ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 29, 2009

വിലക്കയറ്റം പേടിച്ചോടി ...!!!

മലയാളികള്‍ക്ക് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായി ഒരു ഹര്‍ത്താല്‍ കൂടി അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ(?) ഹര്‍ത്താലിനെ നമുക്ക് നഷ്ടബോധത്തോടെ യാത്രയാക്കാം. വിലക്കയറ്റമായിരുന്നല്ലോ ഈ ഹര്‍ത്താലിന്റെ ഇര. നേരിട്ട് നടത്തിയാല്‍ ആളുകള്‍ ചിരിച്ചാലോ എന്ന് കരുതിയായിരിക്കും ആ ദൌത്യം തൊഴിലാളി സംഘടനയെ ഏല്‍പ്പിച്ചത്.എല്ലാ സാധനങ്ങള്‍ക്കും വില കൂടുന്ന കേരളത്തില്‍ വില കുറയുന്ന ഒരേയൊരു സാധനം ബി.ജെ.പി. ആണല്ലോ.
ഹര്‍ത്താല്‍ പേടിച്ച് എല്ലാ സാധനത്തിന്റെയും വില കുറഞ്ഞു തുടങ്ങിയെന്നു മന്ത വിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എങ്ങനെ പേടിക്കാതിരിക്കും? ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുള്ള-ക്ഷമിക്കണം- നേതാക്കന്മാരുള്ള രാഷ്ട്രീയ പാര്‍ട്ടി അല്ലെ... ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള ചില പൊറാട്ട് നാടകങ്ങള്‍ നടത്തിയില്ലെങ്കില്‍ അങ്ങനെ ഒരു പാര്‍ട്ടി കേരളത്തിലുള്ള കാര്യം പ്രവര്‍ത്തകര്‍ പോലും മറന്നു പോയാലോ? എന്തായാലും തെരഞ്ഞെടുപ്പില്‍ ജയിച്ചു ആഹ്ലാദ പ്രകടനം നടത്തി പ്രവര്‍ത്തകരെ വികാര വിജ്രുംഭിതരാക്കാന്‍ അടുത്ത കാലത്തൊന്നും കേരളത്തില്‍ താമര വിരിയുമെന്ന് തോന്നുന്നില്ല. അപ്പോള്‍പ്പിന്നെ കൂടെയുള്ള കുറച്ചുപേരെ പിടിച്ചുനിര്‍ത്താന്‍ ഇടയ്ക്കു ചില ഹര്‍ത്താലോ കല്ലേറോ പള്ളിപൊളിയോ നടത്തുക. പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ഗ്രുപ്പുളളപ്പോള്‍ ഓരോ നേതാവിന്റെയും കൂടെ പത്തുപേരെങ്കിലും വേണ്ടേ? പ്രസിഡന്റിനെ തെരഞ്ഞെടുത്തെന്നു പ്രസിഡന്റും ഇല്ലെന്നു മറ്റുള്ളവരും പറയുമ്പോള്‍ തല്‍ക്കാലം ഒരു മറ ഉണ്ടാക്കുകയും ചെയ്യാം. കോണ്‍ഗ്രസ്‌ നടത്തിയ വിലക്കയറ്റ വിരുദ്ധ സമരം ചീറ്റിപ്പോയെന്നു കരുതി നമ്മള്‍ മിണ്ടാതിരിക്കണമെന്നില്ലല്ലോ... 
എന്തായാലും ബി.ജെ.പി.-യുടെ മുഖ്യമന്ത്രിമാരുടെ കാര്യം സുഖം സുഖകരം. ടൂര്‍ നടത്തണമെങ്കില്‍ ഹര്‍ത്താല്‍ ഉള്ള ദിവസം പോയാല്‍ മതി. VIP ട്രീറ്റ്മെന്റും കിട്ടും, പ്രവര്‍ത്തകരുടെ ശല്യവുമില്ല. നേതാവ് കയറിയാല്‍ പിന്നെ ഹൌസ് ബോട്ട് പോയിട്ട് ഓട്ടോറിക്ഷ പോലും പ്രവര്‍ത്തകര്‍ തടയില്ലല്ലോ. 

December 22, 2009

ഉണ്ണിത്താന്റെ ലീലാവിലാസങ്ങള്‍

നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും എന്നാണു ചൊല്ല്. ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. എന്നിട്ടും  രാജ് മോഹന്‍ ഉണ്ണിത്താനെതിരെ നാവനക്കാന്‍ ഒറ്റ കോണ്‍ഗ്രസ്സുകാരന്‍ പോലും തയ്യാറാവാത്തതിനു വേറെ കാരണമുണ്ടെന്നു തീര്‍ച്ച. ആര്‍ക്കെങ്കിലും പണി കിട്ടിയാല്‍ പാര്‍ട്ടി നോക്കാതെ ഗ്രുപ്പ് മാത്രം നോക്കി കുറ്റം പറയുന്ന കോണ്‍ഗ്രസ്സുകാരുടെ പാരമ്പര്യം വെച്ച് നോക്കിയാല്‍ ഈ മൌനം വിചിത്രം തന്നെ. കാര്യം കേട്ട ഉടനെ പ്രതികരിച്ച ഷാനിമോള്‍ക്കാണെങ്കില്‍ ഉണ്ണിത്താന്‍ ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. ഷാനിമോളുടെ ചരിത്രവും ഭുമിശാസ്ത്രവുമെല്ലാം തനിക്കറിയാമെന്നായിരുന്നു ഒരു ചാനലിലൂടെ ഉണ്ണിത്താന്‍ വിളമ്പിയത്.
ഇതോടെ മറ്റു കോണ്‍ഗ്രസ്സുകാരൊക്കെ നിശബ്ദരായെന്നു വേണം കരുതാന്‍. ഷാനിമോളുടേത് മാത്രമല്ല, ഒട്ടു മിക്ക കോണ്‍ഗ്രസ്‌ നേതാക്കളുടെയും ചരിത്രവും ഭുമിശാസ്ത്രവും അറിയാവുന്ന ആളാണല്ലോ ശ്രീ ഉണ്ണിത്താന്‍. പണ്ടൊരു ലോക്സഭാസീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുരളിക്കെതിരെ KPCC ഓഫീസിന്റെ  വാതില്‍ക്കല്‍ വെച്ച് മൂപ്പര്‍ നടത്തിയ പ്രകടനം ആരും മറന്നു കാണില്ല. മുരളിക്ക് രഹസ്യസമാഗമം നടത്താന്‍ ഓഫീസില്‍ മുറിയുണ്ടെന്നായിരുന്നു ആരോപണം. എല്ലാര്‍ക്കും മറുപടിയായി തുണി പറിച്ചടി നടത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് മുഖം രക്ഷിക്കാന്‍ ഒരു സസ്പെന്‍ഷന്‍, പിന്നെ മൌനം വിദ്വാനും അന്തോണിച്ചനും ഭൂഷണം.
നമ്മുടെ ചാനലുകളുടെയും പത്രങ്ങളുടെയും കാര്യമാണ് കഷ്ടം. ഏതെങ്കിലും സി.പി.എം-കാരന്‍ പേപ്പട്ടിയെ തല്ലിക്കൊന്നാല്‍ പോലും പട്ടിക്കനുകൂലമായി ബുദ്ധിയില്ലാജീവികളെയും ഹസ്സന്‍, തിരുവഞ്ചൂര്‍, വാഴക്കന്‍ തുടങ്ങിയ ഖദര്‍ധാരികളെയും അണിനിരത്തി ചര്‍ച്ചയും കുറ്റവിചാരണയും നടത്തുന്ന ഇക്കൂട്ടര്‍ രാത്രി കിട്ടിയ വാര്‍ത്ത തമസ്കരിച്ചു കളഞ്ഞു. ഒറ്റ ഫ്ലാഷ് ന്യൂസ്‌ പോലുമുണ്ടായില്ല. പിറ്റേന്ന് പകലും ഇക്കാര്യം പ്രധാന വാര്‍ത്തയായില്ല. രാത്രിയിലെ വാര്‍ത്തകളില്‍ ഉണ്ണിത്താനെ വെള്ള പൂശാനായിരുന്നു പലര്‍ക്കും താല്പര്യം. മനോരമ ന്യൂസിലെ വേണു തുടക്കത്തില്‍ ഉണ്ണിത്താനെ കടിച്ചു കീറിയെങ്കിലും അവസാനം ഉണ്ണിത്താന്റെ വേദനയില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് വന്ന വാര്‍ത്തയില്‍ ഷാനി പ്രഭാകരന്‍ പൂര്‍ണമായും ഉണ്ണിത്താന്റെ ഭാഗത്തായിരുന്നു. അമൃത ടോപ്ടെന്‍ അറ്റ്‌ ടെന്നില്‍ എഴാമതായിരുന്നു ഈ വാര്‍ത്തയുടെ സ്ഥാനം. ഏഷ്യാനെറ്റും ഇന്ത്യാവിഷനും ഒന്നും വ്യത്യസ്തമായില്ല. അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ഓംപ്രകാശിനെ പിടിക്കാന്‍ ഗള്‍ഫിലും നസീറിനെ പിടിക്കാന്‍ ബംഗ്ലാദേശിലും പോയ ഇന്‍വെസ്റ്റിഗേറ്റീവ്  ജേര്‍ണലിസ്റ്റുകള്‍ ഒരാള്‍ പോലും മഞ്ചേരിയില്‍ എത്തിയത് കണ്ടില്ല. സംഭവം നടന്ന വീടിന്റെ ഒരു ഫോട്ടോയോ വീഡിയോയോ ഒരു ചാനലിലും വന്നില്ല. പോട്ടെ, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോലും ഈ മാധ്യമ ജീവികള്‍ തയ്യാറായില്ല. ഇതില്‍ കൂടുതല്‍ നിഷ്പക്ഷരാവാന്‍ ആര്‍ക്കു കഴിയും?  
ഇനി ഉണ്ണിത്താന്റെ കാര്യം. തലയും താഴ്ത്തി പരവശനായി കാണപ്പെട്ട ഈ വീരശൂര പരാക്രമി ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പുലിയായി. തൊലിക്കട്ടിയുടെയും നാവില്‍ നിന്ന് വരുന്ന വാക്കുകളുടെ നാറ്റത്തിന്റെയും കാര്യത്തില്‍ എന്നും അജയ്യനായ ഈ രാഷ്ട്രീയ ഭിക്ഷാംദേഹി ചാനലുകാരെ കണ്ടപ്പോള്‍ വീണ്ടും വിശ്വരൂപം പുറത്തെടുത്തു. സി.പി.എം-കാരും പി.ഡി.പി.-കാരും ചേര്‍ന്നു കുടുക്കിയതാണെന്നാണ് ആരോപണം. സുഹൃത്തും സഹപ്രവര്‍ത്തകയുമായ സ്ത്രീയെ വീട്ടില്‍ ഇറക്കിക്കൊടുക്കാന്‍ വന്നതാണെന്നാണ് വിശദീകരണം. എന്തൊരു മനോഹര ഭാവന.!!  
മലപ്പുറംകാരനെന്ന നിലയില്‍ ഈയുള്ളവന്‍ മഞ്ചേരിയിലെ സുഹൃത്തുക്കളോട് ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരം ഇങ്ങനെ. മഞ്ചേരി മുള്ളമ്പാറയിലെ ആ വീട് അവിടെ തുണിക്കട നടത്തുന്ന അഷ്‌റഫ്‌ എന്നയാള്‍ ജോലിക്കാര്‍ക്ക് താമസിക്കാന്‍ വേണ്ടി വാടകക്കെടുത്തതാണത്രെ. രാത്രിയില്‍ പലരും വന്നു പോകുന്നതിനാല്‍ നാട്ടിലെ ചെറുപ്പക്കാരുടെ നിരീക്ഷണത്തിലായിരുന്നു വീട്. ഞായറാഴ്ച രാത്രി വീടിനടുതെതിയ സ്വിഫ്റ്റ് കാറില്‍ നിന്ന് ഇറങ്ങിയ പുരുഷനും സ്ത്രീയും വീട്ടിലേക്കു കയറി വാതിലടച്ചത് നാട്ടുകാര്‍ കണ്ടു. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ട ആള്‍ ഉണ്ണിത്താനാണെന്നു അവര്‍ക്ക് മനസ്സിലായില്ല. ഫലഭുയിഷ്ടമായ ശരീരം കണ്ട് ഏതോ ഗള്‍ഫുകാരനാണെന്നാണവര്‍ കരുതിയത്‌. ആളെക്കണ്ട ഉണ്ണിത്താന്‍ ആദ്യം ചൂടായെങ്കിലും രണ്ടു കിട്ടിയപ്പോള്‍ താന്‍ ആരാണെന്ന് വെളിപ്പെടുത്തി, കൂടാതെ 5 ലക്ഷം രൂപയും ഓഫര്‍ ചെയ്തു. ആദ്യം വന്നത് ലീഗുകാരും കോണ്‍ഗ്രസുകാരും തന്നെ ആയിരുന്നെങ്കിലും, പ്രശ്നമറിഞ്ഞെത്തിയ DYFI ക്കാര്‍ വിട്ടില്ല. പോലീസെത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ എത്താതെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്നുള്ളതൊക്കെ നമ്മള്‍ TV യില്‍ കണ്ടല്ലോ. മുഖം മറച്ച് ആകെ അവശനായിരിക്കുന്ന ഉണ്ണിത്താനെ. പിന്നെ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഉണ്ണിത്താന്റെ വാചക മേളയും.
എന്തായാലും ഉണ്ണിതാനെപ്പോലെ സംസ്കാരശുന്യനായ ഒരാള്‍ രാഷ്ട്രീയത്തില്‍ തുടരുന്നത് കേരളത്തിനപമാനമാണ്. രാത്രിയിലെ കലാപരിപാടി കൊണ്ട് മാത്രമല്ല, അയാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകളുടെ ദുര്‍ഗന്ധം കൊണ്ടും. ഏതോ കോണ്‍ഗ്രസ്‌ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ അയാള്‍ ചെയ്ത പ്രസംഗം ഇന്ത്യാവിഷനില്‍ വന്നിരുന്നു. പിണറായിക്ക് സൂഫിയാമദനിയെ ഒരു നോട്ടമുണ്ടെന്നായിരുന്നു ആ വൃത്തികെട്ടവന്റെ പ്രസ്താവന. മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് രീതികളെ കുറിച്ച് വിശദീകരിച്ചത് ലോക്കല്‍ കമ്മിറ്റി വനിതാമെമ്പര്‍ക്ക് സെക്രട്ടറി ഗര്‍ഭമുണ്ടാക്കുന്ന ഉദാഹരണം വെച്ചും. ആരാണ് സഹപ്രവര്‍ത്തകകള്‍ക്ക് ഗര്‍ഭമുണ്ടാക്കുന്നതെന്ന് ആ പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ മലയാളികള്‍ മനസ്സിലാക്കി. സ്ത്രീകളെ വെറും ലൈംഗിക ഉപകരണം മാത്രമായിക്കാണുന്ന ഇവനെയൊക്കെ തല്ലിക്കൊല്ലുകയാണ്‌ വേണ്ടത്.  
തന്നെ കുടുക്കിയതാണെന്നു പറയുന്ന ഉണ്ണിത്താനോട് ഏതെങ്കിലും ചാനല്കാരന്‍ ഈ ചോദ്യമൊന്നു ചോദിക്കുമോ?
പി.ഡി.പി-ക്കാരോടും ഡി.വൈ.എഫ്.ഐ-ക്കാരോടും മുന്‍കൂട്ടി വിളിച്ചുപറഞ്ഞാണോ ഉണ്ണിത്താന്‍ മഞ്ചേരിയിലെതിയത്? അല്ലാതെ രാത്രിയില്‍ ഉറക്കമൊഴിച്ചു കാത്തിരിക്കാന്‍ അവര്‍ക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ? ഇത്രയും വലിയ വീട്ടില്‍ രാത്രി താമസിക്കുന്നത് ആ സ്ത്രീ ഒറ്റയ്ക്കാണോ? ജോലിക്കാര്‍ക്കുള്ള വീട്ടില്‍ എന്തിനാണ് AC? തെറ്റുകാരനല്ലെങ്കില്‍ പിന്നെ ഉണ്ണിത്താന്‍ മുഖം മറച്ചു തലതാഴ്ത്തി പരിക്ഷീണനായി കാണപ്പെട്ടത് എന്തിന്? ഏതു തീവ്രവാദിയാണെങ്കിലും ഒരു സ്ത്രീയെപ്പറ്റി സംസ്കാരശൂന്യമായി സംസാരിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതാണോ?ഇതിനൊന്നും ഉത്തരമുണ്ടാവില്ല. എല്ലാ വിവാദങ്ങളും പോലെ ഇതും മാധ്യമങ്ങള്‍ മൂടിവെക്കും. ഉണ്ണിത്താന്‍ കൂടുതല്‍ വിടര്‍ന്ന പുഞ്ചിരിയുമായി ചാനലുകളില്‍ തിരിച്ചെത്തും. എല്ലാം കാണുന്ന ജനം വായും പൊളിച്ചിരിക്കും. സി.പി.എം-നെതിരെ ആരോപണം ഉന്നയിക്കാന്‍ മാത്രം എല്ലാവരും ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കും. എന്നിട്ട് കിട്ടുന്ന നക്കാപ്പിച്ച വാങ്ങി പോക്കറ്റിലിടുകയും ചെയ്യും. കഷ്ടം.
വാല്‍:
ഇതാ സംഭവസ്ഥലത്ത് നിന്നെടുത്ത ചില ഒറിജിനല്‍ ചിത്രങ്ങള്‍. എന്റെ സുഹൃത്ത്‌ തന്നതാണ്.




December 09, 2009

എന്റെ രോഗാന്വേഷണ പരീക്ഷണങ്ങള്‍ 1

ഒരു ഡോക്ടര്‍ എന്നാല്‍ പണമുണ്ടാക്കുന്ന യന്ത്രമെന്നാണ് പൊതുവെ ജനങ്ങളുടെ വിചാരം. പക്ഷെ പ്രാക്ടീസ് തുടങ്ങുന്നത് മുതല്‍ ഒരു ഡോക്ടര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമെ അറിയൂ. ഏത് വൈദ്യശാസ്ത്ര ശാഖയായാലും ഇതു ബാധകമാണ്. അലോപ്പതിയിലാണെങ്കില്‍ കൂടുതല്‍ എളുപ്പമാണെന്ന് മാത്രം. MBBS മാത്രമുള്ള ഒരു ഡോക്ടര്‍ക്ക്‌ ഇന്നു നാട്ടിന്‍പുറത്ത് മാത്രമെ പ്രാക്ടീസ് തുടങ്ങിയ ഉടന്‍ തന്നെ കരകയറാന്‍ പറ്റു. അവിടെപ്പോലും പേരിനു ശേഷമുള്ള അക്ഷരങ്ങളുടെ എണ്ണം നോക്കിയാണ് വായിക്കാനറിയാത്തവര്‍ പോലും പോകുന്നത്.
അത് കൊണ്ടു തന്നെ ആണ് MBBS കഴിഞ്ഞ 90% പേരും സ്പെഷ്യാലിറ്റിയും സൂപ്പര്‍ സ്പെഷ്യാലിറ്റിയും നേടിയെടുക്കാന്‍ പ്രാക്ടീസ് പോലും തുടങ്ങാതെ കുത്തിയിരുന്ന് പഠിക്കുന്നത്‌. കിട്ടിയില്ലെങ്കില്‍ പിന്നെ ഏതെങ്കിലും ആശുപത്രിയില്‍ RMO ആയി നക്കാപ്പിച്ചയ്ക്ക് പണിയെടുക്കാം.
ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും കുറച്ചു കൂടി ബുദ്ധിമുട്ടാണ് കാര്യം. ആയുര്‍വേദത്തിന്റെ കാര്യത്തില്‍ നാടെങ്ങുമുള്ള മുറിവൈദ്യന്മാരാണ് പ്രശ്നക്കാര്‍. അഞ്ചര വര്‍ഷം പഠിച്ചു BAMS എടുത്താലും ജനങ്ങള്‍ക്കു പാരമ്പര്യ വൈദ്യന്മാരെന്നു അവകാശപ്പെടുന്ന വ്യാജന്മാരെ മതി. കേരളത്തിലെ പ്രശസ്തമായ വൈദ്യകുടുംബങ്ങളിലെ ഗുരുതുല്യരായ പാരമ്പര്യവൈദ്യന്മാരുടെ കൂട്ടത്തിലാണ് ഈ അരവൈദ്യന്മാരെയും ജനങ്ങള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ആയുര്‍വേദ ഡോക്ടറും ആയുര്‍വേദ വൈദ്യനും തമ്മിലുള്ള വ്യത്യാസം പലരും നോക്കാറില്ല. ഇതു കൊണ്ടു തന്നെ പുതുതായി പഠിച്ചിറങ്ങുന്ന പലര്‍ക്കും പ്രാക്ടീസ് ഉണ്ടാക്കിയെടുക്കാന്‍ കുറേക്കാലം എടുക്കേണ്ടിവരുന്നു.
ഹോമിയോപ്പതിയുടെ കാര്യത്തിലാണെങ്കില്‍ മരുന്ന് കഴിച്ചാലുള്ള ഗുണത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയൊരു ശതമാനത്തിനും ആ ഗുണം വേണ്ട പോലെ മനസ്സിലായിട്ടില്ല. ഗുണം മനസ്സിലായവര്‍ ഭൂരിഭാഗവും സ്ഥിരമായി ഏതെങ്കിലും സീനിയര്‍ ഡോക്ടര്‍മാരെ സമീപിക്കുന്നവരായിരിക്കും. ഇതിന് പുറമെയാണ് മുക്കിലും മൂലയിലുമുള്ള വ്യാജന്മാര്‍ - പ്രത്യേകിച്ചും മലബാറില്‍. ഈ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തു പ്രാക്ടീസ് കെട്ടിപ്പടുക്കുമ്പോളായിരിക്കും എന്തെങ്കിലും കാരണം കൊണ്ടു ക്ലിനിക് രണ്ടു ദിവസം അടച്ചിടേണ്ടി  വരുക. അപ്പോളായിരിക്കും നാട്ടിലുള്ള ആളുകള്‍ മുഴുവന്‍ ഡോക്ടറെ കാണാന്‍ വരിക. ഡോക്ടര്‍ സ്ഥലത്തില്ലെന്ന വാര്‍ത്ത പരക്കും, നാട്ടില്‍ മുഴുവന്‍. അവധി കഴിഞ്ഞു ഡോക്ടര്‍ തിരിച്ചെത്തുമ്പോള്‍ കുറെ ദിവസത്തേക്ക് ശ്മശാന മൂകതയായിരിക്കും ക്ലിനിക്കില്‍.
...തുടരും 

December 06, 2009

കാഴ്ച

ചോദ്യം:
ഭാര്യയെയും കൊണ്ട് (പുരുഷ)ഡോക്ടറെ കാണാന്‍ വരുന്ന ഭര്‍ത്താവു പരിശോധനാമുറിയിലെ കാഴ്ചകള്‍ കാണുന്നതെപ്പോള്‍?
ഉത്തരം:
ഡോക്ടര്‍ ഭാര്യയുടെ നെഞ്ചില്‍ സ്റ്റെതസ്കോപ്പ് വെക്കുമ്പോള്‍!

കായിമ്മലെ കാക്ക

മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശത്തെ ഒരു സര്‍ക്കാര്‍ ഡിസ്പെന്‍സറി. മുന്നോ നാലോ വയസ്സ് പ്രായമുള്ള മോനെയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന ഉമ്മ. മേശപ്പുറത്തുള്ള സാധനങ്ങള്‍ കയ്യിലെടുക്കുന്ന കുഞ്ഞിനെ കണ്ണുരുട്ടിക്കാണിച്ചു കൊണ്ട് ഡോക്ടര്‍ പരിശോധന തുടങ്ങി. പെട്ടെന്നാണ് കുഞ്ഞിന്റെ കണ്ണ് ചുമരില്‍ തൂക്കിയിട്ട സര്‍ക്കാര്‍ കലണ്ടറില്‍ പതിഞ്ഞത്. അതിലേക്കു വിരല്‍ ചൂണ്ടി അവന്‍ ഒറ്റ അലര്‍ച്ച. "മ്മാ, കായിമ്മലെ കാക്ക". അതുവരെ വലിച്ചു കയറ്റി വെച്ച എയര്‍ മുഴുവന്‍ പുറത്തു വിട്ട് ഡോക്ടര്‍ പൊട്ടിച്ചിരിച്ചു പോയി. കലണ്ടറിലെ ഗാന്ധിജി ആയിരുന്നു കുട്ടിയുടെ കാക്ക. (കായി = പണം ).  

ശോധന

ഞാന്‍ പ്രാക്ടീസ് തുടങ്ങി മൂന്നാം ദിവസം. പനിക്ക് മരുന്ന് വാങ്ങാന്‍ വേണ്ടിയായിരുന്നു ആ രണ്ടാം ക്ലാസ്സ്കാരിയെയും കൊണ്ട് അച്ഛന്‍ ക്ലിനിക്കില്‍ വന്നത്. കേസ് എടുക്കുന്നതിനിടയില്‍ ശോധന എങ്ങനെയുണ്ടെന്നു ഞാന്‍ അവളോട്‌ ചോദിച്ചു. മനസ്സിലാകാതെ അവള്‍ മിഴിച്ചു നോക്കി. "വയറ്റില്‍ നിന്ന് പോകുന്നില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ "എത്ര ദിവസമായി" എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. "രണ്ടു മാസമായി". ആ മറുപടി എന്നെ ഞെട്ടിച്ചു. ഇതെന്തു രോഗം? ഞാന്‍ കുട്ടിയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അദ്ദേഹം ചിരിക്കുകയായിരുന്നു. അദ്ദേഹം മോളോട് ചോദിച്ചു "ദിവസേന കക്കൂസില്‍ പോകുന്നില്ലേ?" ഉണ്ടെന്നു മകള്‍ തലയാട്ടി. അപ്പോളാണെനിക്കു സമാധാനമായത്. (വയറിളക്കത്തിന് നാട്ടിന്‍പുറത്ത് വയറ്റീന്നുപോക്ക് എന്ന് പറയുമെന്ന് ഞാനാദ്യം ഓര്‍ത്തില്ല.)

സഞ്ചാരം

ഞങ്ങളുടെ കോളേജില്‍ M.D ചെയ്യാന്‍ ഓള്‍ ഇന്ത്യ ക്വാട്ടയില്‍ വന്നതായിരുന്നു മംഗലാപുരം സ്വദേശിയായ ആ ഡോക്ടര്‍. O.P. യിലെ ആദ്യദിവസം. മുറി മലയാളം മാത്രം കയ്യിലുള്ള അദ്ദേഹം ആദ്യ രോഗിയോട് രോഗവിവരം ആരാഞ്ഞു. "സാര്‍, കുറച്ചു ദിവസമായി വയറ്റിനുള്ളില്‍ ഒരു സഞ്ചാരം". വയര്‍ തൊട്ടുകാണിച്ചത് മനസ്സിലായെങ്കിലും എന്താണീ സഞ്ചാരം എന്ന് ഡോക്ടര്‍ക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല. അദ്ദേഹം തൊട്ടടുത്തിരുന്ന ഡോക്ടറോട് സഞ്ചാരത്തിന്റെ അര്‍ത്ഥം ചോദിച്ചു. മലയാളം അധ്യാപകന്റെ ഗമയില്‍ അദ്ദേഹം പറഞ്ഞു-"travelling". എല്ലാം മനസ്സിലായെന്ന മട്ടില്‍ മംഗലാപുരംകാരന്‍ മരുന്നെഴുതി. അടുത്ത ആഴ്ച രോഗി വന്നപ്പോള്‍ വേറെ (മലയാളി) ഡോക്ടര്‍ ആയിരുന്നു ആ സീറ്റില്‍. O.P. കാര്‍ഡിലെ രോഗവിവരം ഇങ്ങനെയായിരുന്നു- " Pain in abdomen while travelling!" 

November 29, 2009

മുടന്തി നടക്കുന്ന മലയാളി

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി പല തരം പനികളുടെ ഒരു കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. ഡംഗി പനി, എലിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, പിന്നെ ചിക്കുന്‍ഗുനിയയും. ഓരോ വര്‍ഷവും ഒരു പ്രത്യേക കാലയളവില്‍ കേരളത്തിലെ ആരോഗ്യവകുപ്പിനെയും ജനങ്ങളെയും വിഷമവൃത്തത്തിലാക്കി കൊണ്ട് ഈ പനികള്‍ കേരളത്തിന്റെ ആരോഗ്യവ്യവസ്ഥിതിയെ തന്നെ അമ്മാനമാടുകയാണ്. ലോകാരോഗ്യസംഘടനയുടെ തന്നെ പ്രശംസ നേടിയ കേരളത്തിന്റെ പൊതുജനാരോഗ്യ വ്യവസ്ഥ ഇത്തരം പകര്‍ച്ചവ്യാധികളിലൂടെ യഥാര്‍ത്ഥത്തില്‍ ലോകത്തിനു മുന്നില്‍ നാണം കെടുകയാണ്.
കേരളത്തിലെ ഇന്നത്തെ ആരോഗ്യസ്ഥിതി ഒരു വലിയ വിരോധാഭാസം തന്നെയാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു വശത്ത് ജനങ്ങള്‍ പ്രമേഹം, ഹൈപ്പെര്‍ടെന്‍ഷന്‍, തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്നു(ഇത്തരം രോഗങ്ങള്‍ പൊതുവേ ഉയര്‍ന്ന ജീവിതശൈലി മൂലം ഉണ്ടാകുന്നതായാണല്ലോ കരുതപ്പെടുന്നത്.) അതേ സമയം മറുവശത്ത് ശുചിത്വമില്ലായ്മയും ആരോഗ്യവ്യവസ്ഥയുടെ അപര്യാപ്തതയും മൂലമുണ്ടാകുന്ന പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളും പിടിമുറുക്കുന്നു. ആദ്യത്തെ വിഭാഗം അമേരിക്കയും യുറോപ്പുംപോലുള്ള വികസിതപ്രദേശങ്ങളെ അനുസ്മരിപ്പിക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം എത്യോപ്പ്യയും സൊമാലിയയും പോലുള്ള വികസ്വര രാജ്യങ്ങളുടെ നിലവാരത്തിലാണ്. ഇതിനൊരു മാറ്റം വരുത്താന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
മഴക്കാലത്തുണ്ടാകുന്ന വിവിധ പകര്‍ച്ചപ്പനികളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടുവരുന്ന ഒന്നാണ് ചിക്കുന്‍ഗുനിയ. പനിയെ തുടര്‍ന്നുണ്ടാകുന്ന അസഹ്യമായ വേദനയാണ് ഈ രോഗത്തെ വ്യത്യസ്തമാക്കുന്നത്. കാലിലും മറ്റു സന്ധികളിലും ഉണ്ടാകുന്ന വീക്കവും വേദനയും ജോലികള്‍ ചെയ്യാനും നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ജനങ്ങളെ ബാധിക്കുന്നു. വീടുകളില്‍ കയറിയിറങ്ങി അലോപ്പതി ആശുപത്രിയിലേക്ക് ജങ്ങളെ തള്ളിവിടുന്ന ആരോഗ്യവകുപ്പിന്റെ ജീവനക്കാരും ആശ വര്‍ക്കര്‍മാരും നല്‍കുന്ന ഉപദേശം സ്വീകരിച്ചു ഡോക്ടര്‍ തരുന്ന പാരസെറ്റമോളും അന്റിബയോട്ടിക് മരുന്നുകളും വാങ്ങിക്കഴിച്ചു മാസങ്ങളോളം വിശ്രമിച്ചിട്ടും വേദനക്ക് യാതൊരു കുറവും ലഭിക്കാതെ, ജോലിക്ക് പോകാനാകാതെ ആയിരങ്ങളാണ് കേരളത്തില്‍ കഷ്ടപ്പെടുന്നത്. അതേസമയം ആരംഭം മുതല്‍ തന്നെ ഹോമിയോപ്പതി മരുന്ന് കഴിച്ചവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വേദനയില്‍ നിന്നും മുക്തി നേടുന്നു. അലോപ്പതി മരുന്നുകള്‍ മാസങ്ങളോളം കഴിച്ചിട്ടും വേദന കുറയാത്തവര്‍ പോലും ഏതാനും ആഴ്ചകളിലെ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് ആശ്വാസം കണ്ടെത്തുന്നു. മാത്രമല്ല, തുടക്കത്തിലേ പനിക്ക് ഹോമിയോപ്പതി ചികിത്സ സ്വീകരിച്ചവര്‍ക്ക് വീക്കവും വേദനയും തുലോം കുറവായാണ് കാണപ്പെടുന്നത്.
ഇത്തരം സാഹചര്യങ്ങളാണ് കേരളത്തിലെ ആരോഗ്യനയത്തിലെ പാളിച്ചകളിലേക്ക് വിരല്‍ചൂണ്ടുന്നത്. എല്ലാ വൈദ്യശാസ്ത്ര ശാഖകളെയും ഒരുപോലെ കാണുക എന്നതാണ് സര്‍ക്കാര്‍ നയം എന്നിരിക്കെ തന്നെ അലോപ്പതിയുടെ പരിമിതികളും മറ്റു ചികിത്സാ രീതികളുടെ സാധ്യതകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന എല്ലാ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അലോപ്പതിയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പിന്റെയല്ല, അലോപ്പതിയുടെ ജോലിക്കാരായാണ് പ്രവര്‍ത്തിക്കുന്നത്. അലോപ്പതിയില്‍ ചിക്കുന്‍ഗുനിയക്ക് മരുന്നില്ല എന്ന് അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. എങ്കിലും അവരില്‍ ഭൂരിപക്ഷവും മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന വേദനാസംഹാരികളും നിശ്ചിത അളവില്‍ കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകളും രോഗികള്‍ക്ക് നല്‍കാന്‍ മടിക്കുന്നില്ല. ഇതറിഞ്ഞുകൊണ്ട് തന്നെ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ആ മരുന്ന് മാത്രം കഴിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്തടിസ്ഥാനത്തിലാണ്? ഇത്തരത്തിലുള്ള ഓവര്‍ ഡോസ് തന്നെയല്ലേ ചിക്കുന്‍ഗുനിയ മരണത്തിനു കാരണം?
ആരോഗ്യവകുപ്പിന് കീഴിലെ തുല്യപ്രാധാന്യം നല്‍കേണ്ട മൂന്നു വിഭാഗങ്ങള്‍ ആണ് അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവ എന്നിരിക്കെ ഓരോ രോഗങ്ങള്‍ക്കും അവയ്ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ ഏത് എന്ന് കണ്ടെത്താനും അത് ആയുര്‍വേദമോ ഹോമിയോപ്പതിയോ ആണെങ്കില്‍ അത് അംഗീകരിക്കാനും പ്രചരിപ്പിക്കാനും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകണം. ഇതിനായി തക്കതായ മാര്‍ഗനിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അല്ലെങ്കില്‍ അലോപ്പതി ഇതര വിഭാഗങ്ങള്‍ക്കായി ഫീല്‍ഡ് സ്ടാഫ്ഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടുത്ത വര്‍ഷമെങ്കിലും മലയാളികളെ ചിക്കുന്‍ഗുനിയ മുടന്തന്മാരാക്കി മാറ്റാതെ ആരംഭ ഘട്ടത്തില്‍ തന്നെ ഫലപ്രദമായ ഹോമിയോപ്പതി ചികിത്സ നല്‍കി അതില്‍ നിന്നും രക്ഷ നേടാന്‍ പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പനിയെ ആഘോഷമാക്കി സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കുന്ന മാധ്യമങ്ങളും പനിക്കെതിരെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും ചെയ്യേണ്ടത് ജനങ്ങള്‍ക്ക്‌ ഗുണം ചെയ്യുന്ന ചികിത്സ പ്രചരിപ്പിക്കാന്‍ തയ്യാറാകുകയാണ്.
വാല്‍ക്കഷണം:
പുതിയ "ഭീകരരോഗമായ" H1N1, അലോപ്പതി മരുന്ന് കമ്പനി വാക്സിന്‍ ചെലവഴിച്ചു കീശ വീര്‍പ്പിക്കാന്‍ കൃത്രിമമായി സൃഷ്ടിച്ചതെന്ന്!
ഡി. വൈ. എഫ്. ഐ. മുഖപത്രമായ "യുവധാര" നവമ്പര്‍ ലക്കം വായിക്കുക.

November 28, 2009

തീവണ്ടിയുടെ മുതലാളി

ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം കോഴിക്കോട് നിന്നും തിരൂരിലേക്ക് വൈകിട്ട് ആറെകാലിനുള്ള ഷൊര്‍ണൂര്‍ വണ്ടിയില്‍ യാത്ര ചെയ്യേണ്ടി വന്നു. കാളരാത്രി പോലെ "കാളയാത്ര" എന്നൊരു വാക്ക് മലയാളത്തില്‍ ചേര്‍ക്കണമെന്ന് തോന്നിപ്പോയി. പെരുന്നാളാഘോഷിക്കാന്‍ നഗരത്തിലെത്തിയ യുവാക്കളുടെ (പതിനഞ്ചിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ള മീശ മുളച്ചു തുടങ്ങുന്ന പയ്യന്മാരെ അങ്ങനെ വിളിക്കാമോ എന്നറിയില്ല, പക്ഷെ അവരുടെ ഭാവം യുവാക്കളാണെന്നായിരുന്നത് കൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു). എല്ലാവരും നല്ല "ബോധത്തിലായിരുന്നു". താഴെ സീറ്റ് ഉണ്ടായിരുന്നെങ്കിലും എല്ലാം മുകളിലെ ബെര്‍ത്തില്‍ കയറിപ്പറ്റി. വണ്ടി പുറപ്പെട്ടത്‌ മുതല്‍ തുടങ്ങി, പാട്ടും തുള്ളലും. മൊബൈലിനു ഇയര്‍ഫോണ്‍ എന്നൊരു സാധനമുണ്ടെന്ന് ആര്‍ക്കുമറിയില്ലെന്നു തോന്നുന്നു, ഓരോരുത്തരുടെയും മൊബൈലില്‍ നിന്ന് പല ഭാഷയിലുള്ള പാട്ടുകള്‍ (അതോ അട്ടഹാസമോ?) മുഴങ്ങാന്‍ തുടങ്ങി. ഏതോ ആഫ്രിക്കന്‍ ഗോത്ര നര്‍ത്തകരെപ്പോലെ ശബ്ദത്തിനനുസരിച്ചു ഓരോരുത്തരും ഇളകിത്തുടങ്ങി. ചിലര്‍ ബെര്‍ത്തിലും സൈഡിലുള്ള പലകയിലുമെല്ലാം താളം (അസുരതാളം) പിടിക്കാന്‍ തുടങ്ങി. ലാലു - വേലു - ബാലുമാരും അതിനു മുന്‍പുള്ള ഉത്തരേന്ത്യന്‍ ഗോസായിമാരും സ്വന്തം നാട്ടില്‍ ഉപയോഗിച്ച് മടുത്തപ്പോള്‍ കേരളത്തിലോട്ടു തട്ടിയ പഴഞ്ചന്‍ തീവണ്ടി ആടിയുലയാന്‍ തുടങ്ങി എന്ന് തന്നെ പറയാം. അടര്‍ന്നു വീണ പെയിന്റും പൊടിയും ചെളിയും പിന്നെ അവര്‍ കാലില്‍ തന്നെ സൂക്ഷിച്ചിരുന്ന ഷൂസിലെ മണ്ണും എല്ലാം ചേര്‍ന്ന് താഴെയിരുന്നവരുടെ വസ്ത്രങ്ങളില്‍ ചിത്രം വരക്കാന്‍ തുടങ്ങിയപ്പോള്‍ സഹികെട്ട് ഒരാള്‍ പ്രതികരിച്ചു. മറുപടി പെട്ടെന്നായിരുന്നു- "ഞങ്ങളുടെ നേതാവിന്റെ വണ്ടിയാ, നീ പോടാ പുല്ലേ". ഷര്‍ട്ടിലെ പൊടി തുടച്ചു ആ പാവം നിശബ്ദനായി.
പൂര്‍വാധികം ശക്തിയോടെ ഗായകസംഘം കലാപരിപാടി തുടര്‍ന്നു. താനൂരില്‍ എത്തിയപ്പോളാണ് അവരിറങ്ങിപ്പോയത്. പോകുന്നതിനു മുന്‍പ് കുറുക്കന്മാരുടെ പാത പിന്തുടരാനും അവര്‍ മറന്നില്ല. നയാഗ്ര വെള്ളച്ചാട്ടത്തിലെ ഒഴുക്ക് നിന്ന് പോയ പോലുള്ള ശാന്തത ആയിരുന്നു അല്പനേരത്തേക്ക്‌ ആ ട്രെയിന്‍ മുറിയില്‍. ഒരു കാരണവര്‍ മൌനം ഭഞ്ജിച്ചു- "വളര്‍ത്തു ദോഷം".
അഹമ്മദ് സാഹിബിന്റെ പിന്മുറക്കാര്‍ ഇങ്ങനെയായാല്‍ കല്‍ക്കട്ടയില്‍ ജനങ്ങളെ ട്രെയിനില്‍ കയറാന്‍ പോലും സമ്മതിക്കാതെ ട്രെയിന്‍ വെട്ടിപ്പൊളിച്ച് വിറകാക്കി അടുപ്പിലാക്കിയിട്ടുണ്ടാവില്ലേ തൃണമൂല്‍? 

November 25, 2009

പോസ്റ്റ്‌ മോഡേണ്‍ നാരദന്മാര്‍

ഈ ഏഷണി, കുശുമ്പ്, പരദൂഷണം, അസൂയ, കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം - ഇതൊക്കെ മലയാളിയുടെ ജന്മസ്വഭാവമാണോ? ചായക്കടയിലും കുളിക്കടവിലും നിന്നുള്ള പഴയകാല കലാപരിപാടിയൊക്കെ ഇന്ന് കുറവാണ്. എല്ലാം മോഡേണ്‍ ആയപ്പോള്‍ പരദൂഷണവും പോസ്റ്റ്‌ മോഡേണ്‍ ആയി. ഇത്തരക്കാരുടെ കൂത്തരങ്ങായി മാറി ഇന്റര്‍നെറ്റ്‌ പോലും. ഇവന്മാര്‍ക്കൊന്നും ഒരു പണിയുമില്ലേ?
ഏറ്റവും പുതിയ വിശേഷമാണ് "പിണറായിയുടെ കൊട്ടാരം" . ഏതോ ഒരു പുത്തന്‍പണക്കാരന്‍  കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവന്‍ പൊടിച്ചു ഒരു ബംഗ്ലാവ് ഉണ്ടാക്കിയതായിരുന്നു. കടം തീര്‍ക്കാനാണോ എന്നറിയില്ല സീരിയല്‍ നിര്‍മ്മാണത്തിനും കൊടുത്തു ബംഗ്ലാവ്. വീടിന്റെ ചന്തം കണ്ടു വീട്ടില്‍ വന്ന സുഹൃത്ത്‌ ഫോട്ടോ എടുത്തു. പോരാത്തതിനു ഓര്‍കുട്ടിലും ഇട്ടു. (അപ്പന്‍ ചാവാന്‍ കിടക്കുന്നതിന്റെ പല പോസിലുള്ള ഫോട്ടോ പോലും എടുത്തു ഓര്‍കുട്ടിലിടുന്നതാണല്ലോ ഇന്നത്തെ ഫാഷന്‍). 
ഈ ഫോട്ടോ കണ്ടപ്പോളാണ് മറ്റൊരുത്തന് തോന്നിയത്, ഇത്രയും നല്ല വീട്ടില്‍ താമസിക്കാന്‍ ഏറ്റവും യോഗ്യന്‍ സഖാവ് പിണറായി ആണെന്ന്. മൂവര്‍ണക്കൊടി കൊണ്ട് നടന്ന ബാല്യകാലസ്മരണയും മദാമ്മയുടെയും പുത്രന്റെയും പരിശുദ്ധ അന്തോണിച്ചന്റെയും ഓര്‍ക്കുട്ട് കമ്മ്യുണിറ്റിയില്‍ കയറിയ ധൈര്യവും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല, താങ്ങി ഒരു കിടിലന്‍ അടിക്കുറിപ്പ്... "പിണറായി വിജയന്‍റെ കൊട്ടാരം." അയച്ചു ഉടന്‍ തന്നെപ്പോലുള്ള വേറെ കുറെ അവന്മാര്‍ക്ക്. ആ മന്ദബുദ്ധികളാണെങ്കില്‍ കാള പെറ്റെന്നു കേട്ടാല്‍ കയര്‍ മാത്രമല്ല പാല് കറക്കാന്‍ പാത്രം കൂടിയെടുക്കുന്ന മഹാത്മാക്കള്‍. അവരും ചേര്‍ത്തു കുറെ അടിപൊളി അടിക്കുറിപ്പുകള്‍. കണ്ണില്‍ കണ്ടവന്മാര്‍ക്കെല്ലാം കയറി ഫോര്‍വേഡ് ചെയ്തു. പത്തു നാല്‍പ്പതു ലക്ഷം പേരുടെ മെയില്‍ബോക്സില്‍ സംഗതി കയറിയപ്പോളാണ് പോലീസ് വിവരമറിഞ്ഞത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 
വീരഭുമിയിലെയും കോട്ടയം പത്രത്തിലെയും അഭിനവ നാരദന്മാര്‍ പടച്ചുവിടുന്ന തട്ടുപൊളിപ്പന്‍ നുണക്കഥകള്‍, ചാനല്‍ ചര്‍ച്ചകളില്‍ മാത്രം ജീവിക്കുന്ന ബുദ്ധിയില്ലാത്ത കുറെ ജീവികളുടെ വാചക സര്‍ക്കസ്, കീറിയ ഖദറിട്ടു മുടിവെട്ടാതെ നടക്കുന്ന പുതുപ്പള്ളി നേതാവും CFL പുഞ്ചിരിയുമായി പൌഡറിട്ടു മുഖം മിനുക്കി നടക്കുന്ന അദ്ധ്യക്ഷനും പണിയില്ലാത്ത കുറെ സില്‍ബന്ദികളും നടത്തുന്ന പരദൂഷണ സമ്മേളനങ്ങള്‍ - ഇത്രയൊക്കെ തന്നെ സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ നട്ടം തിരിയുകയാണ്. എല്ലാവര്‍ക്കും  ഒരേ സ്വരം, ഒരേ ലക്‌ഷ്യം- CPIM -നെ തകര്‍ക്കണം. ഇതിനു വേണ്ടി എത്ര വേണമെങ്കിലും തറയാകും. ഏതറ്റം വരെ വേണമെങ്കിലും പോകും. അങ്ങനെ ഫോര്‍വേഡ് ചെയ്തു പോയവരൊക്കെ ഇപ്പോള്‍ അഴിയെണ്ണാന്‍ തുടങ്ങി . ഇനിയെങ്കിലും ഇവനൊക്കെ പഠിക്കുമോ? വല്ലവനും ഫോര്‍വേഡ് ചെയ്യുന്ന തട്ടിപ്പ് ഇ-മെയില്‍ അഡ്രസ്‌ ലിസ്റ്റിലുള്ള സകലവനും മുന്‍പിന്‍ ആലോചിക്കാതെ ഫോര്‍വേഡ് ചെയ്തു അര്‍മാദിക്കുന്നതിനു മുന്‍പ് ഇനിയെങ്കിലും രണ്ടുവട്ടം ആലോചിക്കുക. പരദൂഷണം പറഞ്ഞതിന്റെ ആത്മസംതൃപ്തി പോലീസിന്റെ ഇടി കിട്ടുമ്പോള്‍ ആവി ആയി പോകും.

November 24, 2009

പല്ലുകൊഴിഞ്ഞാലും...

ശിവാജിമഹാരാജാവിന്റെ പിന്തുടര്‍ച്ചക്കാരനത്രേ ഇദ്ദേഹം. വലിയൊരു സിംഹാസനത്തില്‍ ചടഞ്ഞു കൂടി ഇരിക്കാറാണ്‌ എപ്പോഴും. പണ്ട് വരക്കലായിരുന്നു പണി - കാര്‍ട്ടൂണ്‍. ഇന്ന് പക്ഷെ സ്വയം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറിയിരിക്കുന്നു. ഇടയ്ക്കിടെ ചില അപശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അത് കേട്ട് വെട്ടാനും കുത്താനും പോകുന്ന കുറെ മന്ദബുദ്ധികള്‍ ഇപ്പോളും കൂടെയുണ്ട്. ത്രിശൂലമാണ് പ്രധാന ആയുധം. ഇന്നത്‌ പുറം ചൊറിയാനും പല്ലിനിടയില്‍ കുത്താനും ഉപയോഗിക്കാം. മുംബൈ എന്ന് പറയുന്ന സ്ഥലം ഇദ്ദേഹത്തിന്റെ കുടുംബത്തിനു പാരമ്പര്യ സ്വത്തായി കിട്ടിയതാണെന്ന് പറയപ്പെടുന്നു. 
പണ്ട് ഇദ്ദേഹം ഗര്‍ജ്ജിക്കുന്ന ശബ്ദം കേട്ടാല്‍ മഹാരാഷ്ട്ര മുഴുവന്‍ വിറക്കുമായിരുന്നു. ഇന്നിപ്പോള്‍ കൊഴിഞ്ഞ പല്ലിന്റെ ഗാപ്പില്‍ കാറ്റ് കയറുന്നത് കൊണ്ട് അപശബ്ദം മാത്രമേ വരൂ. നല്ലൊരു മരുമോനുണ്ടയിരുന്നത് ആവേശം കൂടിയപ്പോള്‍ ഇറങ്ങിപ്പോയി. മോനെ ഒന്ന് താങ്ങിക്കൊടുതതിന്റെ നഷ്ടം. എത്രയായാലും ഒരു പിതാശ്രീ ആയിപ്പോയില്ലേ? പിന്നെ നടന്ന തെരഞ്ഞെടുപ്പിലൊക്കെ താഴോട്ടായിരുന്നു വളര്‍ച്ച. അങ്ങനെയങ്ങനെ ഒരുമാതിരി കുളംതോണ്ടലൊക്കെ ആയിട്ടുണ്ട്‌.  
അതോടെ ഗര്‍ജ്ജനമെല്ലാം നിര്‍ത്തി വീട്ടിലിരുന്നു തുടങ്ങിയപ്പോഴാണ് ഒരു വള്ളിയില്‍ പിടികെട്ടിയത്. ഒരു മരക്കൊമ്പും പിടിച്ചോണ്ട് പന്തടിച്ചു കളിക്കുന്ന ഒരു ചെക്കന്‍ എന്തോ പറഞ്ഞു. ബച്ചനെന്നോ സച്ചിനെന്നോ ആണ് പേര്. ഇദ്ദേഹത്തിന്റെ നാട്ടുകാരന്‍ തന്നെയാണ്. ഇദ്ദേഹത്തിനീ കളി വലിയ പിടിയില്ലാത്തതു കൊണ്ട് കളി നടക്കുന്ന സ്ഥലം വെട്ടിക്കീറി കുളംതോണ്ടാന്‍ പണ്ട് കുറെ പിള്ളേരെ വിട്ടതാ. പാകിസ്താന്‍ എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ പിള്ളേര് ഓടിച്ചെന്നു. ഇത് പോലുള്ള അണികളാണല്ലോ എല്ലാ നേതാക്കന്മാരുടെയും ശക്തി. നമ്മള്‍ക്കറിയാത്ത കളി കണ്ടു കയ്യടിക്കാന്‍ വേറെ ആള്‍ക്കാരോ? അതൊന്നു കാണണമല്ലോ... പിന്നെയല്ലേ ഈ ചെക്കന്‍. അവന്‍ മുംബൈക്കാരനാനെങ്കിലും ഇന്ത്യക്കാരനാണ് പോലും. ഇവനൊക്കെ സ്കൂളില്‍ പഠിക്കേണ്ട സമയത്ത് കളിച്ചു നടന്നതിന്റെ ഗുണം. ചരിത്രവും ഭൂമിശാസ്ത്രവും ഒന്നുമറിയില്ല. മുംബൈ രാജ്യത്തെ ഒരു സംസ്ഥാനമാണ് ഇന്ത്യ എന്ന് ആര്‍ക്കാ അറിയാത്തത്. ചെക്കന്റെ വിവരക്കേട് കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്ന് ഗര്‍ജ്ജിച്ചു. പാവം ചെക്കന്‍ പേടിച്ചു പനിപിടിച്ചു രണ്ടാഴ്ച കിടപ്പിലായെന്നാ കേട്ടത്. സേനാനായകനെ ഇവനൊന്നും അറിയില്ല.
ഇനി വേറെ ഒന്നിനെ പിടിക്കാനുണ്ട്... കുറെ കാലമായി നാട്ടുകാരെ പേടിപ്പിക്കുന്നു... H1N1 ആണ് പോലും. പേര് മറാഠിയിലേക്ക് മാറ്റിയില്ലെങ്കില്‍ ശരിപ്പെടുത്തുമെന്നൊന്നു ഗര്‍ജ്ജിക്കാം. പേടിച്ചു മുംബൈയില്‍ നിന്ന് ഒഴിഞ്ഞു പോയിക്കൊള്ളും... തീര്‍ച്ച.

കിങ്ങിണിക്കുട്ടന്റെ തലവിധി!

ഹോ.. എന്തൊരു കാലമായിരുന്നു അത്! ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു. അടിക്കടി പത്രസമ്മേളനങ്ങള്‍, ആ 70mm ചിരി, പിതാശ്രീയെ അനുസ്മരിപ്പിക്കുന്ന പല്ലുകള്‍, ഉരുളക്കുപ്പേരി പോലുള്ള മറുപടി, തുണിപറിച്ചടി, വെല്ലുവിളി, ആക്രോശം, കണ്ണുനീര്‍... എല്ലാമിന്നും ഓര്‍ക്കുമ്പോള്‍ നല്ലൊരു ഷാജി കൈലാസ് പടം കണ്ട പ്രതീതി.. ആ മുരളിച്ചേട്ടനാണല്ലോ ഇന്ന് അനാഥപ്രേതം പോലെ തേരാപാരാ നടക്കുന്നത്... അദ്ദേഹത്തിന്റെ വിപുലമായ ആരാധകവൃന്ദം ഇതെങ്ങനെ സഹിക്കുന്നു?
കുറേക്കാലം ഗള്‍ഫില്‍ പോയി വെറുംകയ്യുമായി തിരിച്ചെത്തിയ പുന്നാരമോന് പിതാശ്രീ കണ്ടെത്തിയ തൊഴിലായിരുന്നു രാഷ്ട്രീയം.സേവാദള്‍ ആയിരുന്നു പ്രഥമ അഭയസ്ഥാനം. തുടര്‍ന്ന് പടിപടിയായി ഉയര്‍ച്ചയായിരുന്നു. എന്തൊക്കെ പറഞ്ഞാലും അന്തോണിച്ചന്‍ തന്നെ ആയിരുന്നു കൈ പിടിച്ചുയര്‍ത്തിയത് , പലപ്പോഴും. പിതാശ്രീക്ക് ആ സമയത്തൊക്കെ കൃത്യമായി പ്രകൃതിയുടെ വിളി വരികയും ചെയ്യും. മോന് സ്ഥാനം കിട്ടിയെന്നറിഞ്ഞാല്‍ കണ്ണിറുക്കി ഒരു ചിരിയുണ്ട്, എന്റെ ഗുരുവായൂരപ്പാ!! അങ്ങനെ എം.പി.യും അവസാനം KPCC പ്രസിഡന്റും വരെയായി...
കഥ അതുവരെ സുപ്പര്‍ഹിറ്റ് ആയിരുന്നു. പിന്നെയാണ് എല്ലാം കൈവിട്ട് പോയത്. സഹോദരി കയറിക്കയറി വരാന്‍തുടങ്ങിയപ്പോ മുരളിക്കുഞ്ഞിനു മോഹം ഒന്ന് മന്ത്രിയായേക്കാമെന്ന്. ആയി, എട്ടുനിലയില്‍ തെരഞ്ഞെടുപ്പില്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്നുള്ളതെല്ലാം ചരിത്രം.
പിന്നെ എന്തൊക്കെ പുകിലായിരുന്നു! കൂടുവിട്ടു കൂട് മാറും പോലെയല്ലേ പാര്‍ട്ടിയുടെ പേരും കൊടിയും മാറി വന്നത്. കൂടെ നിന്നവരും മാറിമാറിവന്നു. പിതാശ്രീയും ഒറ്റക്കാക്കി തറവാട്ടിലേക്ക് തിരിച്ചു പോയി, കൂടെ സഹോദരിയും. എല്ലാം കണ്ടും കൊണ്ടും സഹിച്ചു കഴിയാന്‍ പാവം കിങ്ങിണിക്കുട്ടന്‍ മാത്രം ബാക്കി.
ഇന്ന് മുരളിക്കുഞ്ഞിന്റെ പാര്‍ട്ടിയേതെന്നു മുരളിക്കുഞ്ഞിനു പോലുമറിയാന്‍ വയ്യ. മദാമ്മക്ക് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു, തറവാട്ടില്‍ ഒരു വേലക്കാരന്റെ പണിയെങ്കിലും കിട്ടുമോന്നറിയാന്‍. ആകെ പ്രതീക്ഷയുള്ളത് അവിടുന്നും ഇവിടുന്നും അനുകൂലിച്ചു കേള്‍ക്കുന്ന ചില അപശബ്ദങ്ങളിലാണ്. പക്ഷെ തറവാട്ടിന്റെ ഇവിടുത്തെ പ്രധാന അധികാരി പണ്ട് അച്ഛന്റെ നടുവില്‍ കുഴമ്പ് തേച്ചിരുന്ന പ്രധാന ശിഷ്യനാണ്. കൂടെക്കഴിഞ്ഞവനല്ലേ രാപ്പനി അറിയൂ. മുരളിക്കുഞ്ഞു തിരിച്ചെത്തിയാല്‍ തന്റെ മുഖ്യമന്ത്രി മോഹം അതോടെ തീര്‍ന്നു എന്ന് മൂപ്പര്‍ക്കറിയാം. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട. ഒളിഞ്ഞും തെളിഞ്ഞും പാര പണിയാന്‍ സ്വന്തം കുഞ്ഞുപെങ്ങള്‍ വേറെയും.പഴയ പോലെ തീരുമാനമെടുക്കാന്‍ നേരത്ത് മൂത്രമൊഴിക്കാന്‍ പോകാന്‍ പിതാശ്രീക്കിപ്പോ പറ്റുകയുമില്ല. അനങ്ങാന്‍ പോലും നാലാള് പിടിക്കണം. പിന്നെയിപ്പോ കാത്തിരിക്കുക തന്നെ. പിതാശ്രീയുടെ അവസാന ആഗ്രഹമായിട്ടെങ്കിലും വല്ലതും നടന്നാലോ...
നാലണ അംഗത്വമെങ്കില്‍ അങ്ങനെ.. ഒന്ന് കയറിക്കോട്ടെ.. പിന്നെ കാണാം കിളി ഡ്രൈവറും ഒടുക്കം മുതലാളിയുമാകുന്നത്... കിങ്ങിണിക്കുട്ടനോടാ കളി... ഹും....

November 23, 2009

പഞ്ചാരഗുളികകള്‍...

സ്നേഹത്തിനു മധുരമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. പല കാമുകന്മാരും ഇന്നും പറയുന്നുണ്ട്. അത് സത്യം തന്നെയാണ് താനും. ഞങ്ങള്‍ ഹോമിയോപ്പതി ഡോക്ടര്‍മാരും നല്‍കുന്നത് മധുരമാണ്. വെറും പഞ്ചാരഗുളികയല്ല, അതില്‍ അതാതു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒഴിക്കുന്നുണ്ടെന്നു മാത്രം. ഈ മധുരത്തിലുടെ ഞങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നത് സ്നേഹമാണ്. ഏതൊരു ആതുരസേവകനും അടിസ്ഥാനമായി വേണ്ട ഗുണം തന്റെ സഹജീവികളോടുള്ള സ്നേഹവും സഹാനുഭൂതിയുമാണ്, അല്ലാതെ പണമുണ്ടാക്കാനുള്ള ആര്‍ത്തിയല്ല. അത് തന്നെയാണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം. രോഗിയുടെ ശാരീരിക - മാനസിക ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ കണ്ടെത്തുന്ന ഔഷധങ്ങള്‍ പഞ്ചാരഗുളികകളുടെ സ്നേഹത്തില്‍ പൊതിഞ്ഞു ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നു...
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം