ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 10, 2012

ക്ളാസെടുക്കരുത്, കണക്കെടുക്കൂ...


സെൻസസും തെരഞ്ഞെടുപ്പും പോലുള്ള നിരവധി സർക്കാർ നിയന്ത്രിത പ്രവർത്തനങ്ങൾക്ക് സർക്കാർ ജീവനക്കാരെ - പ്രത്യേകിച്ചും അധ്യാപകരെ - നിയോഗിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച കാര്യങ്ങളും പരിശീലനവും മറ്റുമായി അവരുടെ ജോലിദിവസങ്ങളുടെ വലിയൊരു ഭാഗം നീക്കിവെക്കപ്പെടുന്നതു മൂലം സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനത്തിൽ തടസ്സം നേരിടുന്നുണ്ട്. ഈയുള്ളവന്റെ വാമഭാഗം - അദ്ധ്യാപികയാണ് - ഇപ്പോൾ എൻ.പി.ആർ (national population register) സംബന്ധമായ പ്രവർത്തനത്തിലാണ്. കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടെ വന്ന സെൻസസ്-തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങളിൽ തൊണ്ണൂറു ശതമാനവും ചെയ്യേണ്ടി വന്നിട്ടുണ്ട്. മിടുക്കന്മാർ എന്തെങ്കിലും കാരണം പറഞ്ഞ് ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കും. മേലധികാരികളിലും ഡ്യൂട്ടി നൽകുന്ന സർക്കാർ ഓഫീസുകളിലും സ്വാധീനമില്ലാത്തവർ എല്ലാറ്റിനും പോകേണ്ടിയും വരുന്നു. വിദ്യാർത്ഥികൾക്ക് പാഠഭാഗം തീർന്നിട്ടില്ലെന്ന വേവലാതി ഒരു വശത്ത് - ദിവസം മുഴുവൻ വെയിലും പൊടിയുമേറ്റ് അലഞ്ഞു നടക്കേണ്ടതിന്റെ കഷ്ടപ്പാട് മറുവശത്ത്... ആരോടു പറയാൻ? 
എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്ത് ഒരു സർക്കാർ ജോലിക്കായി കണ്ണിൽ എണ്ണയൊഴിച്ചു കത്തിരിക്കുന്ന അനേകമനേകം അഭ്യസ്ത വിദ്യരുടെ നാടല്ലേ കേരളം? ഇത്തരം ഡ്യൂട്ടികൾക്ക് അവരെ നിയോഗിച്ചാൽ എന്താണു പ്രശ്നം? ഇതിനൊക്കെ നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് (ജോലി ചെയ്യാതെ മറ്റു ചുമതലകൾക്കായി പോകുന്ന ദിവസത്തെ) അവരുടെ ശമ്പളം നയാപൈസ കുറയാതെ നൽകുന്നതോടൊപ്പം ഓരോ ഡ്യൂട്ടിക്കും പ്രതിഫലവും പുറമേ നൽകുന്നുണ്ട്. ഈ എക്സ്ടാ വേതനം തൊഴിൽ രഹിതർക്കു നൽകി അവരെ സഹായിക്കാനും വിദ്യാലയങ്ങളും ഓഫീസുകളും തടസ്സം കൂടാതെ നടത്താനുമുള്ള നീക്കം എന്താണിതുവരെയും അധികാരികളുടെ ഭാഗത്തു നിന്നും ഇല്ലാത്തത്? 
സർക്കാർ ജീവനക്കാരല്ലെങ്കിൽ ഉത്തരവാദിത്വത്തോടെ ചുമതലകൾ നിർവഹിക്കില്ല എന്നും വീഴ്ചകൾക്ക് എതിരെ നടപടി എടുക്കാൻ കഴിയില്ല എന്നും ആയിരിക്കും അധികാരികൾക്കു തരാനുള്ള വിശദീകരണം. പക്ഷെ, ജോലിയിൽ ഉള്ളവർക്ക് ഡ്യൂട്ടിയിൽ വരുത്തുന്ന വീഴ്ച മൂലം തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്നുള്ളതിനേക്കാൾ (അതിന് ഒരു ശതമാനം പോലും സാധ്യതയില്ല എന്നവർക്കറിയാം, അത്ര ഗുരുതരമായ വീഴ്ചയൊന്നും വരാതെ അവർ എന്തായാലും ശ്രദ്ധിക്കും, ചെറിയ തെറ്റുകൾക്ക് കൂടി വന്നാൽ ഒരു ഇംക്രിമെന്റ് കിട്ടാതിരിക്കുകയോ വൈകുകയോ ചെയ്യും, അത്ര തന്നെ) ഭയം ജോലി കിട്ടാത്തവർക്ക് വീഴ്ച വരുത്തിയാൽ ജോലി ഒരിക്കലും കിട്ടാതിരിക്കുമോ എന്നുണ്ടാകും. അതു കൊണ്ട് അവരായിരിക്കും കൂടുതൽ നന്നായി ജോലി ചെയ്യുക. അതു മാത്രമല്ല, ജീവനക്കാർക്ക് ഇത്തരം ജോലികൾക്കു ലഭിക്കുന്ന പ്രതിഫലം അത്ര വലുതായി തോന്നുന്നുണ്ടാവില്ല, പക്ഷെ തൊഴിൽരഹിതർക്ക് അതു വലിയ സംഖ്യ ആയിരിക്കും എന്നതു കൊണ്ട് പ്രതിഫലം ലഭിക്കാൻ വേണ്ടിയെങ്കിലും അവർ കൃത്യമായി കാര്യങ്ങൾ ചെയ്യും.
ഇത്തരം കാര്യങ്ങളൊക്കെ നടപ്പിലാക്കാൻ ആരാണാവോ തടസ്സം. രാത്രി ഉറക്കമൊഴിച്ചിരുന്ന് പിറ്റേന്നു വിതരണം ചെയ്യേണ്ട നോട്ടീസും ഫോമും ഒക്കെ പൂരിപ്പിക്കുന്ന ഭാര്യയുടെ വിഷമം കാണേണ്ടി വരുന്ന (കൂടെ ഉറക്കമൊഴിച്ചിരുന്ന് സഹായിക്കേണ്ടി വരുന്ന, യേത്?) ഒരു ഭർത്താവിന്റെ വിഷമം ആരറിയാൻ?
വാൽ:
അടുത്ത ഡ്യൂട്ടിയെകുറിച്ച് ആലോചിക്കുമ്പോഴാ യു.ഡി.എഫ്. സർക്കാർ തുടരണേ എന്നു പ്രാർത്ഥിച്ച് പോകുന്നത്...

December 05, 2012

അസൂയക്കു മരുന്നില്ല...


കുറേ അതി വിപ്ലവകാരികൾ ഇറങ്ങിയിട്ടുണ്ട് ഫേസ് ബുക്കിലും ബ്ലോഗിലും മറ്റും. അവരുടെയും വി.മുരളീധരന്റെയും വാക്കുകൾക്ക് ഒരേ നിറം. സി.പി.എം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ അഗ്നി ശ്രൃംഖല വൻ വിജയമായതു മുതൽ തുടങ്ങിയതാണ് ഈ കൃമികടി.
സി.പി.എം. അടുപ്പു കത്തിച്ചത് പൊങ്കാലയാണു പോലും...!!!
യാഗാഗ്നിയാണു പോലും ആ അടുപ്പുകളിൽ നിന്നും ഉയ്ർന്നത്....!!!
അല്ല മാഷന്മാരെ, നിങ്ങടെയൊക്കെ വീട്ടിൽ രാവിലെ കട്ടഞ്ചായ തിളപ്പിക്കാറില്ലെ? കുറച്ചു കഴിഞ്ഞാൽ അരിയിടാൻ വെള്ളം തിളപ്പിക്കാറില്ലെ?
ഇതൊക്കെ സാധാരണ മനുഷ്യന്മാർ ചെയ്യുന്ന കാര്യങ്ങളാണ്, എല്ലാ വീടുകളിലും. മനുഷ്യന്റെ വിശപ്പു മാറ്റാനുള്ള ആ സ്വാഭാവിക പ്രവർത്തനം നിന്നു പോകാതിരിക്കാനുള്ള പ്രതീകാത്മക സമരം മാത്രമാണു സി.പി.എം. നടത്തിയത്. അടുപ്പു കത്തിക്കുന്നതു മുഴുവൻ പൊങ്കാലയിടാൻ വേണ്ടിയാണെന്നു തോന്നുന്നുണ്ടെങ്കിൽ ചേട്ടന്മാർ നാളെ മുതൽ വീട്ടിൽ ഒരു ഇലക്ട്രിക് ഓവനോ കൈനറ്റൈസറോ വാങ്ങി വെക്ക്... അതുപയോഗിക്കാൻ  കറന്റില്ലെങ്കിൽ ഇൻവ്വെട്ടർ വാങ്ങി വെക്ക്.. എന്നിട്ടും പറ്റിയില്ലെങ്കിൽ സോളാർ എനെർജി ഉത്പാദിപ്പിക്ക്...
അതിനും പറ്റിയില്ലെങ്കിൽ രണ്ടു ദിവസം പട്ടിണി കിടക്ക്.. അപ്പോ മനസിലാകും അതു ജനങ്ങൾക്കു വേണ്ടി നടത്തിയ സമരമായിരുന്നു, പൊങ്കാല അല്ലായിരുന്നു എന്ന്.
എന്തായാലും ഞാനാ സമരത്തിൽ അടുപ്പു കത്തിച്ചത് ഒരു ദൈവത്തോടും പ്രാർത്ഥിച്ചോ ഒരു മതത്തിന്റെയും ആചാരപ്രകാരമൊ അല്ല, പക്ഷെ മനസ്സിൽ ഒരു ആഗ്രഹം - നിങ്ങളുടെ ഭാഷയിൽ പ്രാർത്ഥന എന്നു വേണേൽ വിളിച്ചോ - ഉണ്ടായിരുന്നു...
ഈ ജനവിരുദ്ധ സർക്കാരുകൾ പണ്ടാരമടങ്ങി പോകണേ എന്ന്...
ദൈവത്തോടല്ല, ഇന്നാട്ടിലെ ജനങ്ങളോട്.. വോട്ടർമാരോട്...

September 23, 2012

അശ്ളീലത്തെ ആര്‍ക്കാണ് പേടി?


ഈയുള്ളവന്റെ  സുഹൃത്തായ ഒരു വനിതാ ഡോക്ടര്‍ ഇന്നലെ ഫെസ്ബുക്കീലെ ഞങ്ങളുടെ ഒരു ഗ്രൂപ്പില്‍ ഇട്ട പോസ്ടാണിത്... എന്താണിതിന്റെ അര്‍ഥം? തിയറ്റര്‍ ജീവനക്കാര്‍ തന്നെ പുതിയ ചിത്രങ്ങളെ പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്നെന്നോ? സ്ഥിരം നായകരുടെ സ്ഥിരം ഫോര്‍മുലകളിലുള്ള ചിത്രങ്ങള്‍ മാത്രമേ കാണാവൂ എന്ന ഒരു ചലച്ചിത്ര സംസ്കാരം ഇവിടെ ഊട്ടിയുറപ്പിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണോ നാം മനസ്സിലാക്കേണ്ടത്?  സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ പലതും വിജയക്കൊടി പാറിക്കുമ്പോള്‍ (പതിരുകളും തരം താണ അനുകരണങ്ങളും ഇല്ലെന്നല്ല) കൊട്ടിഘോഷിച്ചു വരുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്ന ദയനീയ കാഴ്ചയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണോ ഇത്? 
ഒരിക്കലെങ്കിലും മനസ്സിലെങ്കിലും തെറി പറയാത്തവര്‍ അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകാത്തവര്‍ ആരും തന്നെ ഉണ്ടാകും എന്ന് തോന്നുന്നില്ല. പറയുന്ന അല്ലെങ്കില്‍ പറയാന്‍ ആഗ്രഹിക്കുന്ന ആളുടെ സാംസ്കാരിക നിലവാരത്തിനും സാഹചര്യത്തിനും അനുസരിച്ച് "ഡോസില്‍ " അല്‍പ്പം മാറ്റം വന്നെന്നു വരാം. സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അന്യായം നടക്കുമ്പോഴും  പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ സ്വന്തം മനസ്സാക്ഷിയെ ബോധിപ്പിക്കാനെങ്കിലും മനസ്സില്‍ രണ്ടു തെറി പറഞ്ഞെന്നു വരാം. പറയാന്‍ ധൈര്യമില്ലാത്തവര്‍ പലപ്പോഴും പറയുന്നവരെ "തറ" ആയി ചിത്രീകരിച്ചെന്ന് വരാം. അതുപോലെ ജീവിതത്തിൽ പലരും ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും സിനിമയിൽ കാണുമ്പോൾ അശ്ളീലം ആകുന്നതു മലയാളിയുടെ കപടസദാചാരത്തിന്റെ ലക്ഷണം മാത്രമാണ് . 
സുരേഷ് ഗോപി പറഞ്ഞതിന് ശേഷം അമേദ്യം നമുക്കൊരു അശ്ളീലമല്ലാതെയായല്ലോ.. ഇംഗ്ലീഷില്‍ പറഞ്ഞത് കൊണ്ട് ഷിറ്റും അശ്ളീലമല്ല. ഇത്തരത്തില്‍  സൂപ്പർ താരങ്ങളോടുള്ള അന്ധമായ ആരാധനയുടെ ഫലമായി മലയാളി പല തെറികളും അശ്ലീല നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞിരിക്കുന്നു. പക്ഷെ അതെല്ലാം തന്നെ മലയാളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി പുറത്തിറങ്ങുന്ന ന്യൂ ജനറേഷന്‍ എന്ന് ആരൊക്കെയോ പേരിട്ട ചിത്രങ്ങളില്‍ കാണുമ്പോള്‍ അവനു അരോചകവും കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്തതും ആകുന്നു.സില്‍ക്കും അനുരാധയും മറ്റും രംഗമൊഴിയുന്നതിനു മുന്‍പ്  അന്നത്തെ കുടുംബങ്ങള്‍ തിയറ്ററില്‍ പോയി കണ്ടിരുന്ന ചിത്രങ്ങളില്‍ കഥ യാതൊരു തരത്തിലും ആവശ്യപ്പെടാതെ തന്നെ  കുത്തിനിറച്ചിരുന്ന കാബറെ ഡാന്‍സ്‌ ഇന്നത്തെ ചിത്രങ്ങളില്‍ കാണാറില്ലല്ലോ? (ഐറ്റം നമ്പര്‍ എന്ന് പേര് മാറ്റി അവ കാണിക്കാറുണ്ടെങ്കില്‍ തന്നെ അത് സൂപ്പര്‍താര കുടുംബ ചിത്രങ്ങളില്‍ മാത്രമാണ്.  അവയൊന്നും കുടുംബമായി കാണരുതെന്ന് ഒരു തിയറ്റര്‍കാരും സാരോപദേശം കൊടുക്കുന്നതായി അറിഞ്ഞില്ല.)
മോഹൻലാൽ നിരവധി മീശപിരി ചിത്രങ്ങളിൽ പറയുന്ന സന്ദർഭം ആവശ്യപ്പെടാത്ത അശ്ളീല വാക്കുകൾ മലയാളിക്ക് പ്രശ്നമില്ല... ഉദാഹരണം :"ഗാപ്പ്" - താണ്ഡവത്തിൽ,  രതീഷിന്റെ കഥാപാത്രത്തെ  "എം.പി." എന്നതിനു "മ.പു".എന്നു ഇനീഷ്യൽ വിളിക്കുന്നത് -  രാവണപ്രഭുവിൽ, നരസിംഹത്തിലെ "ഡ്രൈവിങ് സ്കൂൾ" എന്ന പ്രയോഗം... എന്തിനധികം? റൺ ബേബി റണ്ണിൽ "അമ്മിഞ്ഞ തട്ടരുത്" എന്നു പറയുന്നത്.... ഇങ്ങനെ നിരവധി സന്ദർഭങ്ങൾ. ഇതെല്ലാം കാണുമ്പോള്‍ ആരാധകര്‍ കയ്യടിക്കും, വിസിലടിക്കും... മോഹന്ലാലിനൊക്കെ എന്തും പറയാമല്ലോ.. സൂപ്പര്‍ താരമല്ലേ?
പിന്നെ ദിലീപ് നായകനായ നിരവധി ചിത്രങളിൽ നായകനും നായകന്റെ കൂട്ടുകാരനായി വരുന്ന സലിം കുമാറിനെ പോലുള്ള നിരവധി ഉപഗ്രഹങ്ങളും നടത്തുന്ന ദ്വയാർഥ പ്രയോഗങ്ങൾ കുട്ടികൾക്കൊപ്പം ആർത്തു ചിരിച്ചു ആസ്വദിക്കുന്നു  മലയാളി. മിസ്ടര്‍ മരുമകനും മായാമോഹിനിയുമൊക്കെ തകര്‍ത്തോടുന്നു... അതിലെയെല്ലാം സംഭാഷണങ്ങള്‍ നമുക്ക് അശ്ളീലമല്ല, വെറും തമാശ മാത്രം. 
എങ്കില്‍ പിന്നെ ന്യൂ ജനറേഷൻ എന്നു പറയപ്പെടുന്ന, ഇന്നത്തെ വ്യവസ്ഥാപിതമായ ശൈലിയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും സംഭാഷണവും അവതരണ രീതിയും ഉള്ള വ്യത്യസ്ഥമായ  ചിത്രങ്ങളിൽ അവതരിപ്പിക്കുന്ന പച്ചയായ ജീവിതം, കഥ ആവശ്യപ്പെടുന്ന സംഭാഷണങ്ങളിലൂടെ ഇതൾ വിരിയുമ്പോൾ എന്തിനാണീ ചൊറിചിൽ? തേന്മാവിൻ കൊമ്പത്തിൽ ശ്രീനിവാസനും കല്യാണരാമനിൽ സലിം കുമാറും പറഞ്ഞ ശരീരഭാഗത്തിന്റെ പേർ ട്രിവാൻഡ്രം ലോഡ്ജിൽ ജയസൂര്യ ഒരു പെണ്ണിനെ നോക്കി പറഞ്ഞാൽ എന്താണു പ്രശ്നം? ആര്‍ക്കാണ് പ്രശ്നം?
വാല്‍ :  എന്തായാലും കുടുംബസദസ്സുകളില്‍ തകര്‍ത്തോടുന്ന കണ്ണീര്‍ പരമ്പരകളില്‍ വരുന്നത്രയും അവിഹിത ഗര്‍ഭങ്ങള്‍ ന്യൂ ജനറേഷന്‍ സിനിമകളില്‍ ഉണ്ടെന്നു തോന്നുന്നില്ല.

May 04, 2012

കീചകനും ഭീമനും പിന്നെ മറ്റു ചിലരും.

എം.വി.രാഘവനും ഗൌരിയമ്മയും അബ്ദുള്ളക്കുട്ടിയും അഞ്ചാമനും എല്ലാം ഇന്നും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടായിരിക്കെ സി.പി.എമ്മില്‍ നിന്നും പോയത് കൊണ്ട് മാത്രം കൊന്നത് സി.പി.എം. ആണെന്ന് പറയുന്ന "കീചക - ഭീമ" വാദമുഖം തിരിച്ചറിയാന്‍ മാത്രം ബുദ്ധിയില്ലാത്ത വിഡ്ഢികളാണ് കേരളത്തിലെ ജനങ്ങള്‍ എന്നാണു കേരളത്തിന്‍റെ ബഹുമാന്യനായ മുഖ്യമന്ത്രിയും പെരുന്നയുടെ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി.യുടെ പൌഡര്‍ കുട്ടപ്പനും ചാനല്‍ ക്യാമറയും മൈക്കും കണ്ടാല്‍ സ്വയം മറക്കുന്ന മറ്റു കോണ്‍ഗ്രസ് കത്തി വേഷങ്ങളും കരുതിയതെങ്കില്‍.... ഹാ കഷ്ടം. ജയസാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പ് - അതും പാര്‍ട്ടി അഭിമാനപ്രശ്നമായി കരുതുന്ന, ഒരു വര്‍ഗവഞ്ചകനെ തറ പറ്റിക്കാനുള്ള പോരാട്ടം - മുന്നില്‍ നില്‍ക്കെ ഇത്തരമൊരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും എന്ന് കരുതുന്നവരോട് "നിങ്ങള്‍ക്കീ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന് തന്നെ പറയേണ്ടി വരും.
സ.ചന്ദ്രശേഖരനെ ഇല്ലാതാക്കണമെങ്കില്‍ പാര്‍ട്ടിക്ക്  എത്രയോ മുന്‍പേ ആകാമായിരുന്നു. പുതിയ സംഘടന രൂപീകരിച്ചപ്പോഴോ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പാര്‍ട്ടിയെ തറ പറ്റിച്ചപ്പോഴോ എല്ലാം... അപ്പോഴൊന്നും ഒന്നും ചെയ്യാതെ ഈ തെരഞ്ഞെടുപ്പ് വേളയില്‍ ചെയ്യാന്‍ മാത്രം സാമാന്യ ബുദ്ധി ഇല്ലാത്തവരാണോ പാര്‍ട്ടി നേതൃത്വം? മാത്രമല്ല, പാര്‍ട്ടി വിട്ടു പോയ വിമതര്‍ പലരും തെറ്റ് തിരുത്തി തിരിച്ചു വന്നു കൊണ്ടിരിക്കെ, വിമതരുടെ നേതൃത്വത്തില്‍ തന്നെ ഭിന്നതയുണ്ടായിരിക്കെ, "ശരിയായ കമ്മ്യൂണിസം" ഉണ്ടാക്കാന്‍ വേണ്ടി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയവര്‍ യു.ഡി.എഫിന്‍റെ മൂട് താങ്ങികള്‍ ആകേണ്ടി വന്നതിലെ - കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി യു.ഡി.എഫുമായി സന്ധി ചെയ്യേണ്ടി വന്നതിലെ - പൊള്ളത്തരം അണികള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കെ അവരെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ?
എന്തൊക്കെയായാലും എം.ആര്‍.മുരളിയല്ല സ.ചന്ദ്രശേഖരന്‍. ആ തിരിച്ചറിവ് പാര്‍ട്ടി സഖാക്കള്‍ക്കുണ്ട്. ഒരേ കൊടി പിടിച്ച് ഒരു പുതിയ ലോകത്തിനായി ഒന്നിച്ചു പടപൊരുതിയ സഖാവിനെ, അവര്‍ എത്രത്തോളം പാര്‍ട്ടി വിരുദ്ധരായിട്ടും ഇന്ന് വരെ കേരളത്തില്‍ സി.പി.എം. കായികമായി അവസാനിപ്പിച്ചിട്ടില്ല എന്നത് തന്നെയാണ് മുന്‍കാല ചരിത്രം.  അത് കൊണ്ട് തന്നെ ഇത് മറ്റൊരു "തെരുവന്‍ പറമ്പ്" ആകാനെ തരമുള്ളൂ... തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സി.പി.എം പ്രവര്‍ത്തകര്‍ മുസ്ലീം സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന വ്യാജ ആരോപണത്തിലൂടെ അക്രമം അഴിച്ചു വിട്ടു രണ്ടു ജീവന്‍ ബലിയര്‍പ്പിച്ച പഴയ യു.ഡി.എഫ് നാടകത്തിന്‍റെ പുതിയ പതിപ്പ്.
ഇനി ഇതിനു പിന്നില്‍ സി.പി.എം. ആണെങ്കില്‍ തന്നെ (അങ്ങനെ എങ്കില്‍ അതിനെ ശക്തമായി തന്നെ അപലപിക്കുന്നു) കൊലപാതകം നടന്നു മണിക്കൂര്‍ ഒന്ന് പോലും തികയുന്നതിനു മുന്‍പ് കേവലം "കീചക - ഭീമ" ടെക്നോളജി മാത്രം ഉപയോഗിച്ച് കൊന്നത് സി.പി.എം തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആ സ്ഥാനത്തിരിക്കാന്‍ ഒരു ശതമാനം പോലും യോഗ്യരല്ല എന്നാണു മനസ്സിലാക്കേണ്ടത്. അക്രമികള്‍ വന്നത് ഒരു ഇന്നോവ കാറില്‍ ആണ് എന്നത് മാത്രമാണ് "തെളിവ്". അവര്‍ പ്രസ്താവന നടത്തുമ്പോള്‍ ആ കാര്‍ കണ്ടെത്തിയിട്ടു പോലും ഇല്ല. ഇന്നോവ കാറില്‍ വരുന്നവരൊക്കെ സി.പി.എം.കാര്‍ ആണോ? ഇത്രയും നിരുത്തരവാദപരമായി സംസാരിക്കുന്നവരല്ല തീര്‍ച്ചയായും ആ സ്ഥാനത്തിരിക്കേണ്ടത്. കെ.പി.സി.സി യും യു.ഡി.എഫും കുറച്ചു കൂടി കടന്നു ചിന്തിച്ചു കേരളമാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇനി ഈ ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ എം.എം.ഹസ്സന്‍ തന്നെ നേതൃത്വം കൊടുത്താല്‍ വിശേഷമായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു പാട് സി.പി.എം. - ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ.  പ്രവര്‍ത്തകര്‍ കേരളത്തില്‍ യു.ഡി.എഫ്- വര്‍ഗീയ നരാധമന്മാരുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. അവര്‍ക്കൊന്നും അമ്മയും മക്കളും ഒന്നും ഉണ്ടായിരുന്നില്ലേ? അപ്പോഴൊക്കെ ഒരു പാട് അവസരങ്ങളില്‍ യു.ഡി.എഫ്. ഭരണം തന്നെ ആയിരുന്നു. അന്നൊന്നും കൊലപാതകം നടത്തിയത് യു.ഡി.എഫുകാര്‍ ആണെന്നോ ബി.ജെ.പി.ക്കാര്‍ ആണെന്നോ എന്‍.ഡി.എഫുകാര്‍ ആണെന്നോ ഒരു ചാണ്ടിയും ഒരു ചെന്നിയും പ്രസ്താവന നടത്തിയതായി അറിഞ്ഞില്ല... ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്ന സ.അനൂപ്‌.രാജന്‍ കൊല്ലപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളിലൊന്നും പറയേണ്ട, ദിവസങ്ങള്‍ കഴിഞ്ഞുപോലും ആ അക്രമങ്ങളെ ഒരു യു.ഡി.എഫുകാരനും അപലപിക്കുന്നത് പോലും കണ്ടില്ല. ഇതൊന്നും അക്രമത്തെ ന്യായീകരിക്കാന്‍ പറയുകയല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനായുള്ള പേക്കൂത്തുകള്‍ സൂചിപ്പിച്ചെന്നു മാത്രം.
ഈ വിഷയത്തില്‍ മുന്‍ധാരണയോടെ നടത്തുന്ന പ്രസ്താവനകളും അന്വേഷണവും വഴി ഒരു പക്ഷെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടേക്കാം... അതിനു ഇട വരാതിരിക്കട്ടെ...
ബോംബുകള്‍ ഇനിയും വരുമെന്ന് പറഞ്ഞ കേരള രാഷ്ട്രീയത്തിലെ ചീഫ്‌ പിമ്പ്‌ ദീര്‍ഘദര്‍ശിത്വം ഉള്ളവനോ അതോ ഈ ടീമിലെയും അംഗമോ?
വാല്‍:
തെരഞ്ഞെടുപ്പ് തോറ്റാലും വേണ്ടില്ല, എതിരാളിയെ - വര്‍ഗവഞ്ചകനെ -  അവസാനിപ്പിച്ചാല്‍ മതി എന്നതാണ് സി.പി.എം തീരുമാനം എങ്കില്‍ സി.പി.എം അക്രമികള്‍ വന്നു എന്ന് പറയപ്പെടുന്ന ആ ഇന്നോവ കാര്‍ പോകുമായിരുന്നത് ഒഞ്ചിയത്തെക്കല്ല, നെയ്യാറ്റിന്‍കരയിലേക്ക് ആകുമായിരുന്നു.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം