാപനം തടയാം.

രോഗലക്ഷണങ്ങൾക്കനുസരിച്ച് ഔഷധങ്ങൾ നൽകിയാണ് ഹോമിയോപ്പതി ചികിത്സ നടത്തുന്നത് എന്നതുകൊണ്ടു തന്നെ ഇന്ന് കാണുന്ന പകർച്ചവ്യാധികൾക്കെല്ലാം തന്നെ ഹോമിയോപ്പതിയിലൂടെ ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. കാലാ അസർ  രോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ച് കൃത്യമായ ഹോമിയോപ്പതി ചികിത്സ നൽകി രോഗം സുഖപ്പെടുത്താൻ കഴിയും. പ്ലേറ്റ്ലറ്റ് ഉൾപ്പെടെ രക്താണുക്കളുടെ കുറവു  പരിഹരിക്കാനും പനിയും ആന്തരാവയവങ്ങളുടെ വീക്കവും ഉൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങൾ സുഖപ്പെടുത്താനും ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ട്. പനിക്ക് സ്വയംചികിത്സ നടത്തി രോഗം മാരകമായ അവസ്ഥയിലേക്ക് നീങ്ങാനിടയാക്കാതെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ അംഗീകൃതയോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക. കേരളത്തിൽ പടർന്നുപിടിക്കുന്ന വിവിധതരം പനികളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായി മെഡിക്കൽ ക്യാമ്പുകളും പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (IHK) നടത്തിവരുന്നുണ്ട്. കൂടാതെ ഐ.എച്ച്.കെ.യുടെ ഗവേഷണവിഭാഗമായ ഐ.സി.എച്ച്.ആർ. പകർച്ചവ്യാധികളുടെ വ്യാപനത്തെ തടയാനും കൂടുതൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനുമുള്ള മാർഗങ്ങളെക്കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്.

No comments:

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം