ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 27, 2010

നന്ദികേടിന്‍റെ രാഷ്ട്രീയം - "കുമ്പളങ്ങി സ്റ്റൈല്‍"

കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനോട് ആശയപരമായി യാതൊരു വിധത്തിലും യോജിക്കാന്‍ കഴിയാത്ത, അദ്ദേഹത്തിന്‍റെ പല പ്രവര്‍ത്തികളോടും എതിര്‍പ്പ് മാത്രമുള്ള കമ്മ്യൂണിസ്റ്റുകാരനായ ഈയുള്ളവന് പോലും അദ്ദേഹം മരിച്ചപ്പോള്‍ ഒരല്‍പം വിഷമം തോന്നി. സാധാരണ ക്യാമറ കണ്ടാല്‍ ജനനമെന്നോ മരണമെന്നോ നോക്കാതെ കൂടെ നില്‍ക്കുന്നവനെ തള്ളിമാറ്റി  മുന്നില്‍ വന്നു നിന്ന് പല്ലിളിച്ചു കാണിക്കാന്‍ മാത്രമറിയുന്ന തുക്കടാ കോണ്‍ഗ്രസ്‌ നേതാക്കളുടെ മുഖത്ത് പോലും ഗ്രൂപ്പ് ഭേദമെന്യേ ദുഃഖം തളം കെട്ടിനിന്നിരുന്നു ചാനലുകളിലൂടെ കണ്ട ദൃശ്യങ്ങളില്‍. എന്തൊക്കെ പറഞ്ഞാലും കൂടെ നില്‍ക്കുന്നവനെ ഇത്രമേല്‍ സ്നേഹിക്കുകയും അവര്‍ക്ക് സ്ഥാനങ്ങള്‍ നേടിക്കൊടുക്കാന്‍ ഇത്രമേല്‍ പരിശ്രമിക്കുകയും ചെയ്ത ഒരു നേതാവ് കോണ്‍ഗ്രസ്സില്‍ ഇത് വരെ ഉണ്ടായിട്ടില്ല, ഇനിയൊട്ടു ഉണ്ടാവാനും പോകുന്നില്ല.
പക്ഷെ തോമസ്‌ മന്ത്രി ചെയ്തത് കുറച്ചു കടന്ന കയ്യായി പോയി. ഒരു സാധാരണ കോളേജ്‌ അധ്യാപകനില്‍ നിന്നും ലീഡര്‍ കൈ പിടിച്ചുയര്‍ത്തി രാഷ്ട്രീയത്തില്‍ കൊണ്ട് വന്നു നേതാവാക്കി മാറ്റിയ കെ.വി.തോമസ്‌ മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത ആളാണെന്ന്  എന്‍ ഡോസള്‍ഫാന്‍റെ കാര്യത്തില്‍ അയാള്‍ നടത്തിയ പ്രസ്താവന കൊണ്ട് തന്നെ മനസ്സിലായിരുന്നു. വ്യാജരേഖ പ്രശ്നത്തിന് ശേഷം കരുണാകരനില്‍ നിന്നും അകന്നെങ്കിലും കാര്യം നേടാനുള്ള സ്വാധീനം അയാള്‍ അങ്ങ് ഡല്‍ഹിയില്‍ അതിനു മുന്‍പ് തന്നെ ഉണ്ടാക്കിയിരുന്നു. അണികളുടെ പിന്തുണയില്ലെങ്കിലും ഏറണാകുളത്തു സ്ഥാനാര്‍ത്ഥിയാകാനും  കഷ്ടിച്ച് ജയിച്ചു കേന്ദ്രത്തിലെത്തിയപ്പോള്‍ മന്ത്രിയാകാനും കഴിയുന്ന രീതിയില്‍ സ്വാധീനമുണ്ടാക്കുന്നതിനു ചവിട്ടുപടി ഇട്ടു കൊടുത്ത ലീഡറോട് അയാള്‍ കാണിച്ചത് കണ്ടപ്പോളാണ് ഇത്ര നന്ദി കെട്ടവനാണ് കുമ്പളങ്ങിയുടെ പൊന്നോമനപ്പുത്രന്‍ എന്ന് മനസ്സിലായത്‌. ലീഡറുടെ ശവസംസ്കാരം നടന്നതിനു പിറ്റേന്ന് തന്നെ സിനിമ കാണാന്‍... അതും ഔദ്യോഗിക വാഹനത്തില്‍... എത്തിയ തോമസ്‌ തന്‍റെ സ്ഥാനത്തെയെങ്കിലും ബഹുമാനിക്കണമായിരുന്നു. തനിക്ക് വിഷമമില്ലെങ്കിലും ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ആ വിയോഗത്തില്‍ കണ്ണീരൊഴുക്കുന്ന ജനങ്ങളുടെ വികാരം കണക്കിലെടുത്ത് വീട്ടിലിരുന്നു കൂടെ? സര്‍ക്കാരിന്‍റെ ദു:ഖാചരണം വെറും കുമ്പളങ്ങി ഫലിതമാണോ തോമസ്സിന്? കെ.പി.സി.സി-യുടെ ഒരാഴ്ചത്തെ ദു:ഖാചരണം വെറും പ്രഹസനമാക്കി മാറ്റിയ തോമസിന് എതിരെ അയാള്‍ക്ക്‌ ഹൈക്കമാണ്ടിലുള്ള പിടിപാട് ഭയന്ന് അവര്‍ ഒരക്ഷരം മിണ്ടിയില്ലെങ്കിലും ജനങ്ങള്‍ മറുപടി കൊടുക്കും. കൊച്ചിയിലെ കായലുകളില്‍ മീനുള്ളിടത്തോളം കാലം മന്ത്രിയായിരിക്കാം എന്നു സ്വപ്നം കാണേണ്ട ബഹു.മന്ത്രീ...
വാല്‍:
ഗില്ലിന്റെ കാര്യം ഒന്നും പറയാനില്ല. അയാള്‍ക്കേത് കരുണാകരന്‍? എന്ത് കോണ്‍ഗ്രസ്‌?

1 comment:

ARIVU said...

ഉണ്ടാക്കി ഉട്ടി വളര്‍ത്തിയ ഗാന്ധിജിയോട് കാണിച്ചിട്ടില്ല നന്ദി! പിന്നെയല്ലേ കരുണാകരന്‍. ജിവിച്ചിരിക്കുന്ന ഏതു പത്തലിന്റെ പേരിനു പിറകില്‍ ഗാന്ധി എന്നെഴുതുന്നോ അതിന്റെ കാലുനക്കും, മരണം വരെ! (അതിന്റെ മരണം വരെ.അല്ലാതെ നമ്മുടെയല്ല.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം