ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

July 26, 2016

തക്കാളിപ്പനി - ഹോമിയോപ്പതി ഫലപ്രദം

(Published in Kerala Kaumudi Arogyam - December 2015)

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കേരളത്തിൽ കണ്ടു തുടങ്ങിയ നിരവധി "ന്യൂ ജനറേഷൻ" രോഗങ്ങളിൽ ഒന്നാണു തക്കാളിപ്പനി എന്നാരോ പേരു നൽകിയ ഹാൻഡ് ഫൂട് ആൻഡ് മൗത്ത് ഡിസീസ് (Hand, foot and mouth disease - HFMD). തക്കാളിയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ രോഗത്തിനു ഇങ്ങനെയൊരു പേരു വരാൻ കാരണമൊരു പക്ഷെ ഈ രോഗം വരുന്നവർക്ക് ചുവന്ന നിറത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുന്നതാവാം. വൈറസ് ബാധ മൂലമാണു തക്കാളിപ്പനി പിടിപെടുന്നത് (Enterovirus).

ചരിത്രം:
ആദ്യമായി ഈ രോഗം കാണപ്പെട്ടത് കാനഡയിലാണ്, 1957ൽ. തുടർന്ന് ഇംഗ്ലണ്ടിൽ കാണപ്പെട്ടപ്പോഴാണു ഈ രോഗത്തിനു HFMD എന്നു പേരു നൽകപ്പെട്ടത്. ഇന്ത്യയിൽ ആദ്യമായി കോഴിക്കോട്ടാണു 2003ൽ രോഗം കാണപ്പെട്ടത്. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

രോഗലക്ഷണങ്ങൾ:
സാധാരണ വൈറസ് രോഗങ്ങൾ പോലെ ആദ്യമണിക്കൂറുകളിൽ നേരിയ പനി, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു. തുടർന്ന് വായിലും ചർമ്മത്തിലുമുണ്ടാകുന്ന ചുവന്ന കുരുക്കളാണു തക്കാളിപ്പനിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. വായിലുണ്ടാകുന്ന ചെറിയ കുരുക്കൾ ഉടൻ തന്നെ വായ്പുണ്ണു പോലെയുള്ള വേദനയോടുകൂടിയ വ്രണങ്ങളാകുന്നു. വായ്ക്കകത്ത് അണ്ണാക്കിലും നാവിലും മോണയിലും ഇവ കാണപ്പെടും. ഒപ്പം അടുത്തുള്ള ലസികാഗ്രന്ഥികൾക്ക് വീക്കവും കാണപ്പെടാറുണ്ട്. ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ കൈപ്പത്തികളിലും പാദങ്ങളിലുമാണു കൂടുതലായും കാണപ്പെടാറുളളത്. വേദനയുള്ള ഈ കുരുക്കൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖപ്പെടും. കുരുക്കൾ ഉണങ്ങുന്ന സമയത്തൊഴികെ സാധാരണഗതിയിൽ കാര്യമായ ചൊറിച്ചിൽ കാണപ്പെടാറില്ല. ചിലരിൽ വായിലെ കുരുക്കളും മറ്റു ചിലരിൽ തൊലിപ്പുറത്തെ കുരുക്കളും കൂടുതലായി കാണപ്പെടാറുണ്ട്. 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഭേദപ്പെടാറുണ്ട്. ലബോറട്ടറി പരിശോധനകളുൾപ്പെടെയുള്ള രോഗനിർണയ രീതികളിലുപരി ലക്ഷണങ്ങൾ കൊണ്ടു തന്നെയാണു രോഗം തിരിച്ചറിയാറുള്ളത്. അതുകൊണ്ടുതന്നെ വായിലും തൊലിപ്പുറമെയും സമാനലക്ഷണങ്ങളുണ്ടാക്കുന്ന കൊതുകു കടിച്ചുണ്ടാകുന്ന വ്രണങ്ങൾ, വായ്പുണ്ണ്, ചിക്കൻ പോക്സ്, ഹെർപ്പസ്, അർട്ടിക്കേരിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഈ രോഗത്തെ കൃത്യമായി തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗസാദ്ധ്യതയും രോഗപ്പകർച്ചയും:
നേരത്തെ സൂചിപ്പിച്ചതുപോലെ എന്ററോ വൈറസ് വിഭാഗത്തിൽ പെട്ട വൈറസുകളാണു രോഗമുണ്ടാക്കുന്നത്. പ്രധാനമായും 10 വയസിൽ താഴെയുള്ള കുട്ടികളിലാണീ രോഗം കാണപ്പെടുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കാണപ്പെടുന്നുണ്ട്. മുൻ വർഷങ്ങളിലേതിലുപരിയായി ഈ രോഗം അടുത്തകാലത്ത് കൂടുതലായി കാണപ്പെടുന്നുണ്ട്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു മാത്രമേ രോഗം പകരാറുള്ളൂ. മറ്റു മൃഗങ്ങളോ ജീവികളോ രോഗം പരത്തുന്നില്ല. രോഗം വന്ന ആദ്യ ആഴ്ചയിലാണു പകരാൻ കൂടുതൽ സാദ്ധ്യതയെങ്കിലും അതിനു ശേഷവും മാസങ്ങളോളം വൈറസ് രോഗിയിൽ നിന്ന് പകരാൻ സാദ്ധ്യതയുണ്ടെന്ന് കാണപ്പെടുന്നുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും - പ്രധാനമായും രോഗിയുടെ കൈകളിലും മറ്റും തൊടുന്നതുമൂലം - രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതും രോഗം പകർത്തുന്നു. കൂടാതെ വായിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവങ്ങൾ വഴി വായുവിലൂടെയും പകരുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 3 മുതൽ 7 വരെ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പ്രാഥമികമായി ദഹനവ്യവസ്ഥയിലെ ആന്തരാവയവങ്ങളുടെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന വൈറസ് തുടർന്ന് ലസികാഗ്രന്ഥികൾ വഴി വായിലും ചർമ്മത്തിലും ബാധിക്കുന്നു.

രോഗികൾ ശ്രദ്ധിക്കേണ്ടത്:
തക്കാളിപ്പനി മാരകമായ ഒരു രോഗമല്ലാത്തതുകൊണ്ടു തന്നെ ഭയക്കേണ്ടതില്ല. സാധാരണഗതിയിൽ 10 ദിവസങ്ങൾക്കുള്ളിൽ രോഗം സുഖപ്പെടാറുണ്ട്. രോഗം ബാധിക്കുന്നത് പ്രധാനമായും കുട്ടികളെയാണെന്നതിനാൽ രക്ഷിതാക്കൾ ഏറേ ശ്രദ്ധിക്കേണ്ടതുണ്ട്. വായിലെ കുരുക്കൾ മൂലം കുട്ടികൾ ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുന്നത് നിർജലീകരണത്തിനും ക്ഷീണത്തിനും കാരണമാകാം. ഇതൊഴിവാക്കാൻ കുട്ടികൾക്ക് വേദന കൂടാതെ കഴിക്കാൻ കഴിയുന്ന ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ നൽകാൻ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കൊണ്ട് വായ കഴുകുന്നത് വേദന കുറയാനുപകരിക്കും. കൈയിലും കാലിലുമുള്ള വ്രണങ്ങൾ വൃത്തിയായി കഴുകി സൂക്ഷിക്കണം. അപൂർവം അവസരങ്ങളിലൊഴികെ HFMD രോഗികളിൽ കോമ്പ്ലിക്കേഷൻസ് ഉണ്ടാക്കാറില്ല.

രോഗം പകരാതിരിക്കാൻ:
രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നത്‌ ഒഴിവാക്കുക. രോഗം ബാധിച്ചവർ ജോലിക്കും കുട്ടികൾ സ്കൂളിലും പോകുന്നത്‌ ഒഴിവാക്കുക. മറ്റു കുട്ടികളുമായി കളിക്കുന്നതും ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകുന്നതും ഒഴിവാക്കുക. രോഗം ബാധിച്ചവരുടെ കൈകാലുകളിലെ വ്രണങ്ങൾ കൂടെക്കൂടെ വൃത്തിയായി കഴുകുക.

രോഗ ചികിത്സ:
ഹോമിയോപ്പതിയിൽ തക്കാളിപ്പനിക്ക് ഫലപ്രദമായ ചികിത്സയുണ്ട്. വായിലും ചർമ്മത്തിലുമുണ്ടാകുന്ന വ്രണങ്ങൾ വളരെ പെട്ടെന്നു തന്നെ ഭേദപ്പെടുത്താനും പൂർണമായ രോഗശമനം തരാനും ലക്ഷണങ്ങൾക്കനുസരിച്ച് നൽകപ്പെടുന്ന കൃത്യമായ ഹോമിയോപ്പതി മരുന്നുകൾക്കാകും. അംഗീകൃത യോഗ്യതകളുള്ള ഹോമിയോപ്പതി ഡോക്ടറെ നേരിൽ കണ്ട് ചികിത്സ തേടാൻ ശ്രദ്ധിക്കുക.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം